തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ കൃത്യമായി 8,97,211 പേർ പട്ടികയിൽ നിന്ന് പുറത്തായതായി അധികൃതർ അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ [https://electoralsearch.eci.gov.in/](https://electoralsearch.eci.gov.in/) എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ [https://www.ceo.kerala.gov.in/](https://www.ceo.kerala.gov.in/) ൽ നൽകിയിരിക്കുന്ന “Kerala SIR Final Electoral Roll 2026” ലിങ്ക് വഴിയോ [https://voters.eci.gov.in/download](https://voters.eci.gov.in/download) eroll?stateCode=511 എന്ന പോർട്ടൽ വഴിയോ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാനും സൗകര്യമുണ്ട്.
ഇതിനിടെ, വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഏപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.
ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിയും യുവഗായികയുമായ ലക്ഷ്മി (20) ദാരുണമായി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മിഭവനത്തിൽ പരേതനായ ബാലുവിന്റെയും ഷീജയുടെയും മകളും കൊട്ടാരക്കര എസ്.ജി. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ ലക്ഷ്മിയാണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മൈനാഗപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെ ഭരണിക്കാവ്–കൊട്ടാരക്കര പാതയിലെ സിനിമാപറമ്പിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ പാതയോരത്തെ മരത്തിലിടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക നിഗമനം.
വാഹനത്തിന്റെ ബോഡിയിൽ ശബ്ദ സംവിധാനങ്ങൾ നിറഞ്ഞതിനാൽ മുന്നിലെ ക്യാബിനിലിരുന്ന ലക്ഷ്മിക്ക് ഇടിയുടെ ആഘാതത്തിൽ തന്നെ ജീവൻ നഷ്ടമായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ബാൻഡ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അലമാര നിറയെ മിമിക്രിയുടെയും നാടൻപാട്ടിന്റെയും പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്ന ലക്ഷ്മിയുടെ മൃതദേഹം അവയ്ക്കുമുന്നിൽ വെച്ചപ്പോൾ ഗ്രാമം മുഴുവൻ കണ്ണീരിലാഴ്ന്നു. പത്തുവർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് താങ്ങായി ഉയർന്നുവരികയായിരുന്നു ഈ യുവകലാകാരി. പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച ലക്ഷ്മിയുടെ അകാലവിയോഗം കുടുംബത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കനത്ത ഇരുളായി. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.83 കിലോഗ്രാം ആംബര്‍ഗ്രീസാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പെര്‍ഫ്യൂം നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഘടകമായ ആംബര്‍ഗ്രീസിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കൊയിലാണ്ടി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രീസിന്റെ ഉറവിടവും ബന്ധങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉയർന്ന നിലയിൽ തുടരുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ഡൽഹിയിലെ ചെങ്കോട്ടയും ചാന്ദ്നി ചൗക്ക് മേഖലയിലെ ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ ഹൈ അലർട്ട് പ്രഖ്യാപിച്ച് പ്രധാന കേന്ദ്രങ്ങളിൽ കർശന പരിശോധന ആരംഭിച്ചു.
ചാന്ദ്നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യമാക്കി ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള നീക്കമാണ് ഭീകരർ നടത്തുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ ആരാധനാലയങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഭീകരരുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് സൂചന.
2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
കഴി 24 മണിക്കൂറിനിടെ ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 നിരീക്ഷണ സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. മൂന്നാർ ഉൾപ്പെടെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി മേഖലകളിൽ യുവി ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. യുവി ഇൻഡക്സ് 8 മുതൽ 10 വരെ എത്തിയ സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിർദേശം.
കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ 7 വരെ രേഖപ്പെടുത്തിയതിനെ തുടർന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ അനുഭവപ്പെടുന്നത്. തുടർച്ചയായി സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ-നേത്ര രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം. പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമാണെന്ന് നിർദേശം. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ യുവി പ്രതിഫലനം കൂടുതലായിരിക്കാമെന്നും മേഘങ്ങളില്ലാത്ത ആകാശം പോലും ഉയർന്ന യുവി സൂചികയ്ക്ക് ഇടയാക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടി.
കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ട്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് താമസിച്ചിരുന്ന 17-കാരനായ പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന അനുരഞ്ജാണ് മരിച്ചത്.
വീടിനടുത്തുള്ള കുണ്ടുതോട് യു.പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറൽ ഫോറൻസിക് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിൽ നിത്യോപയോഗ സാധനങ്ങൾ കൊണ്ടു പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
ഏകദേശം 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിന് പിന്നാലെ വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി.
വാഹനത്തിൽ ഡ്രൈവറടക്കം രണ്ട് പേരുണ്ടായിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, സഹായി മുസ്തഫ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് 2021 മെയ് 5ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നിരന്തരം വയറുവേദന അനുഭവപ്പെട്ടെങ്കിലും മരുന്നുകൾ കഴിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്.
വേദന തുടർന്നതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ പുറത്ത് വന്നത്. ബുധനാഴ്ച എടുത്ത എക്സറേയിലൂടെ വയറ്റിനുള്ളിൽ കത്രികയുള്ളതായി കണ്ടെത്തി. മുൻപ് വേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണെന്നു പറഞ്ഞ് മടക്കി അയച്ചതായും ഉഷ ആരോപിക്കുന്നു. ഒടുവിൽ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കത്രികയുണ്ടെന്നത് വ്യക്തമായത്.
സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. കത്രിക പുറത്തെടുക്കാൻ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാൽ ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് പോകാൻ ഭയമാണെന്ന് ഉഷ വ്യക്തമാക്കി. ചികിത്സാപിഴവാണെന്നാരോപിച്ച് സംഭവം വലിയ വിവാദമായി മാറുകയാണ്.
തിരുവനന്തപുരം: എൻ.ഡി.എയും യു.ഡി.എഫും സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നതോടെ ഇടതുമുന്നണിയും സീറ്റുചർച്ച വേഗത്തിലാക്കുന്നു. തിങ്കളാഴ്ച മുന്നണി യോഗം ചേരും. ഇതിനു മുൻപ് ശനിയാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. നിലവിലെ സീറ്റുകൾ അതത് കക്ഷികൾക്കുതന്നെ നൽകാമെന്ന പൊതുധാരണയാണ് സി.പി.എം. വർത്തമാന ഘട്ടത്തിൽ മുന്നോട്ടുവയ്ക്കുന്നത്. സ്ഥാനാർഥി നിർണയം പിന്നീട് മാത്രമേ ഉണ്ടാകൂവെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
വികസന മുന്നേറ്റ ജാഥയുടെ വിലയിരുത്തൽ, പ്രകടനപത്രിക രൂപീകരണം, സീറ്റുധാരണ എന്നിവയാണ് മുന്നണി യോഗത്തിലെ പ്രധാന അജൻഡ. എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രകടനപത്രികാ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. പഠനകോൺഗ്രസിൽ ഉയർന്ന നിർദേശങ്ങളും സർക്കാരിന്റെ നവകേരളം സർവേ റിപ്പോർട്ടും പരിഗണിച്ചായിരിക്കും അന്തിമ രൂപം. സീറ്റുചർച്ച നേരിട്ട് മുന്നണി യോഗത്തിൽ ഉണ്ടാകില്ല; പൊതുഅഭിപ്രായ ശേഖരണത്തിനുശേഷം ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ധാരണയിലെത്തുക.
സി.പി.എം.–സി.പി.ഐ. സീറ്റുകളിൽ വലിയ മാറ്റമുണ്ടാകാനിടയില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തവണ 13 സീറ്റുകൾ നേടിയ കേരള കോൺഗ്രസ് (എം) കുറ്റ്യാടി സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്; പകരമായി കോഴിക്കോട് ജില്ലയിൽ മറ്റൊരു സീറ്റ് വേണമെന്ന നിലപാടും ഉണ്ട്. ആർ.ജെ.ഡി. നിലവിലെ മൂന്നിനുപുറമേ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. ആകെ 86 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം.യും 25 സീറ്റുകളുള്ള സി.പി.ഐ.യും ഉൾപ്പെടെ ഘടകകക്ഷികളുടെ വിഹിതം സംബന്ധിച്ച അന്തിമ ധാരണയാണ് ഇനി നിർണായകം.
കല്പറ്റ: മുണ്ടക്കൈ–ചുരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 25ന് വൈകുന്നേരം നാലിന് കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുകയും ഗുണഭോക്താക്കള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും. 410 വീടുകളുള്ള ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടമായി 178 വീടുകളാണ് പൂര്‍ത്തിയായത്.
ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. ഏകദേശം 1000 ചതുരശ്രയടിയിലായി ഒറ്റനില കെട്ടിടങ്ങളായി നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ ഭാവിയില്‍ ഇരുനിലയാക്കി വികസിപ്പിക്കാനാകുന്ന രീതിയിലാണ് രൂപകല്പന. പ്രധാന കിടപ്പുമുറി ഉള്‍പ്പെടെ മൂന്ന് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുള്‍പ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൗണ്‍ഷിപ്പിലെ 410 വീടുകളിലായി 1662ല്‍ അധികം അംഗങ്ങള്‍ താമസിക്കും.
വീടുകള്‍ക്കൊപ്പം പൊതു റോഡ്, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും സജ്ജമാക്കുന്നു. ലബോറട്ടറി, ഫാര്‍മസി, പരിശോധന–വാക്സിനേഷന് സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, കടകളും സ്റ്റാളുകളും ഉള്‍പ്പെട്ട മാര്‍ക്കറ്റ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, സ്പോര്‍ട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സൗകര്യങ്ങളുടെ ഭാഗമാകും. പദ്ധതിക്കായി 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്; 2025 മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടം ഇതോടെ യാഥാര്‍ഥ്യമായി. ചടങ്ങില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.