UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തുടനീളം താപനില കുറയുന്നതിനാൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച അടുത്ത മൂന്നു ദിവസത്തേയ്ക്ക് ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനം, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നൽകിയിരുന്നു. മോശം കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരും എന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.

നിലവിലെ വാണിംഗ് അടുത്ത തിങ്കളാഴ്ച 9 മണിവരെ നിലനിൽക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഴികയുള്ള എല്ലാ പ്രദേശങ്ങളിലും വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സതേൺ സ്കോട്ട്‌ലന്റിന്റെ വിവിധ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധിക്കും. ഈയാഴ്ച അവസാനത്തോടെ മിഡ്ലാൻഡ്സ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളിൽ ഏകദേശം 5 സെൻറീമീറ്റർ വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സ്കോട്ട് ലൻഡിന്റെയും നോർത്തേൺ അയർലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ ഇന്നുമുതൽ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. കനത്ത മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കവും യുകെയിൽ ഉടനീളം ഉള്ള പുതുവത്സര ആഘോഷങ്ങളെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും ബോൾട്ടൺ, ഡിഡ്സ്ബെറി, സൗത്ത് ആൻഡ് നോർത്ത് മാഞ്ചസ്റ്റർ, സ്റ്റാലിബ്രിഡ്ജ് എന്നീ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ചെഷയറിലെ ബ്രിഡ്ജ് വാട്ടർ കനാൽ ബാങ്കുകൾ തകർന്നതിനെ തുടർന്ന് റോഡ് അടച്ചിട്ടിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ മാത്രം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഏകദേശം 90 മില്ലിമീറ്റർ മഴയാണ്. നോർത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്ററിൽ അധികം വരെ മഴ രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജയിലുകളിൽ മയക്കുമരുന്നുമായെത്തുന്ന ഡ്രോണുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള ഡ്രോണുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കുവാൻ ജയിലുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പണം അത്യാവശ്യമാണെന്ന് കോമൺസ് കമ്മിറ്റി തലവൻ കഴിഞ്ഞദിവസം വ്യക്തമാക്കി. 2024 ഒക്ടോബർ അവസാനം വരെയുള്ള 10 മാസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ 1,296 ഡ്രോൺ സംഭവങ്ങൾ നടന്നതായി ഗാർഡിയൻ പത്രം നടത്തിയ വിവരാവകാശ അഭ്യർത്ഥന കണ്ടെത്തി. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇവയെന്ന് കോമൺസ് ജസ്റ്റിസ്‌ കമ്മിറ്റി ലേബർ ചെയർ ആൻഡി സ്ലോട്ടർ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരും ജയിൽ സുരക്ഷ ക്രമീകരിക്കുന്നവരെക്കാൾ വളരെയധികം മുൻപിൽ ആണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്, ഭൂരിഭാഗം ഡെലിവറികളും നടക്കുന്നതിനാൽ, യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ് എന്നതാണ് യാഥാർത്ഥ്യം.

ജയിലിലെ മയക്കുമരുന്ന് കച്ചവടം ലാഭകരമായതിനാൽ, ഉയർന്ന വൈദഗ്ധ്യമുള്ള ഡ്രോൺ പൈലറ്റുമാരെ ആണ് ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. അനേകായിരം പൗണ്ട് വിലമതിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ഡ്രോണുകൾക്ക് ഒരു മീറ്റർ വീതിയും തെർമൽ ഇമേജിംഗ് സൗകര്യവുമുണ്ട്. ഇത് ഇരുട്ടിൻ്റെ മറവിൽ നിരവധി കിലോഗ്രാം അനധികൃത സാധനങ്ങൾ കടത്താൻ ക്രിമിനൽ സംഘങ്ങളെ അനുവദിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജയിലിന്റെ 400 മീറ്റർ പരിസരപ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇവയെ കാറ്റിൽ പറത്തിയാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ജയിലിൽ സുരക്ഷാ സംവിധാനങ്ങളിൽ ശക്തമായ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.

കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.

സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവർഷ പുലരിയിൽ യുകെയിലെ സ്വകാര്യ സ്കൂളുകളുടെ ഫീസ് ഇനത്തിൽ വർദ്ധനവ് നിലവിൽ വരും. സർക്കാരിൻറെ പുതിയ വാല്യൂ ആഡഡ് ടാക്സ് നിലവിൽ വരുന്നതാണ് ഇതിന് കാരണം . ഇന്ന് മുതൽ സ്വകാര്യ സ്കൂളുകൾക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. ഇതിനെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ ഫീസ് വർദ്ധിപ്പിച്ച് തങ്ങൾക്ക് ഉണ്ടായ അധികഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒട്ടേറെ യു കെ മലയാളികളുടെ മക്കളാണ് സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നത് . പുതിയ നയം മാതാപിതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന ഫീസ് കാരണം പലരും അടുത്ത അധ്യയന വർഷം കുട്ടികളെ ഫീസ് കുറഞ്ഞ സ്കൂളുകളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങി കഴിഞ്ഞു.


പുതിയ വാറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഏർപ്പെടുത്തിയതോടെ 2025 വർഷത്തിൽ മാത്രം 1.5 ബില്യൺ പൗണ്ട് സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 2024 ഓടു കൂടി ഇത് 1.8 ബില്യൺ പൗണ്ട് ആയി ഉയരും . ഇതുവഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 6500 പുതിയ അധ്യാപകരുടെ നിയമനങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പുതിയ നികുതി നയത്തിനെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പുതിയതായി സമാഹരിക്കുന്ന പണം ഉപയോഗിച്ച് സ്റ്റേറ്റ് സ്കൂളിനെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് കനത്തതോതിൽ വർദ്ധിച്ചത് ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ദുരിതത്തിലാക്കുമെന്ന ആക്ഷേപം ശക്തമാണ്.

റോമി കുര്യാക്കോസ്

നോർത്താംപ്ടൺ: ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനും റീജിയൻ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയൻ പുനസംഘടിപ്പിച്ചത്.

ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പ്രസിഡന്റ്‌ അജിത്കുമാർ സി നായർ – ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗ നടപടികൾക്ക് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം ആശംസകൾ നേർന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.

നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെ പി സി സിയിൽ നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ റീജിയൻ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ്‌ പ്രസിഡന്റ്‌ ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ ഭാരവാഹികൾ:

പ്രസിഡന്റ്‌:
ജോർജ് ജോൺ

വൈസ് പ്രസിഡന്റുമാർ:
ഷിജിൻ ഷാജി

ജനറൽ സെക്രട്ടറി:
റെജിസൺ

ട്രഷറർ:
സിനു ജേക്കബ്

മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.

കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റ്ന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി. കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ്‌ ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോർഡിനേറ്റർ സുശാന്ത്‌,  പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയ്യാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്‌സണും സദസ്സിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തെ പുതിയ കുടിയേറ്റ വിസ നിയമങ്ങൾ അടുത്ത വർഷം ജനുവരിയിൽ ലേബർ സർക്കാർ അവതരിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവന്നു. പുതിയ വിസ കുടിയേറ്റ നയത്തിൽ മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും വിദേശ തൊഴിലാളി വിസകൾക്കായി പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള യുകെ ഗവൺമെൻ്റിൻ്റെ പദ്ധതികൾ പുതുവർഷത്തിൽ അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ആണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത് . പുതുവർഷത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന ധവള പത്രത്തിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

മൈഗ്രേഷൻ കുറയ്ക്കുന്നതിന് തദ്ദേശീയരായ തൊഴിലാളികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിടുമെന്നാണ് പൊതുവെ കരുതുന്നത്. വിദേശത്തുനിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം ഇവിടെയുള്ള തൊഴിൽ ശക്തിയെ ഉപയോഗിക്കാനുള്ള നടപടികൾ വേണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഐടി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായ പരിശോധന നടത്താൻ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു നിന്നും കൂടുതൽ റിക്രൂട്ട്മെൻറ് നടക്കുന്ന മേഖലകളാണ് ഇവ എന്നാണ് ഇതിന് പ്രധാന കാരണമായി ആഭ്യന്തര സെക്രട്ടറി ചൂണ്ടി കാണിച്ചത്.

2025 ജനുവരി മുതൽ പ്രൊഫസർ ബ്രയാൻ ബെൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. തന്റെ കാലാവധി അവസാനിക്കുന്നതു വരെ മുഴുവൻ സമയം സേവനം അദ്ദേഹം നൽകും. പ്രധാനമായും മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും കുടിയേറ്റ നയത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കുക. കഴിഞ്ഞ സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ കുടിയേറ്റം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടേറെ നടപടികൾ നടപ്പിലാക്കിയിരുന്നു. കെയർ മേഖലയിലും സ്റ്റുഡൻറ് വിസയിലും എത്തിയവരുടെ ആശ്രിതർക്ക് വിസ അനുവദിക്കുന്നത് നിർത്തലാക്കിയത് അതിൻറെ ഭാഗമായിരുന്നു.

എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് അവധിക്കാലത്ത് റോഡുകളിലെ തിരക്ക് യുകെയിൽ ഉടനീളമുള്ള ഡ്രൈവർമാർക്ക് കടുത്ത ദുരിതം സമ്മാനിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വാരാന്ത്യത്തിൽ പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 6 മണിക്കൂർ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആർഎസിയും ട്രാൻസ്‌പോർട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇൻറിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോർ വേകളിൽ എല്ലാം ദീർഘനേരം ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ക്രിസ്മസ് രാവിൽ 3.8 മില്യൺ കാറുകൾ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാൽ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നിൽക്കുമെന്ന് ആർഎസി വക്താവ് ആലീസ് സിംപ്സൺ പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാർഗമെന്ന് ആർ എ സി നിർദ്ദേശിക്കുന്നു.


എന്നാൽ ആർ എ സി നടത്തിയ ഒരു സർവേയിൽ 53 ശതമാനം ആളുകളും തിരക്കുള്ള സമയങ്ങളിൽ യാത്ര ആസൂത്രണം ചെയ്തതായിയാണ് കണ്ടെത്തിയിരിക്കുന്നത് . 35 ശതമാനം ആളുകളും ഇത്തരം അവധിക്കാല യാത്രകൾക്ക് പൊതു ഗതാഗതം ഉപയോഗിക്കാൻ താത്പര്യപ്പെടുന്നില്ല. നിരവധി ആളുകളുമായി ഒട്ടേറെ ലഗേജുമായി യാത്ര ചെയ്യുന്നതിനാലാണ് പൊതു ഗതാഗതം അവധിക്കാല യാത്രകൾക്ക് അനുയോജ്യമായി പലരും കരുതാത്തത്. വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഡിസംബർ 20 മുതൽ ജനുവരി 2 വരെ മോട്ടോർ വേകളിലെയും പ്രധാനപാതകളിലെയും അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കുകയാണെന്ന് നാഷണൽ ഹൈവേസ് അറിയിച്ചിട്ടുണ്ട്. ഉത്സവകാലത്ത് കൂടുതൽ ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഡ്രൈവർമാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും നാഷണൽ ഹൈവേയുടെ കസ്റ്റമർ സർവീസ് ഡയറക്ടർ ആൻഡ്രൂ ബട്ടർഫീൽഡ് പറഞ്ഞു. സമീപകാലത്ത് നടന്ന കനത്ത മഴയും കൊടുങ്കാറ്റുകളും റോഡുകളുടെ അവസ്ഥ മോശമാക്കിയിട്ടുണ്ട്. ഇതും വാഹനഗതാഗതം ദുഷ്കരമാക്കുമെന്നും ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.

മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന ദൈവ കാരുണ്യത്തിന്റെ പേരാണ് ക്രിസ്മസ്.. മനുഷ്യജീവിതത്തിന്റെ ഏതൊരവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ ക്രിസ്മസ് വിശ്വാസികൾക്ക് നൽകുന്നു .. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…

ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു.  രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളികളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ 2017 ൽ തുടങ്ങിയ കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന  പ്രഥമ കരോൾ ഗാനമൽസരത്തിൽ.

എട്ടാം  വർഷത്തിൽ  മത്സരം കടുത്തതായി എന്ന് മാത്രമല്ല വിജയിക്കുക എന്നത് യൂണിറ്റിന്റെ പ്രസ്റ്റീജ് ഇഷ്യൂ ആയി എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണ് ഇപ്പോൾ സംഭവിക്കുന്ന മത്സരങ്ങൾ വെളിവാക്കുന്നത്.  സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ഒരു വിപുലമായ സ്‌കിറ്റ് രൂപത്തിൽ എത്തിക്കുന്നത് വെറും ഏഴ് മിനുട്ടിൽ ആണ് എന്നത് പരിശീലനം എത്രയധികം സമയം വിനിയോഗിച്ചു എന്നത് വെളിവാക്കുന്നു. എല്ലാവരും യൂണിറ്റുമായി സഹകരിക്കുന്നു എന്നതിൽ ഇടവകയ്ക്ക് അഭിമാനിക്കാം.

ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഇന്നലെ നടന്ന എട്ടാമത് കരോൾ  ഫലപ്രഖ്യാപനത്തിൽ…

വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി യൂണിറ്റ് ന്യൂകാസിൽ  യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ്  യൂണിറ്റ് ചെസ്റ്റർട്ടൺ , നിത്യസഹായ മാതാ യൂണിറ്റ് (Hartshill) യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.

നാലാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജൂഡ് യൂണിറ്റ് ക്രോസ് ഹീത്ത്, പ്രഥമ ശ്രമത്തിൽ തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജോസഫ് ബാസ്‌ഫോർഡും തങ്ങളുടെ കഴിവ് തെളിയിച്ചു.

ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ പാപ്പാ ഡാൻസ് മത്സരത്തിൽ നിത്യസഹായ മാതാ യൂണിറ്റ് (Hartshill) ഒന്നാം സ്ഥാനവും, സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ്  യൂണിറ്റ് ചെസ്റ്റർട്ടൺ, സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ്,  ഹാൻലി എന്നിതുവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയുണ്ടായി.

ക്ലെയ്ടൺ അക്കാദമിയിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച കേക്ക് , കുട്ടികൾക്കായി പെൻസിൽ സ്കെച്, കളറിംഗ് എന്നിവക്ക് ശേഷമായിരുന്നു പത്തരയോടെ കരോൾ മൽസരം തുടങ്ങിയത്.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ബെസ്റ് പാപ്പയെ കണ്ടെത്തിയത്. സ്റ്റേജിൽ എത്തിയപ്പോൾ വിധികർത്താക്കളും തിരിച്ചറിഞ്ഞിരുന്നില്ല തങ്ങൾ മാർക്കിട്ടത് വ്യക്തി സ്ത്രീയായിരുന്നു എന്നുള്ള കാര്യം. അത്രയേറെ ഒറിജിനാലിറ്റി ഉണ്ടായിരുന്നു ആ വേഷപ്പകർച്ചയിൽ. എത്തിയത് സെന്റ് തോമസ് യൂണിറ്റ് വാട്ടർ ഹെയ്‌സ്  യൂണിറ്റിലെ ശ്രീമതി ആനി ടോമിയായിരുന്നു. ബെസ്റ് ജോസഫ് ആയി തിരഞ്ഞെടുക്കപ്പട്ടത് അതെ യൂണിറ്റിലെ തന്നെ ഡോൺ ഡേവിഡ് ആയിരുന്നു. ബെസ്റ് മേരിയായി വിജയിച്ചത് സെന്റ് അൽഫോൻസാ യൂണിറ്റിലെ ശ്രീ അനു ദിലീപ് ആയിരുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവകയുടെ ട്രസ്റ്റിമാർ, മെൻസ് ഫോറം ഭാരവാഹികൾ, യൂണിറ്റ് പ്രസിഡന്റുമാർ, ഗ്ലോറിയ 2024 റിന്റെ കോഡിനേറ്റർ  കൂടാതെ വികർത്താക്കളായി എത്തിയവരും സന്നിഹിതരായിരുന്നു.

ന്യൂസ് ഡെസ്ക്,  മലയാളം യുകെ
യുകെയിലെ റെസ്റ്റോറൻ്റുകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഇന്ത്യൻ റെസ്‌റ്റോറൻ്റ് തറവാട് ലീഡ്സ്സിൻ്റെ പുതിയ സംരംഭമായ “ഉയരെ” റൂഫ് ടോപ്പ് റെസ്‌റ്റോറൻ്റിലേയ്ക്ക് അമ്പതോളം ജോലിക്കാരെ ആവശ്യമുണ്ട്. പരിചയസമ്പന്നരായ മലയാളികൾക്കാണ് മുൻഗണന. ഫെബ്രുവരി അവസാന വാരത്തോടുകൂടി തറവാടിൻ്റെ “ഉയരെ” റൂഫ് ടോപ്പ് റെസ്സ്റ്റോറൻ്റ് പ്രവർത്തനമാരംഭിക്കും. 7000 ചരുരശ്ര അടി വിസ്തീർണ്ണമുള്ള “ഉയരെ ” റൂഫ് ടോപ്പ് റെസ്റ്റോറൻ്റ് ലീഡ്സ്സിൻ്റെ ഹൃദയഭാഗത്തുള്ള വിക്ടോറിയ ഗേറ്റിലാണ് തറവാട് ഒരുക്കുന്നത്. അത്യാധുനിക ആഡംബര രീതിയിൽ ലോകോത്തര നിലവാരത്തിൽ ഒരുങ്ങുന്ന റെസ്റ്റോറൻ്റിലും ബാറിലും റൂഫ് ടോപ്പ് ടെറസ്സിലുമായി ഒരേ സമയം നാനൂറോളം അതിഥികൾക്ക് തറവാട് വിരുന്നൊരുക്കും. ഇതോടു കൂടി ലീഡ്സ്സിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റൊറൻ്റ് എന്ന ഖ്യാദി തറവാടിന് സ്വന്തമാകും.

രാവിലെ പതിന്നൊന്ന് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് “ഉയരെ” റൂഫ് ടോപ്പ് റെസ്റ്റോറൻ്റ് പ്രവർത്തിക്കുക.
“ഉയരെ”യുടെതൊഴിലവസരങ്ങൾ ചുവടെ ചേർക്കുന്നു.

ജനറൽ മാനേജർ – 1
ബാർ മനേജർ – 1
റെസ്‌റ്റോറൻ്റ് മാനേജർ – 2
റിസർവ്വേഷൻ മാനേജർ – 1
അസ്സി. മാനേജേഴ്സ് – 4
ഗസ്റ്റ് റിലേഷൻസ് മാനേജർ – 1
മിക്‌സോളജിസ്റ്റ് – 4
സൂഷെഫ് – 4
ഷെഫ് ഡി പാർട്ടി – 6
കിച്ചൻ അസ്സിസ്റ്റൻ്റ് – 6
പാർടൈം വെയിറ്റിംഗ് സ്റ്റാഫ് – 20
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെയുള്ള ഇമെയിലിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Attn: Siby Jose
[email protected]
അപേക്ഷകൾ ആയ്ക്കേണ്ട അവസാന തീയതി ഡിസംബർ 31.

RECENT POSTS
Copyright © . All rights reserved