Spiritual

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് ദൈവ കല്പനയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം. അതിനാൽത്തന്നെ വാത്സിങ്ങാം ദൈവപുത്രന്റെ അവതാര “പ്രഖ്യാപനത്തിന്റെ മഹത്തായ സന്തോഷത്തിൽ” പരിശുദ്ധ മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർത്ഥാടന കേന്ദ്രമാണ്.

ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും.

ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് വാത്സിങ്ങാം മരിയ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഇംഗ്ലണ്ടിലെ നസ്രേത് എന്നറിയപ്പെടുന്ന മനോഹര ഗ്രാമമായ വാഷിങ്ഹാമില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി വിശ്വാസികള്‍ ഇപ്പോഴേ തന്നെ തങ്ങളുടെ അവധി ദിനങ്ങള്‍ ക്രമീകരിച്ചു ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണെന്നു തിരുനാള്‍ ഭാരവാഹികള്‍ അറിയിച്ചു.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

വാൽസിംഗ്ഹാം തീർത്ഥാടന ചരിത്രം:

തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു പത്താം നൂറ്റാണ്ടിൻറെ മധ്യത്തിൽ വാത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ്ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും ഭക്ത ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും എന്നും ഇക്കാര്യം പറഞ്ഞു കന്യകാ മാതാവിനോട് നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.

തീക്ഷ്ണമായ പ്രാര്‍ത്ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ കൂട്ടിക്കൊണ്ടു നസ്രേത്തിലെ വീട്ടിലേക്കു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.

‘നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി’ എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുള്ള സദ്വാര്‍ത്ത അറിയിച്ച അതേ ഗൃഹത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു ‘സദ്വാര്‍ത്തയുടെ ആലയം’ എന്ന് പേര് നല്‍കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡ്സിയോട് ആവശ്യപ്പെട്ടു.

അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും’ എന്ന് വാഗ്ദാനം നൽകി.

അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു.പിന്നെ ഒട്ടും അമാന്തിക്കാതെ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ സമയം ചിലവഴിച്ചു.

മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ച ശേഷം തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.

‘പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും’ എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്‍ക്കുന്ന ദേവാലയം ആയിരുന്നു. പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.

നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അനവധി നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്‌ടം ഇപ്പോഴും കാണാവുന്നതാണ്.

വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി, കരയെവിടെ എന്നറിയാതെ ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി കാറ്റ് വീശി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങി. ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ വാത്സിങ്ങാമിലെ മാതാവ് തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.

മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും അനവധി നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങൾ രേഖകളില്‍ നമുക്ക് കാണാനാവും.

വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന്‍ ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന്‍ മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന്‍ വരെയുള്ളവര്‍ മാതൃ ഭക്തിയിൽ വാത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു.

1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ‘ചർച്ച്‌ ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.

കിങ്സ്ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.

1922 ല്‍ വാത്സിങ്ങാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ വാത്സിങ്ങാം മാതാവിന്റ്‌റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാത്സിങ്ങാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു. 1934ല്‍ കര്‍ദിനാള്‍ ബോണ്‍, പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.

‘സ്ലിപ്പര്‍ ചാപ്പല്‍’

1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ പാപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.

14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും ‘അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു’ സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.

വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകർക്ക് സംരക്ഷകയും ആയിരുന്നു.

തീര്‍ത്ഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്‌നപാദരായി നടക്കുന്നതിനായി ദിവ്യ ബലിക്കും, കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെക്കുകയും പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു സ്ലിപ്പര്‍ ചാപ്പല്‍ എന്ന പേര് കിട്ടിയത് എന്നതാണ് ചരിത്രം.

ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ ‘നാഷണൽ ഷ്രയിൻ’ ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാത്സിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയാണ് കാണിക്കുക.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk,
NR22 6AL

 

സീറോമലബാർ സഭ കാര്യാലയത്തിൽ പുതിയ നിയമനങ്ങൾ. സഭയുടെ പിആർയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്ക് വേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പിആർഒ എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര, എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെ  തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ച് ബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ്‌ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ‘പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.

ജൂൺ 5 വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ ജൂൺ 8 നു ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സമാപിക്കും.ആത്മീയ-ഭൗതീക -മാനസ്സിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് & കോൺഫറൻസ് സെന്ററിൽ വെച്ചാണ് നടക്കുക.

പരിശുദ്ധാത്മ കൃപകൾ പ്രാപിച്ച്, ആല്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹദായകമായ പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

താഴെകൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉടൻതന്നെ റജിസ്റ്റർ ചെയ്തുകൊണ്ട് പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ് തയ്യിൽ –
07848808550,
മാത്തച്ചൻ വിളങ്ങാടൻ – 07915602258
https://forms.gle/H5oNjL5LP32qsS8s9

 

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് കൺവെൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജൂൺ 7 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

കുട്ടികൾക്കായിട്ടുള്ള ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൂടാതെ പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കായി, പ്രത്യേകം പ്രാർത്ഥനകൾ അർപ്പിക്കുന്നതുമാണ്. കൺവെൻഷനിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ഉണ്ടായിരിക്കും.

യേശുവിന്റെ തിരുഹൃദയത്തിനായി സമർപ്പിക്കപ്പെട്ട ജൂൺ മാസത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷനിൽ ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258

June1st Saturday
9:30 – 16:00 PM.

Our lady Of La Salette
R C Church,
1 Rainham Road, Rainham, Essex,
RM13 8SR, UK

യുഎസ്എ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് വ്യാഴാഴ്ച റോമൻ കത്തോലിക്കാ സഭയുടെ പുതിയ പോപ്പും നേതാവുമായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ മാർപ്പാപ്പ പോപ്പ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസില്‍ നിന്നുള്ള ആദ്യ പോപ്പാണ് 69കാരനായ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്.

1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടി.

പുരോഹിതനാകാന്‍ തീരുമാനിച്ച പ്രിവോസ്റ്റ്, 1977 സെപ്റ്റംബറില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിനില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ ഓര്‍ഡറിലേക്ക് തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റില്‍ ഗൗരവ വ്രതം സ്വീകരിച്ചു. അടുത്ത വര്‍ഷം, 1982-ല്‍, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റും 1987-ല്‍ ഡോക്ടര്‍ ഓഫ് കാനന്‍ ലോ ബിരുദവും നേടി.

1985-ല്‍ പ്രിവോസ്റ്റ് പെറുവിലെ ഓഗസ്റ്റീനിയന്‍ മിഷനില്‍ ചേര്‍ന്നു, 1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, ഡയോസിസന്‍ ഉദ്യോഗസ്ഥനായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ഓഗസ്റ്റീനിയന്‍ പ്രോവിന്‍സിന്റെ വൊക്കേഷന്‍ പാസ്റ്ററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1988-ല്‍ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വര്‍ഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയുടെ തലവനായി. ഡയോസിസന്‍ സെമിനാരിയില്‍ കാനന്‍ ലോ പഠിപ്പിച്ച അദ്ദേഹം, പഠനങ്ങളുടെ പ്രീഫെക്ടായും പ്രവര്‍ത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കല്‍ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്‌സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, 2001 മുതല്‍ 2013 വരെ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രയര്‍ ജനറലായും പ്രവര്‍ത്തിച്ചു. 2015-ല്‍ പെറുവിന്റെ നാഷണല്‍ സിവില്‍ രജിസ്ട്രി സ്ഥിരീകരിച്ചതനുസരിച്ച് കാര്‍ഡിനല്‍ പ്രിവോസ്റ്റ് പെറുവിന്റെ പൗരത്വം സ്വീകരിച്ചു. 2023-ലാണ് കര്‍ദിനാളാകുന്നത്. 2023 മുതല്‍ ഡികാസ്റ്ററി ഫോര്‍ ബിഷപ്പ്‌സിന്റെ പ്രീഫെക്ടും പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.

 

ഷിബി ചേപ്പനത്ത്

ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2025 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ്ഡിച്ചിലുള്ള സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ 2025 സെപ്റ്റംബർ 27ശനി, 28 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (THE NEW BINGLEY HALL, 1 HOCKLEY CURCUS BIRMINGHAM B18 5PP) നടത്തപ്പെടും. ഭദ്രാസനത്തിലെ 47 പരം ഇടവകകളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.

മലങ്കരയുടെ നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി മുഖ്യ അതിഥിയായി എഴുന്നുള്ളി വന്ന് കുടുംബ സംഗമത്തിൻ്റെ ദ്വിദ്വിന പരിപാടികളിൽ സംബന്ധിക്കും.
കൂടാതെ പ്രബുദ്ധരായ മഹനീയ വ്യക്തികൾ നയിക്കുന്ന കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യുകെ ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കിയത്.

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിലുള്ള കിർബി മാക്‌സോൾ ഹാളിൽ വച്ച് ശനിയാഴ്ച നടന്നു . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ ആയിരത്തിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടന്ന ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത് . ആദ്യമത്സരത്തിൽ 14 -17 എയ്‌ജ് ഗ്രൂപ്പിലെ മത്സരാത്ഥികളാണ് മത്സരിച്ചത് . ആദ്യ എയ്ജ് ഗ്രൂപ്പിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 -17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഇവാലിൻ സെബാസ്റ്റ്യൻ സെന്റ് ഫ്രാൻസിസ് അസീസി മിഷൻ വൂസ്റ്റർ ബിർമിങ്ങ്ഹാം റീജിയണും രണ്ടാം സ്ഥാനം മരിയ മിജോസ് സെന്റ് മേരീസ്‌ മിഷൻ വിഗൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം കാതറിൻ റോഷൻ സെന്റ് അഗസ്റ്റിൻ പ്രൊപ്പോസഡ്‌ മിഷൻ ബേസിംഗ്‌സ്‌റ്റോക്ക് സൗതാംപ്ടൻ റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ ആൻസി ജോൺ നേതൃത്വം കൊടുത്തു .

രണ്ടാമതായി നടന്ന 11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം മെൽവിൻ ജെയ്‌മോൻ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷൻ ന്യൂകാസിൽ ലീഡ്സ് റീജിയണും രണ്ടാം സ്ഥാനം ജോഷ് വടക്കേൽ മിജോസ് , സെന്റ് മേരീസ് മിഷൻ വിഗാൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജു സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി റിയ ഷാജുമോൻ നേതൃത്വം നൽകി


ഉച്ചക്ക് ശേഷം നടന്ന 8 -10 ഗ്രൂപ്പ് മത്സരത്തിൽ അലൻ ജോർജും ആബേൽ ജോൺ അനൂപും തുല്യമാർക്കുകൾ നേടി ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോൾ മത്സരങ്ങൾ സമനിലയിലെത്തുകയും വീണ്ടും 12 ചോദ്യങ്ങൾ അടങ്ങുന്ന ഒരു റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു . ഒന്നാം സ്ഥാനം അലൻ ജോർജ് മാർ തോമ ശ്ലീഹ മിഷൻ കാറ്റർബറി, കാന്റർബെറി റീജിയണും രണ്ടാം സ്ഥാനവും എബേൽ ജോൺ അനൂപ് സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ , ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയണും നേടി . റിറ്റി ടോമിച്ചൻ ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി .

18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നാലാം തവണയും സുവാറ ഫൈനൽ മത്സരത്തിൽ യോഗ്യത നേടിയ ടിന്റു ജോസഫ് സെന്റ് അഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും രണ്ടാം സ്ഥാനം ലിൻസി ജോൺ മറിയ ഇമ്മാക്കുലേഷൻ മിഷൻ ലണ്ടൻ റീജിയണും മൂന്നാം സ്ഥാനം മീനു തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെക്ച്യുൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷൻ , ബിർമിങ്ങ്ഹാം റീജിയണും നേടി . മുതിർന്നവർക്കായി നടത്തിയ മത്സരത്തിന്റ ക്വിസ് മാസ്റ്ററായി ബിജോയ് മാത്യു നേതൃത്വം കൊടുത്തു .

വൈകുന്നേരം നടന്ന അവാർഡുദാനസമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സര വിജയികൾക്കും ഫൈനൽ മത്സരാത്ഥികൾക്കും സമ്മാനങ്ങൾ നൽകി . സുവാറ 2025 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. രൂപത ചാൻസലർ റെവ ഡോ മാത്യു പിണക്കട്ട് ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ റെവ ഫാ ജോൺ പുളിന്താനത്ത് എന്നിവരും സന്നിഹിതരായിരുന്നുവെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽ വച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത , ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് സുവാറ 2025 ന്റെ ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ വച്ച് നടത്തപ്പെടും . വിവിധ പ്രായപരിധിയിലുള്ളവർക്കായി ഓൺലൈൻ ആയി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിലധികം മത്സരാർത്ഥികളാണ് ഈ വർഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരങ്ങൾ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള ആറ് മത്സരാർത്ഥികൾ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത് .

മെയ് 3 ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ രാവിലെ ഒമ്പതുമണിക്ക് ഉദ്ഘാടനസമ്മേളനവും തുടർന്ന് 10 മണിമുതൽ വിവിധ പ്രായപരിധിയിലുള്ളവരുടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും . മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകും . വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ ബൈബിൾ കൂടുതലായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുകയെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റിനു വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുക്കുന്നു .

Venue Details
Kirby Muxloe Village Hall
Station Road, Kirby Muxloe,
Leicester, LE9 2EN

അപ്പച്ചൻ കണ്ണഞ്ചിറ

വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന പ്രഘോഷണങ്ങളും, ധ്യാനങ്ങളും, ശുശ്രുഷകളും നയിക്കുന്ന വിൻസൻഷ്യൽ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചാംകുടിയിൽ വീ സി, ഫാ. ഡെന്നി മണ്ഡപത്തിൽ വീ സി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫിൽ നയിക്കുക.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും, ദൈവീക സാന്നിദ്ധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാൻ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകൻ ബ്രദർ ജെയിംസ്‌കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തിൽ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവെക്കുന്നതാണ്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3) ———-

തിരുവചന ശുശ്രുഷകളിലൂടെയും, ധ്യാനാത്മക ചിന്തകളിലൂടെയും, വിശുദ്ധ കൂദാശകളിലൂടെയും, കൗൺസിലിംഗിലൂടെയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിക്കുന്നതിനും, ആന്തരീക രോഗശാന്തിക്കും, ആത്മീയമായ നവീകരണത്തിനും, ആദ്ധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും. വിശുദ്ധ കുർബാന, ആരാധന, രോഗശാന്തി ശുശ്രുഷകൾ, ശക്തമായ തിരുവചന പ്രസംഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാർത്ഥനകൾ, കൗൺസിലിംഗ്, കുമ്പസാരം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

1852-ൽ സ്ഥാപിതമായതും ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാൻസിസ്കൻ ഫ്രിയറി 2022 ൽ വിൻസെൻഷ്യൻ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ഫ്രിയറി, സെന്റ് ഡേവിഡ്സ് പള്ളി. ഫ്രാൻസിസ്കൻ റിട്രീറ്റ് സെന്റർ, പാദ്രെ പിയോ ദേവാലയം, കാൽവരി ഹിൽ, റോസറി വേ എന്നിവ ഇപ്പോൾ പന്തസാഫിലെ വിൻസെൻഷ്യൻ റിട്രീറ്റ് സെന്ററിന്റെ കീഴിൽ പൂർണ്ണമായും, സജീവവുമായും പ്രവർത്തിച്ചു വരുന്നു. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഹോളിവെല്ലിൽ നിന്ന് 3 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിൻസൻഷ്യൻ ധ്യാന കേന്ദ്രം, തീർത്ഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാൽവരി ഹിൽ, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീർത്ഥാടകരാണ് നിത്യേന സന്ദർശിക്കുകയും, പ്രാർത്ഥിച്ചു പോവുന്നതും.

ആത്മീയ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പന്തസാഫിലെ ഫ്രാൻസിസ്കൻ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മെയ് മാസം 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ധ്യാനം 25 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പർശം അനുഭവിക്കാനും, കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തിൽ പങ്കുചേരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്പോലെ £75 മാത്രമാണ് റജിസ്‌ട്രേഷൻ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാൽ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07417494277 / FANTASAPH @DIVINEUK.ORG

ഓൺലൈൻ റജിസ്‌ട്രേഷൻ:
WWW.DIVINEUK.ORG

RECENT POSTS
Copyright © . All rights reserved