ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾ‌ക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.