ഹൈദരബാദ്: സിപിഐഎം കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും രാഷ്ട്രീയ ബലാബലത്തിന് മാറ്റം വരുന്നു. പൊളിറ്റ് ബ്യൂറോയില്‍ പുതിയതായി ബംഗാളില്‍ നിന്ന് രണ്ട് പേരെ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 15 പേരെ ഒഴിവാക്കി 19 പേരെ പുതിയതായി ഉള്‍പ്പെടുത്തി. ഇതോടെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട് പക്ഷത്തിന് ഉണ്ടായിരുന്ന വലിയ മേല്‍ക്കൈ നഷ്ടമായി. പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ കടുത്ത നിലപാടും യെച്ചൂരി മുന്നോട്ട് വച്ച രാഷ്ട്രീയ ലൈനിന് ലഭിച്ച സ്വീകാര്യതയുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ രാഷ്ട്രീയ ബലാബലം ഉടച്ച് വാര്‍ക്കുന്ന പുതിയ കേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും രൂപം കൊടുത്തിന് പിന്നില്‍.

ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തി. 95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 19 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ നാലുപേര്‍ മലയാളികളാണ്. മുരളീധരന്‍, വിജൂ കൃഷ്ണന്‍, എം.വി. ഗോവിന്ദനും, കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍ ഇടം പിടിച്ചു.

സിസിയിലെ പുതുമുഖങ്ങള്‍

1. എം.വി. ഗോവിന്ദന്‍

2. കെ. രാധാകൃഷ്ണന്‍

3. മുരളീധരന്‍

4. വിജൂ കൃഷ്ണന്‍

5. സുപ്രകാശ് താലൂക്ദര്‍

6. അരുണ്‍ കുമാര്‍ മിശ്ര

7. കെ.എം. തിവാരി

8. ജസ്വീന്ദര്‍ സിങ്

9. ജെ.പി. ഗാവിത്

10. ജി. നാഗയ്യ

11. തപന്‍ ചക്രവര്‍ത്തി

12. ജിതെന്‍ ചൗധരി

13. അരുണ്‍ കുമാര്‍

14. മറിയം ധാവലെ

15. റാബിന്‍ ദേബ്

16. അഭാസ് റോയ് ചൗധരി

17. സുജന്‍ ചക്രവര്‍ത്തി

18. അമിയോ പാത്ര

19 സുഖ്‌വീന്ദര്‍ സിങ് ശേഖന്‍

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി. വൈക്കം വിശ്വന്‍ തുടരും.

വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ക്ഷണിതാക്കള്‍ ഉണ്ട്.  വി.എസും പാലോളി മുഹമ്മദ് കുട്ടിയും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. സ്ഥിരം  ക്ഷണിതാക്കളായി രണ്ട് പേരും ഉണ്ട്.

പ്രത്യേക ക്ഷണിതാക്കള്‍

1. വി എസ് അച്യുതാനന്ദന്‍

2. മല്ലു സ്വരാജ്യം

3. മദന്‍ ഘോഷ്

4. പാലോളി മുഹമ്മദ് കുട്ടി

5. പി രാമയ്യ

6.  കെ വരദരാജന്‍

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി ( സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മറ്റി)

2. സഞ്ജയ് പരാട് ( സെക്രട്ടറി, ഛത്തീസ്ഗഢ് സംസ്ഥാന കമ്മറ്റി)

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗബലം 17 ആക്കി ഉയര്‍ത്തി. 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 16 പേരെയാണ് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഒരാളെക്കൂടി പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് എസ്.ആര്‍.പിക്ക് പിബിയില്‍ തുടരാന്‍ അവസരം ഒരുങ്ങിയത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് എ.കെ.പത്മനാഭന്‍ ഒഴിയും. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് പിബിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍.

പൊളിറ്റ് ബ്യൂറോ

1. സീതാറാം യെച്ചൂരി

2. പ്രകാശ് കാരാട്ട്

3. എസ്. രാമചന്ദ്രന്‍ പിള്ള

4. മണിക് സര്‍ക്കാര്‍

5. പിണറായി വിജയന്‍

6. ബിമന്‍ ബോസ്

7. കോടിയേരി ബാലകൃഷ്ണന്‍

8. പി.ബി.രാഘവലു

9. ഹനന്‍ മുള്ള

10. ജി.രാമകൃഷ്ണന്‍

11. സൂര്യകാന്ത മിശ്ര

12. ബൃന്ദകാരാട്ട്

13. എം.എ.ബേബി

14. മുഹമ്മദ് സലിം

15. സുഭാഷണി അലി

16. നീലോല്‍പല്‍ ബസു

17. തപന്‍ സെന്‍