ലവ് ജിഹാദ് കേസുകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരായ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഏഴ് അംഗ സമിതി രൂപീകരിച്ചു.
സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.
വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം അനുസരിച്ച് ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദേശിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.
കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ‘വിവാഹം കഴിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്’ എന്ന് എന്‍സിപി (ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.
ബിജെപിയെ വിമര്‍ശിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു.
എന്നാല്‍ രാജ്യത്തുടനീളം ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ മംഗള്‍ ലോധ പറഞ്ഞു. ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ടെന്നും ലോധ വ്യക്തമാക്കി.
അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം അരങ്ങേറിയത്. പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.
പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്.
വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.
പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു.
ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസില്‍ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഉള്ളതെന്നാണ് സൂചന. പേരാമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 14 നാണ് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഇരുചക്രവാഹനത്തിയ പ്രതി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണ സമയം മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.
പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.
2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.
2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11.40 ഓടെയാണ് അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ത്യക്കാരെ അമൃത്‌സർ വിമാനത്താവളത്തിലെത്തിച്ചത്. കൈവിലങ്ങണിയിച്ചും കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ ആഴ്ചതന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതൽ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്ക് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്.
തമിഴ്നാട്ടിൽ മദ്യവിൽപന ഇടിഞ്ഞതോടെ എക്സെെസ് സംഘം കേരള അതിർത്തിയിൽ പരിശോധനയ്ക്കെത്തിയിരുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റിൽ എത്തിയത്. കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു.
എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു.
തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു.
കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അതേസമയം 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നും ഓരോ കുപ്പിയൊക്കെ വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും കേരള എക്സൈസും അറിയിച്ചു.
ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുള്‍പ്പെടെ 18 പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് ഓടെയായിരുന്നു അപകടം ഉണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്.
കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി, തിരക്കിലമര്‍ന്ന് വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ ദുഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.
യു.കെയിലേക്ക് കുടിയേറാന്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം. യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും സാധിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20 ന് ഉച്ചയ്ക്ക് 2:30 ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബാലറ്റിലേക്ക് പ്രവേശനം നേടുന്നതിനായി അപേക്ഷകര്‍ അവരുടെ പേര്, ജനനതീയതി, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
യു.കെ-ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.കെയില്‍ രണ്ട് വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ 2023 ല്‍ നടപ്പിലാക്കിയ കരാറിലൂടെയാണ് പുതിയ വിസ സ്‌കീം നിലവില്‍ വന്നത്. വിസ നേടുന്നവര്‍ക്ക് യു.കെയില്‍ താമസിക്കുന്ന കാലയളവില്‍ തൊഴില്‍ അന്വേഷിച്ച് കണ്ടെത്താനും അവസരമുണ്ട്.
യോഗ്യത
ഒരു ഇന്ത്യന്‍ പൗരനായിരിക്കണം, പ്രായം 18-30 നും ഇടയില്‍ ആയിരിക്കണം, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഒരു യോഗ്യത ഉണ്ടായിരിക്കണം, ബാങ്കില്‍ 2,530 പൗണ്ട് ഉണ്ടായിരിക്കണം. 5-18 വയസിന് താഴെയുള്ള കുട്ടികളോ നിങ്ങളോടൊപ്പം താമസിക്കുന്നവരോ നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകരുത് തുടങ്ങിയവയാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി.
ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
16 കാരിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 75 വർഷം കഴിഞ്ഞ തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മലപ്പുറം കൊണ്ടോട്ടി മുതുമലൂർ സ്വദേശി നെഹ്മാനെ ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി അഷ്റഫ് എ എം ആണ് ശിക്ഷ വിധിച്ചത്.
2022 മെയ് മാസം മുതൽ 2023 മെയ് മാസം വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.