”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..! ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ- സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.