റോബിൻ എബ്രഹാം ജോസഫ്
അഖിൽ പി ധർമജൻ എന്ന പ്രമുഖ യുവ എഴുത്തുക്കാരന്റെ റാം c/o ആനന്ദി എന്നുള്ള നോവൽ ആരംഭിക്കുന്നത് ഈ വാക്യത്തോടെയാണ്. ചെന്നൈ കഥാപരിസരമായി എഴുതപ്പെട്ടിരിക്കുന്ന നോവൽ ഉയർത്തുന്ന ചോദ്യങ്ങൾ പോലെ തന്നെ പ്രധാനമാണ് അപരിചിത സമൂഹത്തിന് മുൻപിൽ ചെന്നൈ നഗരത്തെ വരച്ചുക്കാട്ടുന്നത് മികച്ച രീതിയിലാണ്. ഈ കഴിഞ്ഞ ഇടയ്ക്ക് ചെന്നൈയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ ആദ്യം മനസിലേക്ക് കടന്നുവന്നതും ഈ വാക്യമാണ്.
യാതൊരു പരിചയവും ഇല്ലാതെ തികഞ്ഞ അപരിചതത്വത്തിന് നടുവിലേക്ക് ചെന്നൈയിലേക്ക് ചെന്നുപ്പെട്ട ഒരാൾ എന്ന നിലയിൽ ഈ വാക്കുകൾ തികച്ചും പൂർണമായിരുന്നു. ട്രെയിൻ ഇറങ്ങി കാലു കുത്തിയപ്പോൾ തന്നെ സ്വീകരിക്കാൻ ഒരു മനുഷ്യരും ഇല്ലാത്ത അവസ്ഥയിൽ നിന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഓട്ടോ ചേട്ടന്മാരും അവിടുത്തെ ആളുകളും നൽകിയ കരുതലും പിന്തുണയും വളരെ വലുതാണ്. പൊതുവെ ട്രെയിൻ യാത്രയോട് താല്പര്യമില്ലാത്ത ഒരാൾ എന്നത് കൊണ്ട് തന്നെ മുഴിച്ചിലിന് തീരെ കുറവില്ലായിരുന്നു. ഒരു ഘട്ടത്തിൽ യാത്ര വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു എന്ന് തന്നെ പറയാം. എന്നാൽ അപരിചിതരായിരുന്ന ആളുകളുടെ നടുവിൽ നിന്ന് ചെന്നൈ സെൻട്രലിൽ കാലുകുത്തിയപ്പോൾ പലവഴിക്ക് പിരിഞ്ഞത് കഴിഞ്ഞ 12 മണിക്കൂറിൽ അധികം ഒരുമിച്ച് കഥപറഞ്ഞ, രാഷ്ട്രീയം സംസാരിച്ച, യാത്രയുടെ പിന്നാമ്പുറങ്ങൾ പങ്കുവെച്ച കുറച്ചധികം മനുഷ്യരെയാണ്. ജോലിക്കായി എത്തിയവർ, പഠിക്കാൻ അഡ്മിഷൻ കിട്ടി വന്നവർ, ആശുപത്രിയിൽ വന്നവർ എന്നിങ്ങനെ ആ ലിസ്റ്റ് നീളുകയാണ്.
ഓരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. ചിലത് നല്ലതായിരിക്കും, ചിലത് വളരെ മോശവും. എന്നാൽ ചെന്നൈ യാത്ര സമ്മാനിച്ചത് കുറെയധികം നല്ല ഓർമകളും നിമിഷങ്ങളുമാണ്. മറീനയും സെന്റ് തോമസ് മൗണ്ടും എന്നു തുടങ്ങി വിട്ടുപോരാൻ മടിക്കുന്ന ചില അവശേഷിപ്പുകൾ അവിടെ പാറി നടക്കുന്നുണ്ട് എന്നുള്ളത് നിശ്ചയമാണ്. പൊതുഗതാഗതത്തിൽ കേരളത്തെക്കാൾ വളരെ മുൻപന്തിയിലുള്ള സംസ്ഥാനമാണ് തമിഴ്നാട്. സ്ത്രീകൾക്ക് സൗജന്യ യാത്രയും ടിക്കറ്റ് നിരക്കിലെ കുറവും എടുത്ത് പറയേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കൂടുതൽ യാത്രകളും ബസ് മാർഗം ആയിരുന്നു. മികച്ച നിലവാരത്തിലുള്ള റോഡുകളും, ട്രാഫിക് സംവിധാനവും യാത്രയുടെ മാറ്റ് കൂട്ടി. പണ്ടത്തെ കാലത്തെ ബസുകൾ മാറ്റി ഉന്നത നിലവാരത്തിലുള്ള ലോ ഫ്ലോർ ബസുകൾ ചെന്നൈ നഗരത്തിൽ പറന്നു നടക്കുകയാണ്. കെ എസ് ആർ ടി സി എന്ന നമ്മുടെ സംവിധാനത്തെ ഇട്ട് തള്ളുന്ന ആളുകൾക്ക് തികച്ചും അനുകരണീയമാണ് തമിഴ് നാട്ടിലെ പൊതുഗതാഗത മോഡൽ.
പൊതുവെ തിരക്കൊഴിയാത്ത പ്രതീതിയാണ് ചെന്നൈ പട്ടണത്തിന്. ദാസനും വിജയനും പ്രതീക്ഷകളുടെ കളിവഞ്ചിയുമായി തീരം പിടിച്ചതും ഇതേ പട്ടണത്തിൽ തന്നെയാണ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ചെന്നൈക്ക് കൂടുതൽ സൗന്ദര്യം നൽകിയിട്ടുണ്ട്. കെട്ടിലും മട്ടിലും അവ തികഞ്ഞ വ്യത്യസ്തത കാത്ത് സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും, ചെന്നൈയിലെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ യാതൊരു വിധ പുരോഗതിയും ഇല്ല എന്നുള്ളത് യഥാർത്ഥ്യമാണ്. ചേരി പ്രദേശങ്ങളിൽ കഴിയുന്ന മനുഷ്യരുടെ സാഹചര്യങ്ങൾ വളരെ പരിതാപകരമാണ്. സമൂഹത്തിനും സംസ്ഥാനത്തിനും പൊതുവായി ഉയർച്ച ഉണ്ടാകുമ്പോഴും അടിസ്ഥാന വിഭാഗം ജനങ്ങൾ ദുരിതത്തിൽ തന്നെയാണ് എന്നുള്ളത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. പക്ഷെ വസ്തുതയേ കേവല സാധ്യതയുടെ പേരിൽ തള്ളുവാനോ കഴിയില്ല.
ചെന്നൈ യാത്ര ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്. അത് സമ്മാനിച്ച അനുഭവങ്ങളുടെയും ഓർമകളുടെയും ശേഖരം ഹൃദയത്തിന്റെ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്ന സുന്ദര നിമിഷങ്ങൾക്ക് ഒപ്പം ഉണ്ടാകും. അപരിചതമായ ചെന്നൈ നഗരം എന്നെ സ്വീകരിച്ചത് നോവലിസ്റ്റ് അഖിൽ പി ധർമജൻ പറഞ്ഞത് പോലെ തികഞ്ഞ അൻപോട് തന്നെയാണ്.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.
റ്റിജി തോമസ്
നിമിഷങ്ങൾക്കകം ലിഫ്റ്റിലൂടെ 140 അടി താഴ്ച്ചയിലുള്ള കൽക്കരി ഖനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ പെരുച്ചാഴി നിൽക്കുന്നതു പോലെ തുരങ്കത്തിലായിരുന്നു ഞങ്ങൾ . വെയ്ക് ഫീൽഡിലെ സ്ഥലമായ ഓവർട്ടണിലെ കാപ്‌ഹൗസ് കൽക്കരി ഖനിയിയുടെ ഉള്ളിലാണ് ഞങ്ങളെന്ന് ഗൈഡ് മൈക്ക് പറഞ്ഞു .
1863 -ല്‍ ആരംഭിച്ച കാപ്‌ഹൗസ് കൽക്കരി ഖനി 1985 -ലാണ് പ്രവർത്തനം നിർത്തിയത്. അതിനു ശേഷം 1988 -ൽ കോൾ മൈനിങ് മ്യൂസിയമായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഞങ്ങൾ തുരങ്കപാതയിലൂടെ മൈക്കിൻ്റെ നിർദ്ദേശാനുസരണം നടന്നു. ആദ്യകാലം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള കൽക്കരി ഖനനത്തിന്റെ നാൾവഴികളെ അതിൻറെ തനതായ രീതിയിൽ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഞങ്ങളുടെ യാത്ര .
ഒരാൾക്ക് മാത്രം നൂർന്ന് അപ്പുറം കടക്കേണ്ടുന്ന ഒരു ഉപപാത ഞാനും ജോജിയും ഒഴിവാക്കിയപ്പോൾ സഹയാത്രികനായ പീറ്റർ അതിനു തയ്യാറായി. തുരങ്കപാതയിൽ നിന്ന് പുറത്തുവന്നപ്പോൾ പീറ്ററിന്റെ മുഖത്ത് പ്രത്യേക അഭിമാനം നിഴലിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങളുടെ കൂടെയുള്ള മൂന്നാമനായ പീറ്ററിനെ ഞാൻ കൂടുതൽ പരിചയപ്പെട്ടത്. പീറ്റർ മ്യൂസിയത്തിൽ എത്തിയത് തൻറെ മുത്തച്ഛൻറെ ഓർമ്മ പുതുക്കാനാണ്. പീറ്ററിന്റെ മുത്തച്ഛൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന കൽക്കരി ഖനിയിലാണ് ഞങ്ങളിപ്പോൾ. തന്റെ പൂർവ്വപിതാമഹനോടുള്ള സ്നേഹവും ആദരവും അയാളുടെ ഓരോ വാക്കുകളിലും പ്രവർത്തനങ്ങളിലും അടുത്തറിയാൻ എനിക്ക് സാധിച്ചു.
ആദ്യകാലങ്ങളിലെ കൽക്കരി ഖനികളിലെ ദുരവസ്ഥയും ക്രൂരമായ ജോലി സാഹചര്യങ്ങളും അതേപടി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ജീവനക്കാർ ശരിക്കും അടിമകളെപോലെയായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ചെറിയ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് ഇടുങ്ങിയ ഇടനാഴികളിലെ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത് . പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ് ഖനികൾക്ക് പുറത്തുള്ള ജോലികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത് അനുവദിച്ചത്. നേരത്തെ മ്യൂസിയത്തിൽ 1812 -ലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗേറ്റർ ഷെഡ്ഡിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഒരു 8 വയസ്സുകാരന്റെ ഓർമ്മ തുരങ്ക പാതയിലൂടെ യാത്ര ചെയ്തപ്പോൾ ഒരു നീറ്റലായി എൻറെ മനസ്സിലുണ്ടായിരുന്നു. തോമസ് ഗാർഡർ എന്നായിരുന്നു അവന്റെ പേര്. ചെറുപ്രായത്തിൽ ജീവൻ വെടിഞ്ഞ ഒട്ടേറെ പേരുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ തോമസിന്റെ പേരാണ് മനസ്സിൽ തങ്ങി നിന്നത്.
പലപ്പോഴും ഖനികളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കുട്ടികൾ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. ഭാരമുള്ള കൽക്കരി വണ്ടികൾ തള്ളുകയോ വലിക്കുകയോ ചെയ്യുക, കൊട്ടകളിലോ ചാക്കുകളിലോ കൽക്കരി കൊണ്ടുപോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾക്കും കുട്ടികളെ നിയോഗിച്ചിരുന്നു. ഖനികളിലെ തുടർച്ചയായുള്ള ജീവിതം പലരെയും നിത്യരോഗികളാക്കി . പ്രായപൂർത്തിയായ തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതായിരുന്നു കുട്ടികളെ ഖനികളിൽ ജോലിക്കായി നിയോഗിക്കുന്നതിന് ഒരു കാരണമായത്. അതോടൊപ്പം കുട്ടികൾക്ക് മാത്രം നുഴഞ്ഞുകയറാവുന്ന തുരങ്ക പാതകളിലെ ജോലിയും ഒരു കാരണമായി.
തങ്ങളുടെ മാതാപിതാക്കൾ ഖനികളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ ഭൂമിക്കടിയിലെ അവർ മുന്നേറുന്ന പാതയുടെ ആരംഭത്തിൽ ഇരുട്ടിലായിരിക്കും. ട്രാപ്പർമാർ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ഇടയ്ക്ക് ശുദ്ധ വായു കടന്നു വരാൻ ട്രാപ്പ് ഡോറുകൾ എന്ന് വിളിക്കപ്പെടുന്ന തടി വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ആയിരുന്നു ഇവരുടെ ജോലി. പലപ്പോഴും 12 മണിക്കൂറോളം ഇങ്ങനെ ഇരുട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ പാവം കുട്ടികൾ.
1842 ഓഗസ്റ്റ് 4 – ന് ബ്രിട്ടനിലെ ഖനികളിൽ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും മണ്ണിനടിയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതിന് മുൻപ് ഖനികളിൽ ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ഒരു കുടുംബത്തിൻറെ പ്രതീകാത്മകമായ ചിത്രീകരണം ഖനിയിലൂടെയുള്ള യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. ഖനികളിൽ നിന്ന് കൽക്കരി അടർത്തിയെടുക്കുന്ന മുതിർന്നവർക്ക് മാത്രമേ വെളിച്ചം നൽകുന്ന വിളക്കുകൾ ഉണ്ടായിരുന്നുളളൂ . ട്രാപ്പർമാരായും മറ്റു ജോലികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂരിരുട്ടിലാണ് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്തിനുവേണ്ടിയാണ് കുട്ടികളുടെ കാലിൽ ചരട് കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് വിശദമായി തന്നെ ഗൈഡ് മറുപടി നൽകി .ഒന്നാമത് ഇരുട്ടിൽ അവർ തുരങ്ക പാതയിലേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യത ഒഴിവാക്കുക എന്നതായിരുന്നു. അതുകൂടാതെ കുട്ടികൾ ഉറങ്ങി പോയെങ്കിൽ അവരെ വിളിച്ചുണർത്താനുമായും ഈ ചരടുകൾ ഉപയോഗിച്ചിരുന്നു! ട്രാപ്പർമാരായ ജോലിചെയ്യുന്ന കുട്ടികൾ പലപ്പോഴും ഇരുട്ടിൽ തളർന്ന് ഉറങ്ങി പോവുകയാണെങ്കിൽ മുതിർന്നവർ കാലിൽ കെട്ടിയിരുന്ന ചരട് ദൂരെ നിന്ന് വലിക്കുകയായിരുന്നു ചെയ്തിരുന്നത് . ഗൈഡിന്റെ വിവരണം ഭീതിയോടെയല്ലാതെ ശ്രവിക്കാനായില്ല .
ഭൂമിക്കടിയിലെ ഈ തുരങ്ക പാതയിൽ ഞങ്ങൾ നാലുപേർ മാത്രമേയുള്ളൂ. ആർക്കെങ്കിലും ഒരു അത്യാസന്ന നില വന്നാൽ എന്ത് ചെയ്യും. ഗൈഡിന് പെട്ടെന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായാൽ ഞങ്ങൾ മൂന്നുപേരും ഇവിടെ കുടുങ്ങി പോകുമോ ? എന്റെ മനസ്സിൽ ഈ വിധ ചോദ്യങ്ങൾ ഉണ്ടായെങ്കിലും അത് പുറത്തേയ്ക്ക് വന്നില്ല .
ഗൈഡിൻെറ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ ഖനികളിൽ മൊബൈൽ അനുവദനീയമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഖനികളിലേയ്ക്ക് കൊണ്ടുപോകാൻ സന്ദർശകർക്ക് അനുവാദമില്ല .
കോൾ മൈനിങ് മ്യൂസിയം തുടങ്ങിയപ്പോൾ മുതൽ ഗൈഡ് ആയി ജോലിചെയ്യുന്ന മൈക്ക് ഈ ഖനിയിലെ തന്നെ തൊഴിലാളി ആയിരുന്നെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. കൽക്കരി ഖനനത്തിന്റെ ഭാഗമാകാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം ആധികാരികതയോടെ കാര്യങ്ങളെ വിശദീകരിച്ചു തരാനാവും. ഖനികളിൽ തീപിടുത്തത്തിന് കാരണമാകുന്ന അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആദ്യകാലങ്ങളിൽ എലികളെയും കാനറികൾ ( ഒരു തരം ചെറുപക്ഷികൾ ) ഉപയോഗിച്ചിരുന്നതായി മൈയ്ക്ക് പറഞ്ഞു. കൂട്ടിലടച്ച ഈ ജീവികളുടെ അസ്വാഭാവിക പ്രതികരണങ്ങൾ അപകട സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ തൊഴിലാളികളെ സഹായിച്ചിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഗ്യാസ് ഡിറ്റക്ടർ സെൻസറുകൾ ഏന്നിവ അപകടങ്ങളെ കുറിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് നൽകുന്നത് ഉപയോഗിച്ച് തുടങ്ങി.
ഖനികളിൽ നിന്ന് പുറത്തുവന്നതിനുശേഷമാണ് പീറ്ററുമായി കൂടുതൽ സംസാരിച്ചത്. മുത്തശ്ശന്റെ വിയർപ്പ് വീണ ഖനി പാതയിലൂടെ യാത്ര ചെയ്തതിന്റെ ഗൃഹാതുരത്വത്തിലായിരുന്നു അദ്ദേഹം.
“ഞാൻ ഇനിയും വന്നേക്കാം…”
പിരിയാൻ നേരത്തെ പീറ്റർ ഞങ്ങളോട് പറഞ്ഞു.
മറ്റുള്ളവർക്ക് വെളിച്ചവും ഊർജവും നൽകാൻ ഇരുട്ടിലും ഇടുങ്ങിയ തുരങ്കത്തിലും നിരന്തരമായ അപകടങ്ങളിലും ജീവൻ ഹോമിക്കപ്പെട്ട ഖനി തൊഴിലാളികളുടെ വേദന മനസ്സിൽ വിങ്ങലായി കുറേക്കാലത്തേക്ക് നിലനിന്നു , മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അലൻ ചാൽക്കയുടെ പ്രസാദാത്മകമായ പുഞ്ചിരിയ്ക്കും സുഖാന്വേഷണത്തിനും മനസ്സിന്റെ വിങ്ങലുകളെ ശമിപ്പിക്കാനായില്ല .
ഖനിയിലൂടെയുള്ള യാത്രയിൽ ഞാൻ ഗൈഡിനോട് ചോദിച്ച ചോദ്യം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. ഈ ഖനി തുരങ്കത്തിൽ എത്ര മൈലുകൾ ഉണ്ടായിരിക്കും ? അതിന് കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഖനികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഖനനത്തിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെരുച്ചാഴിയുടെ തുരങ്ക പാത പോലെ ഖനനപാതകളും കൃത്യതയില്ലാതെ കാൽക്കരി തേടി നീണ്ടു നീണ്ടുപോയി. മൈൻ സേർച്ചിങ്ങിനെ കുറിച്ച് മടക്കയാത്രയിൽ ജോജി വിശദമായി പറഞ്ഞു.മൈനിങ്ങ് നിലവിലുള്ള സ്ഥലങ്ങളിൽ വീടുകൾ എടുക്കുമ്പോൾ മൈൻ സെർച്ചിങ് നടത്തിയിരിക്കണം. വീട് മേടിക്കുന്ന ആൾ ഏർപ്പെടുത്തുന്ന സോളിസിറ്റർ ആണ് ഗവൺമെൻറ് ഏജൻസിയുടെ സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കുന്നത്.
ഖനികളിൽ നിന്ന് ശേഖരിച്ച കൽക്കരിയുടെ ചെറുകഷണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളിലും അർദ്ധനഗ്നരായ കാൽക്കരി ഖനിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രം എൻറെ ഉറക്കം കെടുത്താൻ തുടങ്ങി. ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ആദ്യദിവസം മ്യൂസിയത്തിലൂടെയുള്ള യാത്രയിൽ ഇംഗ്ലണ്ടിലെ കൽക്കരി ഖനികളുടെ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു. കൽക്കരി വ്യവസായത്തിന്റെ ആദ്യ കാലഘട്ടം തുടങ്ങി വ്യവസായത്തിന്റെ ആധുനികവത്കരണത്തിന്റെ പടിപടിയായുള്ള കടന്നുവരവിന്റെ നേർ ചിത്രങ്ങൾ നന്നായിത്തന്നെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
രണ്ടാം ദിവസത്തെ സന്ദർശനം ഒരു യഥാർത്ഥ കൽക്കരി ഖനിയിലേയ്ക്കുള്ള യാത്രയായിരുന്നു. 150 മീറ്ററോളം തറനിരപ്പിൽ നിന്ന് താഴേയ്ക്കുള്ള യാത്ര. ഒരു പെരുച്ചാഴിയെപ്പോലെ ഭൂമിക്കടിയിലെ തുരങ്ക പാതയിലൂടെയുള്ള യാത്ര ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റുന്നതായിരുന്നില്ല. നേരത്തെ തന്നെ സുരക്ഷയ്ക്കായി ഹെൽമറ്റും ഖനിയുടെ ഇരുട്ടിൽ പ്രകാശത്തിനായി ടോർച്ചും കിട്ടിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ ഫോൺ ഖനിക്കുള്ളിലേയ്ക്ക് അനുവദനീയമായിരുന്നില്ല.
ഞങ്ങൾ നാലുപേർ മാത്രം. സന്ദർശകരായി ഞാനും ജോജിയും ഒരു ഇംഗ്ലീഷുകാരനും പിന്നെ ഗൈഡ് ആയ മൈക്കും മാത്രം . മൂന്നാമത്തെ ഇംഗ്ലീഷുകാരനായ സന്ദർശകനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം. ലോകത്തിലേയ്ക്ക് ഏറ്റവും പഴക്കമുള്ളതെന്ന് തോന്നിപ്പിക്കുന്ന ലിഫ്റ്റിൽ ഞങ്ങൾ പ്രവേശിച്ചു. 180 വർഷം പഴക്കമുള്ള 140 മീറ്ററിലധികം ഭൂ നിരപ്പിൽ നിന്ന് താഴ്ചയുള്ള കൽക്കരി ഖനിയിലേയ്ക്കാണ് നമ്മൾ പോകുന്നതെന്ന് ഗൈഡ് ആയി കൂടെ വരുന്ന മൈക്ക് പറഞ്ഞപ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവമായിരുന്നു എന്റെ മനസ്സിൽ.
ലിഫ്റ്റ് ചലിച്ചു തുടങ്ങി. പാതാളത്തിലേയ്ക്ക് ശരവേഗത്തിൽ പായുന്ന അവസ്ഥ. ലിഫ്റ്റിൻ്റെ ചക്രങ്ങളുടെ പേടിപ്പെടുത്തുന്ന ശബ്ദം.
ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി.
ഞാൻ ജോജിയെയും കൂടെയുള്ള സഹയാത്രികനെയും നോക്കി ഒരുപക്ഷേ അവരുടെ ഉള്ളിലും സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിരിക്കാം…
Please Stop. I want to return back…..
ഞാൻ ഗൈഡിനോട് പറഞ്ഞു…
(തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.
വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ് പദവിയും വഹിക്കുന്നുണ്ട്.
യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ സർവേ കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആർഎം റ്റി യൂണിയനിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടാം ശനിയാഴ്ചയാണ് 20000 റെയിൽവേ ജീവനക്കാർ പണിമുടക്കുന്നത്. ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാതെ മുന്നോട്ടുപോവുകയാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സർക്കാരിൻറെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് തങ്ങൾ എന്ന് ആർഎം റ്റി യൂണിയൻ പറഞ്ഞു. എന്നാൽ നിലവിൽ മുന്നോട്ട് അംഗീകരിച്ചിരിക്കുന്ന ശമ്പള ഓഫർ ജീവനക്കാർ അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.
തുടർച്ചയായ റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകൾ വലിയതോതിൽ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് 6 ആഴ്ചത്തെ വേനൽ അവധി ആയതിനാൽ അവധിക്കാല യാത്ര പദ്ധതിയിട്ടിരുന്ന ഒട്ടേറെ പേരെ റെയിൽവേ പണിമുടക്കുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ലണ്ടനിലെ ഓവലിൽ നടന്ന 5-ാം ആഷസ് ടെസ്റ്റ് പരമ്പര കാണാൻ തയ്യാറെടുത്ത ഒട്ടേറെ ക്രിക്കറ്റ് പ്രേമികളെ സമരം പ്രതികൂലമായി ബാധിച്ചു. ജൂലൈ 27 -ാം തീയതി വ്യാഴാഴ്ച മുതൽ ജൂലൈ 31 തിങ്കളാഴ്ച വരെയാണ് ആഷസ് ടെസ്റ്റ് നടക്കുന്നത്.
ഇന്നലെ ശനിയാഴ്ച നടന്ന ആർഎം റ്റി യൂണിയൻറെ സമരം അവർ പ്രഖ്യാപിച്ചിരുന്ന സമരപരമ്പരകളിലെ അവസാനത്തേതായിരുന്നു. ആർഎം റ്റി യൂണിയൻ ഇനി സമരം നടത്തുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. സമരങ്ങൾ എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നും ചർച്ചകൾക്ക് മുതിരാത്ത ഒരു സർക്കാരാണ് നമ്മൾക്ക് ഉള്ളതെന്നും ആർഎം റ്റി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിങ്ങ് പറഞ്ഞു. 4 വർഷമായി തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ അതിലും പ്രധാനപ്പെട്ട വിഷയം ജോലി വെട്ടിക്കുറയ്ക്കൽ മൂലമുള്ള പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2300 യൂണിയൻ അംഗങ്ങൾ ഈ ജോലി ഉപേക്ഷിച്ച് കേറ്ററിംഗ് , എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേയ്ക്ക് മാറാൻ പദ്ധതിയിടുന്നതായിട്ടാണ് യൂണിയൻ പറയുന്നത്.
റ്റിജി തോമസ്
ഇംഗ്ലണ്ടിൽ ഒട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നമ്മൾക്ക് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് ലഭിക്കും.
1893- ല്‍ വേതനം കുറയ്ക്കാനുള്ള ഖനി ഉടമകളുടെ ശ്രമങ്ങൾക്കെതിരെ 50,000 തൊഴിലാളികളാണ് യോർക്ക് ഷെയറിൽ ശക്തമായ സമരം നടത്തിയത്. മാസങ്ങളോളം നീണ്ടുനിന്ന സമരം അവസാനിച്ചത് ഖനി കളുടെ ഉടമസ്ഥർ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ്. 1972 ലും 1974-ലും രാജ്യമൊട്ടാകെ നടന്ന ഖനി തൊഴിലാളികളുടെ പണിമുടക്കും എടുത്തു പറയേണ്ടതാണ്. 1972 – ലെ സമരം പ്രധാനമായും ശമ്പളം വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിന് വേണ്ടിയും ആയിരുന്നെങ്കിൽ 1974 -ലെ പണിമുടക്ക് നിരവധി കൽക്കരി ഖനികൾ അടച്ചുപൂട്ടാൻ സർക്കാരെടുത്ത തീരുമാനത്തിനെതിരായിരുന്നു. ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായി മുന്നിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേകിച്ച് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത ആദ്യകാലങ്ങളിൽ മരണസംഖ്യയും ഉയർന്നതായിരുന്നു. 1862 -ൽ നോർത്ത് ആംബർലാൻഡിലെ ഹാർട്ട്ലി ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 204 ഖനി തൊഴിലാളികളാണ് മരിച്ചത്. പമ്പിങ് എൻജിന്റെ തകരാറുമൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. മീഥൈൻ വാതകവും കൽക്കരി പൊടിയും ചോർന്നുണ്ടായ സ്ഫോടനത്തിൽ 439 ഖനി തൊഴിലാളികളാണ് സൗത്ത് വെയിൽസിലെ സെൻഗനൈവ് ഖനിയിൽ ജീവൻ വെടിഞ്ഞത്. യോർക്ക് ഷെയറിലെ ബാർൺസ്ലി (Barnsley) ഓക്സ് ഖനിയിൽ ഉണ്ടായ ദുരന്തത്തിൽ 361 ഖനി തൊഴിലാളികൾ മരിച്ചു. തീ പിടിക്കുന്ന വാതകങ്ങളുടെ സാന്നിധ്യവും മെച്ചപ്പെട്ട വായു സഞ്ചാരമില്ലായ്മയും പരമ്പരാഗത രീതിയിലുള്ള വിളക്കുകളും ഉപയോഗിച്ചതുമാണ് ആദ്യകാലങ്ങളിൽ ഉണ്ടായ പല ദുരന്തങ്ങൾക്കും പ്രധാന കാരണമായത്. ഓരോ ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് ഖനികളിൽ വന്നു കൊണ്ടിരുന്നു. ഖനികളുടെ ആധുനികവത്കരണത്തിന് അനേകരുടെ ജീവൻ ബലി കൊടുത്തതിന്റെ ചരിത്രവും കോൾ മൈനിങ് മ്യൂസിയത്തിൽ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.
സമരങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രത്തിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന ചില പേരുകൾ ഉണ്ടായിരുന്നു. എട്ടും ഒൻപതും വയസ്സ് മാത്രമായ കുട്ടികളുടെ പേരുകൾ . പേരുകൾക്ക് അപ്പുറം അവരുടെ ദുരന്തത്തെ അറിയണമെങ്കിൽ നമ്മൾ പോയേ പറ്റൂ യഥാർത്ഥ ഖനികളുടെ ഭീകരതയിലേയ്ക്ക് . ഒരു പെരുച്ചാഴിയെ പോലെ 150 മീറ്ററോളം ഭൂമിക്കടിയിലുള്ള തുരങ്ക പാതയിലൂടെ മുന്നേറുമ്പോൾ ഭയം മനസ്സിനെ പൊതിയുന്നത് നമ്മൾ അറിയും. എവിടെയോ ശ്വാസം കിട്ടാതെ , തീപിടുത്തത്തിലൊ മറ്റോ അകാല മൃത്യു വരിച്ച കുട്ടികളുടെ കരച്ചിലിന്റെ മറ്റൊലികൾ ഭൂമിക്കടിയിലെ തുരങ്ക പാതയിൽ നാം ശ്വസിക്കുന്ന വായുവിൽ അലിഞ്ഞു ചേർന്നത് നമ്മൾക്ക് അനുഭവവേദ്യമാകും.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപം ഉള്ള സ്ഥലമാണ് യോർക്ക് ഷെയർ. പുരാതനകാലം മുതൽ ഒരു ഇന്ധനം എന്ന രീതിയിൽ കൽക്കരിയുടെ ഉപയോഗം ഇവിടെ നിലനിന്നിരുന്നു. യോർക്ക് ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ മധ്യ കാലഘട്ടം മുതൽ കൽക്കരി ഖനനം ഉണ്ടായിരുന്നു . എങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ഒരു വ്യവസായം എന്ന നിലയിൽ കൽക്കരി ഖനനം വളർന്നത്. ആ കാലഘട്ടത്തിൽ വെയ്ക്ക് ഫീൽഡിലും പരിസരപ്രദേശങ്ങളിലും 46 ചെറുകിട ഖനികൾ ഉണ്ടായിരുന്നു.
നാഷണൽ കോൾ മൈനിങ് മ്യൂസിയം സന്ദർശിക്കുമ്പോൾ വെയ്ക്ക് ഫീൽഡിന്റെയും യോർക്ക് ഷെയറിന്റെയും മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒട്ടാകെയുള്ള കൽക്കരി ഖനനത്തിൻ്റെ ചരിത്രം സന്ദർശകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടും.
വ്യവസായവൽക്കരണത്തിന്റെ തേരിലേറി കുതിച്ചുയർന്ന ഇംഗ്ലണ്ടിലെ തൊഴിൽ സമരങ്ങൾ പ്രധാനമായും കൽക്കരി ഖനന തൊഴിലാളികൾ നടത്തിയവയായിരുന്നു. ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനന വ്യവസായത്തെക്കുറിച്ചും ഖനി തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതും തൻറെ തൊഴിലാളിവർഗ്ഗ സിദ്ധാന്തങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാറൽ മാർക്സ് ദൃഷ്ടാന്തമായി എടുത്തിട്ടുണ്ട്. തന്റെ പല ലേഖനങ്ങളിലും കൽക്കരി ഖനന തൊഴിലാളികളെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളായി മാർക്സ് പ്രതിഷ്ഠിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൽക്കരി ഖനനത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ കൽക്കരി വ്യവസായത്തിന്റെ ദേശസാത്ക്കാരം നടന്നു. ഇത് ഒരു പരുധിവരെ സ്വകാര്യ മുതലാളിമാരുടെ തൊഴിൽ പീഡനങ്ങൾക്ക് അറുതി വരുത്താൻ സഹായിച്ചു. ഇംഗ്ലണ്ടിലെ കൽഹരി ഖനന വ്യവസായം 20-ാം നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. 1990 കളോടെ ഇംഗ്ലണ്ടിലെ മിക്ക ഖനികളും അടച്ചുപൂട്ടി. അതിൻറെ ഫലമായി ഖനികളിൽ ജോലി ചെയ്തിരുന്ന പല തൊഴിലാളികൾക്കും ജോലി നഷ്ടമുണ്ടായി.
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര നാളുകളിലൂടെയാണ് സന്ദർശകന്റെ മനസ്സ് സഞ്ചരിക്കുന്നത്. അതോടൊപ്പം ഖനി തൊഴിലാളികൾ അടിച്ചമർത്തലത്തിനെതിരെ നടത്തിയ ഐതിഹാസിക സമരങ്ങളുടെ രേഖാചിത്രവും ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
കുറച്ച് നാളത്തേയ്ക്ക് എൻറെ ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം. ബ്രിട്ടന്റെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിലെ കരിപിടിച്ച ജീവിതങ്ങളും ദുരവസ്ഥകളും ഏറെ നാൾ നമ്മുടെ മനസ്സിൽ തളംകെട്ടി നിൽക്കും. കൽക്കരി ഖനനത്തിനായി ഇരുണ്ട തുരങ്കങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചു കുട്ടികളുൾപ്പെടെയുള്ളവരുടെ ദീനരോദനം നമ്മുടെ സ്വപ്നങ്ങളിൽ പോലും കുറെ നാളത്തേയ്ക്ക് കണ്ണീരണിയിക്കും. ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.
യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിലാണ് നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്. ജോജിയുടെ വീട്ടിൽ നിന്ന് കാറിൽ 20 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രം. രണ്ടു ദിവസമായിട്ടാണ് ഞങ്ങളുടെ മ്യൂസിയം സന്ദർശനം പൂർത്തിയായത്.
ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ച കൽക്കരി ഖനനത്തിൻ്റെ തോളിലേറിയായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടന്റെ വ്യവസായിക പൈതൃകത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യമാണ് മൈനിങ് മ്യൂസിയം. ആദ്യകാലത്ത് കൽക്കരി ഖനന തൊഴിലാളികളുടെ കരിപിടിച്ച ജീവിതത്തെ അനാവരണം ചെയ്യുന്ന ഒട്ടേറെ കാഴ്ചകൾ മ്യൂസിയം നമ്മൾക്ക് സമ്മാനിക്കും. കൽക്കരി ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങി ആധുനികവൽക്കരണത്തിന്റെ വരെയുള്ള ചരിത്രം സന്ദർശകർക്ക് അനാവരണം ചെയ്യുന്നതിൽ മ്യൂസിയം വിജയിച്ചു എന്ന് തന്നെ പറയാം.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇംഗ്ലണ്ടിലെ കൽക്കരി ഉപയോഗത്തിനും ഖനനത്തിനും. രാജ്യത്തിൻറെ വികസനം രൂപപ്പെടുത്തുന്നതിനും വ്യവസായിക വിപ്ലവത്തിന് ആക്കം കൂട്ടുന്നതിനും കൽക്കരി ഖനനത്തിന് നിർണായക പങ്കുണ്ട്.
കൽക്കരി വ്യവസായം ഇംഗ്ലണ്ടിൽ വേരുപിടിച്ച് വളർന്നതിൽ അത്ഭുതമില്ല. സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചത് ഇംഗ്ലീഷ് എൻജിനീയറായ തോമസ് സേവേരി ആണ് . തുടർന്ന് പരിഷ്കരിച്ച സ്റ്റീം എൻജിൻ വികസിപ്പിച്ച തോമസ് ന്യൂകോമനും ഇംഗ്ലീഷുകാരനായിരുന്നു. 1764 -ൽ സ്റ്റീം എൻജിൻ ഇന്നത്തെ രൂപത്തിൽ വികസിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ജെയിംസ് വാട്ട് സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ആ നേട്ടം സ്വന്തമാക്കിയത്.
ഇവയൊക്കെ ഇംഗ്ലണ്ടിൻ്റെ വ്യവസായ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്.
( തുടരും )
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.
ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.
ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.
വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.
വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .
ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.
ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .
കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.
രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത് തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
തുടരും….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ്
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക് ക്ഷെയറിന്റെ ഭാഗമാണ് നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാവുന്ന വെയ്ക്ക് ഫീൽഡ് പട്ടണം . ഡ്യൂക്ക് ഓഫ് യോർക്ക് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത 1460-ലെ യുദ്ധം നടന്നത് വെയ്ക്ക് ഫീൽഡിൽ ആണ് . 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി ഇംഗ്ലണ്ടിൽ നടന്ന വ്യവസായ വിപ്ലവ കാലത്താണ് വെയ്ക്ക് ഫീൽഡ് വൻ പുരോഗതി ആർജ്ജിച്ചത്. അതിന് ഒരു പരുധിവരെ വെയ്ക്ക് ഫീൽഡിലെ കനാൽ സംവിധാനവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രഭാത സവാരിയുടെ ഭാഗമായി രണ്ട് പ്രാവശ്യം വെയിക്ക് ഫീൽഡിലെ കനാലിന്റെ തീരത്ത് എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അത് പിന്നീട് പറയാം.
20-ാം നൂറ്റാണ്ടിൽ വെയ്ക്ക് ഫീൽഡ് അറിയപ്പെടുന്ന ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച എല്ലാ വിശുദ്ധന്മാർക്കുമായി സമർപ്പിച്ചിരിക്കുന്ന വെയ്ക്ക് ഫീൽഡ് കത്തീഡ്രൽ, നാഷണൽ കോൾ മൈനിങ് മ്യൂസിയം തുടങ്ങി ഒട്ടേറെ സന്ദർശക പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പ്രശസ്തമാണ് ഈ നഗരം . ഏകദേശം 150 ഓളം മലയാളി കുടുംബങ്ങളാണ് വെയ്ക്ക് ഫീൽഡിൽ ഉള്ളതെന്ന് ജോജി പറഞ്ഞു. വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് എന്നീ അസോസിയേഷനുകളുടെ സാന്നിധ്യം പരസ്പരം സഹകരിക്കാനും സഹായിക്കാനും മലയാളികളെ ഒട്ടേറെ സഹായിക്കുന്നുണ്ട്.
രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് യുകെയുടെ ആരോഗ്യരംഗത്തേയ്ക്ക് മലയാളി നേഴ്സുമാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ആ സമയത്ത് വെയ്ക്ക് ഫീൽഡിൽ വന്ന ആദ്യ മലയാളിയാണ് സാജൻ സെബാസ്റ്റ്യനും ബിന്ദുവും . അതിനുമുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഡോ. ഏലമ്മ മാത്യുവിനെ പോലുള്ള ചുരുക്കം ചില മലയാളികളെ വെയ്ക്ക് ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ.
സാജൻ സെബാസ്റ്റ്യനെയും ബിന്ദു സാജനെയും മക്കളായ ബിന്ദ്യയെയും മിയയെയും ജോജിയുടെയും മിനിയുടെയും സുഹൃത്തുക്കൾ എന്ന നിലയിൽ ഏറെ നാളായി എനിക്ക് പരിചയമുണ്ട്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് സാജൻ ചേട്ടൻറെ സ്വദേശം . യുകെയിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോൾ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.
വളരെ അവിചാരിതമായിട്ടാണ് സാജൻ ചേട്ടനുമായി വെയ്ക്ക് ഫീൽഡിൽ ഒരു ഔട്ടിങ്ങിനു പോയത്.
യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വെയ്ക്ക് ഫീൽഡിൽ ഇത്രമാത്രം മലയാളികൾ ഉള്ളതിന്റെ പ്രധാന കാരണം പിൻറർ ഫീൽഡ് ഹോസ്പിറ്റൽ ആണെന്ന് സാജൻ ചേട്ടൻ പറഞ്ഞു . പിൻഡർ ഫീൽഡ് ഹോസ്പിറ്റൽ മിഡ് യോർക്ക് ക്ഷെയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഭാഗമാണ്. ഹോസ്പിറ്റലിലെ വിശാലമായ സമുച്ചയം, ബസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഞങ്ങൾ കാറിൽ യാത്ര ചെയ്തു.
മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. പലപ്പോഴും ദൂരെ കാണാൻ പറ്റുന്ന രീതിയിലുള്ള ചക്രവാളത്തിന്റെയും നീലാകാശത്തിന്റെയും ഭംഗി നമുക്ക് അവിസ്മരണീയമായ അനുഭൂതി പ്രദാനം ചെയ്യും. പാതയുടെ ഇരുവശത്തുമുള്ള മനോഹരമായ വൃക്ഷങ്ങളുടെ ഭംഗി മോഹിപ്പിക്കുന്നതാണ്.
പല സ്ഥലങ്ങളെ കുറിച്ച് രസകരമായ വിവരങ്ങൾ നൽകിയത് അദ്ദേഹത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമാക്കി . സാജൻ ചേട്ടനുമായുള്ള സംസാരത്തിൽ എനിക്ക് കിട്ടിയ ഒരു പുതിയ അറിവ് നമ്മുടെ നാടിനെ അപേക്ഷിച്ച് യുകെയിൽ ഡിപ്രഷൻ റേറ്റ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ബ്രിട്ടന്റെ കാലാവസ്ഥപരമായ പ്രത്യേകതകളാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
യുകെയുടെ കാലാവസ്ഥ പലപ്പോഴും മേഘാവൃതമായതും മഴയുള്ളതുമാണ്. ഇതിനു പുറമേയാണ് പകൽ വെളിച്ചക്കുറവുള്ള ശൈത്യകാലം . സീസൺ അഫക്റ്റീവ് ഡിസോർഡർ പോലുള്ള വിഷാദരോഗങ്ങൾ കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് ഇവിടെയുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യപ്രകാശം കുറയുന്നത് മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവയ്ക്കുന്ന വഹിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കുറയ്ക്കുന്നതിന് കാരണമായേക്കും. പകലിന്റെ ദൈർഘകുറവാണ് യുകെയിലെ വിഷാദ രോഗനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെത്തി. വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചുള്ള തൻറെ മനസ്സിലുള്ള പദ്ധതികൾ അദ്ദേഹം എന്നോട് പറഞ്ഞു. സാജൻ ചേട്ടൻറെ മൂത്തമകൾ ബിന്ദ്യാ സാജൻ ഡോക്ടറാണ്. രണ്ടാമത്തെ മകൾ മിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ ജോലി ചെയ്യുന്നത് പിൻറർ ഫീൽഡ് ഹോസ്പിറ്റലിലാണ്.
സാജൻ ചേട്ടൻറെ വീട്ടിൽനിന്ന് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് മഞ്ജുഷിന്റെയും ബിന്ദുവിന്റെയും വീട്ടിലേയ്ക്കാണ് . മഞ്ജുഷിന്റെ സ്വദേശം കോട്ടയത്തിനടുത്തുള്ള പിറവമാണ്. ഷെഫായിട്ടാണ് മഞ്ജുഷ് ജോലി ചെയ്യുന്നത് . ബിന്ദു പിന്റർഫീൽഡ് ഹോസ്പിറ്റലിലെ നേഴ്സാണ് . പല സൗഹൃദ കൂട്ടായ്മകളിലും സ്വാദേറിയ വിഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും എല്ലാവരുടെയും ഹൃദയം കവരുന്ന മഞ്ജുഷിന്റെ വീട്ടിൽ നല്ലൊരു കോർട്ടിയാർഡുണ്ട്. മനോഹരമായ ആപ്പിൾ മരം കായ്ച്ച് നിൽക്കുന്ന കോർട്ടിയാർഡിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.
മറ്റൊരവസരത്തിൽ എന്നെ കണ്ടപ്പോൾ ഒരു ദിവസം ലീഡ്സ് മുഴുവൻ ചുറ്റിക്കറങ്ങാമെന്ന് മഞ്ജുഷ് എന്നോട് പറഞ്ഞിരുന്നു. പക്ഷേ രണ്ടാഴ്ചക്കാലം മാത്രം യുകെയിലുണ്ടായിരുന്ന എനിക്ക് അതിന് സമയം കണ്ടെത്താനായില്ല. യുകെയിൽ നിന്ന് പോരുന്നതിന് ഏതാനും ദിവസം മുന്നെയും ജോജിയുടെയും ഭാര്യ മിനി ജോജിയുടെ ഒപ്പം ഞങ്ങൾ മഞ്ജുഷിനെയും ബിന്ദുവിനെയും സന്ദർശിച്ചു. അന്ന് അവരുടെ വീട്ടിൽ മക്കളായ ആൻമേരിയും അന്നയും ഉണ്ടായിരുന്നു .
തിരിച്ച് കേരളത്തിൽ വന്നതിനുശേഷം മഞ്ജുഷിന് രോഗം അധികരിച്ച് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഞാൻ മഞ്ജുഷിനോടും ബിന്ദുവിനോടും സംസാരിച്ചിരുന്നു . റ്റിജിയെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് മഞ്ജുഷ് സംസാരം ആരംഭിച്ചത്. എനിക്ക് സംസാരിക്കാൻ അധികം വാക്കുകളില്ലായിരുന്നു. ഒരു ആകുലതകളുമില്ലാതെ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്ന് മഞ്ജുഷ് പറഞ്ഞു. മഞ്ജുഷിന്റെ രോഗവിവരം അറിഞ്ഞപ്പോഴും മരണശേഷവും എൻറെ മനസ്സിൽ ആ മനുഷ്യൻ പകർന്നു നൽകിയ സൗമ്യതയും സ്നേഹവും പുഞ്ചിരിയും മരിക്കാത്ത ഓർമ്മകളായി നിലനിന്നു . അവസാനം മഞ്ജുഷിനെ കാണുന്നത് അദ്ദേഹത്തിൻറെ മൃതസംസ്കാരത്തിന് പിറവത്തെ വീട്ടിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് . തിരിച്ച് കേരളത്തിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞത് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .
ഞാൻ യുകെയിൽ വച്ച് മഞ്ജുഷിനെ സന്ദർശിച്ചതിന് രണ്ടുവർഷം മുൻപേ അദ്ദേഹം രോഗബാധിതനായിരുന്നു. തൻറെ രോഗവിവരത്തെ കുറിച്ച് എല്ലാവിധ അറിവുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ അത് മഞ്ജുഷ് മറ്റാരോടും പങ്കുവച്ചിരുന്നില്ല , സ്വന്തം ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടു പോലും . ഉള്ളിന്റെ ഉള്ളിൽ മരണത്തിൻറെ കാലൊച്ചകൾ കേൾക്കുമ്പോഴും ചിരിച്ച് സന്തോഷിച്ച് സൗഹൃദത്തോടെ മറ്റുള്ളവരോട് ഒരു അവദൂതനെ പോലെ ഇടപെടാൻ ഈ ലോകത്തു തന്നെ ആർക്കാവും ? ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു മാറ്റണമെന്ന് കരഞ്ഞ് നിലവിളിക്കാത്ത ആരുണ്ടാവും ? അതായിരുന്നു മഞ്ജുഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.
അവിചാരിതമായി കണ്ടുമുട്ടുന്ന, പ്രകാശം പരത്തുന്ന ഇത്തരം സൗഹൃദത്തിന്റെ ഈ തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ് . പ്രിയ സുഹൃത്തിന് വിട.
യുകെ സ്മൃതികളുടെ കൂടുതൽ അനുഭവങ്ങൾ അടുത്തയാഴ്ച തുടരും….
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി