Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഈ വർഷത്തെ മൂന്നാം ഉഷ്‌ണതരംഗം നേരിടുമ്പോൾ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തി സർക്കാർ. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ആസ്റ്റ്‌വുഡ് ബാങ്കിൽ വെള്ളിയാഴ്ച താപനില 34.7°C വരെ എത്തി. വെയിൽസിലെ ഉസ്‌കിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത് 32.7°C ആയിരുന്നു. കുതിച്ചുയരുന്ന താപനില പരിഗണിച്ച് സത്തേൺ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന ആംബർ ഹീറ്റ്-ഹെൽത്ത് അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നോർത്തേൺ ഇംഗ്ലണ്ടിൽ യെല്ലോ അലേർട്ടുകൾ പ്രാബല്യത്തിൽ ഉണ്ട്. ഇത് കൂടാതെ സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻണ്ടിലും കാട്ടുതീ ഉണ്ടാകാനുള്ള മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. യെല്ലോ അലെർട്ടുകൾ സാധാരണയായി പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ യോർക്ക്ഷയർ വാട്ടറിന്റെ ഹോസ്പൈപ്പ് നിരോധനം വെള്ളിയാഴ്ച ആരംഭിച്ചു. നിരോധനം യോർക്ക്ഷയർ, നോർത്ത് ലിങ്കൺഷയർ, ഡെർബിഷയർ എന്നീ പ്രദേശങ്ങളെ ആയിരിക്കും ബാധിക്കുക. പൂന്തോട്ടങ്ങളിൽ വെള്ളം ഒഴിക്കുക, കാറുകൾ കഴുകുക, പാഡ്ലിംഗ് പൂളുകൾ നിറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ സാധിക്കും.

നീണ്ടുനിൽക്കുന്ന ചൂടും വരണ്ട കാലാവസ്ഥയും കാരണം മെയ് മുതൽ കുടിവെള്ളത്തിന്റെ ആവശ്യം റെക്കോർഡ് നിലയിലെത്തിയിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ പറയുന്നു. ഗ്ലാസ്‌ഗോയിലെ TRNSMT, ലണ്ടനിലെ വയർലെസ് തുടങ്ങിയ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നവരോട് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നും സൺസ്‌ക്രീനുകൾ ധരിക്കാൻ ശ്രദ്ധിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഹൃദ് രോഗം അല്ലെങ്കിൽ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ ഉഷ്‌ണതരംഗ സമയങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കണം എന്ന് എൻഎച്ച്എസ് അടിയന്തിര പരിചരണ ഡോക്ടർ ലോർണ പവൽ പറയുന്നു. സാധിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരാനും, ഇളം വസ്ത്രം ധരിക്കാനും, തണുത്ത ഭക്ഷണങ്ങൾ കഴിക്കാനും കുടിക്കാനും എൻഎച്ച്എസ് ശുപാർശ ചെയ്യുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെയ് മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക മേഖലയിൽ 0.1 ശതമാനം കുറവ് ഉണ്ടായത് ചാൻസിലർ റേച്ചൽ റീവ്സിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നിർമ്മാണ മേഖലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവാണ് സാമ്പത്തിക രംഗത്ത് പ്രതിഫലിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


പ്രതിമാസ സാമ്പത്തിക വളർച്ച 0.1 ശതമാനം കൂടുമെന്ന പ്രവചനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ മൊത്ത ആഭ്യന്തര ഉൽപാദനം 0.1 ശതമാനമായി കുറഞ്ഞത് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടായിരുന്നു. നേരത്തെ ഏപ്രിൽ മാസത്തിലും വളർച്ചാ നിരക്ക് 0.3 ശതമാനം കുറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിച്ച ഉയർന്ന നികുതികളും അനിശ്ചിതത്വവും കാരണം ബിസിനസുകൾ തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുകയും നിക്ഷേപ പദ്ധതികൾ റദ്ദാക്കുകയും ചെയ്തത് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . മെയ് മാസത്തിലും വളർച്ചാ നിരക്ക് കുറഞ്ഞതോടെ സാമ്പത്തിക രംഗത്ത് തുടർച്ചയായ രണ്ടാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്.


വളർച്ചാ നിരക്കിലെ ഇടിവ് പ്രതിപക്ഷവും ഒപ്പം ലേബർ പാർട്ടിയിലെ വിമതരും സർക്കാരിനെതിരെ ആയുധമാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക ഉത്തേജനത്തിനായി ക്ഷേമ പദ്ധതികളിൽ വൻ വെട്ടി കുറവിന് പദ്ധതിയിട്ടു കൊണ്ട് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബിൽ അവസാന നിമിഷം ഒട്ടേറെ വെട്ടി ചുരുക്കലുകൾക്ക് കെയർ സ്റ്റാർമാർ സർക്കാർ നിർബന്ധിതരായിരുന്നു. ക്ഷേമ പദ്ധതികളിലെ വെട്ടി കുറവ് വരുത്താനുള്ള നിയമ നടപടികളോട് കടുത്ത വിമർശനമാണ് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ഉണ്ടായത്. ഈ മോശം കണക്കുകൾ യുകെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ വർദ്ധിപ്പിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിലെ സാമ്പത്തിക ശാസ്ത്ര ഡയറക്ടർ സുരേൻ തിരു പറഞ്ഞു. ശരത്കാല ബഡ്ജറ്റിൽ വൻ നികുതി വർദ്ധനവുകൾക്ക് സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ കണക്കുകൾ നിരാശാജനകമാണെന്നും പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും റീവ്സ് പറഞ്ഞു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വീടില്ലാത്ത കറുത്ത വംശജരുടെ എണ്ണം വെള്ളക്കാരേക്കാൾ വളരെ കൂടുതലാണെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. കറുത്തവരും വംശീയ ന്യൂനപക്ഷക്കാരും ആണ് വീടില്ലാത്തതിൻ്റെ ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം മറ്റുള്ളവരെ അപേക്ഷിച്ച് നാലിരിട്ടി കൂടുതലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.


രണ്ട് പതിറ്റാണ്ടിലേറെയായി ഭവനരഹിതരുടെ വംശീയതയെ കുറിച്ച് പുറത്തു വന്നിരിക്കുന്ന ആദ്യത്തെ പ്രധാന പഠന റിപ്പോർട്ടിൽ ആണ് ഈ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഭൂമിശാസ്ത്രം, ദാരിദ്ര്യം തുടങ്ങിയ ഘടകങ്ങൾക്കൊപ്പം വംശീയതയും ഭവനരാഹിത്യത്തിനെ നിർണ്ണയിക്കുന്നതായാണ് പഠനം പറയുന്നത്. ഹെരിയറ്റ് – വാട്ട് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദാരിദ്ര്യത്തിന് പുറമെ വംശീയതയും ഭവന രാഹിത്യത്തിന് ഒരു കാരണമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സ്വകാര്യ ഭൂവുടമകളിൽ നിന്ന് കൊടികുത്തി വാഴുന്ന വംശീയതയെ കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. സൂസൻ ഫിറ്റ്സ് പാട്രിക്ക് പറഞ്ഞു. ഭവനരഹിതരുടെ 750,000 വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മ്യൂണിറ്റി ഹോം ലഭിക്കുന്നതിന് കടുത്ത വിവേചനം ഉണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. വെളുത്ത വംശജരായ 24 ശതമാനം പേർക്ക് കമ്മ്യൂണിറ്റി ഹോം ലഭിച്ചപ്പോൾ 10 ശതമാനം കറുത്തവർക്ക് മാത്രമേ സാമൂഹിക ഭവനങ്ങളുടെ സൗകര്യം ലഭ്യമാകുന്നുള്ളൂ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൺഡർലാൻഡിൽ കെയർ ഹോമിലേയ്ക്ക് കാർ ഇടിച്ചു കയറി രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. 90 ഉം 80 വയസ്സുള്ള രണ്ട് അന്തേവാസികളാണ് ദാരുണമായ ദുരന്തത്തിന് ഇരയായത്. ഹൈ ക്ലിഫ് കെയർ ഹോമിൽ ആണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ പരുക്ക് പറ്റി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിത വേഗത്തിൽ ഓടിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന ഒരു ബിഎംഡബ്ല്യു കാറാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ 21 വയസ്സുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മേൽ നരഹത്യ കൂടി ചുമത്തിയതായി പോലീസ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അപകടത്തിൽ പെട്ട കാർ ന്യൂ കാസിലിലെ ഫെൻ ഹാം പ്രദേശത്തുനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് അറിയിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഈ പദ്ധതി ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും.


മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിന്റെ അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാനുള്ള ശ്രമങ്ങൾ ഈ പദ്ധതിയിലൂടെ തടയാൻ കഴിയുമെന്ന് അവർ പറഞ്ഞു. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട കരാർ മനുഷ്യ കടത്തുകാർക്ക് വൻ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്. ഈ വർഷം ഇത് റെക്കോർഡ് നിലവാരത്തിലെത്തി. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം ഏകദേശം 20,000 പേർ ആണ് യുകെയിൽ അനധികൃതമായി എത്തിയത് .


സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ അനധികൃത കുടിയേറ്റം തടയുന്നതിന് പുറമെ തങ്ങളുടെ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന പദ്ധതികളും ഇരു നേതാക്കളും വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ ശത്രു രാജ്യത്തിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായാൽ സംയുക്തമായി ആയുധങ്ങൾ സമാഹരിക്കുക, ആണവ പ്രതിരോധ സംവിധാനങ്ങളെ ഏകോപിക്കുക എന്നീ നടപടികൾ ഇരുരാജ്യങ്ങളുടെയും പ്രതിരോധ സംവിധാനത്തിന് പുത്തൻ ഉണർവ് നൽകും . ഇത് കൂടാതെ സൂപ്പർ കമ്പ്യൂട്ടറുകളിലും AI യിലും സഹകരണം ശക്തിപ്പെടുത്താനും തീരുമാനം കൈകൊണ്ടിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിൻ്റെ കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല. ഫ്രാൻസിലേയ്ക്ക് ആരെ തിരിച്ചയയ്ക്കും എന്ന കാര്യത്തിൽ എങ്ങനെ തീരുമാനം എടുക്കും എന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാധാരണയിൽ നിന്ന് വ്യത്യസ്‌തമായ കാലാവസ്ഥയാണ് 2025 ൽ യുകെ നേരിടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന റെക്കോർഡ് താപനില മറികടന്നായിരുന്നു ഈ വർഷത്തെ യുകെയിലെ വേനൽക്കാലം. ഇംഗ്ലണ്ടിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂൺ. ഇതാ ഇപ്പോൾ ജൂലൈ പകുതി ആകുമ്പോഴേക്കും ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്.


ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രകാരം, മനുഷ്യന്റെ പ്രവർത്തനങ്ങൾ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും കരയുടെയും താപനില വർധിപ്പിക്കുന്നതിന് കാരണമായി. വ്യാവസായിക യുഗം മുതൽ ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം മൂലം ആഗോള താപനില 1.3°C യിൽ കൂടുതൽ വർദ്ധിച്ചു. ഇത് ഒരു ചെറിയ വർദ്ധനവായി തോന്നാമെങ്കിലും, ഇവ ഉഷ്‌ണതരംഗങ്ങൾക്ക് കാരണമായിട്ടുണ്ട്. പലപ്പോഴും 3-4°C വരെ താപനില ഉയർത്തുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

2025 ലെ വസന്തകാലത്ത്, യുകെയിലെ താപനില ദീർഘകാല ശരാശരിയേക്കാൾ 1.4°C കൂടുതലായിരുന്നു. വേനൽ കാലത്തും താപനില ഉയർന്ന് തന്നെ നിന്നു. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ജൂലൈ 1 ന് കെന്റിലെ ഫാവർഷാമിൽ രേഖപ്പെടുത്തിയ 35.8°C ആണ്. 2022 ലെ യുകെയുടെ റെക്കോർഡായ 40°C യിൽ താഴെയാണെങ്കിലും ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. എൽ നിനോ, ലാ നിന തുടങ്ങിയവയും ആഗോള താപനിലയെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥയെ 1976 ലെ വേനൽ കാലവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. അന്ന് സതാംപ്ടണിൽ 16 ദിവസത്തെ ഉഷ്ണതരംഗമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്‌. നിലവിലെ ഉഷ്ണതരംഗം അടുത്ത ആഴ്ച ആദ്യം വരെ നീണ്ടുനിൽക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

പടിഞ്ഞാറൻ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ഒരാൾക്ക് കുത്തേറ്റു. നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തുള്ള തെരുവിൽ ഒരാൾ കുത്തേറ്റ് മരിച്ചത് . സംഭവം നടന്നയുടനെ ഇരയായ 24 വയസ്സുകാരന് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും അയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.


സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ജീവനക്കാരോ അതിഥികളോ ഉൾപ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കൾ പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികൾക്കും, ഹാരോഡ്‌സ്, ഹൈഡ് പാർക്ക് പോലുള്ള ലാൻഡ്‌മാർക്കുകൾക്കും പേരുകേട്ടതാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ ഇറാനിൽ നിന്ന് ഭീഷണി നേരിടുന്നുവെന്ന് പാർലമെന്റിന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു. ചാരവൃത്തി, സൈബർ ആക്രമണങ്ങൾ ആണവായുധ പദ്ധതി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഉയർന്ന് വരുന്ന ഈ ഭീഷണിയെ നേരിടാൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 ഓഗസ്റ്റ് വരെയുള്ള തെളിവുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. യുകെ പൗരന്മാർക്ക് ഇറാൻ വളർന്ന് വരുന്ന ഒരു ഭീഷണിയാണെന്ന് കമ്മിറ്റി ചെയർമാനായ ലോർഡ് ബീമിഷ് പറയുന്നു. ഇറാന്റെ ഇന്റലിജൻസ് സേവനങ്ങൾക്ക് നല്ല ധനസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് നേരെയുള്ള ബ്രിട്ടീഷ് സർക്കാരിൻെറ സങ്കുചിത മനോഭാവത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നു.

2022 മുതൽ, യുകെയിൽ ഇറാനിയൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയുള്ള ശാരീരിക ഭീഷണികളിൽ ഗണ്യമായ വർദ്ധനവ് കമ്മിറ്റി കണ്ടെത്തി. ബ്രിട്ടീഷ് പൗരന്മാരെയോ യുകെയിൽ താമസിക്കുന്ന വ്യക്തികളെയോ ലക്ഷ്യമിട്ട് കുറഞ്ഞത് 15 കൊലപാതക ശ്രമങ്ങളോ തട്ടിക്കൊണ്ടുപോകലോ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ഇന്റർനാഷണൽ, ബിബിസി പേർഷ്യൻ, മനോട്ടോ ടിവി തുടങ്ങിയ യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനങ്ങളും ഇറാൻ ആക്രമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇറാനിലെ ബിബിസി പേർഷ്യൻ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾ നേരിടുന്ന പീഡനത്തെ കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാറുണ്ട്, ഇതിന് പുറമേ യുകെയിലെ ബന്ധുക്കളുടെ ജോലി കാരണം ഭീഷണികളും ഇവർ നേരിടുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൺസർവേറ്റീവ് പാർട്ടി മുൻ ചെയർ ആയിരുന്ന സർ ജെയ്ക്ക് ബെറി റിഫോം യുകെയിൽ ചേർന്നു. കൺസവേറ്റീവ് പാർട്ടിയിൽനിന്ന് റീഫോം യുകെയിലേയ്ക്ക് കൂറു മാറുന്ന ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. കൺസർവേറ്റീവ് പാർട്ടിക്കും നേതാവ് കെമി ബാഡെനോക്കിനും ഇത് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തുന്നത്. ജെയ്ക്ക് ബെറി മുൻ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്.


തന്റെ പാർട്ടി ബ്രിട്ടീഷ് ജനതയെ ഉപേക്ഷിച്ചുവെന്നും റീഫോം യു കെ അടുത്ത സർക്കാർ രൂപീകരിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജെയ്ക്ക് ബെറി പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ കൺസർവേറ്റീവുകളും ലേബറും ചേർന്ന് രാജ്യത്തെ നശിപ്പിച്ചതായുള്ള അദ്ദേഹത്തിൻറെ പ്രസ്താവന ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ജെയ്ക്ക് ബെറി 25 വർഷമായി കൺസർവേറ്റീവ് പാർട്ടി മെമ്പറും 14 വർഷമായി എംപിയുമാണ്.


അടുത്തകാലത്ത് നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബറിനെയും മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവുകളെയും ഞെട്ടിക്കുന്ന പ്രകടനമാണ് റീഫോം യുകെ നടത്തിയത്. വരും നാളുകളിൽ ഇരു പാർട്ടികളിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക് ലേബർ പാർട്ടിയിലേയ്ക്ക് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സമീപ വർഷങ്ങളിൽ റിഫോം യുകെയിലേക്ക് കൂറുമാറിയ അഞ്ചാമത്തെ മുൻ കൺസർവേറ്റീവ് എംപിയാണ് ബെറി. മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ഫാരേജിന്റെ പാർട്ടിയിലേക്ക് മാറുന്നത് പരിഗണിച്ചേക്കാമെന്ന് പാർട്ടി അണികൾക്കിടയിൽ കാര്യമായ ആശങ്കയുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗിക പീഡന ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ട സ്വാൻസിയിലെയും ബ്രെക്കോണിലെയും ബിഷപ്പായിരുന്നു ആന്റണി പിയേഴ്‌സിനെതിരെ കൂടുതൽ പരാതികൾ ഉയർന്നു വന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടൊപ്പം സഭയോട് അനുബന്ധിച്ചുള്ള വിവിധ ലൈംഗിക പീഡന ആരോപണങ്ങളും പോലീസ് അന്വേഷണത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള പരാതികൾ ബിഷപ്പ് ആകുന്നതിന് 13 വർഷം മുൻപ് 1986 – ൽ സഭാ അധികാരികൾക്ക് ലഭിച്ചിരുന്നതായാണ് അറിയാൻ സാധിച്ചത്. എന്നാൽ സഭാ നേതൃ സ്ഥാനത്തുള്ളവർ അന്ന് പരാതി അവഗണിക്കാനുള്ള സാഹചര്യം അന്വേഷണ പരുധിയിൽ ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


ഇരയായ വ്യക്തി തൻറെ പരാതികൾ അവഗണിച്ചതിനെതിരെ പരസ്യമായി രംഗത്ത് വരുകയും എങ്ങനെ അദ്ദേഹത്തിന് ബിഷപ്പാകാൻ സാധിച്ചു എന്ന കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തതാണ് പുതിയ അന്വേഷണത്തിന് കാരണമായത്. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട ആന്റണി പിയേഴ്സ് 1980 കളിൽ സ്വാൻസിയിലെ ഒരു പുരോഹിതനായിരുന്നു. അതോടൊപ്പം നഗരത്തിലെ സിംഗിൾട്ടൺ ആശുപത്രിയിൽ ചാപ്ലെയിൻ ആയിരുന്നു. പുരോഹിത പ്രമുഖരുടെ അമിത മദ്യപാനം ലൈംഗിക ചൂഷണം ഉൾപ്പെടെ നിരവധി ആരോപണങ്ങളാൽ – ആടിയുലയുകയാണ് യുകെയിലെ ആംഗ്ലിക്കൻ സഭ .


വൈദികനായിരിക്കെ അഞ്ച് വർഷത്തിനിടെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ബിഷപ്പ് നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് . 16 വയസ്സിന് താഴെയുള്ള കുട്ടിയോട് മോശമായി പെരുമാറിയ 5 സംഭവങ്ങളിൽ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പിയേഴ്സ് സ്വാൻസിയിലെ വെസ്റ്റ് ക്രോസിൽ ഒരു ഇടവക പുരോഹിതനായിരുന്ന അവസരത്തിൽ ആണ് ഇദ്ദേഹം കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ പ്രായവും അവന് നിങ്ങളുടെ മേലുള്ള വിശ്വാസവും ചൂഷണം ചെയ്തതായി ജഡ്ജി കാതറിൻ റിച്ചാർഡ്സ് ശിക്ഷ വിധിച്ചു കൊണ്ട് പരഞ്ഞിരുന്നു . ലൈംഗികമായ ചൂഷണം നടന്നപ്പോൾ എതിർത്ത് പറയാനുള്ള ധൈര്യം കാണിക്കാതിരുന്നതിൽ അതിയായ നാണക്കേട് ഉണ്ടായിരുന്നു എന്നാണ് കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ ഇരയായ ആൾ പറഞ്ഞത്. ജയിൽ ശിഷ കൂടാതെ പിയേഴ്സന്റെ പേര് ആജീവനാന്ത ലൈംഗിക കുറ്റവാളിയുടെ രജിസ്റ്ററിൽ ചേർത്തിരുന്നു . കുട്ടികളുമായോ ദുർബലരായ മുതിർന്നവരുമായോ ജോലി ചെയ്യുന്നതിനോ സന്നദ്ധപ്രവർത്തനം നടത്തുന്നതിനോ ഇതുമൂലം ഇയാൾക്ക് ഇനി സാധിക്കില്ല.

Copyright © . All rights reserved