1966 ല്‍ ലോകകപ്പ് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രശസ്ത ഇറ്റാലിയന്‍ നടി സോഫിയാ ലോറന്‍സിന്റെ 2 ദശലക്ഷം പൗണ്ട് വില വരുന്ന രത്‌നങ്ങളും മരതകങ്ങളും പവിഴക്കല്ലുകളും അടങ്ങിയ ആഭരണം അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. ലോകകപ്പിന്റെ പഴയ രൂപമായ യൂള്‍സ് റിമേ കപ്പ് മോചനദ്രവ്യത്തിന് വേണ്ടി മോഷ്ടിച്ച കുപ്രസിദ്ധ കള്ളാന്മാരായ സിഡ്‌സി കുഗുലറും സഹോദരന്‍ റെഗ്ഗും തന്നെയാണ് സോഫിയാ ലോറന്‍സിന്റെ സമ്പാദ്യവും അടിച്ചുമാറ്റിയതെന്നാണ് വിവരം.

1960 ല്‍ നടന്ന മോഷണം സോഫിയാ ലോറന്‍സിന് ജീവിതത്തിലുടനീളം ദു:ഖം സമ്മാനിച്ചതും ഒരിക്കല്‍ പോലും തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസായിരുന്നു. ഈ മോഷണത്തിന് പിന്നിലും സിഡ്‌നി ആയിരുന്നെന്നാണ് വിലയിരുത്തല്‍. 1960 ല്‍ പീറ്റര്‍ സെല്ലേഴ്‌സിനൊപ്പം സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ആയിരുന്നു സോഫിയയ്ക്ക് ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദു:ഖത്തിന് കാരണമായ മോഷണം നടന്നത്. ഹെര്‍ട്‌സിലെ എല്‍സ്ട്രീയ്ക്ക് സമീപമുള്ള ഹോട്ടലിലെ ഡ്രോയര്‍ തുറന്ന് അതിലെ തുകല്‍ പെട്ടിയില്‍ ഇട്ടിരുന്ന ആഭരണം എടുത്തുകൊണ്ടു പോവുകയായിരുന്നു. ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ ആഭരണ കൊള്ളയായിട്ടും ആരേയും ഇതുവരെ അതിന്റെ രഹസ്യം പുറത്തു വന്നിട്ടില്ല.

ഇറ്റാലിയന്‍ താരം ലോറന് അന്ന് 24 വയസ്സായിരുന്നു പ്രായം. സൂപ്പര്‍ താരവും തന്റെ 185,000 പൗണ്ട് വില വരുന്ന ആഭരണം കണ്ടെത്തുന്നതിനായി 20,000 പൗണ്ടാണ് അന്ന് ലോറന്‍ സമ്മാനം വാഗ്ദാനം ചെയ്തത്. ഭര്‍ത്താവ് കാര്‍ലോ പോണ്ടിയുമായി സംസാരിച്ചു കൊണ്ടിരിക്കെ രാത്രി 8 മണിക്കും 10 നും ഇടയിലായിരുന്നു മോഷണം. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വരികയും വന്‍ നടിയായി മാറുകയും ചെയ്ത ലോറന്റെ അദ്ധ്വാനത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു ആ ആഭരണങ്ങള്‍. വിശ്വവിഖ്യാതമായ മോഷണക്കഥയില്‍ 1994 ല്‍ രണ്ടു പേര്‍ ഈ മോഷണത്തിന്റെ അവകാശം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നില്ല. 77 കാരനായ റേ ജോണ്‍സ് എന്നായാള്‍ വടക്കന്‍ ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ 63 കാരന്‍ പീറ്റര്‍ സ്‌ക്കോട്ടും മോഷണത്തിന്റെ അവകാശം ഏറ്റെടുത്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.

1966 ല്‍ സഹോദരന്‍ റെഗ്ഗിനൊപ്പം ലോകകപ്പ് അടിച്ചു മാറ്റിയ സിഡ്‌നിക്ക് സോഫിയയുടെ നിധി കാണാതാകുമ്പോള്‍ 40 വയസ്സായിരുന്നു. ബ്രിട്ടനില്‍ വന്‍കിട മോഷണങ്ങള്‍ മാത്രം നടത്തുകയും പലതവണ ജയിലില്‍ കയറുകയും ചെയ്തിരുന്ന സിഡ്‌നി റെഗ്ഗ് സഹോദരങ്ങള്‍ പക്ഷേ ഇതിനേക്കാള്‍ വലിയ മോഷണമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ടവര്‍ ഓഫ് ലണ്ടനില്‍ സുക്ഷിക്കപ്പെട്ടിട്ടുള്ള അമൂല്യ രത്‌നങ്ങള്‍ പതിച്ച രാജകിരീടമായിരുന്നു മോഷ്ടാക്കളുടെ പട്ടികയില്‍ ഏറ്റവും ഉയരത്തില്‍ എത്താനുള്ള വഴിയായി ഇരുവരും കണ്ടെത്തിയിരുന്നത്.