വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്.

സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്.

അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.