ബെന്നി അഗസ്റ്റിൻ
ടെൽഫോർഡ്: ടെൽഫോർഡിൽ താമസിക്കുന്ന ആൽബിൻെറ പിതാവ് ശ്രീ ആന്റണി തോമസ് (60) അണുബാധയെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടു. മാർച്ച് 22 ന് മകൻ ആൽബിന്റെ അടുത്ത് ഭാര്യ ജോളിയുമായി വന്നതായിരുന്നു. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണെന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്. പരേതന്റെ മൃതശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതസംസ്കാരം പിന്നീട്.
ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു ആപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.
ആൽബിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നീണ്ടൂർ: ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81) നിര്യാതയായി. ശനിയാഴ്ച (25-04-26) ഉച്ചയ്ക്ക് 3.30ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തും. ഭർത്താവ് പരേതനായ ഒ.എ. കുര്യൻ.
പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി (യുകെ, യൂത്ത് കോൺഗ്രസ് (എസ്) മുൻ കോട്ടയം ജില്ല പ്രസിഡന്റും ഡികെസിസി മുൻ ട്രഷററും), ബിസ്സൻ, ബെറ്റി സാബു (തെക്കേതിൽ, മല്ലുശ്ശേരി), ബീന തോമസ്കുട്ടി (ചുള്ളമ്പേൽ, ഉഴവൂർ – ഇറ്റലി), സിസ്റ്റർ ബിന്ദു (എഫ്.എസ്.എച്ച്.എ കോൺവെന്റ്, ഇറ്റലി).
മരുമക്കൾ: ബീന ബെന്നി (കൊല്ലപ്പള്ളിൽ, കിടങ്ങൂർ – യുകെ), സാബു എബ്രഹാം (ആർ.എം.എസ്, കോട്ടയം), തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി).
ബെന്നി ഓണശ്ശേരിലിൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർബറോയിൽ താമസിക്കുന്ന കുര്യൻസ് ഫിനാൻഷ്യൽ കൺസൾട്ടന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ കുരുവിള കുര്യൻെറ മാതാവ് റെബേക്കാമ്മ കുര്യൻ (88) നിര്യാതയായി. കവിയൂർ ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാല പടിഞ്ഞാറത്തിൽ പി.കെ. കുര്യൻ്റെ ഭാര്യയാണ് .
തലവടി മുട്ടാർ മോഴച്ചേരിൽ കുടുംബാംഗമായിരുന്നു പരേത. ശവസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബിജോ കുരുവിള കുര്യൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ– സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ (68) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. വിദ്യാഭ്യാസ രംഗത്തും സാഹിത്യ ലോകത്തും ഒരുപോലെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘സഫലം, സൗഹൃദം, സഞ്ചാരം’ മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു.
ബി.സി.എം. കോളേജ് റിട്ട. അധ്യാപിക പ്രൊഫ. വത്സ പൂഴിക്കുന്നേൽ ആണ് ഭാര്യ. മക്കൾ: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കൾ: അജയ് വാലേൽ, ജെയ്‌സ് കിഴക്കടശ്ശേരിൽ. സഹപ്രവർത്തകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
1958 ഡിസംബർ 9-ന് കോട്ടയം ജില്ലയിലെ തെള്ളകത്ത് പൂഴിക്കുന്നേൽ തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. 1981 മുതൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ മലയാളം അധ്യാപകനായും, പിന്നീട് മലയാളവിഭാഗം മേധാവിയായും, തുടർന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. തുടർന്ന് കോട്ടയം ബി.സി.എം. കോളജിൽ മലയാള വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 34 വർഷത്തെ സമൃദ്ധമായ അധ്യാപന ജീവിതത്തിനുശേഷം 2016 മുതൽ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിൽ (വടവാതൂർ മേജർ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
കോട്ടയം അതിരൂപത പി.ആർ.ഒ., ക്നാനായ കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറി, കെ.സി.വൈ.എൽ. ഡയറക്ടർ, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷം അപ്നാദേശ് പത്രാധിപസമിതി അംഗമായും 18 വർഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കൽറ്റി അംഗമായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 25 വർഷമായി കേരളാ എക്സ്പ്രസ് പത്രത്തിന്റെ കൺസൾട്ടന്റ് എഡിറ്ററായും പ്രവർത്തിച്ചു.
2017-ൽ ഫാദർ ജോസഫ് നെടുഞ്ചിറ സ്മാരക പുരസ്കാരം ലഭിച്ചു. മറ്റ് ശ്രദ്ധേയ കൃതികളിൽ ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ ഉൾപ്പെടുന്നു. ഇതുകൂടാതെ ‘പൂഴിക്കുന്നേൽ കുടുംബചരിത്രം’, ‘ക്നാനായക്കാരുടെ കല്യാണപ്പാട്ടുകൾ: വഴക്കവും പൊരുളും’, ‘സ്വർണ്ണച്ചാമരം’ തുടങ്ങി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സാഹിത്യ–വിദ്യാഭ്യാസ–സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ‘അക്ഷരശ്രേഷ്ഠ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട ബാബു സാറിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ശിഷ്യഗണങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനില്‍ നദിയില്‍ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മരണമടഞ്ഞു. പഠനത്തിനായി യുകെയിലെത്തിയ സ്റ്റുഡൻറ് വിസയില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തി രാജഗോപാലാണ് (25) കയാക്കിംഗ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി.
തേംസ് നദി തീരത്തോട് ചേര്‍ന്ന വൂള്‍വിച്ച് മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കീര്‍ത്തി സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാംബത്ത് പ്രദേശത്തെ ഒരു ജിപി സര്‍ജറിയില്‍ ജോലി ചെയ്തു വരികയായിരുന്നു . ഈസ്റ്റര്‍ അവധിയും ബാങ്ക് ഹോളിഡേയും കാരണം നടപടികള്‍ മന്ദഗതിയിലായതിനാല്‍ കുടുംബം കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചു. യുകെയിലെ മലയാളി സംഘടനകളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45-ഓടെ ബെൻഡിഗോയ്ക്ക് സമീപമുള്ള ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ടിജോയുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
മെൽബണിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലാണ് ടിജോ കുടുംബസമേതം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഷിഫ്റ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് കാറിൽ അപകടസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണിവരെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ടിജോയുടെ വിവാഹം അഞ്ജു തോമസുമായി നടന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടാണ് ടിജോയുടെ അകാലവിയോഗം. കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തം ഉൾക്കൊള്ളാനാകാതെ ദുഃഖത്തിലാണുള്ളത്. വിക്ടോറിയയിലെ മലയാളി അസോസിയേഷനും ബെൻഡിഗോ, മെൽബൺ മേഖലകളിലെ മലയാളി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 24, 25 തീയതികളിൽ നടക്കും. മാർച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രാപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായുള്ള പ്രാർത്ഥന ശുശ്രൂഷ നടത്തപ്പെടും.
മാർച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുർബാനയിൽ ബിഷപ്പ് ഡേവിഡ് ഇവൻസ് മുഖ്യകാർമികനായിരിക്കും. കുർബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .
ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് ഹെർബർട്ട് റോഡിലെ ഡൊമിനിയൻ കാർ പാർക്കിന്റെ താഴത്തെ നിലയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഫെബ്രുവരി 21 – നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത് . ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.
സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, റായ്പൂർ രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.
ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിലെ ക്ലേറ്റണിൽ താമസിക്കുന്ന സോജന്റെ ഭാര്യ ഐബിയുടെ പിതാവ് ചെരിയംപറമ്പിൽ സ്വദേശി സി. ജെ. സേവ്യർ (78) നിര്യാതനായി.
സംസ്‌കാരം 20/03/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.
ഐബിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ലൈഗോ (അയർലൻഡ്)∙ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നേഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്) അയർലൻഡിൽ അന്തരിച്ചു. ബാലിസോഡെയറിൽ ആയിരുന്നു നെസിൻ കുടുംബസമേതം താമസിച്ചിരുന്നത്. ഈ മാസം 12ന് നോർത്ത് വെസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.
ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് – ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അന്തരിച്ച നെസിൻ. ഇവിടുത്തെ മലയാളികളുടെ ഇടയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നെസിൻ സെന്റ് സ്റ്റീഫൻസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.
ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.
മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ സീൻ ഫീഹിലിസ് ഫ്യൂണറൽ ഹോമിൽ നെസിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത് . സംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30)സെന്റ് ബ്രിജിഡ്‌സ് ചർച്ച്, കോർഹോനാഗിൽ ആരംഭിച്ച് തുടർന്ന് സെന്റ് ബ്രിജിഡ്‌സ് സെമിത്തേരിയിൽ സംസ്കാരം നടത്തും.
നെസിൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രസ്റ്റണിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായിരുന്ന ചാക്കോച്ചൻ മാത്യു അന്തരിച്ചു. എല്ലാവരും സ്നേഹത്തോടെ ചാക്കോ മാഷെന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം . ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. നാട്ടിൽ പോയി തിരികെ പ്രസ്റ്റണിലെത്തിയതിനു ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
പ്രസ്റ്റണിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ചാക്കോച്ചൻ മാത്യു വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകിയിരുന്ന അദ്ദേഹം സമൂഹത്തിൽ ഏറെ ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.
കണ്ണൂർ കൊട്ടിയൂർ നീണ്ടുനോക്കി മാളിയേക്കപ്പറമ്പിൽ കുടുംബാംഗമായ ചാക്കോച്ചൻ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിമിൽ, ജെറ്റ്‌സൺ, എഡ്വിൻ. മരുമക്കൾ: ആഗ്ര ജിമിൽ, ആൽഫ ജെറ്റ്‌സൺ. കൊച്ചുമക്കൾ: ടെസ്സ, ടിയ, സോഫിയ.
ചാക്കോച്ചൻ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.