Health

വേനല്‍ച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശരി ഒരാള്‍ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്.

പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്. നേത്രപഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ധാരാളം കഴിക്കണം. ഇവയെല്ലാം നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്.

എന്നാല്‍ ഇറക്കുമതി ചെയ്ത പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആപ്പില്‍, ഓറഞ്ചുകള്‍, മുന്തിരി, പഴം, ഡ്രാഗണ്‍ ഫ്രൂട്ട്സ്, സപ്പോർട്ട തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്ന് എത്തുന്നവയാണ്. ഇവയിലെല്ലാം കെമിക്കലുകള്‍ തളിച്ചാണ് എത്തുന്നത്. ആപ്പിള്‍ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതില്‍ ചേർത്തിരിക്കുന്ന കെമിക്കല്‍ മാരക രോഗങ്ങള്‍ക്കും വരെ കാരണമാകാം. ദാഹം കൂടുമ്ബോള്‍ തണുത്ത വെള്ളവും ഐസ്ക്രീമും കഴിക്കുന്നവരുണ്ട്. ആദ്യം തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. വേനലിനെയും ചൂടിനെയും തടുക്കാൻ വെള്ളം മാത്രം കുടിച്ചാല്‍ പോര, അതോടൊപ്പം പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് പഴങ്ങളെ ആശ്രയിക്കുമ്ബോള്‍ അതിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കും.

തണ്ണിമത്തൻ

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6, വിറ്റമിൻ ബി1, വിറ്റമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തന് കഴിയും.

നേത്രപഴം

ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6, വൈറ്റമിൻ സി എന്നിവയുള്‍പ്പെടെ വിവിധ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.

ചക്കപഴം

ശരീരത്തിലെ ജലാംശം നിലനിറുത്താനും സൗന്ദര്യം നിലനിറുത്താനും ഈ പഴത്തിന് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി, ബി എന്നിവയും മിനറല്‍സും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.

മാങ്ങ

ബീറ്റാകരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണിത്. വേനലില്‍ ശരീരത്ത് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തിനുണ്ടാകാവുന്ന ചുളുവുകള്‍, കറുത്തപാടുകള്‍ എന്നിവ മാറ്റാനും ചർമ്മത്തെ തിളക്കമുള്ളതായി സൂക്ഷിക്കാനും മാമ്ബഴത്തിന് കഴിയും. അതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തില്‍ ജലാംശം നിലനിറുത്തുകയും ചെയ്യും.

ഓറഞ്ച്

170ഓളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പെക്റ്റിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ഊർജ്ജം നിലനിറുത്താൻ ഓറഞ്ചിലടങ്ങിയ മാന്ത്രിക ഗുണങ്ങള്‍ക്ക് കഴിയും ഇത് വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലത്തിന്റെ അംശം നിലനിറുത്തുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഠിനമായ തണുപ്പും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഒട്ടേറെ യു കെ മലയാളികളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ആസ്മയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻ്റ് പെൻഷനിൽ നിന്ന് പ്രതിവർഷം 8000 പൗണ്ട് വരെ ലഭിക്കാനുള്ള അർഹതയുണ്ട്.

ആസ്മ, സ്‌റ്റീപ്പ് ആപ്നിയ , വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ തുടങ്ങിയ 25 ഓളം രോഗാവസ്ഥയിലുള്ളവർക്കാണ് പ്രസ്തുത ആനുകൂല്യത്തിന് അർഹത ഉള്ളത്. മേൽപ്പറഞ്ഞ ആരോഗ്യസ്ഥിതിയിലുള്ളവർക്ക് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെൻറ് (പി ഐപി) വഴിയാണ് പണം നൽകുന്നത് . ഇതിൻറെ ഭാഗമായി ഓരോ ആഴ്ചയും 172.75 പൗണ്ട് എന്ന കണക്കിൽ പ്രതിമാസം 691 പൗണ്ട് ആണ് ഒരാൾക്ക് ലഭിക്കുന്നത്. ഇതിൻ പ്രകാരം പ്രതിവർഷം ഒരു വ്യക്തിക്ക് 8292 പൗണ്ട് വരെ ലഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന സഹായത്തിന്റെ തോത് നിർണ്ണയിക്കുന്നത് വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് .

പി ഐ പി യുടെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നതിന് മൂന്നുമാസം ദൈനംദിന ജീവിതത്തിലോ, ജോലിയെ ബാധിക്കുന്ന രീതിയിലോ ബുദ്ധിമുട്ടുകൾ ഉള്ള ആരോഗ്യസ്ഥിതി ഉള്ളവരായിരിക്കണം. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത് 9 മാസമെങ്കിലും വിട്ടുമാറാത്തവരെയുമാണ് സഹായത്തിനായി പരിഗണിക്കുന്നത്. അപേക്ഷകർ കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു വർഷമെങ്കിലും യുകെയിൽ താമസിച്ചിരിക്കണം. ഇതുകൂടാതെ അപേക്ഷിക്കുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം .കൂടുതൽ വിവരങ്ങൾ Gov.uk എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആയുർവേദത്തിൽ മഹാരോഗമായി പറയപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പ്രഭൂതാവില മൂത്രത്വം, മൂത്രം അധികമായി കൂടെ കൂടെ പോകുക ആണ് പ്രധാന ലക്ഷണം. ഒരു പരിധിവരെ പ്രതിരോധിക്കാവുന്ന ഒരനുബന്ധ രോഗം എന്ന നിലയിൽ ശരിയായ പരിശോധനയിലൂടെ ന്യൂറോപതി മൂലം ഉണ്ടാകാവുന്ന മറ്റ് അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്.

നാഡികൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരിക, ഉയർന്ന ഗ്ളൂക്കോസ് നില നാഡികളെ ദോഷകരമായ നിലയിൽ എത്തിക്കുകയാൽ കൈകാലുകളിലെ നാഡീ സംവേദന പ്രവർത്തനമടക്കം നാഡീ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാര നില നിയന്ത്രിച്ചും ഉത്തമ ജീവിത ശൈലി സ്വായത്തമാക്കിയും രോഗ വ്യാപനവും തീവ്രതയും സാവധാനത്തിൽ ആക്കാനാവും.

കൈകാലുകളുടെ മരവിപ്പ് വേദന എന്നിവ ഡയബേറ്റിക് ന്യൂറോപതിയുടെ ആദ്യ ലക്ഷണങ്ങൾ ആയി കരുതാം. ദഹന വ്യവസ്ഥ മൂത്ര നാളീ രക്തകുഴലുകൾ, ഹൃദയം എന്നിവിടങ്ങളിലും പ്രയാസങ്ങൾ ഉണ്ടാക്കും എങ്കിലും പലപ്പോഴും നേരിയ അസ്വസ്ഥത മാത്രമായി നിലകൊള്ളും. ചിലരിൽ വേദന മറ്റസ്വസ്ഥതൾ ദുരിത പൂർണമാക്കാറുണ്ട്. കാൽ പാദങ്ങളിൽ നിന്ന് ഉള്ള നാഡീ സംവേദന തകരാർ കാലിലുണ്ടാകുന്ന ചെറിയ പരിക്കുകളും ക്ഷതവും വ്രണങ്ങളും അറിയാതെ പോകും. സ്വാഭാവിക ജീവിതം ദുസ്സഹമാക്കും വിധം ചിലപ്പോൾ അസ്വസ്ഥത ഏറി വരാം.

കാൽ പാദ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുക. പാദങ്ങൾക്കുണ്ടാകുന്ന വരൾച്ച പരുപരുപ്പ് ഡ്രൈനെസ്സ് ഒഴിവാക്കുക. നഖങ്ങൾ സൂക്ഷ്മതയോടെ മുറിച്ചു പാദ പരിചരണം നടത്തുക. കാലുകളുടെ അളവിന് യോജിച്ച മൃദുവും സുരക്ഷിതവുമായ പാദ രക്ഷകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

ആയുർവേദ ഔഷധ തൈലങ്ങൾ ഉപയോഗിച്ചുള്ള പാദ അഭ്യംഗം, ഔഷധ കഷായങ്ങൾ കൊണ്ടുള്ള ധാര, ലേപനങ്ങൾ എന്നവ ആശ്വാസം നൽകുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

20040 ഓടെ ഇംഗ്ലണ്ടിൽ സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തുടച്ചുനീക്കാനുള്ള നടപടികളുമായി എൻഎച്ച്എസ്. 99% സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമർ പാപ്പിലോമ വൈറസിനെ (എച്ച് പി വി ) ഇല്ലാതാക്കാനുള്ള പദ്ധതിയുമായാണ് എൻഎച്ച് എസ് മുന്നോട്ട് നീങ്ങുന്നത്. എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്‍റെ വാർഷിക സമ്മേളനത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് ആണ് അവതരിപ്പിച്ചത് .

ഇംഗ്ലണ്ടിൽ പ്രതിവർഷം 2700 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം കണ്ടെത്തുന്നത്. സെർവിക്കൽ ക്യാൻസർ വരുന്നത് പ്രതിരോധിക്കുന്നതിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനാകും. സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുന്നത് എൻഎച്ച്എസിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടമായിരിക്കുമെന്ന് അമൻഡ പ്രിച്ചാർഡ് പറഞ്ഞു . എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാമും സെർവിക്കൽ സ്ക്രീനിങ് പ്രോഗ്രാമും ഫലപ്രദമായി സംയോജിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് എൻഎച്ച്എസ് പദ്ധതി ഇട്ടിരിക്കുന്നത് .

എൻഎച്ച്എസ് അടുത്തിടെ എച്ച് പി വി വാക്സിനേഷൻ രണ്ടിനു പകരം ഒറ്റ ഡോസ് ആയി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇത് ഇപ്പോൾ സ്കൂളുകളിൽ ഇയർ 8 – ൽ പഠിക്കുന്ന 12 അല്ലെങ്കിൽ 13 വയസ്സുള്ള പെൺകുട്ടികൾക്കാണ് നൽകുന്നത്. അർഹതപ്പെട്ടവർക്ക് അവരുടെ 25 വയസ്സ് വരെ വാക്സിനേഷൻ എടുക്കാൻ സാധിക്കും. എച്ച് പി വി വാക്സിൻ എടുക്കുന്നതിനും സ്ക്രീനിംഗ് ടെസ്റ്റുകൾക്കുമായി ആളുകൾ മുന്നോട്ടു വരണമെന്ന് എൻഎച്ച്എസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെർവിക്കൽ ക്യാൻസർ പലപ്പോഴും രോഗത്തിൻറെ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ എൻഎച്ച്എസ് പരിശോധനകൾക്കായി ക്ഷണിക്കുമ്പോൾ പങ്കെടുക്കുന്നത് വളരെ സുപ്രധാനമാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസറിനായുള്ള ദേശീയ ക്ലിനിക്കിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഓണം ഉപ്പേരിയുടെ കാലം. പലതരം ഉപ്പേരികൾ. വെളിച്ചെണ്ണയിൽ മുറുക്ക്, കുഴലപ്പം, കളിയടക്ക, ഒറോട്ടി, പക്കാവട എന്നിങ്ങനെ വറുത്ത മറ്റു പലഹാരങ്ങൾ കൊണ്ട് സമൃദ്ധമായ ഓണം എന്നും നമുക്ക് പുത്തൻ അനുഭവം നൽകുന്നു.

ഉപ്പേരി, നേന്ത്രക്കായ കൊണ്ട് ഉള്ളത് ആണ് പ്രശസ്തം. പാളയൻ കോടൻ രസകദളി എന്നിവയും ഉപ്പേരിക്ക് എടുക്കാറുണ്ട്. ചക്ക ഉപ്പേരിയും ചില കാലത്ത് ഉണ്ടാകും. നേന്ത്രക്കായ ഏറെ പോഷക സമൃദ്ധവും ആരോഗ്യ രക്ഷാകരവുമായ ഗുണങ്ങൾ ഉള്ള ഫലം ആകുന്നു. പോഷകാഹാര ഗവേഷകർ എത്തക്കായ് അഥവാ നേന്ത്രക്കായ് ആരോഗ്യകരമായ ധാരാളം ഗുണങ്ങൾ ഉള്ളത് എന്നാണ് വിലയിരുത്തൽ നടത്തിയിട്ടുള്ളത്.
ഫിനോളിക്ക് സംയുക്തങ്ങൾ ഏറെ ഉള്ള പച്ച ഏത്തക്കായ് ക്യാൻസർ ഹൃദയതകരാറുകൾ ഇൻഫ്ളമേഷൻ എന്നിവ തടയാൻ ഇടയാക്കുന്നു. പ്രോബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ നല്ല ബാക്ടീരിയകളുടെ ഉത്പാദനത്തിന് സഹായിക്കും. ആഹാര ദഹനം മെച്ചമാക്കും.

പൊട്ടാസിയം റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ പച്ചക്കായിലാണ് ഉള്ളത് രക്തത്തിൽ ഉള്ള പഞ്ചസാരയുടെ അളവും രക്ത സമ്മർദവും നിയന്ത്രിക്കും.പച്ചക്കായിലെ പെക്റ്റിനും സ്റ്റാർച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കാരണമാകുന്നത് ഇതിന്റെ ഗ്‌ളൈസിമിക് ഇന്ടെക്സ് കുറവായതിനാലാണ്. ഇതിൽ ഉള്ള ആന്റിഒക്സിഡന്റ്റുകൾ ഫ്രീ റേഡിക്കൽസ് മൂലമുള്ള ഓക്സീകരണ സമ്മർദത്തിൽ നിന്ന് സംരക്ഷണം നൽകും.

വിറ്റാമിൻ സി ബിറ്റാകരൊറ്റിൻ മറ്റു ഫയ്റ്റോ ന്യൂട്രിയന്റ്സ് എന്നിവയും പച്ച എത്തക്കായ് മലയാളിയുടെ പ്രിയ ഭക്ഷണത്തിൽ നിറ സാന്നിധ്യം ആക്കാനിടയാക്കി.

വിശപ്പ് നിയന്ത്രിക്കുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് പെക്റ്റിൻ ഫൈബറും ഏറെ ഉള്ളതിനാൽ കഴിച്ചു, ഏറെ നേരം വയർ നിറഞ്ഞത് പോലെ അനുഭവപ്പെടുന്നത് അമിത കാലറി കഴിക്കാതെ ശരീര ഭാരം കുറക്കാനും സഹായിക്കും. നേന്ത്രപ്പഴം വിറ്റാമിൻ സി ഏറെ ഉള്ളതാകയാൽ രോഗ പ്രതിരോധ വ്യവസ്ഥ മികവുള്ളതാകും. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുകയും, ആന്റി ഒക്സിഡന്റ് സാന്നിധ്യം ഫ്രീ റാഡിക്കൽസ് മൂലമുള്ള ഉപദ്രവങ്ങൾ കുറക്കാൻ സഹായിക്കും. വിറ്റാമിൻ ബി 6, പൊട്ടാസിയം മഗ്‌നീഷ്യം ഫോസ്ഫറസ് നാരുകൾ എന്നിവയുള്ളത് പ്രമേഹം ഉള്ളവർക്കും ഗുണകരമാകും. മലബന്ധം തടയുവാനും ദഹനം മെച്ചപ്പെടുത്തുവാനും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും നേന്ത്രക്കായ സഹായിക്കുന്നു.പച്ച എത്തക്കായ് ആണ് താരതമ്യേന പ്രമേഹ രോഗമുള്ളവർക്ക് നന്ന്. ദഹന സമയം ഏറെ ഉള്ളതിനാൽ രാവിലെയും വൈകുന്നേരവും കഴിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ ഒഴുവാക്കുക ആണ് വേണ്ടത്.

എത്തക്കായ് മെഴുക്കുപുരട്ടി, കായ് തോരൻ, കുരുമുളക് കുടംപുളി ഇട്ട് കറി, അവിയൽ, കായ് ഇട്ട് പുളിശ്ശേരി ഒക്കെ മലയാളിയുടെ ഇഷ്ട വിഭവങ്ങൾ ആകുന്നു. ഓണക്കാലം നേന്ത്രക്കായുടെ കാലം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കോഴിക്കോട്∙ മുന്നറിയിപ്പില്ലാതെ മെഡിക്കൽ ബോർഡ് യോഗം മാറ്റി വച്ച നടപടിയിൽ പ്രതിഷേധവുമായി ഹർഷിന. ‘‘ഇത്രയും വർഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെനിക്കു വയ്യ. എത്രയും പെട്ടെന്ന് നീതി നടപ്പാക്കണം’’ – വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹർഷിന പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ഹർഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റേഡിയോളജിസ്റ്റിനെ കിട്ടാത്തതിനാലാണ് യോഗം മാറ്റിവച്ചത്.

‘‘മെഡിക്കൽ ബോർഡ് ഇനി എന്ന് ചേരുമെന്നൊരു തീയതി അവർ പറഞ്ഞില്ല. അഞ്ചാം തീയതിയെന്നു പറഞ്ഞു… എന്നാൽ എന്നു ചേർന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്കുമുൻപ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാരണത്താലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോർട്ട് പൊലീസിനും ആരോഗ്യവകുപ്പിനും കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൂർണമായ നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരും. സമരം നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പൂർണമായ നീതി എത്രയും പെട്ടെന്ന് ലഭിക്കണം. അത്രയ്ക്ക് അധികം ഞാൻ സഹിക്കുന്നുണ്ട്. ഇതു കാണുന്നവരും അധികാരികളും ഇതൊന്നു മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. ഇപ്പോഴും എന്റെ മൂന്നു കുട്ടികളും അതു സഹിക്കുന്നുണ്ട്. നീതി നടപ്പാക്കിയേ പറ്റൂ. അവനവന്റെ വീട്ടിലുള്ളവർക്ക് വരുമ്പോൾ മാത്രമേ ഇതിന്റെ വേദന മനസ്സിലാക്കൂ എന്നുണ്ടെങ്കിൽ … ഏതൊരു മനുഷ്യന്റെയും വേദന ഒരുപോലെയാണെന്ന് മനസ്സിലാക്കണം. മരണം വരെ ഈയൊരൊറ്റ കാരണം കൊണ്ട് വേദന സഹിക്കാനിരിക്കുന്നതാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണം.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് ഡിഎംഒ പറഞ്ഞു. ഇതൊക്കെ ശ്രമിച്ചാൽ ലഭിക്കാവുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. അവരെയാരെയും പ്രശ്നം ബാധിക്കുന്നില്ല. അതുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്നു. പ്രശ്നം ബാധിക്കുന്നത് എന്നെയാണ്. റേഡിയോളജിസ്റ്റിനെ അമേരിക്കയിൽനിന്നു വരുത്തേണ്ട ആവശ്യമില്ലല്ലോ. ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലയിൽനിന്നു വരുത്താമല്ലോ. അതിനെന്താണ് ഇത്ര താമസം. എന്റെ ജീവിതം, മൂന്നു കുട്ടികളുടെ ജീവിതം, എന്നെ സഹായിക്കുന്ന ഇത്രയും ആളുകളും ജീവിതം, എല്ലാ തിരക്കുകളും മാറ്റിവച്ചാണ് ഞങ്ങൾ ഇവിടെയെത്തുന്നത്. ഒരു റേഡിയോളജിസ്റ്റിനെ വരുത്താൻ എന്തിനാണ് ഇത്രയധികം സമയമെന്ന് മനസ്സിലാകുന്നില്ല. എത്രയും പെട്ടെന്നു വരുത്തി മെഡിക്കൽ ബോർഡ് ചേർന്ന് എട്ടാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’’ – ഹർഷിന കൂട്ടിച്ചേർത്തു.

ഉറപ്പുപാലിച്ചില്ലെങ്കിൽ ഈ മാസം ഒൻപതിന് സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നും അവർ വ്യക്തമാക്കി. ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആർഐ സ്കാനിങ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് മെഡിക്കൽ ബോർഡ് യോഗം ചേരാനിരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അൽഷിമേഴ്‌സിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവ്. ഡോണനെമാബ് എന്ന പുതിയ മരുന്നിന് വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സാധിക്കുമെന്ന പരീക്ഷണ റിപ്പോർട്ട് പുറത്ത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡിമെൻഷ്യ ഉള്ള ആളുകളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻ നീക്കം ചെയ്യാൻ ഈ ആന്റിബോഡി മെഡിസിൻ സഹായിക്കും. രോഗത്തിന് പൂർണമായ ശമനം ലഭിക്കുന്നില്ലെങ്കിലും അൽഷിമേഴ്‌സ് ചികിത്സിക്കാൻ സാധിക്കുന്ന ഒരു പുതിയ യുഗത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. വൈകാതെ ഇത് എൻ എച്ച് എസുകളിലെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് കരുതപ്പെടുന്നത്.

പുതിയ മരുന്ന് അൽഷിമേഴ്സ് രോഗത്തിനാണ് ഫലം നൽകുന്നത്. വാസ്കുലർ ഡിമെൻഷ്യ പോലുള്ള മറ്റ് തരത്തിലുള്ള ഡിമെൻഷ്യകളിൽ ഇവ പ്രവർത്തിക്കില്ല. പരീക്ഷണത്തിൽ ഡോണനെമാബ് രോഗത്തിന്റെ വേഗത മൂന്നിലൊന്ന് കുറച്ചതായി കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്തവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി പ്രതികരിച്ചു. ഒപ്പം ഇത്തരക്കാർക്ക് അവരുടെ സാധാരണ ജീവിതം തുടരാൻ സാധിക്കുന്നുണ്ടെന്നും കണ്ടെത്തി.

പുതിയ മരുന്നിൻെറ കണ്ടെത്തൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ ഇത് അപകടരഹിതമായ ചികിത്സ അല്ല. ഡോണനെമാബ് ട്രയലിൽ മൂന്നിലൊന്ന് രോഗികളിലും മസ്തിഷ്ക വീക്കം ഒരു സാധാരണ പാർശ്വഫലമായിരുന്നു. മിക്കവരിലും ഇത് രോഗലക്ഷണങ്ങൾക്ക് മുൻപ് തന്നെ പരിഹരിച്ചു. അഡുകനുമാബ് എന്ന മറ്റൊരു ആന്റിബോഡി അൽഷിമേഴ്‌സ് മരുന്ന്, സുരക്ഷാ പ്രശ്‌നങ്ങളാലും രോഗികൾക്ക് വേണ്ടത്ര ഫലപ്രദമാണെന്നതിന്റെ തെളിവുകളുടെ അഭാവത്താലും യൂറോപ്യൻ റെഗുലേറ്റർമാർ അടുത്തിടെ നിരസിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിക്ക് ശേഷം ബ്രിട്ടീഷുകാരുടെ ലൈംഗിക താൽപര്യങ്ങളിലും ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചതായി പഠന റിപ്പോർട്ട് . ബ്രിട്ടീഷുകാരായ ദമ്പതികൾ രണ്ട് വർഷം മുന്നുള്ളതിനേക്കാൾ വളരെ കുറച്ച് മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുള്ളൂ എന്നാണ് ഒരു സർവ്വേ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഉള്ളതിനെ അപേക്ഷിച്ച് 21 തവണ കുറവാണെന്നാണ് സർവ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത് , പരസ്പരം ബന്ധപ്പെടുന്നതിന്റെ എണ്ണം 68 നിന്ന് 47 ആയി കുറഞ്ഞു. അതായത് 31 ശതമാനം ദമ്പതികൾ തമ്മിൽ ബന്ധപ്പെടുന്നതിൽ കുറവുണ്ടായി എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.


പല ദമ്പതികളും ഡെഡ് ബെഡ്റൂമിന്റെ പിടിയിലാണ് .ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തുമ്പോഴോ അതുമല്ലെങ്കിൽ ബന്ധപ്പെടുന്നതിന്റെ എണ്ണം വളരെ കുറയുമ്പോഴോ ഉള്ള അവസ്ഥയെയാണ് ഡെഡ് ബെഡ്റൂം എന്ന് വിവക്ഷിക്കുന്നത്. ഗൂഗിളിൽ ഡെഡ് ബെഡ്റൂമിനെ കുറിച്ച് കഴിഞ്ഞവർഷം തിരഞ്ഞവരുടെ എണ്ണത്തിൽ 223 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇതും ദമ്പതികൾ തമ്മിലുള്ള അകൽച്ചയെയും ലൈംഗിക വിരക്തിയെയും സൂചിപ്പിക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


ജീവിത ചിലവിലുള്ള വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും പലരുടെയും കിടപ്പുമുറിയെ തന്നെ വിരക്തി ഉളവാക്കാൻ കാരണമാക്കിയതായി ഫ്രഞ്ച് സെക്‌സ്‌പെർട്ട് ആയ മിയ മസൗറെറ്റ് ചൂണ്ടിക്കാണിക്കുന്നു. ദമ്പതികൾ പരസ്പരം ആശയവിനിമയം നടത്തുന്നതിന് പകരം കിടക്കയിലിരുന്ന് തങ്ങളുടെ സ്വന്തം ഫോണുകളിൽ സമയം വിനിയോഗിക്കുന്നത് ഡെഡ് ബെഡ്റൂം അവസ്ഥ കൂടുതലാക്കുകയേയുള്ളൂ. പണം ലാഭിക്കാൻ സ്ട്രീമിംഗ് സബ്സ്ക്രിപ്റ്റുകൾ വെട്ടി കുറയ്ക്കുന്നത് ബെഡ്റൂമിൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുന്നതിനും പരസ്പരം ചിലവിടുന്ന സമയം കൂട്ടുന്നതിനും കാരണമായേക്കും. നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് സ്വയം പറയുന്ന ഉൾവിളികളെ നിരാഹരിക്കുക എന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. തുറന്ന് സംസാരിക്കുന്നതും കിടക്കറയിൽ പരസ്പരം ഇഷ്ടപ്പെടുന്ന വ്യത്യസ്ത രീതികൾ പരീക്ഷിക്കാനുമായെങ്കിൽ ജോലി സമ്മർദ്ദത്തെയും സാമ്പത്തിക സമ്മർദ്ദത്തെയും അതിജീവിച്ച് ഡെഡ് ബെഡ്റൂമുകളിൽ നിന്ന് ദമ്പതികൾക്ക് രക്ഷപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചെറുപ്രായത്തിലെ കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും അതുവഴി ഇന്റർനെറ്റും ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. കളിപ്പാട്ടം പോലെ ഫോൺ കുട്ടികൾക്ക് കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട് . എന്നാൽ ഇന്റർനെറ്റും ഫോണുകളും ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് ചിൽഡ്രൻ കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് . ഏതെങ്കിലും രീതിയിൽ അശ്ലീല ചിത്രങ്ങൾ കാണാനായാൽ അത് അവരുടെ പെരുമാറ്റത്തെ സാരമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ മുന്നറിയിപ്പ് നൽകി.

മിക്ക കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന സമൂഹമാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നുണ്ട്.

ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മുതിർന്നവരുടെ ഫോൺ ഉപയോഗിക്കുമ്പഴോ മറ്റുള്ളവരുടെ സമൂഹമാധ്യമങ്ങളിലൂടെയോ ആണ് യാദൃശ്ചികമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് മൂലം കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുന്നതിനും അവരുടെ സ്വഭാവ വൈകല്യത്തിനും കാരണമാകുന്നതായി ഡെയിം റേച്ചൽ ബിബിസിയോട് പറഞ്ഞു. കുട്ടികൾക്കിടയിലെ പോണോഗ്രാഫിയുടെ ഹാനികരമായ സ്വാധീനത്തെ കുറിച്ച് അവർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു കയ്യുടെ വിരലിലെണ്ണാവുന്ന പെണ്ണുങ്ങൾ മാത്രം അഭിപ്രായമുന്നയിച്ച ഒരു പോസ്റ്റാണ് “. എന്തുകൊണ്ടാണ് Women Lose Interest in Sex? എന്നത് ….

ഈ ചോദ്യത്തെ തമാശയായി കാണുന്നവരും പരിഹാസമായി കാണുന്നവരും അറിയാൻ …ഇന്ന് സെക്ഷ്വൽ ക്ലിനിക്കുകളിൽ വരുന്ന ഒട്ടുമിക്ക കേസുകളും തെളിയിക്കുന്നതനുസരിച്ചു കുടുംബത്തിലെ പല പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ചികയുമ്പോൾ അവസാനം കൊണ്ടെത്തിക്കുന്നത് പങ്കാളിയുടെ ലൈംഗിക താല്പര്യമില്ലായ്മയാണ് എന്നതാണ് .

സ്ത്രീകളിലുണ്ടാകുന്ന ഹോർമോണുകളുടെ കുറവ്, ജോലി സമ്മർദ്ദം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം, മറ്റ് പ്രശ്നങ്ങൾ എന്നിവ കിടപ്പുമുറിയെ നന്നായിത്തന്നെ ബാധിക്കുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കിടയിലെ ലൈംഗിക അഭിലാഷ കുറവിന്റെ ഒരു രൂപമാണ് ഹൈപ്പോആക്ടീവ് സെക്ഷ്വൽ ഡിസഷൻ ഡിസോർഡർ (എച്ച്എസ്ഡിഡി).

18 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ അവർപോലുമറിയാതെ ഏകദേശം മൂന്നിലൊന്ന് പേർക്കും ലൈംഗികതയോടുള്ള താൽപര്യം നഷ്ടപ്പെടുന്നുണ്ടെന്ന് ഒരു പഠനം കാണിക്കുന്നു.

പുരുഷന്മാരുടെ പ്രധാന ലൈംഗിക പരാതിയിൽ ഒന്ന് ഉദ്ധാരണക്കുറവ് ആണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളുടെ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നം അവരുടെ മാനസികവും ശാരീരികവുമായ ഘടകങ്ങളുടെ സംയോജനകുറവാണ് . ഇത് ഒരു ഗുളിക കഴിച്ചാൽ മാത്രം ഭേദമാകുന്ന ഒന്നല്ല .

കാരണം സ്ത്രീകളുടെ ലൈംഗികത ബഹുമുഖവും സങ്കീർണ്ണവുമാണെന്ന് സെക്‌സ് സൈക്കോളജിസ്റ്റ് ഷെറിൽ കിംഗ്‌സ്‌ബെർഗ്, പിഎച്ച്‌ഡി പറയുന്നു. ഇത് ലഘൂകരിക്കാൻ ആൻറി-ബലഹീന ചികിത്സയുടെ ഭാഗമായി ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു .

എന്താണ് ഈ കുറഞ്ഞ ലൈംഗികാഭിലാഷം?

നമ്മളൊക്കെ കരുതുന്നതുപോലെ ലൈംഗികാഭിലാഷത്തിന് ലൈംഗികമായി നീണ്ടു നിൽക്കുന്ന സമയമോ , സംതൃപ്തിയുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക പ്രശ്‌നങ്ങളുമായി വരുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ അവരോട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യം, വീഡിയോകളിൽ കാണുന്ന ബിഹേവിയറുകളും , നീണ്ടു നിൽക്കുന്ന ലൈംഗികതയുമൊന്നും സത്യമായ ഒരു കാര്യമല്ല എന്നതാണ് .

സ്ത്രീക്ക് ലൈംഗികതയോടുള്ള താൽപര്യം ഗണ്യമായി കുറയുമ്പോൾ അത് അവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുകയും പലതരത്തിൽ ബുദ്ധിമുറ്റുകൾ ഉണ്ടാക്കുകയും ചെയ്തേക്കാം .അതിനാൽ തന്നെ ലൈംഗികാഭിലാഷ കുറവിനെ ചുമ്മാ അങ്ങ്‌ തള്ളിക്കളയേണ്ട കാര്യമല്ല , മറിച്ചു ഒരു ജീവിത പ്രശ്നമായി തന്നെ കാണേണ്ടതുണ്ട് .

കണ്ടും കെട്ടും വായിച്ചും ശീലിച്ച ചില ലൈംഗിക ചിന്തകൾ, ലൈംഗിക സങ്കൽപ്പങ്ങൾ, ദിവാസ്വപ്‌നങ്ങൾ എന്നിവക്കൊക്കെ ഒരാളുടെ ലൈംഗികത നേരായും ,തെറ്റായും ഡ്രൈവ് ചെയ്യാനുള്ള കഴിവുണ്ട്.

ശാരീരിക ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരാളുടെ പ്രായത്തിനനുസരിച്ച് അയാളുടെ ലൈംഗികാഭിലാഷം സ്വാഭാവികമായും കുറയുന്നു. കിംഗ്സ്ബർഗിന്റെ അഭിപ്രായത്തിൽ ,ഇണയോട് നല്ല സ്നേഹമുണ്ടെങ്കിലും ചിലപ്പോളൊക്കെ ചിലർക്ക് സ്വന്തം ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് തികച്ചും സത്യമാണ് .

സ്ത്രീകളിൽ അവരുടെ ലൈംഗിക ആഗ്രഹങ്ങൾ കുറയാനുള്ള ചില കാരണങ്ങൾ ഏതൊക്കെ ?

കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, ബന്ധത്തിൽ വൈകാരിക സംതൃപ്തിയുടെ അഭാവം വരുക , കുട്ടിയുടെ ജനനം, പ്രിയപ്പെട്ട ഒരാളുടെ പരിചാരകനാകുക എന്നിവ ലൈംഗികാഭിലാഷം കുറയ്ക്കും.

കൂടാതെ സാമൂഹിക സാംസ്കാരിക സ്വാധീനം. തൊഴിൽ സമ്മർദ്ദം, സമപ്രായക്കാരുടെ ചില സമ്മർദ്ദംങ്ങൾ , ലൈംഗികത നിറഞ്ഞ ചില ചിത്രങ്ങൾ എന്നിവ പെണ്ണുങ്ങളിൽ ലൈംഗികാഭിലാഷത്തെ പ്രതികൂലമായി തന്നെ ബാധിക്കും.

കുറഞ്ഞ ടെസ്റ്റോസ്റ്റിറോണും വേറൊരു കാരണമാണ് , കാരണം ടെസ്റ്റോസ്റ്റിറോണി ന്റെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ ബാധിക്കുന്നു. സ്ത്രീകളിൽ അവരുടെ 20 കളിൽ , ടെസ്റ്റോസ്റ്റിറോണി ന്റെ അളവ് ഉയർന്നുവരുന്കയും തുടർന്ന് ആർത്തവവിരാമം വരെ ക്രമാനുഗതമായി കുറയുകയും ചെയ്യുന്നു .

അതുകൂടാതെ ചിലരക്ത/ നാഡീ സംബന്ധമായ മെഡിക്കൽ പ്രശ്നങ്ങൾ, വിഷാദം പോലെയുള്ള മാനസികരോഗങ്ങൾ, അല്ലെങ്കിൽ എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയവയും സ്ത്രീയുടെ ലൈംഗികതയെ നന്നായി തന്നെ സ്വാധീനിക്കുന്നു.

ചില ആന്റീഡിപ്രസന്റുകൾ , രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നുകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയോ രക്തപ്രവാഹത്തെ ബാധിക്കുകയോ ചെയ്ത്‌ പല തരത്തിൽ ലൈംഗിക ഡ്രൈവിനെ കുറയ്ക്കാം .

സ്ത്രീകളിൽ ലൈംഗികാഭിലാഷം നഷ്ടപ്പെടുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ മൂലമാണ് . അത് പരിഹരിക്കുന്നതിന് സാധാരണയായി ഒന്നിലധികം ചികിത്സാ സമീപനങ്ങൾ ഉണ്ട് .

അതിലൊന്ന് സെക്‌സ് തെറാപ്പി കൂടാതെ/അല്ലെങ്കിൽ റിലേഷൻഷിപ്പ് കൗൺസിലിംഗ്.

വ്യക്തികൾക്കും ദമ്പതികൾക്കും സെക്‌സ് തെറാപ്പി വളരെ ഫലപ്രദമാണ്,
അപ്പോൾ എന്താണ് സെക്സ് തെറാപ്പി ?
ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും പെരുമാറ്റങ്ങളും തിരിച്ചറിയാനും മാറ്റാനുമായി ഒരു സെക്സ് തെറാപിസ്‌റുമായി സംസാരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നു .
അതിൽ തെറാപ്പിസ്റ്റ് നിങ്ങളോട് നിങ്ങളുടെ ആരോഗ്യവും ലൈംഗിക പശ്ചാത്തലവുംമായി ഒക്കെ ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചേക്കാം.

ബ്ലഡ് പ്രെഷർ , തൈറോയിഡ് സംബന്ധമായ ചില മരുന്നുകൾ ഇങ്ങനത്തെ പ്രശ്നങ്ങൾക്ക് ഒരുപരുധിവരെ കാരണമായേക്കാം . അങ്ങനെ വരുമ്പോൾ ഒന്നുകിൽ മരുന്നുകൾ മാറ്റുകയോ അല്ലെങ്കിൽ ഡോസ് കുറയ്ക്കുകയോ ചെയ്തേക്കാം . അതും അല്ലെങ്കിൽ മറ്റുചില ചികിത്സകൾ ശുപാർശ ചെയ്തേക്കാം.

ഗർഭനിരോധന മാർഗ്ഗം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം .

കുറഞ്ഞ ലൈംഗികാഭിലാഷത്തിന് കാരണമാകുന്ന മെഡിക്കൽ പ്രശ്നങ്ങളായ ഫൈബ്രോയിഡുകൾ നീക്കം ചെയ്യൽ അല്ലെങ്കിൽ ആർത്തവവിരാമമായ സ്ത്രീകളിലെ യോനിയിലെ വരൾച്ചയെ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിച്ച്ചുള്ള ചികിത്സകൾ ടെസ്റ്റോസ്റ്റിറോൺ തെറാപ്പി എന്നിവ ഉൾപ്പെടുന്നു .

കൂടാതെ, ടെസ്റ്റോസ്റ്റിറോൺ ഗുളികകളോ സ്കിൻ പാച്ചുകളോ ഉൾപ്പെടുന്ന നിരവധി ചികിത്സകൾ സമീപഭാവിയിൽ FDA അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്നും പഠിക്കുന്നുണ്ട്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ പാച്ചിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇപ്പോൾ പൂർത്തിയായി വരികയാണ് . അതിന്റെ ഫലങ്ങൾ ഉടൻ തന്നെ ഫലപ്രാപ്തിയിൽ എത്തുമെന്ന് കരുതപ്പെടുന്നു . ഈ പഠനം ആദ്യമായി, ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും കീമോതെറാപ്പി അല്ലെങ്കിൽ അണ്ഡാശയങ്ങൾ നീക്കം ചെയ്ത, അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവവിരാമത്തിന് വിധേയരായവരിൽ ഈ ടെസ്റ്റോസ്റ്റിറോൺ പാച്ചുകളുടെ പ്രയോജനം പരിശോധിച്ചു പഠിച്ചു വരുന്നു .

സൊസൈറ്റി ഫോർ വിമൻസ് ഹെൽത്ത് റിസർച്ചിന്റെ പ്രസിഡന്റ് ഫില്ലിസ് ഗ്രീൻബെർഗറിന്റെ അഭിപ്രായത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇന്ന് ലൈംഗിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ഗവേഷണവും ചികിത്സയും ഇപ്പോഴും വളരെ പിന്നിലാണ്.

ഉദാഹരണത്തിന്, 1990 മുതൽ 1999 വരെ, പുരുഷ ലൈംഗിക പ്രവർത്തനത്തെക്കുറിച്ച് ഏകദേശം 5,000 പഠനങ്ങൾ പ്രസിദ്ധീകരിച്ചുപ്പോൾ , വെറും 2,000 പഠനങ്ങൾ മാത്രമേ സ്ത്രീകളുടെ ലൈംഗിക പ്രശനങ്ങളെക്കുറിച്ച ഉണ്ടായിരുന്നുള്ളൂ.

എന്നാൽ വയാഗ്രയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ സ്ത്രീകളിലുള്ള ലൈംഗിക അപര്യാപ്തതയെക്കുറിച്ച് ഉയർന്ന നിലവാരമുള്ള പഠനങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ് .

“ഇത് ഭാവിയിൽ സ്ത്രീകൾക്കായി കൂടുതൽ ചികത്സകൾ ലഭ്യമാകുമെന്ന പ്രതീക്ഷ നൽകുന്നു .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

Copyright © . All rights reserved