രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മറ്റൊരു വന്‍ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളിലായി 2 കോടിയിലധികം ജനങ്ങള്‍ ക്ഷാമവും പട്ടിണിയും നേരിടുകയാണെന്നാണ് യുഎന്‍ വെളിപെടുത്തിയത്. യുഎന്നിലെ മാനുഷിക വിഭാഗം കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ ഒ ബ്രിയനാണ് ഐക്യരാഷ്ട്ര സഭയുടെ രൂപീകൃതമയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

പ്രതിസന്ധി ചെറുക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ കോടി കണക്കിന് ജനങ്ങള്‍ പട്ടിണി മൂലം മരണപെടുമെന്ന് സ്റ്റീഫന്‍ ഒ ബ്രിയന്‍ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന യെമന്‍, ദക്ഷിണ സുഡാന്‍, സൊമാലിയ, നൈജീരിയ എന്നീ രാഷ്ട്രങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വന്‍ ദുരന്തമൊഴിവാക്കാന്‍ സഹായമെത്തിക്കണമെന്നും സ്റ്റീഫന്‍ ആവശ്യപെട്ടു. അടുത്ത ജൂലൈ മാസത്തിനുള്ളില്‍ 440 കോടി ഡോളര്‍ കണ്ടെത്തിയാല്‍ മാത്രമേ 4 കോടി ജനങ്ങളെ പട്ടിണിമരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ യെമനിലാണ് പട്ടിണിയും ക്ഷാമവും കടുത്ത പ്രതിസന്ധി തീര്‍ക്കാന്‍ പോകുന്നത്. യെമനിലെ 70ദശലക്ഷംപേര്‍ അന്നന്നത്തെ ഭക്ഷണം എവിടെ നിന്ന് കണ്ടെത്തണം എന്നറിയാതെ ജീവിക്കുന്നവരാണ്. ജീവന്‍ നിലനിര്‍ത്താന്‍ സൊമാനിലെ ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്നും നിലവില്‍ ഇവിടങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ക്ഷാമം ഇനിയും കുടുമെന്നും ഇരുരാഷ്ട്രങ്ങളും സന്ദര്‍ശിച്ച സ്റ്റീഫന്‍ മുന്നറിയിപ്പ് നല്‍കി.