ജനീവ ∙ ലോകം വേഗത്തില്‍ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സീനുകള്‍ ഫലപ്രദമാണെന്നത് യാഥാര്‍ഥ്യമാണെങ്കിലും രോഗം ഈ വര്‍ഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു.

ലൈസന്‍സുള്ള പല വാക്സീനുകളും വൈറസിന്‍െറ സ്ഫോടനാത്മക വ്യാപനത്തെ തടയാന്‍ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലരോഗങ്ങളുടെയും അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. അമിതവണ്ണമുള്ളവരില്‍ കോവിഡ് 19 രോഗസാധ്യതയും കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.

ലോകത്തിന്റെ പലഭാഗങ്ങളിലും വാക്സീന്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. ഫൈസര്‍, ബയോണ്‍ടെക് കോവിഡ് വാക്സീനുകള്‍ അമിതവണ്ണമുള്ളവരില്‍ ഫലപ്രാപ്തിക്കുറവുണ്ടാക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള ആളുകളില്‍ വാക്സീന്‍ സ്വീകരിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ആന്റിബോഡികളുടെ പകുതി മാത്രമാണ് അമിതവണ്ണമുള്ള വാക്സീന്‍ സ്വീകരിച്ചവരില്‍ ഉണ്ടായതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്. അമിതവണ്ണവും ശരീരത്തിലെ അമിതകൊഴുപ്പും ഇന്‍സുലിന്‍ പ്രതിരോധം, നീര്‍ക്കെട്ട് തുടങ്ങിയ മെറ്റബോളിക് വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് അണു ബാധകള്‍ക്കെതിരെ പോരാടാനുള്ള കഴിവ് കുറയ്ക്കും. ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറയ്ക്കും.

കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയിലെ വിദഗ്ധസംഘം ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന പ്രമുഖ വൈറോളജിസ്ററ് ഡോ ഷി ഹെങ്കിയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളിലെ കോവിഡ് വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി “ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്നത്. വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും (ഡബ്ള്യുഐവി) സംഘം സന്ദര്‍ശനം നടത്തി. കോവിഡിന് കാരണമായത് ഡബ്ള്യുഐവിയിലുണ്ടായ ചോര്‍ച്ചയാണെന്ന ശക്തമായ പ്രചാരണം നിലവിലുണ്ട്. എന്നാല്‍, ഷി അടക്കമുള്ള ശാസ്ത്രജ്ഞര്‍ ഈ വാദം തള്ളിയിരുന്നു.