Spiritual

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി അനുഷ്ഠാനങ്ങൾ 2026 ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‍വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും. പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതർപ്പണ ചടങ്ങുകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദു വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ശ്രീ അഭിജിത്, വടക്കേവെളിയില്ലം ശ്രീ വിഷ്ണുരവി, താഴൂർ മന ശ്രീ ഹരിനാരായണൻ എന്നിവരുടെ കാർമ്മികത്വത്തിൽ പ്രധാന പൂജാദി കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.

കർക്കിടക വാവുബലി 2026-ന്റെ ഭാഗമായി താഴെപ്പറയുന്ന ചടങ്ങുകൾ നടക്കുന്നതാണ്:
• കർക്കിടക വാവു ബലിതർപ്പണം
• തിലഹോമം
• പിതൃസായൂജ്യ പൂജ

പൂർവികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കർക്കിടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകർമ്മത്തിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആണ്.

കൂടുതൽ വിവരങ്ങൾക്ക്:
07838 170203
07985 245890
ഓൺലൈൻ രജിസ്‌ട്രേഷൻ:
https://booking.kentayyappatemple.org/Default.aspx?i=8
കെന്റ് അയ്യപ്പ ക്ഷേത്രം

കെന്റ് ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, വർഷം മുഴുവൻ വിവിധ ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും പൂജകളും സമൂഹസേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.

AFCM ഇൻറർനാഷണൽ ഡയറക്ടർ റവ. ഫാ . സേവ്യർ ഖാൻ വട്ടയിൽ നയിക്കുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഇവാഞ്ചലൈസേഷൻ ഡയറക്ടർ അബോട്ട് ഹഗ് അലൻ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുന്നു

ഇംഗ്ലണ്ടിൽ ഏറ്റവും അറിയപ്പെടുന്ന WORSHIP BAND – വൺ ഹോപ്പ്- ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഒപ്പം നൂറുകണക്കിന് യുവതി യുവാക്കൾ ഒത്തുചേരുന്ന AWAKENING CHOR TEAM

യുവതി യുവാക്കൾക്കും യുവ ദമ്പതികൾക്കും വേണ്ടി ഫ്രീ രജിസ്ട്രേഷൻ ആരംഭിച്ചു.

https://bookwhen.com/afcmuk/e/ev-sgfly-20260801080000

5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ

ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .ഉണ്ടായിരിക്കുന്നതാണ് .കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്

ഈ കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

https://youtu.be/vXCBSF45kz8?is=2p2ghhRlIoj5BzjU

https://youtu.be/9fgJ2ZRfz9Q?feature=shared

https://youtube.com/shorts/fd-A6BurWqU?is=_geRGP7MrcfTVJnz

ജിമ്മി കൂറ്റാരപ്പള്ളി

മദർവെൽ (സ്‌കോട്‌ലാൻഡ്): അന്യദേശത്ത് വിരിഞ്ഞ വിശ്വാസത്തിന്റെ പൂക്കാലം മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയം. ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് മഷികൊണ്ടല്ല; പ്രത്യുത പ്രാർത്ഥനയും ത്യാഗവും പ്രത്യാശയുംകൊണ്ടാണ്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത് ഒരാളുടെ പരിശ്രമംകൊണ്ടല്ല; ഒരു സമൂഹത്തിന്റെ വിശ്വാസം, ഐക്യം, ആത്മസമർപ്പണം എന്നിവയുടെ കരുത്തുകൊണ്ടാണ്. സ്‌കോട്‌ലാൻഡിലെ മദർവെല്ലിൽ 2026 ജൂലൈ 26-ന് നടന്നത് അത്തരമൊരു ചരിത്ര നിമിഷമായിരുന്നു. സ്‌കോട്‌ലാൻഡിലെ പ്രവാസത്തിന്റെ തണുത്ത കാറ്റിലും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങൾക്കിടയിലും സ്വന്തം വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച ഒരു സമൂഹം, കാൽ നൂറ്റാണ്ടോളം നീണ്ട സ്‌കോട്‌ലാൻഡിലെ പ്രവാസ ജീവിതത്തിൻ്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി ദൈവാലയം സമർപ്പിച്ച ദിനം. ഇത് ഒരു കത്തോലിക്കാ പള്ളി യുടെ ആശീർവ്വാദം മാത്രമായിരുന്നില്ല; ഒരു തലമുറയുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച ദൈവികമായ മറുപടിയായിരുന്നു.

മദർവെല്ലിലെ ‘മർത്ത് മറിയം’ (സെന്റ് മേരീസ്) സീറോ മലബാർ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശാ കർമ്മങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അതീവ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഇതോടെ യുകെയിലെ സീറോ മലബാർ സഭയുടെ ഏഴാമത്തെ സ്വന്ത ദൈവാലയവും, സ്‌കോട്‌ലാൻഡിന്റെ മണ്ണിൽ ഉദിച്ച ആദ്യത്തെ സീറോ മലബാർ പള്ളിയും ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ ഈ നേട്ടത്തിന്റെ യഥാർഥ മഹത്വം അക്കങ്ങളിൽ അളക്കാനാവില്ല. 2002-ൽ കാംബസ്‌ലാങ്ങിലെ സെന്റ് ബ്രൈഡ്സ് ദൈവാലയത്തിൽ ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച എളിയ പ്രാർത്ഥനാസംഗമം, ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന ആത്മീയ ഭവനമായി വളർന്നിരിക്കുന്നു. പള്ളികളിൽ നിന്ന് പള്ളികളിലേക്ക് മാറിമാറി വിശുദ്ധ കുർബാന അർപ്പിച്ച കാൽ നൂറ്റാണ്ട്, ഓരോ ഞായറാഴ്ചയും ദൂരങ്ങൾ താണ്ടി വിശ്വാസം കാത്തുസൂക്ഷിച്ച കുടുംബങ്ങൾ, മലയാളവും സുറിയാനി പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറാൻ മാതാപിതാക്കൾ നടത്തിയ നിശ്ശബ്ദ പോരാട്ടം ഇതെല്ലാം ചേർന്നാണ് ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ അടിത്തറ പാകപ്പെട്ടത്.

ഈ ചരിത്രദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച ഡിക്രി (P 02/2026) പ്രകാരം ‘മർത്ത് മറിയം’ ദൈവാലയത്തെ സ്‌കോട്‌ലാൻഡിലെ ആദ്യത്തെ ഔദ്യോഗിക സീറോ മലബാർ ഇടവകയായി ഉയർത്തി. രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട് ഡിക്രി വായിച്ചുകേൾപ്പിച്ചതോടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ആനന്ദത്തിന്റെ പുതിയ അധ്യായം തുറന്നു. തുടർന്ന് റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനെ (സുനിലച്ചൻ) ഈ പ്രഥമ ഇടവകയുടെ ആദ്യ വികാരിയായി പ്രഖ്യാപിച്ചു. G32 മുതൽ ML12 (G32,33,34,67,68,69,71,72,73,74,75, ML1,2,3,4,5,6,7,8,9,10,11,12) വരെയുള്ള പോസ്റ്റ് കോഡിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സീറോ മലബാർ വിശ്വാസികൾ ഇനി ഈ ഇടവകയുടെ ആത്മീയ കുടുംബത്തിന്റെ ഭാഗമാണ്. ഒരു ദേവാലയം ലഭിച്ചതിനേക്കാൾ വലിയ നേട്ടമാണ് ഒരു സ്ഥിരമായ ഇടവക രൂപംകൊണ്ടത് എന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഈ സമൂഹത്തിന്റെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരുന്നു. ദൈവാലയം സ്വന്തമാക്കുക എന്നതിനേക്കാൾ മിഷൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. എന്നാൽ വെറും പതിനൊന്ന് മാസത്തിനുള്ളിൽ നിയമപരവും സാമ്പത്തികവുമായ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അസാധ്യമെന്ന് തോന്നിയ സ്വപ്നം യാഥാർഥ്യമായത് ദൈവപരിപാലനയുടെ വ്യക്തമായ അടയാളമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഈ ദൈവാലയം വിശ്വാസികളുടെ പ്രാർത്ഥനകളും, സംഭാവനകളും സന്നദ്ധപ്രവർത്തകരുടെ വിയർപ്പും കുടുംബങ്ങളുടെ ത്യാഗങ്ങളും ചേർന്നതാണ്. റവ. ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വവും മുൻ വൈദികരായ റവ. ഫാ. സെബാസ്റ്റ്യൻ കല്ലത്ത് വി.സി, ഫാ. ജോസഫ് വെമ്പാടംന്തറ വി.സി, ഫാ. ജോണി വെട്ടിക്കൽ വി.സി എന്നിവരുടെ ആത്മസമർപ്പിത ശുശ്രൂഷയും ഇടവക സമൂഹത്തിന്റെ അക്ഷീണ അധ്വാനവും, നിശ്ശബ്ദ സേവനവും ഒരുമിച്ചപ്പോഴാണ് ഈ മഹത്തായ നേട്ടം യാഥാർഥ്യമായത്. ഈ ദൈവാലയത്തിൻ്റെ കൂദാശ പ്രാദേശിക കത്തോലിക്കാ സമൂഹവും ഹൃദയപൂർവം ഏറ്റെടുത്തു. മദർവെൽ രൂപതയിലെ വിവിധ ഇടവകകൾ ഈ നേട്ടത്തെ തങ്ങളുടെ സന്തോഷമായാണ് ആഘോഷിച്ചത്. വരുംകാലങ്ങളിലും എല്ലാ സഹകരണവും ഉറപ്പുനൽകിയ അവരുടെ സമീപനം സഭൈക്യത്തിന്റെ മനോഹരമായ മാതൃകയായി.

ബിഷപ്പ് ജോസഫ് ടോൾ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെയും മദർവെൽ രൂപതയിലെയും നിരവധി വൈദികർ, നോർത്ത് ലാനാർക്ക്ഷെയർ പ്രൊവോസ്റ്റ് കെന്നത്ത് ഡഫി, എം.എസ്.പി ക്ലെയർ ആഡംസൺ, എം.പി പമേലാ നാഷ്, എം.പി ഡേവിഡ് ഡേ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ക്രൈസ്തവ സഭാ പ്രതിനിധികൾ, സ്‌കോട്‌ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷികളായി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ഡോ. ക്രിസ് കുര്യൻ, ഡോ. ഷെറിൻ ജെയ്സൺ എന്നിവർ അവതാരകരായി ചടങ്ങുകൾ ഭംഗിയായി ഏകോപിപ്പിച്ചു. വിശിഷ്ടാതിഥികളുടെ ആശംസാപ്രസംഗങ്ങളും ഈ ചരിത്രനേട്ടത്തിന്റെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടി.

ഇന്ന് മദർവെല്ലിൻ്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്ന ‘മർത്ത് മറിയം’ ദൈവാലയം ഒരു ആരാധനാലയം മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ ആത്മാവാണ്. പ്രവാസത്തിന്റെ മണ്ണിൽ വേരുറപ്പിച്ച വിശ്വാസത്തിന്റെ തണലാണ്. തലമുറകളെ കൂട്ടിയിണക്കുന്ന ആത്മീയ ഭവനമാണ്. മാതാപിതാക്കളുടെ പ്രാർത്ഥനകൾക്കും മക്കളുടെ ഭാവിക്കും ഇടയിലുള്ള പാലമാണ്.

ചരിത്രം ചിലപ്പോൾ വലിയ യുദ്ധങ്ങളെയും സാമ്രാജ്യങ്ങളെയും മാത്രമല്ല ഓർക്കുന്നത്; നിശ്ശബ്ദമായി വിശ്വാസം കാത്തുസൂക്ഷിച്ച മനുഷ്യരെയും ഓർക്കും. മദർവെല്ലിലെ ‘മർത്ത് മറിയം’ ദൈവാലയത്തിന്റെ ആശീർവ്വാദം അത്തരമൊരു ചരിത്രമാണ്. വരും തലമുറകൾക്ക് ഇത് ഒരു ദൈവാലയത്തിന്റെ കഥ മാത്രമല്ല, അന്യദേശത്ത് വിശ്വാസം കൈവിടാതിരുന്ന ഒരു സമൂഹത്തിന്റെ വിജയഗാഥയായി അറിയപ്പെടും.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.

ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.

Screenshot

ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.

വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.

വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ്‌ ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്‌സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.

Screenshot

ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര

തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.

1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്‌യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു ‘വാക് മാൻ’ വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം ‘ദയാ സാഗർ’ എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. ‘ആത്മാ പാവനാത്മാ’ എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.

ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഡിവൈൻ വോയ്‌സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്‌ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.

ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.

ഷിബു മാത്യൂ. മലയാളം യുകെ

ഭാരതത്തിൻ്റെ ആദ്യ വിശുദ്ധ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കീത്തിലി സെൻ്റ് അൽഫോൻസാ മിഷനിൽ ഭക്‌തി നിർഭരമായി കൊണ്ടാടി. റവ.ഡോ.ജോയൽ പണ്ടാരപറമ്പിൽ കീത്തിലി സെൻ്റ് അൽഫോൻസാ മിഷൻ ഡയറക്ടറായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ തിരുന്നാൾ എന്ന പ്രത്യേകതയും ഈ തിരുനാളിനുണ്ട്. ജൂലൈ 26 ഞായറാഴ്ച്ച ഉച്തിരിഞ്ഞ് 2 .30 തിന് തിരുസ്വരൂപ പ്രതിഷ്ഠയും കഴുന്ന് സമർപ്പണവും 3 മണിയ്ക്ക് പ്രസുദേന്തി വാഴ്ചയും നടന്നു. 3.15 ന് മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് റവ. ഫാ. ആൻ്റോ പുതുവ MCBS ൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.

മിഷൻ ഡയറക്ടർ റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ സഹകാർമ്മികത്വം വഹിച്ചു. ദിവ്യബലിമദ്ധ്യേ ഫാ. ആൻ്റോ പുതുവ തിരുനാൾ സന്ദേശം നൽകി. വിശുദ്ധ തോമ്മാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശ്വാസ തീഷ്‌ണതയെ മാതൃകയാക്കിയുള്ള ജീവിതമായിരിക്കണം ഓരോ ക്രൈസ്തവൻ്റേതും. തലമുറകളിലേയ്ക്കും അത് പകർന്നു നൽകേണ്ട ഉത്തരവാദിത്വവും ഓരോ ക്രൈസ്തവനുമുണ്ടെന്ന് ഫാ. ആൻ്റോ പുതുവ തൻ്റെ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.

ആഘോഷമായ ദിവ്യബലിക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണം നടന്നു. മരക്കുരിശിൻ്റെയും മുത്തുക്കുടകളുടെയും സാന്നിധ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റി ദേവാലയത്തിൽ പ്രവേശിച്ചു. കീത്തിലിയിലും പരിസരത്തു നിന്നുമായി നൂറ് കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദവും തിരുശേഷിപ്പ് ചുംബനവും നടന്നു. തുടർന്ന് തിരുനാൾ കൊടിയിറക്കിന് ശേഷം സ്‌നേഹവിരുന്നോടെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സമാപിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി രാമായണ മാസചാരണം സംഘടിപ്പിച്ചു . 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത് .അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ രാമായണ പാരായണത്തോടെ ചടങ്ങുകൾ ആരംഭിച്ചു (രാമായണ പാരായണം ചെയ്തത് Tപങ്കജാക്ഷൻ ) തുടർന്ന് നാമ സങ്കീർത്തനവും ശേഷം ദീപാരാധനയും തുടർന്ന് അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു.രാമായണ മാസ ആചാരണത്തിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി’; സന്യാസസമൂഹത്തിന്റെ സ്ഥാപകനും, അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ‘ഗ്രേറ്റ് എവേക്കനിങ്’ ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച
ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30-ന് സമാപിക്കും.

ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സേവ്യർ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡ് ആയ ‘വൺ ഹോപ്പ് പ്രൊജക്റ്റ്’ സംഗീതാരാധന നയിക്കും. കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണ്.

ജപമാല പ്രദക്ഷിണം ,സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകൾ. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളിൽ നിന്ന്
കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം
ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അല്ലെങ്കിൽ ജോസഫ് (07506810177), വിൽസൺ (07956381337) എന്നിവരുമായി ബന്ധപ്പെടുക.

അപ്പച്ചൻ കണ്ണഞ്ചിറ

‘മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം എന്നും, പാപം നിമിത്തംവിശുദ്ധി നഷ്‌ടപ്പെട്ട്‌ ഭവനങ്ങൾ നശിക്കുമെന്നും’ പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് . ഭവനങ്ങളിൽ പരിശുദ്ധ അമ്മക്ക് നൽകേണ്ട സ്ഥാനവും ബഹുമാനവും ഉദ്ബോധിപ്പിച്ച ആന്റണി അച്ചൻ പാപം ചെയ്തത് നിമിത്തം ഏദന്തോട്ടത്തിൽ നിന്ന് ദൈവം ആദിമാതാപിതാക്കളെ പുറത്താക്കിയ കാര്യം ഓർമ്മിപ്പിച്ചു.വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയ മരിയൻ പ്രഭാഷണം നടത്തുകയായിരുന്നു സഭാ പണ്ഡിതനും കൂടിയായ റവ.ഡോ .ആന്റണി ചുണ്ടെലിക്കാട്ട് . ദൈവ ഹിതം അനുസരിച്ച് സർവ്വതും ഉപേക്ഷിച്ചെത്തിയ അബ്രഹാമിനെ ദൈവം പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകി കൽപ്പനകൾ കൊടുത്ത് വാഗ്ദത്ത ഭൂമിയിലേക്ക് ജനതയെ നയിക്കുവാൻ അയക്കുന്നതാണ് പിന്നീട് കാണുക.’

‘പുതിയ നിയമത്തിൽ മനുഷ്യനു നഷ്ടപ്പെട്ട സ്വർഗ്ഗീയ ഭവനം വീണ്ടെടുക്കാനായി ദൈവം സ്വപുത്രനെ ഭൂമിയിലേക്ക് അയക്കുവാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തിൽ വസിക്കുവാനുള്ള വിശുദ്ധ ഭവനം ഒരുക്കുകയുമായിരുന്നു. മനുഷ്യരക്ഷയുടെ ചരിത്രത്തിൽ മറിയത്തിന്റെ ഈ ദൗത്യം അതുല്യമാണ്. ദൈവപുത്രന് മാനുഷിക ശരീരം നൽകി ദൈവത്തിന്റെ വാസസ്ഥലമായിത്തീർന്ന മറിയം, വിശ്വസ്തരുടെ ആത്മീയ അമ്മയായി സഭ ആദരിക്കുന്നു. ‘കാൽവരിയിലെ ചിന്തയും’ ഇക്കാര്യം അടിവരയിട്ടു പറയുന്നു’.

മനുഷ്യരുടെ ആവശ്യങ്ങൾ എല്ലാ തലങ്ങളിലും മനസ്സിലാക്കി സ്വപുത്രന്റെ ശ്രദ്ധയിൽ എത്തിക്കുകയും, അനുഗ്രഹദായകമാക്കുകയും ചെയ്യുന്ന പരിശുദ്ധ അമ്മ അനുഗ്രഹങ്ങളുടെ പറുദീസയാണ്. പരിശുദ്ധ മറിയത്തിന്റെ മാതൃസ്നേഹം വിശ്വാസത്തിന് ശക്തിയും, ഹൃദയത്തിന് സമാധാനവും, ജീവിതത്തിന് പ്രത്യാശയും പകരുന്ന ആത്മീയ അത്താണിയാണ്. മാതൃപരിപാലനത്തിലും, മാധ്യസ്ഥത്തിലും ആശ്രയിച്ച് ക്രിസ്തുവിനോട് കൂടുതൽ ചേർന്ന് നിൽക്കുകയും, പാപത്തെ അതിജീവിച്ച്, നഷ്ടപ്പെട്ട സ്വർഗ്ഗഭവനത്തിലേക്കുള്ള യാത്രയിൽ സ്ഥിരതയോടെ മുന്നേറുകയും ചെയ്യാം എന്ന് ആന്റണി അച്ചൻ തീർത്ഥാടകരോട് ആഹ്വാനം ചെയ്തു.

അപ്പച്ചൻ കണ്ണഞ്ചിറ

നൈർമ്മലത്തിലേക്കും, വിശുദ്ധിയിലേക്കുമുള്ള ഏക മാർഗ്ഗം തിരുവചനമാണെന്നു മാർ സ്രാമ്പിക്കൽ പിതാവ്. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും, വചനം കേൾക്കുകയും, വിശ്വസിക്കുകയും, ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമ്മിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ സന്ദർശനവും സാന്നിദ്ധ്യവും മാതാവിനോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന ഭവനങ്ങൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയും എന്നും എലീശാ പുണ്യവതിയുടെ ഭവനം സന്ദർശനത്തിൽ അടക്കം അക്കാര്യം വിശുദ്ധ ഗ്രൻഥം പ്രതിപാദിക്കുന്നുണ്ടെന്നും പിതാവ് ഓർമ്മിപ്പെടുത്തി. വാത്സിങ്ഹാം തീർത്ഥാടനത്തിൽ പരിശുദ്ധ കുർബ്ബാന മദ്ധ്യേ തിരുന്നാൾ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

മനുഷ്യ കുലത്തിന്റെ നവീകരണത്തിനും രക്ഷക്കുമായി ദൈവം സ്വപുത്രനെ അയച്ചപ്പോൾ, സ്വന്തം ഉദരം വാസസ്ഥലമായി നൽകിയ പരിശുദ്ധ അമ്മ ജീവിക്കുന്ന സക്രാരിയാണ്. പരിശുദ്ധ അമ്മയെ സ്വന്തം മാതാവായി അംഗീകരിക്കാത്ത ഒരു വ്യക്തിക്കും സമാധാനവും സ്വസ്ഥതയും ലഭിക്കില്ല എന്നും, കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് പറഞ്ഞുകൊണ്ട് തന്റെ രക്ഷാകര ദൗത്യം പൂർത്തിയാക്കുമ്പോൾ അമ്മയെന്ന ആശ്രയമാണ് ദൈവം നമ്മൾക്ക് നൽകിയതെന്നും പിതാവ് പറഞ്ഞു.

പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ, ദൈവീക അനുഗ്രഹ വർഷമാണ് രൂപതയിൽ കാണുവാൻ കഴിയുന്നത്. സീറോമലബാർ സഭാ മക്കൾക്കായി എൺപതോളം വൈദികരുടെ അജപാലന സേവനം നൽകുവാൻ ഇന്ന് കഴിയുന്നുവെന്ന് പിതാവ് നന്ദി പുരസ്സരം ഓർമ്മിച്ചു. വൈദീക പട്ടം സ്വീകരിച്ച് സ്വന്തമായി രണ്ടു വൈദികർ രൂപതക്കുണ്ടായതിലും, സമർപ്പിത ജീവിതം തെരഞ്ഞെടുത്ത് രൂപതയിൽ സേവനം ചെയ്യുവാൻ പുതുതലമുറയിലെ സിസ്റ്ററിനെ ലഭിച്ചതും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവുമാണെന്നും ദൈവത്തിന്റെ കരുതലുമാണെന്നും പിതാവ് നന്ദിയോടെ ഓർമ്മിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ പത്താം വാർഷികത്തിൽ, പുണ്യ സന്നിധിയിൽ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തർ തീർത്ത ജനസാഗരം, മനം നിറയെ മാതൃസ്നേഹം പുൽകിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാർത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങൾക്കും വാത്സിങ്ഹാം സാക്ഷിയായി.

തീർത്ഥാടന തിരുക്കർമ്മൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സപ്രാ പ്രാർത്ഥനയോടെ ആരംഭമായി. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ മരിയൻ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാൾ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.

രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂർവ്വം തിരുന്നാൾ പ്രദക്ഷിണം നടത്തി. ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീർത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയിൽ ഈ വർഷം എത്തിച്ചേർന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും, അതിന്റെ പിന്നിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേർന്നു.

വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണൽ തീർത്ഥാടന ബസിലിക്കയുടെ റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടർ മോൺസിഞ്ഞോർ റോബെർട്ട് ബില്ലിങ്ങിന് ബൊക്കെ നൽകിയും, ഷാൾ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.

ആഷ്‌ഫോർഡ് വി. സൈമൺ സ്റ്റോക്ക് കത്തോലിക്കാ ചർച്ച് വികാരിയും, എപ്പാർക്കി വിമൻസ്‌ഫോറം , ചർച്ച് കൊയർ എന്നിവയുടെ ചെയർമാനുമായ ഫാ. ജോസ് അഞ്ചനാനിയിൽ അച്ചന്റെ ജന്മദിനത്തിൽ, ബൊക്കെ നൽകികൊണ്ടു സ്രാമ്പിക്കൽ പിതാവ് ആശംസകൾ നേർന്നു.

പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂർവ്വമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീർത്ഥാടന കമ്മിറ്റി കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ അടക്കം രൂപതയിലെ നാല്പതോളം വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യ സന്നിധേയത്തിൽ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.

ആഘോഷമായ തിരുന്നാൾ പരിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വാൽസിംഗ്ഹാം പിൽഗ്രിമേജ് തിരുന്നാൾ കമ്മിറ്റി കോർഡിനേറ്ററും , സീറോമലബാർ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കൽ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ രൂപത യുടെ വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതിൽ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജൻ സീറോമലബാർ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാർത്ഥനകൾ സമർപ്പിച്ചും, നേർച്ചകാഴ്ച്ചകൾ സ്വീകരിച്ചും, മാതൃസ്നേഹം ആവോളം നുകർന്നതിനും ശേഷമാണ് വിശ്വാസികൾ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.

Copyright © . All rights reserved