India

കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്കും ആവശ്യവും കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർവീസ് സമയം രാത്രി 11 മണിവരെ നീട്ടി. ഫെബ്രുവരി 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 10.30 വരെയായിരുന്ന സർവീസാണ് ഇനി അരമണിക്കൂർ കൂടി ദൈർഘ്യമാക്കുന്നത്.

പുതിയ ക്രമീകരണമനുസരിച്ച് ആലുവയും തൃപ്പൂണിത്തുറ ടെർമിനലും നിന്നുള്ള അവസാന ട്രെയിൻ രാത്രി 11 മണിക്ക് പുറപ്പെടും. വൈകുന്നേര സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎംആർഎൽ വ്യക്തമാക്കി.

ഇതോടൊപ്പം ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15-ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും. ഫെബ്രുവരി 16-ന് ആലുവ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാല് മണിക്ക് സർവീസ് ആരംഭിച്ച് രാവിലെ ആറുമണി വരെ 30 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും; തുടർന്ന് സാധാരണ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.

ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI-171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന വാർത്തകൾ തള്ളി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും ഊഹാപോഹപരവുമാണെന്ന് വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാത്തതാണെന്നും അധികൃതർ അറിയിച്ചു.

ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, AI-171 അപകടത്തിന് കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന സൂചനയുണ്ടെന്നായിരുന്നു പരാമർശം. എന്നാൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് എഎഐബി വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അറിയിച്ചു.

വിമാനാപകട അന്വേഷണങ്ങൾ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നിശ്ചയിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിയമങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്ന് എഎഐബി വ്യക്തമാക്കി. സാങ്കേതികവും തെളിവ് അടിസ്ഥാനവുമായ പ്രക്രിയയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്; കുറ്റം ചുമത്തലല്ല ലക്ഷ്യം, സുരക്ഷ വർധിപ്പിക്കലാണ് പ്രധാന ഉദ്ദേശ്യമെന്നും അറിയിച്ചു. അന്തിമ റിപ്പോർട്ട് അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നും മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനായി കോൺഗ്രസ് പ്രചാരണക്കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അധ്യക്ഷനായി നിയമിച്ചു. പ്രവർത്തകസമിതി അംഗവും എം.പി.യുമായ ശശി തരൂർ ഉപാധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി.യാണ് കൺവീനർ. നിയമനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.

പ്രചാരണസമിതിയിൽ ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി. ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവരും മുൻ എം.പി.രമ്യ ഹരിദാസും അംഗങ്ങളാണ്. എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർക്കും സമിതിയിൽ സ്ഥാനം നൽകിയിട്ടുണ്ട്.

സാമുദായിക, മഹിളാ, യുവ സമവാക്യങ്ങൾ പരിഗണിച്ചാണ് സമിതി രൂപീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികാ സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാൻ എം.പി.യും സഹചെയർമാനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യും നിയമിതരായി. എം.പി.മാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി സുപ്രധാന നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധം പ്രാഥമികമായി ഉഭയസമ്മതപ്രകാരമാണെന്ന് തോന്നുന്നുവെന്നും ബന്ധം തകരുന്നതോടെ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിയും ഒന്നാം പ്രതിയും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങൾ അടുത്ത വ്യക്തിബന്ധത്തെ സൂചിപ്പിക്കുന്നതായി കോടതി വിലയിരുത്തി. നിർബന്ധമോ ബലപ്രയോഗമോ നടന്നതായി തെളിവുകൾ കാണുന്നില്ലെന്നും 2025 ഏപ്രിൽ 22നും മേയ് അവസാനം നടന്നത് ഉഭയസമ്മത ലൈംഗികബന്ധമായിരിക്കാമെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ഗർഭച്ഛിദ്ര ഗുളികകൾ പരാതിക്കാരി ആവശ്യപ്പെട്ടതും സ്വമേധയാ കഴിച്ചതുമെന്ന സൂചന വാട്ട്‌സാപ്പ് ചാറ്റുകളിൽ നിന്ന് ലഭിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബിഎൻഎസ് 89-ാം വകുപ്പ് പ്രയോഗിക്കാൻ സ്ത്രീയുടെ സമ്മതമില്ലായ്മ തെളിയിക്കേണ്ടതുണ്ടെന്നും നിർബന്ധമുണ്ടായോയെന്ന് വിചാരണയിലൂടെ മാത്രമേ അന്തിമമായി വ്യക്തമാകൂ എന്നും കോടതി പറഞ്ഞു.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്സഭയില്‍ നോട്ടീസ് നല്‍കി. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യണമെന്നതാണ് ആവശ്യം. ബജറ്റ് ചര്‍ച്ചയ്ക്കിടെ തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ മുന്‍കൂട്ടി അറിയിക്കാതെ ‘എപ്സ്റ്റീന്‍ ഫയല്‍’ ആരോപണം ഉയര്‍ത്തിയതുമാണ് പ്രധാന ആക്ഷേപങ്ങള്‍.

ജോര്‍ജ് സോറോസിനെപ്പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ വിദേശയാത്രകള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത വിലക്കാണ് ആവശ്യപ്പെടുന്നതെന്ന് നിഷികാന്ത് ദുബൈ വ്യക്തമാക്കി. അതേസമയം, ഒരു ഭീഷണിക്കും രാഹുല്‍ വഴങ്ങില്ലെന്നും അദ്ദേഹത്തിനെതിരെ ഇതുവരെ നിരവധി കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പക്ഷപാതം ആരോപിച്ച് പ്രതിപക്ഷം പ്രമേയം നല്‍കിയതിന് പിന്നാലെയാണ് ഭരണപക്ഷത്തിന്റെ ഈ നീക്കം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് തള്ളാനുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ നീക്കത്തിനിടെ, വിഷയം പരിഗണിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചതായാണ് സൂചന. നോട്ടീസ് അംഗീകരിച്ചാല്‍ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രിവരെ നീളുന്ന സമരത്തിന് കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനം സ്തംഭിച്ചേക്കുമെന്ന വിലയിരുത്തലാണ്. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

സിഐടിയുവും ഐഎൻടിയുസിയും വേർതിരിച്ചാണ് പണിമുടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് ഐഎൻടിയുസിയുടെ ഏകപക്ഷീയ തീരുമാനം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ അണിനിരക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ ഉൾപ്പെടെ റെയിൽവേ, വിമാനത്താവളം, തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മരുന്നുകടകൾ തുടങ്ങിയ അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കണം, കേരളത്തിലെ നെൽകർഷകർക്ക് അനുവദിച്ചിരുന്ന അധിക ബോണസ് നിർത്താനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണം, ജോലിസ്ഥിരത ഉറപ്പാക്കണം, ശ്രം ശക്തി നിതി ബിൽ പിന്‍വലിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പണിമുടക്കിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന പി.എസ്.സി ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു; ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. പണിമുടക്കിന് സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സമാന രീതിയില്‍ നിരവധി പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എന്നാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോള്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന പ്രാഥമിക നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് സൂചന. വിവാഹിതയായ സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായോ ധാര്‍മികമായോ കുറ്റകരമല്ലെന്നിരിക്കെ എങ്ങനെ ജാമ്യം നിഷേധിക്കാനാകുമെന്ന ചോദ്യം കോടതി ഉന്നയിച്ചു. കേസിലെ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമേ അന്തിമനിലപാട് സ്വീകരിക്കൂവെന്നും കോടതി വ്യക്തമാക്കി.

പ്രതിക്കെതിരെ നഗ്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. മറ്റ് രണ്ടും മൂന്നും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ആദ്യ കേസിലെ ഹൈക്കോടതി വിധി നിര്‍ണായകമാകും. രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ ശ്രദ്ധേയമായ കേസായതിനാല്‍ വിധിയിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. കോൺഗ്രസ് നേതൃത്വം താനുമായി ചർച്ച നടത്തിയതായി ഉഷ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് പുതിയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഉഷാ മോഹൻദാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കൊട്ടാരക്കരയിൽ അയിഷാ പോറ്റിക്കായിരിക്കും കോൺഗ്രസ് മുൻഗണന നൽകുക എന്നതാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇതോടെ ഉഷയുടെ സാധ്യതകൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

ഉഷ കോൺഗ്രസിൽ എത്തുകയാണെങ്കിൽ ഏത് മണ്ഡലം നൽകുമെന്നതടക്കമുള്ള വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്. ‘കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല,’ എന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിഷയത്തിൽ വ്യക്തത വരുമെന്നാണ് സൂചന.

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ജാമ്യം. മാസത്തിൽ രണ്ടുതവണ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും, രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു. മുൻപ് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

എന്നാൽ ഈ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. നിലവിൽ മഞ്ചേരി ജയിലിലായിരുന്ന ഷിംജിതക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനുള്ള മറ്റു ഉപാധികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

തിരുവനന്തപുരം: കെട്ടുറപ്പുള്ള തിരക്കഥയും സൂക്ഷ്മമായ ആസൂത്രണവും ഉപയോഗിച്ച് നടപ്പാക്കിയ ഭൂമിതട്ടിപ്പ് അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടി രൂപ വിലമതിക്കുന്ന ഭൂമിതട്ടിപ്പ് കേസിൽ വനിതാ സബ് രജിസ്ട്രാറുടെ അറസ്റ്റ് സംഭവത്തിന് നിർണായക വഴിത്തിരിവായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകൾ ഒരുക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ആധാരമെഴുത്തുകാരനും കോൺഗ്രസ് പ്രാദേശിക നേതാവുമായ മണികണ്ഠനാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി വാങ്ങിയതായും വ്യാജമായി നിർമിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതും ലക്ഷ്മിയാണെന്നുമാണ് കണ്ടെത്തൽ. സംശയം ഒഴിവാക്കാൻ സബ് രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ചായിരുന്നു പ്രമാണങ്ങളിൽ ഒപ്പിടിച്ചത്. ദീർഘകാല നിരീക്ഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും ശേഷമാണ് നിർണായക രജിസ്‌ട്രേഷൻ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്.

അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് വസ്തുവും വീടും ആറുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിയെടുത്തത്. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്ത (76)യെ കണ്ടെത്തി പണം നൽകി ആൾമാറാട്ടം നടത്തുകയായിരുന്നു ആദ്യഘട്ടം. തുടർന്ന് ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മറ്റൊരു പ്രതി മെറിന് ധനനിശ്ചയം നടത്തി, പിന്നീട് ചന്ദ്രസേനന്റെ പേരിൽ വിലയാധാരം എഴുതി. ഡോറയുടെ കെയർടേക്കർ കരമടയ്ക്കാൻ പോയപ്പോഴാണ് വസ്തു മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തി തട്ടിപ്പ് പുറത്തുവരുന്നത്.

RECENT POSTS
Copyright © . All rights reserved