India

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുതര വിവാദം പൊട്ടിപ്പുറപ്പെട്ടു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നുവെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിനായി പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ കണ്ടെത്തിയ രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടിയുടെ ജനനം.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയായതായി തെളിയിക്കാൻ വ്യാജ രേഖകൾ നിർമ്മിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ് പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ കേസ് എടുത്തിട്ടുണ്ട്. വിഷയത്തിൽ കേരളയും മധ്യപ്രദേശും സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾ ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്ന സിപിഎം നേതാക്കൾ ഇപ്പോൾ വിവാദത്തിൽപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എംപി എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് “യഥാർത്ഥ കേരള കഥ” എന്ന് വിശേഷിപ്പിച്ച വിവാഹം പോക്സോ കേസായതോടെ നേതാക്കൾ മൗനം പാലിക്കുകയാണ്. വിവാഹ സമയത്ത് ലഭ്യമായ രേഖകളിൽ പെൺകുട്ടി പ്രായപൂർത്തിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പുതിയ കണ്ടെത്തലുകൾ കേസിനെ കൂടുതൽ സങ്കീർണമാക്കുകയാണ്.

കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ മുൻ എം.എൽ.എ. പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. ജോർജിന്റെ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിന്റെ മാന്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും സംഘടന തുറന്നടിച്ചു.

വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില പ്രദേശങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ ശിഷ്ടാചാരത്തിന് നിരക്കാത്തതാണെന്നും സംഘടന കൂട്ടിച്ചേർത്തു. മെത്രാന്മാരോടൊപ്പം സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉയർത്തിയിരുന്നു.

പാലാ, പൂഞ്ഞാർ മേഖലകളിൽ ക്രൈസ്തവ സഭയുടെ പിന്തുണ ലഭിക്കാത്തതിലെ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ടെന്നും സംഘടന അറിയിച്ചു.

ലഖ്നൗ: മഥുരയിലെ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് സംഭവം. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവർ.

ഏകദേശം 30ഓളം പേർ സഞ്ചരിച്ചിരുന്ന ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട 16–17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

വെറും 15 പേർക്ക് മാത്രം ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായതായി കണ്ടെത്തി. അപകടസമയത്ത് ശക്തമായ കാറ്റ് വീശിയതും സ്ഥിതി വഷളാക്കി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥ്യും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ബോട്ട് ഓപ്പറേറ്റർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ സത്‌കാരത്തിനിടെ സുഹൃത്ത് കൊലപ്പെടുത്തി . തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യനായിരുന്ന രാജു അവധി കഴിഞ്ഞ് നാട്ടിലെത്തിയതും ഉടൻ തിരികെ പോകാനിരിക്കെയുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്.

രാജുവിന്റെ വീടിൻ്റെ സമീപമുള്ള ചെറിയ പുരയിലായിരുന്നു സത്‌കാര പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. പിന്നീട് നാലുപേർ മടങ്ങിയതിനെ തുടർന്ന് പുലർച്ചെയോടെ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.

ഈ സംഘർഷത്തിനിടെ അയൽവാസിയും സുഹൃത്തുമായ ഫ്രിന്റോ (42) രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ കേരളം മുഴുവന്‍ ഫലം പുറത്തു വരുന്ന മെയ് നാലിലേക്കാണ് കണ്ണൂന്നുന്നത്. സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കർശന സുരക്ഷ ഒരുക്കിയിരിക്കെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബൂത്തുതല കണക്കുകള്‍ പരിശോധിച്ച് മുന്നേറ്റ-പിന്തുടര്‍ച്ച വിലയിരുത്തുകയാണ്. വോട്ടര്‍പട്ടികയിലെ ശുദ്ധീകരണത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് കൂടുതല്‍ അനുകൂലമാകുന്നതെന്ന ചര്‍ച്ചയും സജീവമാണ്.

ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായതും അത് വോട്ടായി മാറിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കാമെന്ന അവകാശവാദത്തോടൊപ്പം, അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫിന് ഉണ്ട്.

അതേസമയം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച ജനപിന്തുണ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. സി.പി.എം നയിക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും പ്രാദേശിക തലത്തില്‍ നടത്തിയ അവലോകനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.

ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇത്തവണ സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ചില മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേതാക്കള്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും തൂക്കുസഭയുടെ സാധ്യതയില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് മാത്രമേ വ്യക്തമാകൂ.

തൃശൂർ കൂർക്കഞ്ചേരിയിൽ കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയക്കെട്ടുമായി എത്തിയ അക്ഷര എന്ന യുവതിക്ക് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായി. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് തടഞ്ഞത്, ഉച്ചയ്ക്ക് ഒരു മണിമുതൽ കാത്തിരുന്നിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.

സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. പരിക്കുള്ള വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന നിയമം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു.

ഒടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലോടെ പ്രശ്നം പരിഹരിച്ചു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറോടെ വോട്ട് ചെയ്യാൻ അനുവദിച്ചു.

തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.

സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്‌തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.

പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

ജോയൽ സോവിച്ചൻ

തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചിത്രം ഏറെക്കുറെ വ്യക്തമാണ് . തീരദേശ മേഖലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുമ്പോള്‍, നഗര മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും തമ്മിലുള്ള കടുത്ത മത്സരം ശ്രദ്ധേയമാകുന്നു. യുഡിഎഫ് ചില കേന്ദ്രങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍, എന്‍.ഡി.എയും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമായി മാറുന്നുണ്ട്.

തീരദേശ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം

വർക്കല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ജോയ് (CPI(M)) 42% വോട്ട് വിഹിതവുമായി മുന്നില്‍ നില്‍ക്കുന്നു. യുഡിഎഫിന്റെ വർക്കല കഹാര്‍ (INC) 36% പിന്തുടരുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. സ്മിത (BJP) 21% വോട്ട് നേടി ഫലത്തെ സ്വാധീനിക്കാവുന്ന നിലയിലാണ്.

ആറ്റിങ്ങല്‍ (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ. എസ്. അംബിക (CPI(M)) 39% പിന്തുണയോടെ മുന്നിലാണ്. എന്‍.ഡി.എയുടെ പി. സുധീര്‍ (BJP) 34% വോട്ട് വിഹിതത്തോടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സന്തോഷ് ഭദ്രന്‍ (RSP) ഇവിടെ പിന്നിലായ നിലയിലാണ്.

ചിറയിങ്കീഴ് (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനോജ് ഇടമന (CPI) 42% പിന്തുണയോടെ മുന്‍തൂക്കം നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ രമ്യ ഹരിദാസ് (INC) 33% പിന്തുണയോടെ പിന്നിലുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. എസ്. അനൂപ് (BJP) 23% വോട്ട് വിഹിതത്തോടെ നിര്‍ണായക സാന്നിധ്യമാണ്.

ഗ്രാമ-അര്‍ധനഗര മേഖലകള്‍: എല്‍.ഡി.എഫ് ഉറച്ച പിടി

നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ആര്‍. അനില്‍ (CPI) 47% വോട്ട് വിഹിതത്തോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ മീനാങ്കല്‍ കുമാര്‍ (INC) 34% പിന്തുണയോടെ പിന്നിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍ (BJP) 18% വോട്ട് നേടി മൂന്നാം സ്ഥാനത്ത്.

വാമനപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കെ. മുരളി (CPI(M)) 43% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ സുധീര്‍ഷ പാളോട് (INC) 36% പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേണു കരനവര്‍ (BDJS) 19% വോട്ട് വിഹിതത്തോടെ ഫലത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്.

അരുവിക്കര മണ്ഡലത്തില്‍ ജി. സ്റ്റീഫന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ വി. എസ്. ശിവകുമാര്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിവേക് ഗോപന്‍ (BJP) 13% വോട്ട് നേടി പിന്നിലാണ്.

പാറശ്ശാലയില്‍ സി. കെ. ഹരീന്ദ്രന്‍ (CPI(M)) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ നെയ്യാറ്റിന്‍ക്കര സനാല്‍ (INC) 38% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗിരീഷ് നെയ്യാര്‍ (BJP) 14% വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്ത്.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കെ. അന്‍സലന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ എന്‍. ശക്‌തന്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. രാജശേഖരന്‍ നായര്‍ (BJP) 12% വോട്ട് നേടി പിന്നിലാണ്.

നഗരസഭ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം

കഴക്കൂട്ടം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ (BJP) 37% പിന്തുണയോടെ നേരിയ മുന്നേറ്റം നേടിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ (CPI(M)) 36% പിന്തുടരുന്നു. യുഡിഎഫിന്റെ ശരത്‌ചന്ദ്ര പ്രസാദ് (INC) 26% പിന്തുണയോടെ പിന്നിലാണ്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫിന്റെ കെ. മുരളീധരന്‍ (INC) 34% പിന്തുണയോടെ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്ത് (CPI(M)) 33% പിന്തുടരുമ്പോള്‍, എന്‍.ഡി.എയുടെ ആര്‍. ശ്രീലേഖ (BJP) 31% പിന്തുണയോടെ ശക്തമായ മത്സരത്തിലാണ്.

നേമം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ (BJP) 35% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടി (CPI(M)) 33% പിന്തുടരുന്നു. യുഡിഎഫിന്റെ കെ. എസ്. ശബരിനാഥന്‍ (INC) 30% പിന്തുണയോടെ അടുത്താണ്.

കാട്ടാക്കട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ. ബി. സതീഷ് (CPI(M)) 35% പിന്തുണയോടെ നേരിയ മുന്‍തൂക്കം. യുഡിഎഫിന്റെ എം. ആര്‍. ബൈജു (INC) 34% പിന്തുടരുമ്പോള്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി. കെ. കൃഷ്ണദാസ് (BJP) 30% വോട്ട് വിഹിതത്തോടെ ശക്തമായ സാന്നിധ്യമാണ്.

യുഡിഎഫിന് ആശ്വാസം നല്‍കുന്ന മണ്ഡലങ്ങള്‍

തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ സി. പി. ജോണ്‍ (CMP) 37% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ സുധീര്‍ കരമന (IND/LDF) 33% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കരമന ജയന്‍ (BJP) 28% വോട്ട് വിഹിതത്തോടെ ഫലം സ്വാധീനിക്കുന്ന ഘടകമാകും.

കോവളം മണ്ഡലത്തില്‍ യുഡിഎഫിന്റെ എം. വിന്‍സന്റ് (INC) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. എല്‍.ഡി.എഫിന്റെ ഭഗത് റൂഫസ് (IND/LDF) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. എന്‍. സുരേഷ് (BJP) 12% വോട്ട് നേടി പിന്നിലാണ്.

മൊത്തം ചിത്രം: എല്‍.ഡി.എഫ് മുന്‍പന്തിയില്‍, പക്ഷേ പോരാട്ടം തുടരുന്നു

ജില്ലയിലെ മൊത്തം പ്രവണത പ്രകാരം:

എല്‍.ഡി.എഫ്: 7 ഉറച്ച സീറ്റുകള്‍, 11 വരെ ഉയരാനുള്ള സാധ്യത
യുഡിഎഫ്: 2 ഉറച്ച സീറ്റുകള്‍, 6 വരെ സാധ്യത
എന്‍.ഡി.എ: ഉറച്ച സീറ്റ് ഇല്ലെങ്കിലും 4 വരെ നേടാനുള്ള സാധ്യത

കഴക്കൂട്ടം (വി. മുരളീധരന്‍ vs കടകംപള്ളി സുരേന്ദ്രന്‍), വട്ടിയൂര്‍ക്കാവ് (കെ. മുരളീധരന്‍ vs വി. കെ. പ്രശാന്ത്), നേമം (രാജീവ് ചന്ദ്രശേഖര്‍ vs വി. ശിവന്‍കുട്ടി), കാട്ടാക്കട (ഐ. ബി. സതീഷ് vs എം. ആര്‍. ബൈജു) എന്നീ മണ്ഡലങ്ങളിലാണ് ഫലം നിര്‍ണയിക്കുന്ന കടുത്ത മത്സരം.

സമാപനം

തിരുവനന്തപുരം ജില്ലയില്‍ 2026 തിരഞ്ഞെടുപ്പ് ചിത്രം എല്‍.ഡി.എഫിന് അനുകൂലമായിരിക്കുമ്പോഴും, നഗര മണ്ഡലങ്ങളിലെ ശക്തമായ ത്രികോണ മത്സരം അന്തിമഫലം അനിശ്ചിതമാക്കുന്നു. ചെറിയ വോട്ട് സ്വിംഗുകളും വോട്ടര്‍മാരുടെ സാന്നിധ്യവും ഫലം പൂര്‍ണമായും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

Copyright © . All rights reserved