മഹാരാഷ്ട്രയിലെ നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ – മതപരിവർത്തന കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ചില വനിതാ ജീവനക്കാർ വർഷങ്ങളായി ലൈംഗിക പീഡനവും മാനസിക പീഡനവും നേരിട്ടതായും, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിപ്പെട്ടു. എട്ടോളം വനിതാ ജീവനക്കാർ മുന്നോട്ട് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പേര് വന്ന എച്ച്ആർ മേധാവി അശ്വിനി ചൈനാനിയടക്കമുള്ള ജീവനക്കാരെ ടിസിഎസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും സൂചനയുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നിയുക്ത എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെഎന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനാണ് നീക്കം. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കെ സി വേണുഗോപാൽ പക്ഷം പ്രതീക്ഷിച്ചതിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഘടകകക്ഷികളുടെ പിന്തുണയും ജനപിന്തുണയും തങ്ങൾക്ക് അനുകൂലമാണെന്നാണ് വി ഡി സതീശൻ ക്യാംപ് വിലയിരുത്തുന്നത്. 20ലേറെ എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളും അവകാശപ്പെടുന്നത്. ഇതോടെ കോൺഗ്രസിനകത്തെ നേതൃത്വപ്പോര് കൂടുതൽ കടുത്തിരിക്കുകയാണ്.
സംസ്ഥാനത്തെ സീനിയർ നേതാക്കളെ ഉടൻ ദില്ലിയിലേക്ക് വിളിപ്പിച്ച് അന്തിമ ചർച്ചകൾ നടത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. ഇതിനിടെ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പരാമർശം മുന്നണിക്കകത്ത് പുതിയ അസ്വസ്ഥതയ്ക്കും ഇടയാക്കി. ഘടകകക്ഷികളുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ സിറ്റിംഗ് എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈക്കമാൻഡിനെ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും കേരളത്തിലെ ജനവികാരം മാനിച്ചുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും മുന്നിൽ ആവശ്യപ്പെട്ടു. ഈ നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യമാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന കെസി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വിലയിരുത്തൽ.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര് കോൺഗ്രസിനുള്ളിൽ ശക്തമാകുകയാണ്. കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെസി പക്ഷത്തിനാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നിരീക്ഷകർ എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തിയ കൂടിക്കാഴ്ചകളിൽ സാഹചര്യം മാറിയെന്നാണ് വി ഡി-ആർസി പക്ഷങ്ങളുടെ വാദം.
കെസിക്ക് കൂട്ടമായി പിന്തുണ അറിയിച്ചിരുന്ന ചില എംഎൽഎമാർ പിന്നീട് നിലപാട് മാറ്റിയെന്നാണ് എതിർപക്ഷങ്ങളുടെ ആരോപണം. 40ലേറെ എംഎൽഎമാരുടെ പിന്തുണയെന്ന കെസി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്നും വി ഡി പക്ഷം 30 മുതൽ 35 വരെ അംഗങ്ങളുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തു. അതേസമയം 23 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ തർക്കം രൂക്ഷമാകുന്നതിനിടെ ടിവികെ നേതാവ് വിജയ്ക്ക് പിന്തുണയുമായി നടന്മാരായ കമൽഹാസനും വിശാലും രംഗത്തെത്തി. സർക്കാർ രൂപീകരിക്കാനുള്ള അവസരം വിജയ്ക്ക് നിഷേധിക്കുന്ന ഗവർണറുടെ നിലപാട് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇരുവരും വിമർശിച്ചു. 233 തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും കമൽഹാസൻ പറഞ്ഞു.
ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഭരണഘടനാപരമായ രീതിയെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക എന്നിവിടങ്ങളിലെ മുൻ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ വിശാൽ, സമാന സാഹചര്യം ഇപ്പോൾ തമിഴ്നാട്ടിലുമാണെന്നും അതേ മാനദണ്ഡം വിജയ്ക്ക് ബാധകമാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
118 അംഗങ്ങളുടെ പിന്തുണയാണ് തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകളുള്ള ടിവികെയ്ക്ക് നിലവിൽ കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഭൂരിപക്ഷത്തിന് ഇനിയും പിന്തുണ ആവശ്യമുണ്ട്. ഇതിനായി ഇടതുപാർട്ടികളെയും വിസികെയെയും ടിവികെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ലെന്ന കാരണത്താൽ വിജയ് നടത്തിയ സർക്കാർ രൂപീകരണ അവകാശവാദം ഗവർണർ രണ്ടുതവണ തള്ളിയിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഉൾപ്പോര് തെരുവിലേക്കെത്തിയതോടെ പാർട്ടി ഉന്നത നേതൃത്വത്തിൽ കടുത്ത അതൃപ്തി. വിവിധ നേതാക്കൾക്ക് അനുകൂലമായി പ്രവർത്തകർ ചേരി തിരിഞ്ഞ് സ്വീകരണങ്ങൾ സംഘടിപ്പിച്ചതും പരസ്യപ്രചാരണങ്ങൾ ശക്തമാക്കിയതുമാണ് ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി നേരിട്ട് വിവരം തേടിയതായാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയാരാകണമെന്ന വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ ഇപ്പോഴും വ്യക്തമായി അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ.സി. വേണുഗോപാലിനെ ദില്ലിയിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചയക്കണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതായിരിക്കും. ഇതിനായി നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ടിന് നേതൃത്വം കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ നിർണായകമായ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി പ്രതിനിധികളുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ച് ജോയൽ സോവിച്ചൻ നടത്തിയ രാഷ്ട്രീയ വിശകലനം ഏറെക്കുറെ കൃത്യമായി ഫലം കണ്ടതായി വിലയിരുത്തൽ. യുഡിഎഫിന് 89 മുതൽ 101 വരെ സീറ്റുകളും എൽഡിഎഫിന് 36 മുതൽ 49 വരെ സീറ്റുകളും ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകളും ലഭിക്കുമെന്നായിരുന്നു മുൻകൂർ പ്രവചനം. അന്തിമ ഫലത്തിൽ യുഡിഎഫ് 102 സീറ്റും എൽഡിഎഫ് 35 സീറ്റും ബിജെപി 3 സീറ്റും നേടിയതോടെ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
വ്യക്തമായ രാഷ്ട്രീയ പ്രവണതകളും വോട്ടർമാരുടെ മനോഭാവവും അടിസ്ഥാനമാക്കിയായിരുന്നു ഈ വിലയിരുത്തലുകൾ നടത്തിയതെന്ന് ജോയൽ മലയാളം യുകെയോട് പറഞ്ഞു . ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രകടമായ വോട്ടിംഗ് പ്രവണത യുഡിഎഫിനെ നിർണായകമായി സഹായിച്ചു. അതോടൊപ്പം വനിതാ വോട്ടർമാരിൽ ഒരു വിഭാഗം ഭരണതുടർച്ചയോട് അനുകൂല മനോഭാവത്തിൽ നിന്ന് മാറിയതും എൽഡിഎഫിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റിയ തുടർഭരണ പ്രചാരണം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ വിവിധ വിഭാഗം വോട്ടർമാരിൽ സ്വാധീനം ചെലുത്തി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ അതിരുകൾ കടന്നും ഈ വാഗ്ദാനങ്ങൾ പിന്തുണ സമാഹരിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. “തിരഞ്ഞെടുപ്പ് ഫലങ്ങൾ അവസാന നിമിഷങ്ങളിൽ മാറാമെങ്കിലും വലിയ രാഷ്ട്രീയ പ്രവണതകൾ നേരത്തേ തന്നെ വ്യക്തമായി കാണാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു എന്ന് ജോയൽ പറഞ്ഞു. തെരഞ്ഞടുപ്പിന് മുൻപും കഴിഞ്ഞും 144 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചിരുന്നത് ലോകമെങ്ങുമുള്ള വായനക്കാർ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു ലോക്സഭാ മണ്ഡലം ഒഴികെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച അനുഭവസമ്പത്തിൻ്റെ ഉടമയാണ് ജോയൽ സോവിച്ചൻ. വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ മനോഭാവം, പ്രാദേശിക രാഷ്ട്രീയ പ്രവണതകൾ, സ്ഥാനാർഥികളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ ആഴത്തിൽ വിശകലനം ചെയ്താണ് ഈ പ്രവചനങ്ങൾ തയ്യാറാക്കിയത് എന്ന് ജോയൽ പറഞ്ഞു.
പത്തനംതിട്ട: റാന്നിയിലെ കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ അതുല് സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2023 ജൂൺ 24ന് നടന്ന അരുംകൊലയാണ് നാടിനെ നടുക്കിയത്. രഞ്ജിതയ്ക്കൊപ്പം താമസിച്ചിരുന്ന അതുല് സത്യൻ, മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി രഞ്ജിതയെ വെട്ടിക്കൊന്നതായാണ് കേസ്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുല് സത്യനെതിരെ രഞ്ജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കിയതായി കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുന്നണിയെ മുന്നോട്ട് നയിക്കാൻ പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് സിപിഐയുടെ നിലപാട്. ഇത് സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്ന സൂചനയുണ്ട്. ഇത്ര വലിയ പരാജയം എൽഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചാരുന്ന തരത്തിലുള്ള വിലയിരുത്തലുകളും പാർട്ടിക്കുള്ളിൽ ശക്തമാണ്.
പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളിൽ വിമർശനത്തിന് ഇടയാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന സന്ദേശവും അവർ നൽകുന്നു. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിനായിരിക്കുമെങ്കിലും പുതിയ മുഖത്തെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് സിപിഐയുടെ ആവശ്യം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. പരാജയത്തിന് പിന്നിലെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും ജനവികാരം മനസ്സിലാക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ പിണറായി വിജയനെ മാറ്റി നിർത്തിയുള്ള നേതൃത്വമാണ് മുന്നണിക്ക് ഗുണകരമെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കും ഭിന്നതകൾക്കും സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ സഭയിൽ നിയന്ത്രണം ഏറ്റെടുക്കേണ്ടത് അദ്ദേഹമാണെന്ന നിലപാടാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നത്.
പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിൽ നിന്നായിരിക്കും പ്രതിപക്ഷനേതാവ് വരിക. പിണറായി മാറിനിൽക്കുകയാണെങ്കിൽ കെ.എൻ. ബാലഗോപാൽ പകരക്കാരനാകാമെന്നും, ഉപനേതാവായി പരിഗണിക്കപ്പെടാനിടെയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തലിനൊപ്പം നേതൃവിഷയവും ചർച്ചയായേക്കും. പരാജയത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കിടെ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നിലപാടുകളും നിർണായകമാകും.
തൃശൂർ വാടാനപ്പള്ളി തളിക്കുളം സ്വദേശിനിയായ സുനിത (47) ബെംഗളൂരുവിൽ ജോലിക്കിടെ ക്രൂരമായി മർദിക്കപ്പെട്ട് മരിച്ചു. അബോധാവസ്ഥയിലായ സുനിതയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ നാട്ടിലെത്തിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു; പ്രതിയായ ദീപക് കൃഷ്ണൻ ഒളിവിലാണ്.
തെരുവുനായ്ക്കൾക്ക് അഭയം നൽകുന്ന കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സുനിതയെ ബെംഗളൂരുവിലേക്കു വിളിച്ചുകൊണ്ടുപോയത്. അവിടെ എത്തിയ ശേഷം ദീപക് മോശമായി പെരുമാറിയതിനെ തുടർന്ന് സുനിതയും കൂടെയുണ്ടായിരുന്ന രണ്ട് യുവതികളും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഈ വിവരം അറിയിച്ചതിനുശേഷമാണ് ദേഹോപദ്രവം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.
സുനിതയെ നിലത്തിട്ടു ചവിട്ടിയും തല ഭിത്തിയിൽ ഇടിച്ചും ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. അബോധാവസ്ഥയിലായ സുനിതയെയും മറ്റു രണ്ടുപേരെയും വീട്ടിൽ പൂട്ടിയിട്ട ശേഷം പ്രതി പുറത്തേക്കു പോയി. പൊലീസെത്തി രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.