ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉള്ളതുപോലുള്ള ക്യാൻസർ മുന്നറിയിപ്പ് മദ്യത്തിന്റെ ടിന്നുകളിലും കുപ്പികളിലും ഏർപ്പെടുത്തണമെന്ന ശക്തമായ നിർദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചു. മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനും അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിനും മുന്നറിയിപ്പ് ലേബലുകൾ ഉൾപെടുത്താൻ ഗവൺമെന്റുകൾ നിർബന്ധിക്കണമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ഈ നീക്കത്തെ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏഴു തരം ക്യാൻസർ രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഈ നീക്കത്തിന് ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. സ്തന, കുടൽ രോഗ ക്യാൻസറുകൾ ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇത്തരം ലേബലുകൾ ക്യാൻസറിനെതിരെ അവബോധം വളർത്താനും മദ്യപാനത്തിൽ നിന്ന് പിന്മാറാനും ആളുകളെ പ്രേരിപ്പിക്കുമെന്ന് യുകെയിലെ ക്യാൻസർ റിസർച്ചിന്റെ സീനിയർ പ്രിവൻഷൻ പോളിസി മാനേജർ മാൽക്കം ക്ലാർക്ക് പറഞ്ഞു. ജീവിതശൈലി മൂലം ക്യാൻസർ രോഗങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുന്ന വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും ഈ വിഷയത്തിൽ നടപടിയെടുക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾക്ക് കുറച്ചു മാത്രമെ അറിയുകയുള്ളൂ എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിസി ആൻഡ് പബ്ലിക് അഫയർ ഹെഡ് ആയ കേറ്റ് ഓൾഡ്രിഡ്ജ്-ടർണർ പറഞ്ഞു. വ്യക്തവും വളരെ ദൃശ്യവുമായ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ മദ്യപാനവുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു . അടുത്ത വർഷം മെയ് മുതൽ ക്യാൻസറിനെ കുറിച്ചുള്ള പരാമർശം ഉൾപ്പെടെ മദ്യ ഉൽപാദകരെ ലേബലുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി അയർലൻഡ് മാറും. എന്നാൽ യുകെയിലെ മദ്യ ഉത്പാദകരെ പ്രതിനിധീകരിക്കുന്ന പോർട്ട്മാൻ ഗ്രൂപ്പ് നിർദ്ദേശത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. മുന്നറിയിപ്പ് ലേബലുകൾ മദ്യപാനത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള കഠിനമായ പ്രതികരണമായി തീരും എന്നും ഇത് ആളുകളെ അസ്വസ്ഥരാക്കുമെന്നും ആണ് മദ്യ ഉത്പാദകരുടെ ഗ്രൂപ്പിൻറെ വക്താവ് പ്രതികരിച്ചത്. നിർബന്ധിത മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നതിന് പിൻതുണയുമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വന്നു . തങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ എന്തു മാറ്റമാണ് ശരീരത്തിൽ ഉണ്ടാക്കുന്നതെന്ന അറിയാനുള്ള അവകാശം വ്യക്തികൾ ഉണ്ടെന്നാണ് നിർദ്ദേശത്തോട് ആരോഗ്യ സെക്രട്ടറി പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഏറ്റവും വലിയ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരുടെ ഇടപെടൽ മനുഷ്യത്വരഹിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്ലാസ്‌ഗോയിലെ ഒരു സ്പെഷ്യലിസ്റ്റ് എൻഎച്ച്എസ് യൂണിറ്റായ സ്കൈ ഹൗസിലെ നേഴ്സുമാരെ കുറിച്ചാണ് കുട്ടികൾ വ്യാപകമായി പരാതി പറഞ്ഞത്. ചില നേഴ്സുമാർ അവരെ വെറുപ്പുള്ളവാക്കുന്നവർ എന്നു വിളിച്ചതായി കുട്ടികൾ പരാതിപ്പെട്ടു.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ആത്മഹത്യാ ശ്രമങ്ങളെ പോലും നേഴ്സുമാർ പരിഹസിച്ചതായി കുട്ടികൾ പറഞ്ഞു. മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു മൃഗത്തെ പോലെയാണ് തന്നെ പരിഗണിച്ചതെന്ന് ചികിത്സയിലിരിക്കുന്ന ഒരു രോഗി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എടുത്തു കാണിക്കുന്നവയാണ്.
പുറത്തുവന്ന വിവരങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമാണെന്നാണ് എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോയും പുറത്തുവന്ന വാർത്തകളോടെ പ്രതികരിച്ചത്. ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ ആരോപണങ്ങളെ കുറിച്ച് രണ്ട് അന്വേഷണങ്ങൾ ആരംഭിച്ചു. കിഡ്‌സ് ഓൺ ദി സൈക്യാട്രിക് വാർഡ് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനിടെയാണ് ബിബിസി പ്രതിനിധികൾ 28 മുൻ രോഗികളോട് സംസാരിച്ചത്. ഗ്ലാസ്‌ഗോയിലെ സ്റ്റോബിൽ ആശുപത്രിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന 24 കിടക്കകളുള്ള മാനസികാരോഗ്യ ആശുപത്രി “നരകം” പോലെയാണെന്ന് ഒരാൾ പറഞ്ഞു. 2017 നും 2024 നും ഇടയിൽ പ്രവേശിപ്പിച്ച യുവാക്കൾ നേഴ്‌സുമാർ ബലപ്രയോഗം നടത്തിയെന്നും രോഗികളെ ഇടനാഴികളിലൂടെ വലിച്ചിഴച്ചതായും ഇത് അവരെ മുറിവേൽപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രണയ ദിനത്തിൽ പണിമുടക്കുമായി യൂബർ, ബോൾട്ട്, അഡിസൺ ലീ ഡ്രൈവർമാർ. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടു കൊണ്ടാണ് വാലൻ്റൈൻസ് ദിനത്തിലെ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ലോഗ് ഓഫ് ചെയ്‌തത്. യുകെയിൽ ഇന്നലെ വൈകിട്ട് 4 മണി മുതൽ 10 മണി വരെയാണ് സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കുറഞ്ഞ ശമ്പളവും അരക്ഷിതാവസ്ഥയും നേരിടുന്ന രാജ്യത്തെ ഡ്രൈവർമാരെ ഒന്നിപ്പിക്കുമെന്ന് ഇൻഡിപെൻഡൻ്റ് വർക്കേഴ്സ് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യുജിബി) പറഞ്ഞു.
ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, കാർഡിഫ്, ബ്രൈറ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ ഡ്രൈവർമാർ സമരത്തെ പിന്തുണച്ചെന്ന് ഐഡബ്ല്യുജിബി അറിയിച്ചു. എന്നാൽ ബെർ, ബോൾട്ട്, അഡിസൺ, ലീ എന്നിവർ തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി യൂബറും ബോൾട്ടും ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഒരാൾ ആഴ്ചയിൽ ഏഴു ദിവസം ജോലി ചെയ്യേണ്ടതായി വരുന്ന അവസ്ഥയെ കുറിച്ച് പങ്ക് വച്ചു. ജോലിയിൽ 80 മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും 51കാരി വ്യക്തമാക്കി. ഈ അവസ്ഥയിലും തനിക്ക് ലഭിക്കുന്ന ശമ്പളം വളരെ മോശമാണെന്നും അവർ വ്യക്തമാക്കി. പണിമുടക്ക് ഉയർന്ന വേതന കരാറുകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
ഡ്രൈവർമാർ തങ്ങൾക്ക് വേണ്ടത്ര വരുമാനം ലഭിക്കാത്തതിനാൽ അസ്വസ്ഥരാണ്. യുകെയിലുടനീളമുള്ള ഡ്രൈവർമാർ ഊബറിൽ നിന്ന് ശരാശരി £30 മണിക്കൂറിൽ കൂടുതൽ സമ്പാദിക്കുന്നതായി കമ്പനി വക്താവ് പറഞ്ഞു. അവധിക്കാല വേതനം, പെൻഷൻ തുടങ്ങിയ ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും വക്താവ് പറയുന്നു. പണിമുടക്ക് സേവനങ്ങളെ ബാധിക്കില്ലെന്നും സാധാരണ പോലെ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്നും പണിമുടക്കിന് ഒരു മണിക്കൂറിനുള്ളിൽ ബോൾട്ടിൻെറ വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൻറെ രണ്ട് കുട്ടികൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുകെ മലയാളി നേഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികൾക്കാണ് കൂടിയ അളവിൽ മരുന്ന് നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തൻറെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് തുറന്നു പറച്ചിലും തിരസ്കാരവും ആണ് ക്രൂരകൃത്യത്തിന് യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ നാട്ടിൽ ഉള്ള സഹോദരനോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അവരുടെ ജീവൻ രക്ഷിക്കാൻ കാരണമായത്. സഹോദരൻറെ സമയോചിതമായ ഇടപെടലിൽ പാരാമെഡിക്കലുകൾ എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയുടെ രണ്ട് മക്കളും നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്. തൻറെ പേര് വെളിപ്പെടുത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയിൽ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവൻ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നൽകിയതും ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ആയിരുന്നു യുവതിയുടെ മേൽ ചുമത്തപ്പെട്ടത്. ഈസ്റ്റ് സസെക്സിലെ ഉക്ക്ഫീൽഡിലെ ഹണ്ടേഴ്‌സ് വേയിലുള്ള കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ കടുത്ത ചൂഷണത്തിന് വിധേയരാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രേഡ് യൂണിയനായ യൂണിസൺ നടത്തിയ സർവേയിലാണ് ജോലിസ്ഥലത്ത് വ്യാപകമായി വംശീയത നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കെയർ മേഖലയിൽ ജോലി ചെയ്യുന്നതിന് 20000 പൗണ്ട് കൂടുതൽ നിയമവിരുദ്ധമായി ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത്, കെയർ മേഖലയിൽ ജോലി ചെയ്യുന്ന മിക്കവരും യുകെയിലേയ്ക്ക് വരുന്നതിനായി തൊഴിലുടമയ്ക്കോ ഇടനിലക്കാരനോ മുൻകൂർ ഫീസ് അടച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും ഭീമമായ തുക അടച്ച് യുകെയിൽ എത്തിയിട്ടും തൊഴിലിടങ്ങളിൽ കെയർ മേഖലകളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാർ കടുത്ത അനീതിയാണ് നേരിടുന്നത് . പലരും താമസിക്കുന്നത് തിരക്കേറിയ നിലവാരമില്ലാത്ത താമസസ്ഥലങ്ങളിലാണ് . തൊഴിലുടമ നൽകുന്ന താമസസ്ഥലത്ത് പാർക്കുന്നവരിൽ നാലിലൊന്നു പേരും മറ്റ് തൊഴിലാളികളുമായി ഒരു കിടപ്പുമുറി പങ്കിടേണ്ടതായി വരുന്നതായ സാഹചര്യമാണ് നിലവിലുള്ളത്. പലരും വാടകയും ബില്ലുകളും അടയ്ക്കാൻ പ്രയാസം നേരിടുന്നതായി പറഞ്ഞു. പ്രതികാര നടപടികളെ ഭയന്ന് പല കുടിയേറ്റ കെയർ ജീവനക്കാരും തൊഴിലിടങ്ങളിലെ കടുത്ത ചൂഷണത്തെ കുറിച്ച് പുറത്ത് പറയാറില്ല. പലർക്കും പരാതി പറഞ്ഞതിന്റെ പേരിൽ തൊഴിലുടമയിൽ നിന്നോ മേലധികാരികളിൽ നിന്നോ പിരിച്ചുവിടൽ ഭീഷണി ഉണ്ടായതായും സർവേ വെളിപ്പെടുത്തി.
യുകെയിലെ കെയർ മേഖലയിലെ ഒഴിവുകൾ പ്രധാനമായും നികത്തുന്നത് വിദേശ തൊഴിലാളികളെ കൊണ്ടാണ്. 2023/24 ൽ ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ റോളുകളിൽ ശരാശരി 8.3% ഒഴിഞ്ഞുകിടക്കുന്നതായുള്ള കണക്കുകൾ സ്കിൽസ് ഫോർ കെയർ പുറത്തുവിട്ടിരുന്നു. 2023/24 സാമ്പത്തിക വർഷത്തിലെ പുതിയ വിദേശ ജീവനക്കാരെ നിയമിക്കുന്ന കെയർ കമ്പനികൾ അവർ ജോലി ചെയ്യുന്ന ഓരോ മൈഗ്രന്റ് തൊഴിലാളിക്കും ഒരു സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകണം. ഈ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ആണ് തൊഴിലാളികൾ വിസയ്ക്ക് അപേക്ഷിക്കാൻ ഉപയോഗിക്കുന്നത് . ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആരോഗ്യ, പരിചരണ വിസകൾക്കായി 21,300 അപേക്ഷകൾ ഉണ്ടായിരുന്നു. ഏറ്റവും ദയനീയമായ കാര്യം ഏതെങ്കിലും രീതിയിൽ തൊഴിൽ ദാതാവിന്റെ ലൈസൻസ് റദ്ദാക്കപ്പെടുകയാണെങ്കിൽ വിദേശത്തുനിന്നുള്ള ജീവനക്കാർക്ക് 60 ദിവസത്തിനുള്ളിൽ പുതിയ സ്പോൺസറെ കണ്ടെത്തിയില്ലെങ്കിൽ രാജ്യം വിടേണ്ടതായി വരും. നിലവിൽ ചൂഷണത്തിന് തൊഴിൽ ഉടമകളെ സഹായിക്കുന്ന ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന രീതി സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്ന് യൂണിസണിന്റെ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്അനിയ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിപണിയിൽ മത്സരം കനത്തതോടെ രണ്ട് മോർട്ട്ഗേജ് കമ്പനികൾ പലിശ നിരക്കുകൾ കുറച്ചു. സാന്റാൻഡറും ബാർക്ലേസും ആണ് മോർട്ട്ഗേജ് നിരക്കുകൾ 4 ശതമാനത്തിൽ താഴെയാക്കി കുറച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത് ആണ് നിരക്ക് കുറയ്ക്കാനുള്ള ആത്മവിശ്വാസം മോർട്ട്ഗേജ് കമ്പനികൾക്ക് നൽകിയത്.
രണ്ട് കമ്പനികൾ മോർട്ട്ഗേജ് നിരക്കുകൾ കുറച്ചത് മറ്റ് കമ്പനികളെയും സമാനമായി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മോർട്ട് ഗേജ് നിരക്കുകൾ കുറയ്ക്കുന്നത് ഭവന വാഹന വിപണിയിൽ പുത്തൻ ഉണർവിന് വഴിതെളിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കടം വാങ്ങുന്നവർക്ക് ആഗ്രഹിച്ചിരുന്ന രീതിയിൽ നിരക്ക് കുറഞ്ഞ മോർട്ട് ഗേജുകൾ ലഭിക്കാൻ തുടങ്ങിയെന്ന് ട്രിനിറ്റി ഫിനാൻഷ്യലിന്റെ ആരോൺ സ്ട്രട്ട് പറഞ്ഞു. മോർട്ട്ഗേജ് ഉടൻ പുതുക്കലിനായി വരുകയും നിങ്ങൾ ഇതിനകം ഒരു പുതിയ ഡീൽ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അവലോകനം ചെയ്യാനും മികച്ച നിരക്കിലേക്ക് മാറാനും ഇത് നല്ല സമയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 4.5 ആയി കുറച്ചു കൊണ്ട് വരുംകാലയളവിൽ വീണ്ടും പലിശ നിരക്കുകൾ കുറച്ചേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു . എന്നാൽ വരുംകാലങ്ങളിൽ യുകെയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകാനുള്ള സാധ്യതയിലേയ്ക്ക് അദ്ദേഹം വിരൽചുണ്ടിയത് കടുത്ത ആശങ്കയോടെയാണ് വിപണി വിദഗ്ധർ കാണുന്നത്. ദീർഘകാലത്തേയ്ക്ക് മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞാൽ വീടുവാങ്ങാൻ കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. 2022 ജനുവരി ഒന്നിന് രണ്ട് വർഷത്തെ ഫിക്സഡ് പലിശ നിരക്കുകളുടെ ശരാശരി നിരക്ക് 2.38 ശതമാനം ആയിരുന്നു. എന്നാൽ അത് 2023 ഓഗസ്റ്റിൽ 6.85 ശതമാനം എന്ന ഏറ്റവും ഉയർന്ന നിലവിൽ എത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കിയതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിരക്ക് കുറച്ചതാണ് മോർട്ട് ഗേജ് നിരക്കുകൾ പടിപടിയായി കുറയുന്നതിന് കാരണമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രണ്ടു കുട്ടികളുടെ അമ്മയും നാൽപത്തിയഞ്ചുകാരിയുമായ ക്ലെയർ ഹണിവുഡിന്റെ ദുരിത ജീവിതം നമ്മെ ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അത്യന്തം മാരകമായ പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനയെ കേവലം സാധാരണമായ ഐ ബി എസ് ലക്ഷണമായി തെറ്റിദ്ധരിച്ചത് മൂലം രോഗ നിർണ്ണയം അവസാനഘട്ടത്തിലാണ് നടത്തപ്പെട്ടത്. ഇനി 18 മാസം മാത്രം ആയുസാണ് ഡോക്ടർമാർ അവൾക്ക് വിധി എഴുതിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന ആഴ്ചകളോളം വയറുവേദന ക്ലെയറിനു അനുഭവപ്പെട്ടിരുന്നു. പക്ഷേ വളരെക്കാലമായി തന്നെ അലട്ടിയിരുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) മൂലമാണ് ഇതെന്ന് അവൾ കരുതി.
ഡോക്ടർമാർ പരിശോധന നടത്തിയെങ്കിലും രോഗനിർണ്ണയം നടത്താതെ അവൾ തിരിച്ചയക്കപ്പെടുകയായിരുന്നു. എന്നാൽ വേദന വീണ്ടും കഠിനമാവുകയും, ചർമ്മത്തിലും കണ്ണുകളിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരുന്നു ഇത്. വീണ്ടും ഒരു ആശുപത്രി സന്ദർശനത്തിനും കൂടുതൽ പരിശോധനകൾക്കും ശേഷമാണ് ഡോക്ടർമാർ അവർക്ക് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന് അറിയിച്ചത്.
കീമോതെറാപ്പിയുടെ ഒരു കോഴ്സ് ക്യാൻസറിന്റെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കുമെങ്കിലും, അവളുടെ ആയുസ്സ് ഒന്നര വർഷത്തിൽ കൂടുതൽ നീട്ടാൻ ഇത് ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. യുകെയിൽ ഓരോ വർഷവും ഏകദേശം 10,800 പുതിയ പാൻക്രിയാറ്റിക് ക്യാൻസർ കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ക്യാൻസറുകളിൽ തന്നെ ഏറ്റവും മാരകമായ ഒന്നാണ്. നടത്തി മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ ഇത് മൂലം മരണമടയുന്നു. വയറുവേദന, നടുവേദന, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ, ദഹനക്കേട്, വിശപ്പില്ലായ്മ, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നിരുന്നാലും പലപ്പോഴും ഈ ലക്ഷണങ്ങൾ ഐ ബി എസ് പോലുള്ള മറ്റ് സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചവരിൽ 80 ശതമാനം പേർക്കും രോഗം പടർന്നതിനു ശേഷമാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ചാരിറ്റി വ്യക്തമാക്കി. ക്ലെയറിന്റെ ഈ വെളിപ്പെടുത്തൽ നമുക്കെല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. രോഗലക്ഷണങ്ങളെ തള്ളിക്കളയാതെ കൃത്യമായ സമയത്ത് രോഗം നിർണ്ണയവും ചികിത്സയും നേടേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിർമ്മാണ, സേവന മേഖലകളിലെ മുന്നേറ്റത്തിന് പിന്നാലെ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി വളർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിനും ഡിസംബറിനുമിടയിൽ സമ്പദ്‌വ്യവസ്ഥയിൽ 0.1% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പബ്ബുകളും ബാറുകളും ഉൾപ്പെടെയുള്ള വ്യവസായങ്ങളിലും വളർച്ച ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ അനുസരിച്ച് 2023 നേക്കാൾ ഈ വർഷത്തെ ജീവിത നിലവാരം കുറവായിരുന്നു. ഏപ്രിലിൽ നികുതി വർധന പ്രാബല്യത്തിൽ വരുന്നതോടെ സാമ്പത്തിക വളർച്ച കുറച്ചുകാലത്തേയ്ക്ക് മന്ദഗതിയിലാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
ദേശീയ ഇൻഷുറൻസിൽ കൂടുതൽ പണം നൽകുന്നത്, മിനിമം വേതനം വർധിക്കുന്നതിന് കാരണമാകും, ഇത് ബിസിനസ് നിരക്കുകൾ കുറയ്ക്കുകയും ചെയ്യും.ഇങ്ങനെ ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ശേഷിയെ ബാധിക്കുമെന്ന അഭിപ്രായവും മുന്നോട്ട് വരുന്നുണ്ട്. ശമ്പള വർദ്ധനവ് നൽകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിൽ നിന്നുള്ള സഹായങ്ങൾ തൊഴിലുടമകൾ പ്രതീക്ഷിക്കുന്നുണ്ട്. ബിസിനസുകൾക്കുള്ള ചെലവ് വർദ്ധിക്കുന്നത് നിയമനം, ലാഭം, നിക്ഷേപം എന്നിവ കുറയ്ക്കുകയും ഉയർന്ന വിലയിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണിത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച പലിശനിരക്ക് 4.5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച യുഎസ് ട്രേഡ് താരിഫുകൾ സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ യുകെ ചീഫ് ഇക്കണോമിസ്റ്റ് പോൾ ഡെയ്ൽസ് പറഞ്ഞു. അടുത്ത ആറ് മാസ കാലയളവിൽ സമ്പദ്‌വ്യവസ്ഥ ഗണ്യമായി വളരാൻ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലമാണ് കോട്ടയം പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യ തിരുവിതാംകൂർ. യുകെയിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ ജോലിചെയ്യുന്ന പ്രവാസി മലയാളികളുടെ വീടിനടുത്തുള്ള എയർപോർട്ട് എന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ശബരി എയർപോർട്ടിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു.
നിലവിൽ കൊച്ചി അല്ലെങ്കിൽ തിരുവനന്തപുരം എയർപോർട്ടുകളാണ് മധ്യ തിരുവതാംകൂറിലെ പ്രവാസികൾ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഈ എയർപോർട്ടിൽ എത്താൻ 3 മുതൽ ചിലപ്പോൾ 4 മണിക്കൂറിലധികമാകുന്ന യാത്രാദുരിതം നേരത്തെ മലയാളം യുകെ വാർത്തയാക്കിയിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് എയർപോർട്ടിൽ എത്താനാകാതെ യാത്ര മുടങ്ങിയ അവസരങ്ങൾ നിരവധിയാണ്.പെരുമ്പാവൂരിനും കൊച്ചി എയർപോർട്ടിനും ഇടയിലുള്ള കാലടി പാലം കൊച്ചി എയർപോർട്ടിനെ ആശ്രയിക്കുന്ന മധ്യതിരുവിതാംകൂറുകാരുടെ പേടിസ്വപ്നമാണ്.
രാജ്യത്ത് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗ്രീൻഫീൽഡ് വിമാനത്താവള നയം (ജി എഫ് എ) 2008 – ലാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. ഇതിൻറെ ഭാഗമായി രാജ്യത്ത് ഉടനീളം 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിന് നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയതായി 9 വിമാനത്താവളങ്ങൾക്ക് കൂടിയാണ് സൈറ്റ് ക്ലിയറൻസ് കൊടുത്തത്. രാജസ്ഥാനിലെ അൽവാർ, മധ്യപ്രദേശിലെ സിങ്‌ഗ്രൗളി, ഹിമാചൽ പ്രദേശിലെ മാണ്ഡി, കേരളത്തിലെ കോട്ടയം, ഒഡീഷയിലെ പുരി, അസമിലെ ഡോലൂ, തമിഴ്‌നാട്ടിലെ പരന്തൂർ, രാജസ്ഥാനിലെ കോട്ട, കർണാടകയിലെ റായ്ച്ചൂർ എന്നിവയാണ് പുതിയതായി സൈറ്റ് ക്ലിയറൻസ് ലഭിച്ച വിമാനത്താവളങ്ങൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സ്വപ്നഭൂമിയാണ് യുകെ. നേഴ്സ് ആയി ജോലി കിട്ടാത്ത നിരവധി പേരാണ് യുകെയിൽ എത്താനായി കെയർ മേഖലയിൽ ജോലി ചെയ്യുന്നത് . കേരളത്തിൽ നിന്ന് വിദ്യാർത്ഥി വിസയിൽ എത്തുന്ന പലരും പെർമനന്റ് റസിഡൻസ് ലഭിക്കാനായി ആശ്രയിക്കുന്നത് കെയർ മേഖലയിലെ ജോലിയാണ്.
ഹോം ഓഫീസ് അടുത്തിടെയായി സ്വീകരിച്ചു വരുന്ന നടപടികൾ യുകെയിലെ കെയർ മേഖലയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. കെയർ മേഖലയിൽ മാത്രമല്ല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും അടുത്തിടെ വ്യാപകമായി നടക്കുന്ന പരിശോധനകളിൽ നിരവധി മലയാളികളും നടപടി നേരിട്ടതായാണ് അറിയാൻ സാധിച്ചത്. ഹോം ഓഫീസ് തൊഴിലുടമകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചതിനെ തുടർന്ന് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും ആയിരക്കണക്കിന് മൈഗ്രന്റ് കെയർ തൊഴിലാളികളാണ് യുകെയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇങ്ങനെ ഭീഷണി നേരിടുന്നവരിൽ 50 ലക്ഷത്തിലധികം പണം മുടക്കി യുകെയിൽ പഠനത്തിനായി എത്തി സ്റ്റേ ബാക്ക് പീരിയഡിന്റെ കാലാവധി കഴിഞ്ഞ വിദ്യാർഥികളും ഉൾപ്പെടുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.
ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി കെയർ വിസയിൽ യുകെയിലെത്തിയ നിരവധി മലയാളികളാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. തൊഴിൽ ഉടമയ്ക്കെതിരെ എടുക്കുന്ന നടപടിയുടെ പേരിൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്ന അവസ്ഥയും നിലവിലുണ്ട്. അനധികൃതമായി യുകെയിൽ താമസിക്കുന്ന അഭയാർത്ഥികൾക്ക് ഇനി അഭയം നൽകില്ലെന്ന നിയമം കഴിഞ്ഞ ദിവസം യുകെ പാർലമെൻറിൽ പാസാക്കിയിരുന്നു. അനധികൃതമായി എത്തിയവരെ തിരിച്ചയക്കുന്ന നടപടിയോടെ സഹകരിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകാതിരിക്കുക, ഉപരോധം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ആഞ്ചെല ഈഗിള്‍ പറഞ്ഞു. കർശന നടപടികൾ ഒട്ടേറെ മലയാളികളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.