പ്രണയം നിരസിച്ച യുവാവിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റില്‍ സുരേഷിന്റെ മകള്‍ സൗമ്യ (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.

പൊലീസ് വന്നപ്പോഴാണ് അയല്‍വാസികള്‍ ഉള്‍പ്പെടെ വിവരം അറിയുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ഫോണ്‍, ഫ്രിജിനു മുകളില്‍ വച്ച ശേഷം സൗമ്യ ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.