കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.

വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.