UK

രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.

യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തും ബന്ധുവും ചേർന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതി. ലുധിയാന സ്വദേശിയായ 22 കാരിയായ യുവതി ആണ് പരാതിക്കാരി.

ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടർന്ന് യുകെയിലേക്ക് മാറാൻ സഹായിക്കാമെന്ന് പ്രതി ഉറപ്പുനൽകി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.

ഹോട്ടലിൽ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്ന് ഇവർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിവിട്ട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പ്രതികളിൽ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാൾ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികൾ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.

യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.

കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ കരുത്തനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെൻ്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെൻ്റിലെ ടൺബ്രിഡ്ജ് വെൽസിലെ സെൻ്റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ വ്യാഴാഴ്ച്ച നടന്നു.

കക്ഷി രാഷ്ട്രിയതിനപ്പുറുമായി ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചു കെൻ്റിലെ സുഹൃത്തുക്കൾ ഒത്തു കൂടിയ അനുസ്മരണ യോഗത്തിൽ കെൻ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ എത്തിചേർന്നു.

ശ്രീ അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ശ്രീ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോൾ ശ്രീ ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യു.കെ നാഷണൽ സെക്രട്ടറി ശ്രീ. ജിജോ അരയത്ത്, ശ്രീ ഷിനോ ടി പോൾ, ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ മെബിൻ വറുഗീസ്, ശ്രീ. ആൽബർട്ട് ജോർജ്, ശ്രീ സുരേഷ് ജോൺ, ശ്രീ ജോഷി സിറിയക്ക്, ശ്രീ. മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രീ ഇമ്മാനുവേൽ ജോർജ്, ശ്രീ സതീഷ് കുമാർ, ശ്രീ സതീഷ് കമ്പ്രത്ത്, ശ്രീ ജയ്സൺ ജോസഫ്, ശ്രീ ഫെബി മാത്യു, ശ്രീ സുജിത്ത് മുരളി, ശ്രീ. സാജു മാത്യു, ശ്രീ. സിൻ്റോ ജോൺ, ശ്രീ വിജിൽ പോത്തൻ, ശ്രീ ഷിബി രാജൻ തുടങ്ങിയവർകൊപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

ഇന്ന് ഭൗതികമായി ഉമ്മൻ ചാണ്ടി നമ്മളോടൊപ്പം ഇല്ലങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമ്മകളും, ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച വികസന സ്വപ്നങ്ങളും, സാധാരണകാരനു കൈതാങ്ങായി നടത്തിയ ജനസമ്പർക്ക ജനസേവന പരിപാടികളും, കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള അദ്ദേഹത്തിൻ്റെ നയപരമായബന്ധങ്ങളും സമീപനങ്ങളും ഏകാലവും ഓർമ്മകളിൽ നിലനിൽക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ പങ്കുവെച്ചു.

അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവായി മാറിയ ഉമ്മൻ ചാണ്ടിയോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൻ്റെ നല്ല ഓർമ്മകൾ പലരും എടുത്തു പറഞ്ഞു.

വൈകുന്നേരം എട്ടുമണിയോടെ അവസാനിച്ച അനുസ്മരണ യോഗത്തിൽ ശ്രീ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിക്കുന്ന മൂന്നാമത്തെ ഷോർട്ട് ഫിലിം ‘ദി ഫൈനൽ കട്ട്‘ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

ജിഷ്ണു വെട്ടിയാർ രചന നിർവഹിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന ഈ ഹൃസ്വചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതസംവിധാനം ഋതു രാജ്, മേക്കപ്പ് ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മാത്തുക്കുട്ടി ജോൺ, ഷൈൻ അഗസ്റ്റിൻ

പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഒരു മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന ‘ദി ഫൈനൽ കട്ട്‘ ഈ വരുന്ന ഓണനാളുകളിൽ യുട്യൂബ് റിലീസിന് ഒരുങ്ങുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെഡ്ഫോർഡിനടുത്തു സെയിന്റ് നിയോട്സിൽ ജൂൺ 28 ന് മരണമടഞ്ഞ ചങ്ങനാശേരി മാമ്മൂട്, കുറുമ്പനാടം സ്വദേശി ജോജോ ഫ്രാൻസിസിന്റെ മൃതദേഹം ഇന്ന് (July 17th Wednesday at 4:00pm) ബെഡ്ഫോർഡ് ക്രൈസ്റ്റ് ദി കിംഗ് കാത്തോലിക് ദേവാലയത്തിൽ 4 മണിക്ക് പൊതു ദർശനത്തിനു വെയ്ക്കുകയും,തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയും അന്തിമോപചാര ചടങ്ങുകളും നടക്കും, അന്തിമോപചാര കർമ്മങ്ങൾക്ക് ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC നേതൃത്വം വഹിക്കും തുടർന്ന് ഈ ആഴ്ച അവസാനം നാട്ടിൽ ജോജോയുടെ ഇടവകയായ കുറുമ്പനാടം സെയിന്റ് അന്തോണീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കാര ശുസ്രൂഷകൾ നടത്തുന്നതാണ്.

പള്ളിയുടെ വിലാസം താഴെ കൊടുത്തിരിക്കുന്നു.

Church address:
Christ the King Catholic Church
Harrowden Road
Bedford
MK42 0SP

കേരളത്തിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.

ജോജോ ഫ്രാൻസിസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

തോമസ് പുത്തിരി

പുതുതായി അധികാരം ഏറ്റെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്‌റ്റാർമർ രൂപീകരിച്ച ക്യാബിനറ്റ് മന്ത്രിമാർ ഓരോരുത്തർ ആയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്ക് ആദ്യത്തെ മന്ത്രിസഭാ യോഗത്തിനായി വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ അവലോകനം എഴുതിക്കൊണ്ടിക്കുന്നത്.

അധികാരത്തിൽ ഏറി ആദ്യ 100 ദിവസത്തിനുള്ളിൽ തന്നെ കാര്യമായ മാറ്റങ്ങൾക്കുള്ള പോളിസികൾ പ്രഖ്യാപിച്ചു ബ്രിട്ടനിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരും ആദ്യത്തെ ക്യാബിനറ്റ് യോഗത്തെ നോക്കികാണുന്നത്.

ജെറെമി കോർബിന് ശേഷം ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട കീർ സ്‌റ്റാർമർ തുടക്കത്തിൽ കോർബിൻ ഉയർത്തിക്കൊണ്ടുവന്ന സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഓരോ ദിവസം കഴിയുംതോറും വാഗ്‌ദാനങ്ങൾ ഒന്നൊന്നായി പിൻവലിച്ചു സോഷ്യലിസ്റ്റും ലേബർ പാർട്ടി ലീഡറും ആയിരുന്ന ജെറെമി കോർബിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇടതുപക്ഷ നയങ്ങളിൽ ഊന്നിയ ലേബർ പാർട്ടിയെ പതുക്കെ പതുക്കെ വലുതുപക്ഷത്തേക്കു മാറ്റി.

ലേബർ പാർട്ടിയുടെ വലതുപക്ഷത്തേക്കുള്ള നീക്കത്തെ തുടർന്ന് നിരവധി പേർ പാർട്ടി വിട്ടു, മൊത്തം അംഗങ്ങളിൽ 30% അധികം പാർട്ടി വിട്ടുപോയി. ലേബർ പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമുള്ള ട്രേഡ് യൂണിയകൾ എല്ലാം തന്നെ ലേബർ പാർട്ടിയുടെ ഈ നീക്കത്തെ സജീവമായി എതിർത്തു, തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ മാത്രം ആണ് യൂണിയനുകളുമായുള്ള തർക്കത്തിൽ ഒരു സമവായത്തിൽ എത്താൻ കഴിഞ്ഞത് .

തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കീർ സ്‌റ്റാർമർ ട്രേഡ് യൂണിയൻ നേതാക്കളമായി നടത്തിയ കൂടിക്കാഴചയിൽ ഒരു പൊതു മിനിമം പരിപാടി അംഗീകരിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനമായത് തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിനത്തിൽ തന്നെ 100% സംരക്ഷണം ലഭിക്കുമെന്ന നയമാണ്. നിലവിൽ ജോലിക്കു കേറി 2 വർഷം കഴിയുമ്പോൾ മാത്രം ആണ് എല്ലാ നിയമങ്ങളുടെയും സംരക്ഷണം ലഭിക്കുന്നത്. ഉദാഹരണത്തിന് ട്രേഡ് യൂണിയൻ രംഗത്തു പ്രവർത്തിക്കുന്നവരെ മനപ്പൂർവം കേസിൽ കുടുക്കി പുറത്താക്കിയാൽ എംപ്ലായ്മെന്റ് ട്രിബൂണലിൽ പോകണമെങ്കിൽ ചുരുങ്ങിയത് 2 വർഷത്തെ സർവീസ് എങ്കിലും ഉണ്ടായിരിക്കണം. അത് ആദ്യം ദിനം മുതൽ തന്നെ സംരക്ഷിക്കപ്പെടും എന്നാണു യൂണിയനുകളുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുള്ളത്.

അതുപോലെ തന്നെ സീറോ ഹവർ കോണ്ട്രാക്ട് റദ്ദ് ചെയ്തു – നീണ്ടകാലം സേവനമുള്ള ജീവനക്കാരെ പിരിച്ചുവിട്ടു അവരെ വീണ്ടും കുറഞ്ഞ വേതനത്തിൽ ജോലിക്കു വയ്ക്കുന്ന-‘ഫയർ ആൻഡ് ഹയർ’ രീതിക്കും അന്ത്യം കുറയ്ക്കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങൾ ഒക്കെ നടപ്പിലാക്കുമോ എന്നുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആദ്യത്തെ ക്യാമ്പിനറ്റിന്റെ മന്ത്രിസഭാ യോഗം നടക്കുന്നത്.

ലേബർ പാർട്ടി ചരിത്രവിജയം നേടി എന്ന് പറയുമ്പോഴും യഥാർത്ഥ വസ്തുത പാർലമെന്റ് അംഗങ്ങളുടെ (എം പി ) എണ്ണത്തിൽ മാത്രമേ വർദ്ധനവ് ഉണ്ടായിട്ടുള്ളൂ. മൊത്തം വോട്ടുകളുടെ വെറും 34% മാത്രമാന് ലേബർ പാർട്ടിയുടെ വോട്ടു വിഹിതം. അതിനർത്ഥം വോട്ടു ചെയ്ത മൂന്നിൽ രണ്ടുപേരും ലേബർ പാർട്ടിക്കും പുതിയ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നയങ്ങൾക്കും എതിരായി വോട്ട് ചെയ്തു എന്നാണ്. 34% വോട്ടിൽ ആകെയുള്ള 650 സീറ്റിൽ 412 സീറ്റോടെ 63% മണ്ഡലങ്ങളിലും വിജയം നേടാൻ കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത.

ഇതിന്റെ കാരണം തീവ്ര വലതുപക്ഷ സ്വാഭാവമുള്ള റീഫോം പാർട്ടിയുടെ വരവാണ്. യൂറോപ്യൻ യൂണിയനെ എതിരെ നിലകൊണ്ടു ബ്രെക്സിറ് പാർട്ടിയായി ശക്തി പ്രാപിച്ചു ബ്രെക്സിറ് നേടിയതോടെ ഈ പാർട്ടി റീഫോം എന്ന് നാമകരണം ചെയ്ത് തീവ്ര വലതുപക്ഷ വോട്ടുകൾ കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കഴിഞ്ഞ രണ്ടു തവണയും പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കുടിയേറ്റവും ആ വിഷയത്തിൽ ഊന്നിയുള്ള ബ്രെക്സിറ്റും ആയിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും സ്വാതന്ത്രമാകുന്ന ബ്രെക്സിറ് നടപ്പാക്കി, രാജ്യത്തെ തൊഴിൽ ഇല്ലായമക്കു അന്ത്യം കുറിക്കും, യൂറോപ്യൻ യൂണിയൻ അംഗംരാജ്യമെന്ന നിലയിൽ ബ്രിട്ടൻ കൊണ്ടുക്കേണ്ടി വരുന്ന പണം ഉപയോഗിച്ചു ബ്രിട്ടനിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തും, കുടിയേറ്റം കർശനമായി നിയന്ത്രിക്കും ഇങ്ങനെ 3 പ്രധാന മുദ്രാവാക്യങ്ങൾ മുൻനിർത്തി ആയിരുന്നു കൺസർവേറ്റീവ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ പ്രചാരണം ലേബർ പാർട്ടിയിലെ പോലും നല്ലൊരു വിഭാഗം ഏറ്റെടുക്കുകയും കൺസർവേറ്റീവ് പാർട്ടിക്കു വോട്ടു ചെയ്യുകയും ചെയ്‌തു. മാത്രവും അല്ല തീവ്ര വലതുപക്ഷ പാർട്ടിയായ യുകിപ് (നിലവിലെ റീഫോം പാർട്ടി) യുമായി ധാരണയിൽ എത്തി കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നതിനിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാനും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനു കഴിഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ 2 തവണയും കൺസർവേറ്റീവ് അധികാരത്തിൽ എത്തിയത്.

എന്നാൽ ഈ തെരെഞ്ഞെടുപ്പിൽ, പല നേതാക്കളും റീഫോം പാർട്ടിയുമായി ധാരണയിൽ എത്താൻ ആവശ്യപ്പെട്ടുവെങ്കിലും ഋഷി സുനാക് അതിനു വഴങ്ങിയില്ല. ഇതേ തുടർന്ന് തീവ്ര ദേശീയത ഉയർത്തിപ്പിടിച്ചു എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു റീഫോം പാർട്ടി കോൺസെർവറ്റിവ് പാർട്ടിക്കെതിരെ ശക്തമായി മത്സരിച്ചു.

ബ്രെക്സിറ്റിന്റെ പേരിൽ 2 തവണ ഭരണം പൂർത്തിയാക്കി കഴിയുമ്പോൾ തങ്ങൾ നടത്തിയ വാഗ്‌ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിലും വളരെ അധികം തകർച്ച നേരിടുകയും ചെയ്‌തു. വാർഷിക കുടിയേറ്റം രണ്ടര ലക്ഷത്തിൽ ഏഴു ലക്ഷമായി വർധിച്ചു. ഹോസ്പിറ്റലിൽ പല തരത്തിലുള്ള സർജറി, മറ്റു അപ്പോയ്ന്റ്മെന്റ് കൾ ഒക്കെ ആയി വെയിറ്റ് ചെയ്യുന്നവരുടെ എണ്ണം 7 മില്യൺ എത്തി, അതായത് 70 ലക്ഷം . ഇതിൽ അത്യാവശ്യം വേണ്ടുന്ന സര്ജറിക്ക് പോലും ഒരു വർഷത്തിൽ അധികം ആയി വെയിറ്റ് ചെയ്യുന്നവർ ഉണ്ട്.

ഇത്തരം അവസ്ഥയാണ് ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൺസർവേറ്റീവ് ഭരണത്തിൽ സംഭവിച്ചത്. ഗ്യാസ് ഇലക്ട്രിക് വിലകൾ കുത്തനെ കൂട്ടി സ്വകാര്യ കമ്പനികളെ ലാഭം ഇരട്ടിയാക്കാൻ സഹായിക്കുക വഴി രാജ്യത്തു വിളിക്കയറ്റവും, കേന്ദ്രീയ ബാങ്ക് ആയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത് വഴി ബാങ്ക് ലോൺ എടുത്തു വീട് വാങ്ങാനും പറ്റാത്ത സാഹചര്യവും ഉരുത്തിരിഞ്ഞു. വീടുകളുടെ ലോൺ പലിശയും തിരിച്ചടവും താങ്ങാൻ പറ്റാത്ത വിധം ഉയർന്നു. സാധാരണക്കാർക്ക് ഒരിക്കലും വാങ്ങാൻ കഴിയാത്ത വിധത്തിൽ വീട് വിലയും വീടുകളുടെ വാടകയും ഉയർന്നു.

വിലക്കയറ്റത്തിൽ ദുസ്സഹമായ ജനജീവിതത്തിൽ ഊന്നിയ ശക്തമായ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് തീവ്ര വലതുപക്ഷ പാർട്ടിയായ റീഫോം പാർട്ടിയാണ്. കോൺസെർവേറ്റിവ് പാർട്ടിയിലെ നല്ലൊരു വിഭാഗത്തെ തങ്ങളോടൊപ്പം ചേർത്തു വലതുപക്ഷ വോട്ടുകൾ വിഭജിക്കുവാൻ അവർക്കു കഴിഞ്ഞു.. കോൺസെർവറ്റിവ് പാർട്ടിയുടെ വോട്ടു വിഹിതം 44% നിന്ന് 20% കുറഞ്ഞു 24% ആയി

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.

വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.

51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.

വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ജൂൺ 20ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം 50 ദിവസം ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടിയിരുന്നു. എല്ലാ നിയമ നടപടികളും കഴിഞ്ഞ ജൂൺ 27ന് കാർഡിഫിലെ ലാൻഡോക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഹെൽനയുടെ മൃതദേഹം ലിവർപൂളിൽ ഉള്ള ഫ്യൂണറൽ ഡിറക്ടര്സിന് വിട്ടുകൊടുത്തിരുന്നു. ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഹെൽനയുടെ സംസ്‍കാരം ഇന്ന് ഞായർ, ജൂലൈ 7ന് മലപ്പുറം ജില്ലയിലെ വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ വൈക്കുന്നതായിരിക്കും.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. ഹെൽനക്ക് ഒരു അനിയത്തിയും അണിയനുമുണ്ട്. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. ഹെൽനയുടെ വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലയാബറിന് വേണ്ടി കാർഡിഫ് മിഷൻ ഡയറക്ടർ ഫാദർ പ്രജിൽ പണ്ടാരപ്പറമ്പിൽ അനുശോചനം അറിയിച്ചിരുന്നു. ഹെൽന കാർഡിഫിൽ ഉണ്ടായിരുന്ന ഒരു മാസക്കാലം എല്ലാ ദിവസവും കുർബാന കാണാൻ പോയിരുന്ന റോസ്‌മേനിയൻ സഭക്കാരുടെ സെന്റ് പീറ്റർ’സ് പള്ളിയിൽ ജൂൺ 27ന്‌ പ്രത്യേകം ഓർമ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരുന്നു. സെന്റ് പീറ്റർ’സ് പള്ളിക്ക് വേണ്ടി റോസ്‌മേനിയൻ അച്ചന്മാരായ ഫാദർ ബെന്നിയും ഫാദർ ജോസും അനുശോധനം രേഖപ്പെടുത്തി. ഹെൽനയുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കാർഡിഫിലെ മലയാളികൾ പ്രാർത്ഥിക്കുന്നു.

യു.കെ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന നേട്ടം. ഒരു ഇന്ത്യന്‍ വംശജനെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയെങ്കിലും പകരമെത്തുന്നത് 26 ഇന്ത്യന്‍ വംശജരായ എംപിമാരാണ്. ഇക്കുറി ബ്രിട്ടീഷ്-ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും 26 പേരാണ് ജയിച്ച് കയറിയത്. ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തുന്നത്.

നേരത്തേ 15 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ എണ്ണം ഉയരുകയായിരുന്നു. 107 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളാണ് ഇക്കുറി യു.കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനിലുള്ളത്.

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി റിഷി സുനക് ആണ് ഇന്ത്യന്‍ വംശജരില്‍ ഏറ്റവും പ്രമുഖന്‍. റിച്ച്മണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നാണ് സുനക് വിജയിച്ചത്. സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, ക്ലെയര്‍ കുടിഞ്ഞോ, ഗഗന്‍ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച പ്രമുഖ ഇന്ത്യന്‍ വംശജര്‍.

ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ വിജയിച്ചത്-19 പേര്‍. സീമ മല്‍ഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗര്‍ ഗില്‍, തന്‍മന്‍ജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവര്‍ സീറ്റ് നിലനിര്‍ത്തി.

മലയാളിയായ സോജന്‍ ജോസഫ്, ജാസ് അത്വാല്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വാരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്‌ക നാരായണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കണ്‍ബ്രിഡ്ജ്, കിരിത് എന്റ്വിസില്‍, ജീവന്‍ സാന്ദര്‍ എന്നിവരാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കന്നിവിജയം നേടിയ ഇന്ത്യന്‍ വംശജര്‍. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി മുനീറ വില്‍സണ്‍ വിജയിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ കാര്യമായി നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍, ഇക്കുറി റെക്കോഡ് ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി ഇതിന് പ്രായശ്ചിത്തം ചെയ്തത്.

650 സീറ്റുകളില്‍ 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു.

RECENT POSTS
Copyright © . All rights reserved