കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനത്തിലേക്ക് കോൺഗ്രസ് നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തര ചർച്ചകൾ കൂടുതൽ സജീവമായി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നേരിട്ടു ഇടപെടുകയാണ്, ഇതോടെ നേതൃതലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുകയാണ്.
വി.എം. സുധീരൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി പ്രത്യേക ചർച്ചകൾ നടത്താനാണ് തീരുമാനം. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ഏകോപിതമായ നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം.
എ.കെ. ആന്റണിയുടെ നിർദേശപ്രകാരം മുൻ കെപിസിസി അധ്യക്ഷന്മാരെയും ഉൾപ്പെടുത്തി വിപുലമായ കൂടിയാലോചനകൾ നടത്തുകയാണ്. പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ നേരിട്ടും വിഷയത്തിൽ ഇടപെടുന്നുവെന്നും, ഘടകകക്ഷികളുമായി കൂടിയാലോചനകൾ നടത്താനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നതിനൊപ്പം വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെയും ശക്തമായ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഖാർഗെ എന്നിവർ തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.
കാസർകോട് കുമ്പളയിൽ പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ ദുഃഖത്തിൽ യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു മാസം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മണി ചികിത്സയ്ക്കിടെ മരിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹത്തിനരികിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മണിയുടെ വേർപാട് സഹിക്കാനാകുന്നില്ലെന്നും തന്റെ മൃതദേഹവും അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നുമാണ് കുറിപ്പിലുള്ളത്.
റാന്നി: ഇൻസ്റ്റഗ്രാം വഴി പതിമൂന്നുകാരിയുമായി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി വൈക്കംവിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) എന്നയാളെയാണ് റാന്നി പോലീസ് പിടികൂടിയത്. 2025 സെപ്റ്റംബറിലായിരുന്നു പെൺകുട്ടിയുമായി ഇയാൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ അടുത്ത് കൂടിയ പ്രതി ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതായാണ് പോലീസ് പറയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി മറ്റൊരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാൾ വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ ഒരു യുവാവിന്റെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പെൺകുട്ടികളെ ഇയാൾ സമാനരീതിയിൽ സമീപിച്ചിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് ഇപ്പോഴും തീരുമാനത്തിലെത്താനായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രഖ്യാപനം വൈകുന്നത് പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം കൂടുതൽ ശക്തമാക്കുകയാണ്. മുഖ്യമന്ത്രി കാര്യത്തിൽ ഇതുവരെ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിട്ടില്ലെന്നതും ചർച്ചയാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത ഏക സംസ്ഥാനമായി കേരളം തുടരുകയാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ആ കൂടിക്കാഴ്ച നടന്നിട്ടില്ല. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകളോടും എഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഡി സതീശന് മുൻതൂക്കമെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നെങ്കിലും, അവയെല്ലാം മാധ്യമ പ്രചാരണം മാത്രമാണെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ശാന്തമായ ശേഷമേ പ്രഖ്യാപനം ഉണ്ടാകൂവെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
അതേസമയം, മുഖ്യമന്ത്രിപ്പോരിൽ സജീവമായ മൂന്ന് ചേരികളും പ്രതീക്ഷ കൈവിടുന്നില്ല. ഇപ്പോഴത്തെ നിശബ്ദത ‘കൂളിംഗ് പിരീഡ്’ മാത്രമാണെന്നാണ് കെസി വേണുഗോപാൽ അനുകൂലികളുടെ വിലയിരുത്തൽ. കെസിയെ തന്നെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ വിഭാഗം. മറുവശത്ത്, കൂടുതൽ ചർച്ചകൾക്കും ധാരണകൾക്കും സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. പാക്കേജ് ചർച്ചകളെ കുറിച്ച് വ്യക്തതയില്ലെന്ന നിലപാടും ഇരുപക്ഷവും തുടരുന്നു.
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ദേശീയ-സംസ്ഥാന രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടിവികെയുടെ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്.
വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പ്രഖ്യാപിച്ച മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. വിശ്വാസ വോട്ടിന് ശേഷം കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗം. ശിവകാശി എംഎൽഎയായ കീർത്തന ടിവികെയുടെ യുവമുഖങ്ങളിലൊരാളായാണ് ശ്രദ്ധ നേടിയത്. മുൻ കോൺഗ്രസ് നേതാവ് എൻ. ആനന്ദ്, മുൻ എഐഎഡിഎംകെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.ജി. അരുൺരാജ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിസഭയിലെ മറ്റ് പ്രധാന അംഗങ്ങൾ.
സിനിമാ ശൈലിയിലുള്ള ആവേശകരമായ ചടങ്ങായിരുന്നു സത്യപ്രതിജ്ഞ വേദിയിൽ അരങ്ങേറിയത്. “സി ജോസഫ് വിജയ് എന്ന ഞാൻ” എന്നു തുടങ്ങി പേപ്പറിൽ നോക്കാതെയായിരുന്നു വിജയ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആരാധകരുടെ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങൾക്കിടെ സ്വന്തം സിനിമകളിലെ പഞ്ച് ഡയലോഗുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു വിജയ് വേദിയെ അഭിസംബോധന ചെയ്തത്. ചടങ്ങിന് സാക്ഷിയാകാൻ ടിവികെ പ്രവർത്തകരും ആരാധകരും വൻ തോതിൽ സ്റ്റേഡിയത്തിലെത്തി.
കോതമംഗലം: വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വിനോദയാത്രയുടെ ഭാഗമായി പുഴയിൽ ഇറങ്ങിയത്.
കുളിക്കുന്നതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂവരുടെയും നില അതീവ ഗുരുതരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
വനമേഖലയിലൂടെ ഒഴുകുന്ന പലവൻപടി പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുള്ളതിനാൽ ഇത് അപകടമേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും അവ അവഗണിക്കാറുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോക്സഭാംഗമായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയം പുതിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കെ.സി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ആറുമാസത്തിനകം നിയമസഭാംഗമാകേണ്ടതും ലോക്സഭാംഗത്വം രാജിവെക്കേണ്ടതുമായതിനാൽ ലോക്സഭയിലും നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഗണിതവും ബിജെപി വോട്ടുകളുടെ നിലപാടും വീണ്ടും ചർച്ചയാകുന്നത്. ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി നീങ്ങിയാൽ യുഡിഎഫിന് “നാണംകെട്ട തോൽവി” നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ് വൃത്തങ്ങളിൽ തന്നെ ഉയരുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ആഭ്യന്തര പോര് ഇതിനോടകം തന്നെ പരസ്യ ഏറ്റുമുട്ടലിലേക്കാണ് നീങ്ങിയിരിക്കുന്നത്. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിന്നതോടെ ദില്ലിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചു. നേതാക്കളുടെ തമ്മിലടിയും പ്രവർത്തകരുടെ തെരുവ് പ്രതിഷേധവും ഹൈക്കമാൻഡിനെ കടുത്ത അസ്വസ്ഥരാക്കിയെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതും കോൺഗ്രസിലെ അധികാരപ്പോര് തുറന്നുകാട്ടുന്നതുമാണ് നിലവിലെ രാഷ്ട്രീയ ചിത്രം.
ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ.സി വേണുഗോപാൽ അവകാശപ്പെട്ടപ്പോൾ, ദേശീയ നേതൃത്വത്തിന്റെ സ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കുകയാണെന്ന ഗുരുതര ആരോപണമാണ് വി.ഡി സതീശൻ ഉയർത്തിയത്. മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് സതീശനും ചെന്നിത്തലയും എടുത്തതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഘടകകക്ഷികളുടെ അഭിപ്രായവും ജനവികാരവും പരിഗണിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതേസമയം സീനിയോറിറ്റിയും സംഘടനാപരമായ പരിചയവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ അവകാശവാദം.
ഇതിനിടെ നേതാക്കളുടെ പരസ്യ പോരാട്ടത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രകടനങ്ങളും ഫ്ലെക്‌സ് യുദ്ധവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം സാധ്യമല്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി എന്ത് നിലപാട് സ്വീകരിക്കും, ആ വോട്ടുകൾ ആരിലേക്ക് നീങ്ങും എന്നതാകും ഇനി കേരള രാഷ്ട്രീയത്തിലെ നിർണായക ചർച്ച. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലെ നീണ്ട അനിശ്ചിതത്വം തന്നെ യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ചോദ്യവും ശക്തമാകുകയാണ്.
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യം കേവല ഭൂരിപക്ഷമായ 118 സീറ്റിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ്.
ദ്രാവിഡ കക്ഷികളുടെ ദീർഘകാല ആധിപത്യത്തെ വെല്ലുവിളിച്ചാണ് രണ്ട് വർഷം മുൻപ് രൂപം കൊണ്ട ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്. കോൺഗ്രസ്, ഇടതുകക്ഷികൾ, വിസികെ എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് നയിക്കുന്ന മുന്നണി അധികാരത്തിലേക്കുള്ള അവസാന തടസവും മറികടന്നു.
ഗവർണറുടെ മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങൾക്കിടെ അവസാന നിമിഷം വരെ കടുത്ത രാഷ്ട്രീയ നാടകീയതയാണ് അരങ്ങേറിയത്. ഒടുവിൽ വിസികെ ഔദ്യോഗിക പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നത് ഏകദേശം ഉറപ്പായി.
ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിപദ ചർച്ചകൾക്കായി ദില്ലിയിൽ നടന്ന നിർണായക കൂടിക്കാഴ്ച മൂന്ന് മണിക്കൂറിന് ശേഷം പൂർത്തിയായി. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് മുന്നോട്ടുവെക്കാൻ സാധ്യത ശക്തമായിരിക്കുകയാണ്.
കോൺഗ്രസ് അധ്യക്ഷൻമല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ഹൈക്കമാൻഡിനെ അറിയിച്ചു.
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ സി വേണുഗോപാലിനാണെന്നാണ് വിലയിരുത്തൽ. അതേസമയം ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശന് ലഭിക്കുന്ന സാഹചര്യത്തിൽ സീനിയോറിറ്റിയും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
ടിവികെ സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവ്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ നേതാവ് ടിടിവി ദിനകരൻ ഗവർണർ ആർ.എൻ. രവിക്ക് കത്ത് നൽകി. ഗവർണറെ നേരിൽ കണ്ട ദിനകരൻ, സംസ്ഥാനത്ത് ഭരണ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നീക്കങ്ങളിൽ ഗൗരവമായ അനിശ്ചിതത്വമുണ്ടെന്നും ആരോപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്ന നേതാവിനെയാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കേണ്ടതെന്ന നിലപാടും അദ്ദേഹം മുന്നോട്ടുവച്ചു.
ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് അന്വേഷണം വേണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തന്റെ കൂടെയുള്ള മന്നാർകുടി എംഎൽഎ എസ്. കാമരാജ് ടിവികെയെ പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, തന്റെ പാർട്ടിയുടെ പിന്തുണ ടിവികെയ്ക്കില്ലെന്ന കാര്യവും ഗവർണറെ അറിയിച്ചുവെന്നും ദിനകരൻ പറഞ്ഞു. വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂരിപക്ഷ അവകാശവാദം ഉന്നയിക്കുന്നതിൽ വ്യക്തത വരുത്താതെ സത്യപ്രതിജ്ഞ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
234 അംഗ നിയമസഭയിൽ ഭരണം പിടിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണമെങ്കിലും വിജയ് യുടെ ടിവികെയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. കോൺഗ്രസ്, സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, ആവശ്യമായ എല്ലാ പിന്തുണക്കത്തുകളും ഗവർണർക്ക് മുന്നിൽ ഹാജരാക്കാനായിട്ടില്ലെന്നാണ് സൂചന. ഇതോടെ ശനിയാഴ്ച രാവിലെ നടക്കുമെന്നു കരുതിയിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളും അവസാന നിമിഷ ചർച്ചകളും തുടരുന്നതിനാൽ അടുത്ത മണിക്കൂറുകൾ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.