ഫൈസൽ നാലകത്ത്
മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും
ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .
ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.
ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .
DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.
ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.
തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.
കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.
ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത് ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്
പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.
‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .
മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.
ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്
നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.
എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.
ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നിര്‍മാതാവും നടനുമായ ആലപ്പി അഷറഫ്. രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്നാണ് അഷറഫിന്റെ വെളിപ്പെടുത്തല്‍.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തു വീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍.
താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി.
പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്കും കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശേരി മനയുടെ ‘തമ്പ്രാനായി’ രഞ്ജിത്ത് മാറിയെന്നും അഷറഫ് കുറ്റപ്പെടുത്തി.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ താന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.
അദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി കൊടുത്തു. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തു വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവില്‍ ഉണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി.
പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദേഹം അത് ഗൗനിച്ചില്ല. തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാനസികമായി തകര്‍ന്നു പോയി. പിന്നീടുള്ള അദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം.
അടിയോടൊപ്പം അദേഹത്തിന്റെ ഹൃദയവും തകര്‍ന്നു പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദേഹം. എന്നാല്‍ പിന്നീട് അതൊന്നും കണ്ടിട്ടില്ല. അടിയുടെ ആഘാതത്തില്‍ നിന്ന് നിന്ന് മോചിതനാവാന്‍ അദേഹത്തിന് ഏറെ നാളെടുത്തു.
പീഡനക്കേസ് വന്നതോടെ പലരും രഞ്ജിത്തിനെ കൈവിട്ടു. അദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്.
മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോണ്‍ മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്ന നയൻതാരയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ പറഞ്ഞ ഇക്കാര്യത്തിന് ഇപ്പോൾ ധനുഷിന്റെ അഭിഭാഷകൻ മറുപടി നൽകിയിരിക്കുകയാണ്. അതും ഒരു വക്കീൽ നോട്ടീസിന്റെ രൂപത്തിൽ.
തിങ്കളാഴ്ചയാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്. ഇതിന് മുന്നോടിയായാണ് നയൻതാര ധനുഷിനെതിരെ തുറന്നടിച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. “എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” അഭിഭാഷകൻ പറഞ്ഞു. ഈ നോട്ടീസിന്റെ പേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് ‘ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. എറണാക്കുളം ഗോകുലം പാര്‍ക്കില്‍ നടന്ന ‘വാഴ’യുടെ വിജയാഘോഷ വേദിയില്‍ വെച്ചാണ് ‘വാഴ ll ബയോപിക് ഓഫ് എ ബില്ല്യണ്‍ ബ്രദേഴ്‌സ് ‘എന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സാവിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ‘വാഴ’യിലെ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ് , അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്, ഐക്കോണ്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍, ഐക്കോണ്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 2025 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ലൈലാസുരന്‍ നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍, പി ആര്‍ ഒ-എ എസ് ദിനേശ്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരും.
കേസില്‍ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്.
നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്.
നടിയും നടനുമടക്കം ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. മുറിയില്‍ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു. ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്ത് നിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ വില്‍പന നടത്തിയെന്നും സൂചനയുണ്ട്.
ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. വൈദ്യ പരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കല്‍നിന്ന് പൊലീസ് കൊക്കൈന്‍ പിടിച്ചെടുത്തിരുന്നു.
കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ് നാര്‍കോട്ടിക്സ് വിഭാഗം പരിശോധന നടത്തിയത്.
ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത ഓം പ്രകാശിനെ പിന്നീട് പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡബ്ല്യുസിസിക്കെതിരായി രൂക്ഷ വിമർശനവുമായി രംഗത്ത് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് ഇത്രയും വർഷമായി, എന്നിട്ടും സംഘടനാപരമായി അവരുടെ അടുത്ത ചുവടുവെപ്പ് എന്തായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.
നല്ല സ്വാധീനമുള്ള കഴിവുകള്‍ തെളിയിച്ച വനിതാ ആക്‌ടേഴ്‌സിന്റെ കൂട്ടായ്മയാണ് ഡബ്ല്യുസിസി. അവർ വിചാരിച്ചിരുന്നെങ്കില്‍ പല കാര്യങ്ങളിലും ഇടപെടാൻ കഴിയുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇതിനെക്കുറിച്ച് പറഞ്ഞത്.
ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ സ്ത്രീകളോട് കമ്മിറ്റി എന്താണ് ചോദിച്ചതെന്ന് ഞാൻ അന്വേഷിച്ചിരുന്നു. ലൈംഗികമായി ചൂഷണം ഉണ്ടായോ എന്നായിരുന്നു ചോദിച്ചത്. ലൈംഗിക ചൂഷണം മാത്രമല്ല അടിസ്ഥാന സൗകര്യം മുതല്‍ ഉള്ള സുരക്ഷിതത്വം വരെയാണ് ആവശ്യമുള്ളത്. പക്ഷെ ഇതൊന്നും ചോദിച്ചിരുന്നില്ല. മോഹൻലാല്‍ ഇത് ചോദിച്ചുവെന്ന് വരെ ഓപ്പണായി പറഞ്ഞല്ലോ. വനിതാ കൂട്ടായ്മയ്ക്ക് പകരം സ്ത്രീകളുടെ സംഘടനയാണ് വേണ്ടത്.
വർഷങ്ങള്‍ക്ക് മുമ്പ് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി രൂപീകരിച്ചെങ്കിലും അവരുടെ തുടർ സംഘടനാ നടപടികള്‍ അവ്യക്തമാണ്. എന്നിരുന്നാലും, ഡബ്ല്യുസിസിക്ക് വലിയ സാധ്യതകളുണ്ട്, അതിന്റെ അംഗങ്ങള്‍ സ്വാധീനവും കഴിവും തെളിയിച്ച സ്ത്രീകളാണ്. അവർക്ക് കൂടുതല്‍ നേടാൻ കഴിയുമായിരുന്നു, പക്ഷേ ഇതുവരെ അവർ കുറഞ്ഞ പുരോഗതി മാത്രമേ കൈവരിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഇത് വൈകിയിട്ടില്ല. അവർ തന്ത്രങ്ങള്‍ മെനയുകയും അണിനിരക്കുകയും ചെയ്താല്‍, അവർക്ക് ഒരു വിപ്ലവത്തിന് തിരികൊളുത്താൻ കഴിയും. ഞാൻ നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും ഞാൻ അവരെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കും.
മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഈ വിഷയങ്ങള്‍ കുറേക്കൂടി ഗൗരവമായി കണ്ടിരുന്നെങ്കില്‍ ഇതിലും ഭംഗിയായി ഇത് കൈകാര്യം ചെയ്യാൻ അവർക്ക് കഴിഞ്ഞേനെ. അത്രയേറെ സ്വാധീനമുള്ള, ഈ സിനിമാ മേഖലയെ ഭരിക്കുന്നവർ ആണവർ. എന്നാല്‍ പല കാര്യത്തിലും അവർ അഭിപ്രായം പറയാറില്ല. നടിയുടെ വിഷയം വന്നപ്പോള്‍ പോലും അവർ അതിനെക്കുറിച്ച് സംസാരിച്ചില്ല. സംഘടനയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം സ്ത്രീകളും മൗനത്തിലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ശബ്ദം ഉയർത്തിയാല്‍ കുറെക്കൂടി ശ്രദ്ധയും ഗൗരവവും കിട്ടും. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ഡാമേജ് ഉണ്ടായിരിക്കുന്നത് സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ക്കാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഫോക്കസ് മാറിപ്പോവുകയാണ് ചെയ്തത്. സിനിമ മേഖലയെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. നടി രാധികയെ പോലെയുള്ളവർ അവർ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഒന്നും സംസാരിക്കരുത്, കാരണം അവർ എല്ലാ മേഖലയിലും സ്വാധീനം ഉള്ളവരാണ്. രാഷ്ട്രീയപരമായിട്ടാണെങ്കിലും സിനിമ-ടെലിവിഷൻ മേഖലയില്‍ പോലും സ്വാധീനമുള്ളയാളാണ് രാധിക.
എന്തുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ലായെന്ന് ചോദിച്ചപ്പോള്‍ അവർ പറഞ്ഞത് ഞാൻ എന്തിന് ചെയ്യണം എന്നാണ്. ഇത് പറഞ്ഞ അവർ ഒരു സ്ത്രീ വിരുദ്ധയൊന്നുമല്ല, പക്ഷെ ഞാൻ സ്ത്രീ വിരുദ്ധ ആയി. ഷൈൻ ടോം ചാക്കോ പറയുന്ന വിരോധാഭാസം ആളുകള്‍ ആസ്വദിക്കുന്നു. അതുപോലെ അലൻസിയർ പറഞ്ഞപ്പോഴും ഡബ്ല്യുസിസി തന്നെ മിണ്ടിയിട്ടില്ല. അത് എന്തുകൊണ്ടാണ് ? അലൻസിയർ അവാർഡ് വിവാദം ഉണ്ടായപ്പോള്‍ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ലായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.