ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിജിപിക്കെതിരെ കേസ്. ഔദ്യോഗിക വാഹനത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ എസ്പിയുടെ പരാതിയില്‍ ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്‌നാട് സിബി- സിഐഡിയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ തടയാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട തന്നെ ഔദ്യോഗിക വാഹനത്തില്‍ വച്ച് രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബി- സിഐഡി അന്വേഷണം ഏറ്റെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.

എഫ്‌ഐആറില്‍ ചെങ്കല്‍പേട്ട് എസ്പി ഡി കണ്ണന്റെ പേരുമുണ്ട്. പരാതി കൊടുക്കാന്‍ പോകുന്നതിനിടെ വഴിമധ്യേ വനിതാ എസ്പിയെ തടയാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് എസ്പി ഡി കണ്ണനെതിരെ കേസ്. ചെന്നൈയിലേക്ക് പോകുന്ന വഴിയാണ് തടയാന്‍ ശ്രമിച്ചത്. രാജേഷ് ദാസിന്റെ ഉത്തരവ് അനുസരിച്ചാണ് തടയാന്‍ ശ്രമിച്ചതെന്നാണ് കണ്ണന്റെ വാദം. ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ നിര്‍ബന്ധിത അവധിയിലാണ് എസ്പി. നേരത്തെ വനിതാ എസ്പിയുടെ പരാതിയില്‍ ആഭ്യന്തര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.