അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയില്‍ സെന്റ് വിന്‍സെന്റ് ഡി പോൾ സൊസൈറ്റി സെന്റ് മാത്യൂസ് കോൺഫറെൻസ് ഭവനരഹിതർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ചങ്ങനാശ്ശേരി അതിരൂപത അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നാളെ (ജനുവരി 14) നിർവഹിക്കും. തിരുപ്പിറവിയുടെ 2025-ാം വര്‍ഷ ജൂബിലിയും സൊസൈറ്റിയുടെ 85-ാം വാര്‍ഷികവും പ്രമാണിച്ചാണ് ഭവനം നിര്‍മിച്ചത്.
പരേതരായ വരകുകാലായില്‍ വീ. ഡീ കുര്യനും റോസമ്മ കുര്യനും സൊസൈറ്റിക്ക് ദാനമായി നല്കിയ 4 സെന്റ് സ്ഥലത്താണ് 12 ലക്ഷം ചിലവില്‍ 514 ചതുരശ്ര അടി വീട് നിര്‍മ്മിച്ചിട്ടുള്ളത്. ഇടവകയിൽ സൊസൈറ്റി നിര്‍മ്മിക്കുന്ന 11-ാമത്തെ ഭവനമാണിത്. ചടങ്ങിൽ വികാരി ഫാ. സോണി തെക്കുംമുറിയിൽ അധ്യക്ഷത വഹിക്കും. സഹ വികാരി ഫാ. ജെറിന് കാവനാട്ട്, സൊസൈറ്റി പ്രസിഡണ്ട് ബെന്നി തടത്തിൽ, സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റിയൻ എന്നിവര്‍ പ്രസംഗിക്കും.
കൊച്ചി: കേരള യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ- വൈസ്ചാൻസലർ (VC) തർക്കത്തിൽ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് സുപ്രീം കോടതിയുടെ സിംഗിൾ ബെഞ്ച് സ്റ്റേ നൽകി. ഹർജിയിൽ കോടതി, അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന്മേൽ യാതൊരു നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശിച്ചു.
അനിൽകുമാർ സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിനെ അടിസ്ഥാനമാക്കി വി സി കുറ്റാരോപണ നോട്ടീസ് അയച്ചിരുന്നു. യൂണിവേഴ്സിറ്റി ചട്ടം 10/13 പ്രകാരം നൽകിയ നോട്ടീസ് ചട്ടപരമായി സാധുവാണോയെന്ന് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അനിൽകുമാർ രജിസ്ട്രാറായി വരികയും പുനർനിയമനം ലഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ- വി സി തർക്കം ഉയരുന്നത്. പിന്നീട് സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടു. സസ്പെൻഷൻ ചട്ടമനുസരിച്ച് ഗവർണർ ഉൾപ്പെടെ ശരിവെച്ചെങ്കിലും, അനിൽകുമാർ സസ്പെൻഷൻ റദ്ദാക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടവേളയിൽ അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്താംകോട്ടയിലെ ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവം.
പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലാണ് അപകടം നടന്നത്. കണിയാപുരം ഡിപ്പോയിൽ നിന്ന് ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്കാണ് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.
പ്രണയത്തിലായിരുന്ന രാഗേഷും യുവതിയും കുടുംബങ്ങളുടെ എതിർപ്പിനെ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് രാഗേഷിന് അപകടം സംഭവിച്ചത്.
തിരുവല്ല: മുത്തൂർ സെൻറ് ആൻറണീസ് ദൈവാലയത്തിൽ ആണ്ടുതോറും ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു വരുന്ന ഇടവക മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വി. അന്തോനീസിന്റെ തിരുനാൾ 2026 ജനുവരി 15 മുതൽ 18 വരെ ആഘോഷിക്കും.
തിരുനാളിന് മുന്നോടിയായി ജനുവരി 12, 13, 14 തീയതികളിൽ . ഫാ. ജസ്ബിൻ ഇല്ലിക്കൽ നയിക്കുന്ന വാർഷിക ധ്യാനം നടക്കും . 15 -ന് വൈകിട്ട് 4 . 45 -ന് ഇടവക വികാരി ഫാ. ചെറിയാൻ കക്കുഴി തിരുനാളിന് കൊടിയേറ്റും . തുടർന്ന് ലദീഞ്ഞ്, മദ്ധ്യസ്ഥ പ്രാർത്ഥന. കുർബാനയ്ക്ക് ഫാ. ജോസഫ് കടപ്രാകുന്നേൽ കാർമികത്വം വഹിക്കും. ജനുവരി 16-ന് പൂർവിക സ്മരണാദിനമായി വൈകിട്ട് 5.15ന് കുർബാന നടക്കും; ഫാ. സ്കറിയ പറപ്പള്ളിൽ കാർമികത്വം വഹിക്കും. കുടുംബദിനമായ 17-ന് വൈകിട്ട് 4.30ന് കുർബാനയ്ക്ക് ഫാ. ടോമി ചെമ്പിൽപറമ്പിൽ നേതൃത്വം നൽകും; തുടർന്ന് വൈകിട്ട് 6ന് നടക്കുന്ന കുടുംബദിന സമ്മേളനത്തിൽ ഫാ. സുബിൻ കുറുവക്കാട്ട് സന്ദേശം നൽകും. തിരുനാൾ ദിനമായ 18-ന് വൈകിട്ട് 4.30ന് തിരുനാൾ കുർബാന നടക്കും; ഫാ. ജോസഫ് വേലങ്ങാട്ടുശ്ശേരി സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും തിരുനാൾ പ്രദക്ഷിണവും നടക്കും; ഫാ. സോണി പുന്നൂർ നേതൃത്വം നൽകും.
കുടുംബ ദിനത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നാടകവും അരങ്ങേറും. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഇടവകാംഗമായ ബേബിച്ചൻ പുറ്റുമണ്ണിൽ ആണ് .
നഷ്ടപ്പെട്ടു പോകുന്ന വസ്തുക്കളും ബന്ധങ്ങളും അവസരങ്ങളും വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക മദ്ധ്യസ്ഥനായി സഭയിൽ വണങ്ങപ്പെടുന്ന വി. അന്തോനീസിന്റെ മദ്ധ്യസ്ഥം അപേക്ഷിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും വിശ്വാസികളെ തിരുനാൾ കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ചെറിയാൻ കക്കുഴി , കൈക്കാരൻമാരായ ജോണി വെട്ടിക്കാപ്പിള്ളി, റ്റിജി കാരയ്ക്കാട്ട്, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു.
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ രംഗത്തെത്തി. “ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്” എന്ന വാക്കുകളോടെ ഫേസ്ബുക്കിൽ പ്രതികരിച്ച സജന, തുടർച്ചയായ ലൈംഗിക കുറ്റകൃത്യങ്ങൾ ഗുരുതര മാനസിക വൈകൃതത്തിന്റെ സൂചനയാണെന്നും ആരോപിച്ചു. സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും സജന വ്യക്തമാക്കി.
ഇതിനിടെ, തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം ആരംഭിച്ചതെന്നും, അവർ വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമാണ് പരാതിക്കു പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി തന്നെയാണെന്നും അവിടെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
അതേസമയം, എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി നൽകിയ മൊഴിയിലെ ഗുരുതര വിവരങ്ങൾ പുറത്തുവന്നു. വിവാഹവാഗ്ദാനം നൽകി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ അപമാനിക്കപ്പെട്ടതായും, ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ഗർഭം പിന്നീട് അലസിപ്പോയതായും മൊഴിയിലുണ്ട്. രാഹുലിന്റെ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും. എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന വിഷയത്തിൽ നിയമസഭയും ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.
ന്യൂഡൽഹി: രാജ്യത്തെ 4041 നഗരങ്ങളിൽ 1787 നഗരങ്ങളിൽ സ്ഥിരമായ വായുമലിനീകരണ പ്രശ്നം ഉണ്ടെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) റിപ്പോർട്ട് പറയുന്നു. രാജ്യത്തെ നഗരങ്ങളുടെ 44 ശതമാനത്തിലും ദീർഘകാല വായുമലിനീകരണം നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, ഇത്രയും ഗുരുതരമായി മലിനീകരണം ഉണ്ടായിരിക്കുന്ന നഗരങ്ങളിൽ വെറും 4 ശതമാനത്തിലും മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) നടപ്പിലാകുന്നത് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, ഏലൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ സ്ഥിരമായ മലിനീകരണം കണ്ടെത്തിയില്ല. സിആർഇഎ ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കി പിഎം 2.5 നിലവാരം വിലയിരുത്തി. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ (കോവിഡ് ബാധിച്ച 2020 ഒഴിവാക്കിയാൽ) 1787 നഗരങ്ങൾ തുടർച്ചയായി ദേശീയ വാർഷിക പിഎം 2.5 പരിധി ലംഘിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
2025-ലെ കണക്കുപ്രകാരം മേഘാലയയിലെ ബിർണിഹട്ട്, ഡൽഹി, ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് ഏറ്റവും മലിനമായ നഗരങ്ങൾ. ഏറ്റവും കൂടുതൽ മലിനീകരണ നഗരങ്ങൾ ഉത്തർപ്രദേശിൽ (416) ഉണ്ടെന്ന് സൂചിപ്പിക്കപ്പെടുന്നു, തുടർന്ന് രാജസ്ഥാൻ (158), ഗുജറാത്ത് (152), മധ്യപ്രദേശ് (143), പഞ്ചാബ്-ബിഹാർ (136), പശ്ചിമബംഗാൾ (124) എന്നിവയാണ്. മുൻ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് രാജ്യത്തിന്റെ വായുഗുണനിലവാരം മോശമാണെന്ന് ഇത് തെളിയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവമുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ്. പാലക്കാട് ഹോട്ടലിൽ നിന്ന് അർധരാത്രി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യഹർജി തള്ളിയതോടെയാണ് റിമാൻഡ്; നാളെ വീണ്ടും ജാമ്യത്തിനായി അപേക്ഷ നൽകാനാണ് നീക്കം.
ജയിലിലേക്കുള്ള വഴിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ വെല്ലുവിളി ഉയർത്തിയതായും കേസിൽ നിന്ന് രക്ഷപ്പെടാൻ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വൈകാതെ പുറത്തിറങ്ങുമെന്ന് പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുലിനെ ഒടുവിൽ മൂന്നാം പരാതിയിലാണ് റിമാൻഡ് ചെയ്തത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡനം നടത്തിയെന്ന പരാതിയാണ് കേസിന് ആധാരം; വിദേശത്തുള്ള പരാതിക്കാരി ഇമെയിലിലൂടെയാണ് ഡിജിപിക്ക് പരാതി നൽകിയത്.
അറസ്റ്റ് നീക്കങ്ങൾ അതീവ രഹസ്യമായാണ് പൊലീസ് നടത്തിയത്. എസ്ഐടി അന്വേഷണം, വീഡിയോ കോളിലൂടെ മൊഴിയെടുപ്പ്, എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിക്കൽ എന്നിവയായിരുന്നു നടപടികൾ. നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് പരാതിക്കാരി അയച്ച സന്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുണ്ടായതെന്നും, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ മിന്നൽ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
നടി പാർവതി തിരുവോത്ത് താൻ ജീവിതത്തിൽ നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞു. ഹൗട്ടർഫ്ലൈയിലെ ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പരിപാടിയിൽ സിദ്ധാർഥ് ആലംബയാനോട് സംസാരിക്കുമ്പോഴാണ് കുട്ടിക്കാലം മുതൽ ഉണ്ടായ ദുരനുഭവങ്ങൾ അവർ വെളിപ്പെടുത്തിയത്. എല്ലാ സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതാണ് യാഥാർഥ്യമെന്നും പാർവതി പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഒരു സംഭവമാണ് പാർവതി ഓർത്തെടുത്തത്. അച്ഛൻ അമ്മയെയും തന്നെയും സ്റ്റേഷനിൽ ഇറക്കിയതിന് പിന്നാലെ ഒരാൾ പെട്ടെന്ന് വന്ന് തന്റെ നെഞ്ചിൽ ശക്തമായി അടിച്ചുവെന്നും ആ സമയത്ത് കടുത്ത വേദന അനുഭവിച്ചുവെന്നും അവർ പറഞ്ഞു. റോഡിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളെ സൂക്ഷിക്കണമെന്ന് അമ്മ തന്നെ പഠിപ്പിച്ചിരുന്ന കാര്യം ഈ അനുഭവങ്ങളിലൂടെ കൂടുതൽ ബോധ്യമായെന്നും പാർവതി പറഞ്ഞു.
കൗമാരകാലത്ത് മാളിലെ ലിഫ്റ്റിൽ വെച്ചുണ്ടായ മറ്റൊരു ദുരനുഭവവും പാർവതി പങ്കുവച്ചു. ശരീരത്തോട് ശരീരം ചേർത്ത് അപമാനിച്ച ഒരാളെ താൻ തിരിച്ചടിച്ചുവെന്നും, പിന്നീട് പോലീസ് ഇടപെട്ടപ്പോൾ നീതിയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു. സ്ത്രീകൾ തന്നെയാണ് സ്വയം സംരക്ഷിക്കേണ്ടതെന്ന ചിന്ത സമൂഹം അടിച്ചേൽപ്പിക്കുന്നതിനെ പാർവതി വിമർശിച്ചു; ഇത്തരം സാഹചര്യങ്ങളിൽ അഭിനന്ദനങ്ങളല്ല, നീതിയും സുരക്ഷയുമാണ് ആവശ്യമായതെന്ന് അവർ വ്യക്തമാക്കി.
പാലക്കാട്: രാഹുൽ മാങ്കൂട്ടം എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് കെപിഎം ഹോട്ടലിൽ അറസ്റ്റ് നടത്തിയതായാണ് വിവരം. ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തിയതാണെന്നും, പുതിയ കേസിൽ നിർബന്ധിത ഗർഭഛിദ്രവും ബലാത്സംഗവും ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രത്യേക സംഘം സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയതാണ്. കസ്റ്റഡിയിൽ എടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
രാഹുലിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ അദ്ദേഹത്തിൻ്റെ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നു എന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷം മുറിയിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഫ്ലാറ്റ് വിട്ട ശേഷം രാഹുലിൻ്റെ പാലക്കാട്ടിലെ താമസം ഹോട്ടലിൽ ആയിരുന്നു.
രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകൾ ആണ് നൽകപ്പെട്ടിരിക്കുന്നത് . ആദ്യ കേസിൽ ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റിനെ തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് പുതിയ കേസുമായുള്ള ബന്ധപ്പെട്ട നടപടി ആണ് .
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം രാത്രിയോടെ സബ് ജയിലിലേക്ക് മാറ്റിയ തന്ത്രി, ഇന്ന് രാവിലെ ഭക്ഷണത്തിനായി എഴുന്നേറ്റപ്പോൾ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി പോലീസിനെ അറിയിച്ചു. ഡോക്ടറെ കാണണമെന്ന ആവശ്യത്തെ തുടർന്ന് ജയിൽവകുപ്പ് പുറത്ത് നിന്ന് ഡോക്ടറെ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലകറക്കവും ദേഹം തളരുന്നതായും അദ്ദേഹം ഡോക്ടർമാരോട് അറിയിച്ചു.
ജനറൽ ആശുപത്രിയിൽ ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളും പ്രാഥമിക ചികിത്സയും നൽകിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിനായി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർ ചികിത്സയും നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.