ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.
പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാർട്ടിയിൽ വിമതനീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങളെ നിരാകരിച്ച് ഭരണപക്ഷ നേതാക്കൾ രംഗത്ത് വന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിലും ടോറികളെ പ്രധാനമന്ത്രി ഋഷി സുനക് തന്നെ നയിക്കുമെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. പാർട്ടിയിലെ ചില വിമതർ പെന്നി മോർഡോണ്ടിനെ മുന്നിൽ നിർത്തി പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമത ശബ്ദം ഉയർത്തുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ഇന്നലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തങ്ങളെ നയിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കിയത്. മിസ് മോർഡോണ്ടിനെ കുറിച്ചുള്ള ചോദ്യത്തിന് തൻറെ സഹപ്രവർത്തകർ രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാർക്ക് ഹാർപ്പർ ഇങ്ങനെ മറുപടി പറഞ്ഞെങ്കിലും പാർട്ടിയിലെ വിമത ശ്രമങ്ങൾ ഇനിയും ശക്തി പ്രാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.
കടുത്ത ആശങ്കയോടെയാണ് ഭരണപക്ഷം അടുത്ത പൊതു തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നത്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി നയിക്കുന്ന പ്രതിപക്ഷം വളരെ മുന്നിലാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി 2025 ജനുവരിയാണ്. എന്നാൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് M 25 ലെ ഗതാഗതം പുനഃസ്ഥാപിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിൽ ഒന്നായ M 25-ൽ പാലത്തിൻറെ അറ്റകുറ്റ പണികൾക്കായാണ് വെള്ളിയാഴ്ച മുതൽ അടച്ചത്. തിങ്കളാഴ്ച രാവിലെയെ പാത വീണ്ടും തുറക്കുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വളരെ കൂടുതൽ തിരക്കേറിയ സമയത്തിന് മുൻപ് പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് പാത തുറക്കാനായത് ഗതാഗത കുരുക്ക് കുറയ്ക്കാൻ കാരണമാകും.
1986 – ൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് M 25 ഇത്രയും ദീർഘസമയത്തേയ്ക്ക് അടച്ചിടുന്നത്. പാത അടച്ചിടേണ്ടതായി വന്നതോടെ മറ്റ് സമാന്തര പാതകളിൽ വൻ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത് . M 25 അടച്ചതോടെ ഹീത്രു,ഗാറ്റ്വിക് എന്നീ വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു.
M25 – ൻ്റെ നവീകരണത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ സഹകരണം നൽകിയവരോട് നാഷണൽ ഹൈവേ പ്രൊജക്റ്റ് ലീഡ് ജോനാഥൻ വേഡ് നന്ദി പറഞ്ഞു. വാരാന്ത്യത്തിൽ മോട്ടോർ വേയുടെ ഈ ഭാഗത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. M 25 ൻ്റെ തുടർ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബർ മാസം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സെറ്ററിലെ നേഴ്സിംഗ് ഹോമിലെ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ചതിന് മലയാളിയായ കെയർ ഹോം ജീവനക്കാരന് ജയിൽ ശിക്ഷ വിധിച്ചു. എക്സെറ്ററിലെ ലാംഗ്ഫോർഡ് പാർക്ക് നഴ്സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജിനു ഷാജുവിനാണ് ശിക്ഷ ലഭിച്ചത്. 94 വയസ്സുകാരനായ ഒരു വയോധികനോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെയാണ് പോലീസിൽ പരാതി ലഭിച്ചത്. വൃദ്ധന്റെ കാലുകൾ പിടിച്ച് തലയ്ക്ക് മുകളിലൂടെ പിന്നിലേയ്ക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വയോധികന്റെ വേദന കൊണ്ടുള്ള കരച്ചിലും നിർത്താതെയുള്ള അഭ്യർത്ഥനയും ഇയാൾ അവഗണിക്കുകയും നാലു മിനിറ്റോളം ശാരീരിക ഉപദ്രവം തുടരുകയും ചെയ്തു. കെയർ ഹോമിലെ താമസക്കാരന്റെ ബന്ധുക്കൾ സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
കെയർ ഹോമിലെ ശാരീരിക പീഡനം പരാതിയായതോടെ 26 വയസ്സുകാരനായ പ്രതി കേരളത്തിലേക്ക് കടന്നു കളഞ്ഞിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വിചാരണയ്ക്ക് ശേഷം എക്സെറ്റർ ക്രൗൺ കോടതിയാണ് ഇയാൾക്ക് ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത് . ക്രൂരതയ്ക്ക് ഇരയായ വയോധികൻ പിന്നീട് മരണമടഞ്ഞിരുന്നു. 38 വർഷത്തെ തന്റെ കെയർ ഹോം പരിചരണകാലത്ത് ജിനു ഷാജു ചെയ്തതു പോലെയുള്ള ക്രൂരത ഒന്നും താൻ കണ്ടിട്ടില്ലെന്നാണ് കെയർ ഹോം മാനേജർ വിചാരണ വേളയിൽ പറഞ്ഞത്. മുത്തച്ഛൻ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളിൽ മുഴങ്ങുമെന്നാണ് ഈ വയോധികന്റെ കൊച്ചുമകൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
യുകെയിൽ ഉടനീളം ഏകദേശം 17 , 110 കെയർ ഹോമുകളിലായി 4 ലക്ഷം അന്തേവാസികൾ ഉണ്ട്. ഒട്ടേറെ മലയാളികൾ ആണ് യുകെയിലെ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ വിസയ്ക്കായി ലക്ഷങ്ങൾ കൈക്കൂലി മേടിക്കുന്ന ഏജൻസികളെ കുറിച്ച് വൻ ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കുടിയേറ്റ നയവുമായി യുകെ സർക്കാർ മുന്നോട്ടുവന്നത്. മാർച്ച് 11 മുതൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് .
യാതൊരു ജോലി പരിചയവും ആത്മാർത്ഥതയും അർപ്പണബോധവുമില്ലാതെ എങ്ങനെയും യുകെയിലെത്താൻ മാത്രമായി കെയർ ജോലിക്കാരൻ്റെ കുപ്പായം അണിഞ്ഞ് ഒട്ടേറെ മലയാളികളാണ് യുകെയിലെത്തിയത്. ഇതു കൂടാതെ കെയർ മേഖലയിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. അന്തേവാസികളായ വ്യക്തികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ജീവനക്കാർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ശക്തമായ നടപടികളുമാണ് കാത്തിരിക്കുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികൾ ഉൾപ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാർക്ക് യുകെയിൽ വൻ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എൻഎച്ച് എസിൽ 30 ശതമാനത്തോളം വരുന്ന ഡോക്ടർമാർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടർമാരുമായ ആരോഗ്യപ്രവർത്തകർ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉള്ളവരാണ്.
പ്രതിവർഷം 110,000 ഡോക്ടർമാരാണ് ഇന്ത്യയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടർമാരെ എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂണിയർ ഡോക്ടർമാരുടെ നൈപുണ്യവും പ്രവർത്തിപരിചയവും വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് എൻഎച്ച്എസ് ഇന്ത്യയിൽ നടപ്പിലാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുംബൈ, ഡൽഹി, നാഗ്പൂർ, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇൻഡോർ, മൈസൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 6 മുതൽ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളിൽ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടർമാർക്ക് എൻഎച്ച്എസ് ബിരുദാനന്തര പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർമാരെ പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്മെൻ്റ് ബോർഡ് (PLAB) പരീക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടർമാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴയാണ് ലഭിച്ചത്.
സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .
സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികളിൽ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സോഷ്യൽ മീഡിയകളിൽ തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ഉണ്ടായിരിക്കുന്ന അഭ്യൂഹങ്ങൾ വില്യം -കെയ്റ്റ് ദമ്പതികളെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും, അടുത്ത മാസമുള്ള പൊതുപരിപാടികൾ കെയ്റ്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിടുമെന്നുമാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 16 -ന് നടന്ന ഓപ്പറേഷനു ശേഷം പൊതുപരിപാടികളിൽ ഒന്നും തന്നെ കെയ്റ്റ് പങ്കെടുക്കാതിരുന്നത് അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച നിരവധി വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അതോടൊപ്പം തന്നെ മാതൃദിനത്തിൽ കെയ്റ്റ് പങ്കുവെച്ച കുടുംബ ഫോട്ടോ കൃത്രിമം ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കി. എന്നാൽ എഡിറ്റിംഗ് പരിശീലിക്കുന്ന താനാണ് അത് ചെയ്തതെന്നുള്ള ഉത്തരവാദിത്വം കെയ്റ്റ് ഏറ്റെടുത്തിരുന്നു. ആ ചിത്രത്തിൽ കെയ്റ്റ് വിവാഹമോതിരം അണിഞ്ഞിരുന്നില്ലെന്ന കണ്ടെത്തലും ഇരുവരുടെയും വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണത്തിലേക്ക് നയിച്ചു.
എന്നാൽ ഏപ്രിൽ 23ന് ആഘോഷിക്കുന്ന തങ്ങളുടെ ഇളയ മകൻ ലൂയിസിന്റെ പിറന്നാളിൽ പരമ്പരാഗതമായി രാജകുടുംബം ചെയ്യുന്നതുപോലെ, വില്യമും കെയ്റ്റും തങ്ങളുടെ കുടുംബ ചിത്രം പങ്കുവയ്ക്കുമെന്ന വാർത്തയാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിലവിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് എല്ലാം തന്നെ ദമ്പതികൾ ഈ അവസരത്തിൽ മറുപടി പറയുമെന്നുമാണ് പുറത്തു വന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
വില്യമും കെയ്റ്റും രഹസ്യങ്ങൾ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ എത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. അവരുടെ കുട്ടികളോടുള്ള പൊതുജനങ്ങളുടെ താത്പര്യത്തെയും സ്നേഹത്തെയും ബഹുമാനിക്കുന്നുണ്ടെന്നും, ജന്മദിനത്തിൽ കുട്ടികളെ കാണാനുള്ള പൊതുജനങ്ങളുടെ താല്പര്യം മാനിച്ച് അവർ മാധ്യമങ്ങൾക്ക് മുൻപിൽ എത്തുകയും ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാംഷെയറിലെ ഒരു കടയ്ക്ക് മുൻപിൽ ചത്ത മൃഗങ്ങളുടെ ശവം ചിതറി കിടക്കുന്നത് ബ്രിട്ടനിലെ മാധ്യമങ്ങൾ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ബ്രൂട്ടർ കമ്മ്യൂണിറ്റി ഷോപ്പ് തുറക്കാൻ പോയ ജീവനക്കാരാണ് 50 ഓളം ചത്ത മുയലുകളുടെയും മറ്റ് ജീവികളുടെയും മൃതദേഹങ്ങൾ കണ്ടത്.
കിരാതമായ സംഭവം ഒരു നാട്ടിലെ ജനങ്ങളെ ആകെ ഞെട്ടിക്കുക മാത്രമല്ല കടുത്ത ദുരൂഹത ഉണർത്തുകയും ചെയ്തു. ഇത് ഈ നാട്ടിൽ നടക്കുന്ന ആദ്യത്തെ സംഭവമല്ല. ഫെബ്രുവരിയിൽ ആവ് ബ്രിഡ്ജ് പ്രൈമറി സ്കൂളിന് സമീപവും ഇത്രയും അല്ലെങ്കിൽ ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്രിമിനൽ സംഘങ്ങളാണ് ഇത്തരം പ്രവർത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് വന്യജീവി സംരക്ഷണ വാർഡനായിരുന്ന ടോണി ലോറി അഭിപ്രായപ്പെട്ടത്.
വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാത് വയ്പ്പിന്റെ ഭാഗമായി ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നതെന്നാണ് മറ്റൊരു നിഗമനം. വേട്ടയാടലാണെങ്കിലും മോഷണമാണെങ്കിലും ഇപ്രകാരമുള്ള സമൂഹ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് വൻ ഭീക്ഷണിയായി തീരുമെന്നാണ് പൊതുവെ ഉയർന്നു വന്നിരിക്കുന്ന വികാരം. ബ്രൂട്ടറിൽ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് മുൻപ് ഇവിടെ കൂടി കടന്നുപോയ ഏതാനും വാഹനങ്ങളെ കേന്ദ്രീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് അടുത്തയാഴ്ച അധികാരമേൽക്കും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു സാധ്യത ഗെതിങിനു മുന്നിൽ തുറന്നിരിക്കുന്നത്. അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ, ഗെതിങ് തന്നെ വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി അധികാരമേൽക്കും. വെയിൽസിന്റെ ചരിത്രത്തിലെ മാത്രമല്ല, യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ നേതാവായി ഗെതിങ് മാറും. ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ച ജെറെമി മൈൽസിനെ തോൽപ്പിച്ചാണ് ഗെതിങ് ഉയർന്നുവന്നിരിക്കുന്നത്. യുകെ ലേബർ പാർട്ടി നേതാവ് സ്റ്റാർമർ, പ്രധാനമന്ത്രി റിഷി സുനക് എന്നിവരെല്ലാം തന്നെ ഗെതിങിനെ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിയുടെ പദത്തിന് തുല്യമാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ പദവി. നിലവിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും
നിലവിൽ ധനമന്ത്രി ആയിരിക്കുന്ന ഗെതിങ് 2011 ലാണ് ആദ്യമായി സെയിൽസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് വെൽഷും അമ്മ സാംബിയൻ വംശജയുമാണ്. വിജയം അറിഞ്ഞശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം, തന്റെ മുൻഗാമിയായ ഡ്രേക്ക്ഫോർഡിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. പാൻഡെമിക്ക് സമയത്ത് ശരിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഗെതിങ് പറഞ്ഞു. വിജയിയായിരുന്നെങ്കിൽ വെയിൽസിൻ്റെ ആദ്യ സ്വവർഗ്ഗാനുരാഗി നേതാവാകുമായിരുന്ന തൻ്റെ എതിരാളിയായ മൈൽസിനെയും ഗെതിങ് പ്രശംസിച്ചു. എന്നാൽ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് രണ്ടുതവണ ശിക്ഷിക്കപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള ഡൗസൺ എൻവയോൺമെൻ്റൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ നിന്ന് ഗെതിങ് തൻ്റെ പ്രചാരണത്തിനായി 200,000 പൗണ്ട് സ്വീകരിച്ചതിനെ സംബന്ധിച്ച വിവാദവും ഇതിനിടയിൽ നിലനിൽക്കുന്നുണ്ട്. നിയമങ്ങളെല്ലാം പാലിച്ചു തന്നെയാണ് താൻ സംഭാവനകൾ സ്വീകരിച്ചതെന്ന് ഗെതിങ് വ്യക്തമാക്കി.
പുതിയ വിസ നിയന്ത്രണങ്ങൾ യുകെയിലേയ്ക്ക് വരാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികളെയാണ് നിരാശരാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിലെത്തുന്ന മലയാളികളുടെ കുത്തൊഴുക്കായിരുന്നു. യുകെയിലേയ്ക്ക് വിസ സംഘടിപ്പിച്ചു കൊടുക്കാൻ മാത്രമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഒട്ടേറെ ഏജൻസികളാണ് മുളച്ചു പൊങ്ങിയത്. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാമെന്നതായിരുന്നു പലരെയും യുകെയിൽ എത്താൻ പ്രേരിപ്പിച്ചിരുന്നത്.
കുത്തഴിഞ്ഞ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ യുകെ സർക്കാർ തീരുമാനിച്ചത് പെട്ടെന്നാണ്. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് 11 മുതൽ കെയർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല . സമാനമായ നിയമം വിദ്യാർത്ഥി വിസയിലും നടപ്പിലാക്കി കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ഏറ്റവും തിരിച്ചടിയായത് മലയാളികൾക്കാണ്. കാരണം വിദ്യാർത്ഥി കെയർ വിസകളിൽ യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു . ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരുധി യുകെ സർക്കാർ ഉയർത്തിയതും കുടിയേറ്റം കുറയ്ക്കും എന്ന ലക്ഷ്യം വെച്ച് തന്നെയാണ്.
എന്നാൽ പുതിയ വിസ നയം നേഴ്സുമാരുടെ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയിലുള്ള അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിൽ ഏറ്റവും കൂടിയ പരിഗണനയാണ് ലഭിക്കുന്നത് . ആശ്രിത വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയത് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് മലയാളികൾക്ക് തന്നെയാണ്. തുടർന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഭർത്താവിനെയോ കുട്ടികളെയോ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ല. യുകെയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിൻ്റെ ഗതി 2000- ത്തിന്റെ ആരംഭത്തിലേയ്ക്ക് തിരിച്ചു പോയതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതായത് എൻഎച്ച്എസ്സിലേയ്ക്കുള്ള യുകെ മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടരുക തന്നെ ചെയ്യും.