ലഭിച്ചിരുന്ന പദവികൾ പോലും അറിയിപ്പില്ലാതെ പിൻവലിച്ചെന്നും പ്രവർത്തിക്കാൻ ആവശ്യമായ അവസരവും പരിഗണനയും ലഭിച്ചില്ലെന്നുമുള്ള ആരോപണങ്ങളുമായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചതായി നടൻ ദേവൻ. കേരള ബിജെപി നേതൃത്വവുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും, കഴിഞ്ഞ അഞ്ചാറ് മാസമായി രാജിയെക്കുറിച്ച് ആലോചിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ ലഭിച്ച വൈസ് പ്രസിഡന്റ് പദവി 2024-ൽ പിൻവലിച്ചെങ്കിലും അതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുപോലും ലഭിച്ചില്ലെന്ന് ദേവൻ ആരോപിച്ചു.
പാർട്ടിയിൽ പ്രവർത്തിക്കാൻ വേണ്ട ‘സ്പേസ്’ ലഭിച്ചില്ലെന്നും വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചിട്ടും സംസ്ഥാന നേതൃത്വത്തിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നും ദേവൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഫോണിലും സന്ദേശത്തിലുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ലെന്നും, ഇതാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2004-ൽ രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് ഇനി ലക്ഷ്യമെന്ന് ദേവൻ അറിയിച്ചു. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്കോ മുന്നണിയിലേക്കോ പോകില്ലെന്നും നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള പീപ്പിൾസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ശ്രമങ്ങളിലാണെന്നും ദേവൻ കൂട്ടിച്ചേർത്തു.
ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിൽ കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥരെ കണ്ടതോടെ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചുവെടിവയ്ക്കുകയായിരുന്നുവെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരന് പരുക്കേറ്റതായും ഇയാളെ കൊള്ളെഗാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതേസമയം, വനംവകുപ്പിന്റെ വാദം തള്ളി നാട്ടുകാർ രംഗത്തെത്തി. കൊല്ലപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്ന് ബന്ധുക്കളും പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഷാഗ്യയിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസ് ആക്രമിക്കുകയും വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം തുടരുന്നതിനിടെ പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ന്യൂഡൽഹി∙ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സ്വപ്നങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നതെന്നും സ്വപ്നങ്ങൾ വലുതാകുമ്പോൾ ചിന്തകളും കഴിവുകളും വിശാലമാകുമെന്നും വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യാത്രയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തിയും ഭാവിയിലെ വളർച്ചയും നിർണയിക്കുന്ന ഏഴ് പ്രധാന മേഖലകളെ ‘സപ്തധാരകൾ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഉൽപാദനം, കർഷകർ, സാങ്കേതികവിദ്യ, ഗതാഗതവും കണക്ടിവിറ്റിയും, പ്രതിരോധം, ഹരിത ഊർജം, യോഗ, കരകൗശലവിദ്യ, സിനിമ തുടങ്ങിയവ ഉൾപ്പെടുന്ന സോഫ്റ്റ് പവർ എന്നിവയാണ് അവയെന്ന് വ്യക്തമാക്കി. ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരതയുള്ള സർക്കാർ നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഓരോ ഇന്ത്യക്കാരനും ആത്മനിർഭരത കൈവരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തെ നേട്ടങ്ങളും കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയതും രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായെന്നും കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലപ്രദമായെന്ന് ഇന്ത്യ തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ എത്തിയതും ഈ രംഗത്തെ ഇന്ത്യയുടെ കഴിവിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് മുക്തരായെന്നും കഴിഞ്ഞ 12 വർഷം ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. മിന്നൽപ്രളയത്തെ തുടർന്ന് ശക്തമായ വെള്ളവും അവശിഷ്ടങ്ങളും തുരങ്കത്തിലേക്ക് കുത്തിയൊഴുകുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും മണ്ണും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവിനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സി.പി.എം. പ്രവർത്തകരുടെ വീടുകളിൽ കയറുന്നവരെ പാർട്ടി നോക്കിവെച്ചിട്ടുണ്ടെന്നും അവരുടെ വീട്ടിലും അമ്മമാരും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നുമായിരുന്നു ഉദയഭാനുവിന്റെ പ്രസംഗമെന്നാണ് ആരോപണം. അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം. ഏരിയ കമ്മിറ്റി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം.
സി.പി.എം. ഭരിച്ച പത്തുവർഷത്തിനിടെ ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പോലീസ് കയറിയിട്ടില്ലെന്നും ആരെയും കള്ളക്കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ഉദയഭാനു പ്രസംഗത്തിൽ പറഞ്ഞു. ഭരണം ലഭിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസുകാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരം ∙ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ കൂടുതൽ ചട്ടലംഘനങ്ങൾ പുറത്തുവന്നു. സംസ്ഥാന സർക്കാരുമായി ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണ് കായികവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ സർക്കാർ അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാറിലെത്തുകയും ‘സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി’ എന്ന രീതിയിൽ സർക്കാർ വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ 18 ദിവസത്തിനുശേഷമാണ് ഇതിനുള്ള സർക്കാർ അനുമതി നേടിയതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. പണം നൽകുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് സ്പോൺസറുമായുള്ള കരാർ എഎഫ്എ രണ്ടുതവണ റദ്ദാക്കിയതായും രേഖകളിലുണ്ട്. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയിൽ വിലാസം കരാറിൽ ഉൾപ്പെടുത്തിയതും, അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടതും ചോദ്യങ്ങൾ ഉയർത്തുന്നു. അനുമതിക്ക് മുൻപേ അർജന്റീന ടീമിന് സംസ്ഥാന കായികവകുപ്പ് സുരക്ഷ ഒരുക്കുമെന്ന ഉറപ്പും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയതിനെ തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എഎഫ്എ 40 ലക്ഷം യുഎസ് ഡോളർ പിഴ ചുമത്തിയിരുന്നു. പിഴ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കായികവകുപ്പ് കത്തയച്ചതായും രേഖകൾ പുറത്തുവന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് കത്തയച്ചത്. അർജന്റീന ടീമിന്റെ സന്ദർശനം സംസ്ഥാന സർക്കാർ ഉൾപ്പെട്ട കരാറാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവുമായി വിരുദ്ധമാണ് ഈ കത്തിടപാടുകളെന്നതും വിവാദത്തിന് ആക്കം കൂട്ടുന്നു.
കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ പത്തിന് ശേഷമാണ് കൊലപാതകം നടന്നത്.
വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽവച്ചാണ് സംഭവം. ആറു വർഷത്തിലേറെയായി ഇരുവരും സൗഹൃദത്തിലും പ്രണയബന്ധത്തിലുമായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലി അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ സംസാരിക്കാനായി സുരമ്യ ഷിബിന്റെ വീട്ടിലെത്തിയപ്പോൾ ഇരുവരും മുറിയടച്ചിരുന്ന് സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും സുരമ്യ ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ–2026 പരിശോധിക്കുന്നതിനായി 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം ലോക്സഭ പാസാക്കി. ബിൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു നടപടി. ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് സഭ വീണ്ടും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് ജെപിസിക്ക് ബിൽ വിടുന്ന പ്രമേയം ലോക്സഭയുടെ കാര്യപട്ടികയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കുമെന്നായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്.
ഭേദഗതി ബിൽ വിശദമായി പരിശോധിച്ച ശേഷം ജെപിസി ശീതകാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യവാരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ സംഘടനകളും ചില രാഷ്ട്രീയ കക്ഷികളും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എഫ്സിആർഎ രജിസ്ട്രേഷനുള്ള ക്രൈസ്തവ സഭകൾ, രൂപതകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കാണ് ഭേദഗതി ബിൽ കൂടുതൽ ബാധകമാകാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ സഹായധനം ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥയാണ് പ്രധാന ആശങ്ക. വിദ്യാഭ്യാസം, ആരോഗ്യ സേവനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനകൾക്ക് ഇത് ഭരണപരവും സാമ്പത്തികവുമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന ആശങ്ക വിവിധ സഭാ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഭേദഗതികൾ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
രാജ്യസഭയിൽ പ്രസവാനന്തര വിഷാദരോഗം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) സംബന്ധിച്ച ആശങ്ക ഉയർത്തി എം.പി. സുധാ മൂർത്തി കേന്ദ്ര സർക്കാർ ദേശീയതലത്തിലുള്ള പരിശോധനയും പിന്തുണാ സംവിധാനവും ഉൾക്കൊള്ളുന്ന നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാതൃമാനസികാരോഗ്യം ആരോഗ്യരംഗത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണെന്നും പ്രസവശേഷം സ്ത്രീകൾക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ അഞ്ച് പുതിയ അമ്മമാരിൽ ഒരാൾക്ക് വരെ പ്രസവാനന്തര വിഷാദം ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് സുധാ മൂർത്തി പറഞ്ഞു. കടുത്ത ദുഃഖം, ഉത്കണ്ഠ, ക്ഷീണം, കുഞ്ഞുമായി മാനസികബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം. പലപ്പോഴും പ്രസവശേഷമുള്ള സ്വാഭാവിക മാനസിക-ശാരീരിക മാറ്റങ്ങളായി ഇതിനെ തെറ്റിദ്ധരിക്കുന്നതിനാൽ രോഗനിർണയവും ചികിത്സയും വൈകാറുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകളുടെ മാനസികാരോഗ്യം പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമാക്കണമെന്ന് സുധാ മൂർത്തി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായ സ്ക്രീനിങ് സംവിധാനം നിലവിൽ വന്നാൽ രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്താനും കൗൺസലിങ് ഉൾപ്പെടെയുള്ള ചികിത്സാ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും കഴിയുമെന്ന് അവർ അഭിപ്രായപ്പെട്ടു. മാതൃആരോഗ്യം പ്രസവത്തോടെ അവസാനിക്കുന്നതല്ലെന്നും അമ്മമാരുടെ മാനസിക ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകേണ്ട സമയമായെന്നും അവർ വ്യക്തമാക്കി.