literature

ലിജി എബ്രഹാം

കാലത്തെ ഉടുത്തൊരുങ്ങുമ്പോൾ പതിവിൽ കവിഞ്ഞൊരു ഉത്സാഹം തോന്നിയോ ? ഉടുപ്പുകൾ മാറിമാറി ധരിച്ചുനോക്കുമ്പോൾ ഒന്നും ചേരാത്തപോലെ . ആ പഴയ ഞാനല്ലല്ലോ ഇപ്പോ. കാലങ്ങൾ കഴിഞ്ഞുപോയതെത്രവേഗം. യൗ വ്വനകാലത്തിലെ പ്രസരിപ്പിനും സൗന്ദര്യത്തിനും മങ്ങലേറ്റോ. കണ്ടാൽ തിരിച്ചറിഞ്ഞില്ലെങ്കിലോ ???…..

ഒരു നൂറായിരം ചിന്തകൾ ……എത്ര ഒരുങ്ങിയിട്ടും മുഖത്തെ ചുളിവുകൾ മറയ്ക്കാനാവുന്നില്ല. കാലം നമ്മേ ഒത്തിരി മാറ്റിയിരിക്കുന്നു. തലേദിവസം രാത്രിയിൽ ഉറങ്ങാത്തതിന്റെ ക്ഷീണം, കൺതടങ്ങൾ കൂടുതൽ തൂങ്ങിപോയി. എങ്ങനെ ഉറങ്ങാനാകും ? നേരിട്ടു കാണുവാൻ പോകുന്ന കൂട്ടുകാർ വെറും കൂട്ടുകാർ മാത്രമല്ലല്ലോ …… എന്തിനും ഏതിനും കൂടെ നിന്നവർ , മുന്നോട്ടു വളർന്നു ജീവിതത്തിലെ ഓരോ സ്ഥാനമാനങ്ങൾ നേടുവാൻ കൂടെയുണ്ടായിരുന്നവർ . സഹോദരങ്ങളെക്കാൾ അടുപ്പമുള്ളവർ . ആരൊക്കെയോ ആണവർ ഇപ്പഴും. വാർദ്ധക്യത്തിന്റെ വാതുക്കൽ നിൽക്കുമ്പഴും തമ്മിൽ കാണുകയോ , വിളിച്ചു സംസാരിക്കുകയോ നന്നേ കുറവ്. എന്നാലും ഈ ജീവിതത്തിലെ പ്രധാന കണ്ണികളാണവർ അല്ലേ ?

ഓർക്കാനൊത്തിരി മധുരനൊമ്പരങ്ങൾ കൂടി ഉണ്ടല്ലോ. തേങ്ങുന്ന ഹ്രൃദയത്തോടെ , ഒരിക്കലും മനസ് തുറന്നൊന്നു സംസാരിക്കാതെ പരസ്പരം പങ്കുവെക്കാത്ത സ്നേഹത്തിന്റെ അണയാത്ത ഓർമ്മകൾ. പുറകോട്ടു തിരിഞ്ഞുനോക്കിയാൽ ഒരു തീരുമാനങ്ങളുമില്ലാത്ത ഒരു ഉറപ്പും ഇല്ലാത്ത ജീവിതത്തിലൂടെ വഴിപിരിഞ്ഞു ജീവിതം നയിക്കുന്നവർ. അത്രയ്ക്കു തിരക്കുപിടിച്ച ജീവിതം ആയിരുന്നോ ? ……ആവോ ?….,.ഇതാകും അല്ലേ ജീവിതം എന്നൊക്കെ പറഞ്ഞാൽ. അറിയില്ല. എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ വേണ്ടാന്ന് വെച്ച് എവിടെയൊക്കെയോ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു …,….മനസിനെ തണുപ്പിക്കുവാനായ് നനുനനുത്ത് പുഞ്ചിരി തൂകി തണുത്ത കാറ്റ് വീശിയടിക്കുമ്പഴും മനസ് മന്ത്രിച്ചുവോ ? …….. ആ പഴയകാലം ……തിരിച്ചുവന്നിരുന്നെങ്കിൽ …….

 

ലിജി എബ്രഹാം : എറണാകുളം സ്വദേശി. സ്കൂളുകളിൽ കൗൺസിലിംഗ് ക്ലാസുകൾ നടത്തുന്നു. കൂടാതെ ജനറലായി കൗൺസിലിംഗ് ക്ലാസുകൾ എടുക്കുന്നു. ആശ്വാസ് എന്ന പേരിലുള്ള ലേഡീസ് എംപവർമെൻറ് എന്ന സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . ഹ്യൂമൻ റൈറ്റ്സ് മിഷൻ എന്ന സംഘടനയുടെ ഓൾ കേരള വൈസ് പ്രസിഡൻ്റാണ്. കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട് . കോളേജിൽ പഠിച്ച കാലം തൊട്ട് സ്പോർട്സിൽ സജീവമാണ് .

മെട്രിസ് ഫിലിപ്പ്

ചിരിക്കു, പിണങ്ങാൻ സമയമില്ല… മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്ല്യം…

എന്തെന്നാൽ മനുഷ്യരെല്ലാം പുൽകൊടിക്ക് തുല്യമാണ്, അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽകൊടികൾ വാടികരിയുന്നു. പൂക്കൾ കൊഴിഞ്ഞു വീഴുന്നു. (1 പത്രോസ് 1:24).

ലോകം മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രീയ നടൻ മമ്മൂക്കാ കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂൽ ഇപ്രകാരം പറഞ്ഞു,
എത്രനാൾ അവർ എന്നെ ഓർക്കും?
ഒരു വർഷം, 10 വർഷം, 15 വർഷം? തീർന്നു
ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്.
അത് ആർക്കും സംഭവിക്കില്ല.
വലിയ മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്.
പരിമിതമായ ആളുകൾ മാത്രമേ ഓർമ്മയുള്ളൂ. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാളാണ് ഞാൻ.
അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും? ഒരു വർഷത്തിൽ കൂടുതൽ? അതിനൊന്നും പ്രതീക്ഷയില്ല.
ഒരിക്കൽ നിങ്ങൾ ലോകത്തിൽ ഇല്ലെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?
എല്ലാവരും വിചാരിക്കും അവരെ ഓർത്തു പോകുമെന്ന്, ഇല്ല….

ഈ വാക്കുകൾ 100% ശരി അല്ലെ. എത്ര വലിയ ആളുകൾ ആണെങ്കിലും ഓർമ്മിക്കലിന്റെ ദിനങ്ങൾ വളരെ വളരെ കുറവായിരിക്കും. ഒരു വ്യക്തിയുടെ മരണം അറിഞ്ഞാൽ വെറും 20-45 സെക്കൻ്റുകൾ മാത്രമേ മനുഷ്യ മനസ്സിൽ നില്ക്കു എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ നമ്മളൊക്കെ യേശുവിനെ സ്നേഹിക്കുന്നു ഓർക്കുന്നു, ആരാധിക്കുന്നു. ലോകത്തിലേക്ക്, സമാധാനത്തിന്റെ സന്ദേശവുമായി ബെത്‌ലഹേമിലെ, കാലി തൊഴുത്തിൽ പിറന്നു വീണ യേശുനാഥൻ. നസ്രത്തിൽ , തന്റെ മാതാവ് മറിയത്തോടും പിതാവ് ജോസഫിനോടൊപ്പം വളർന്ന് വലുതായി, തന്റെ സ്വർഗസ്ഥനായ പിതാവ് ഏല്പിച്ച കാര്യങ്ങൾ ഉപമയിലൂടെയും, അത്ഭത പ്രവർത്തികളിലൂടെയും രോഗികളെ സുഖപെടുത്തിയും ജീവിച്ചു പോന്ന യേശു നാഥനെ, തന്റെ പ്രിയ ശിഷ്യൻ തന്നെ ചുംബനം കൊണ്ട് ഒറ്റി കൊടുത്ത്, കാൽവരി കുന്നിലേക്ക്, തനിക്ക് ശിക്ഷ വിധിച്ച കുരിശു മരണത്തിന്റെ പൂർത്തീകരണത്തിനായി, ഭാരമുള്ള കുരിശും ചുമന്നു കൊണ്ട്, ചാട്ടവാറിന്റെ അടിയാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാൻ ഒരു പാട് ആളുകൾ വന്നില്ല. ഓർഷേലേം പുത്രിമാരോട്, യേശു പറഞ്ഞത്, എന്നെ ഓർത്ത് കരയാതെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ എന്നാണ്. കുരിശിൽ കിടന്ന് മരിച്ച യേശുനാഥനെ, നമ്മുടെയൊക്കെ തലമുറകളിൽ പെട്ടവർ ആരും നേരിട്ട് കണ്ടിട്ടില്ല. വി. ബൈബിൾ വഴിയാണ് നമ്മളൊക്കെ യേശുവിനെ കുറിച്ച് അറിഞ്ഞതും, നമ്മൾ പ്രാർത്ഥിക്കുന്നതും.

2000 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളൊക്കെ യേശുവിനെ ഓർക്കുന്നു. എന്നാൽ, നമ്മുടെ ഇടയിൽ നിന്നും, ഇന്നലെ, കഴിഞ്ഞ ആഴ്ചയിൽ, കഴിഞ്ഞ മാസം മരണപെട്ടു പോയവരെ കുറിച്ച് ഓർക്കുന്നുണ്ടോ. ഇല്ലേ ഇല്ല. മനുഷ്യന്, മറവി എന്നത് നൽകിയത് കൊണ്ടും, മനുഷ്യ ബന്ധങ്ങളുടെ ആഴത്തിന്റെ കുറവ് കൊണ്ടും, ന്യൂ ജനറേഷൻ ജീവിത രീതികൾ കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര വലിയ സ്നേഹം ഉള്ളവർ ആണെങ്കിലും, കാണാമറയത്തേക്ക് കടന്നു പോയാൽ, ഓർമ്മകളുടെ കുറവുകൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ, പയ്യെ പയ്യെ ഇല്ലാതെ ആകും. ഇതൊരു സത്യമായ കാര്യമല്ലെ.

പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പൂന്തോട്ടം, എല്ലാവരെയും ആകർഷിക്കും, എന്നാൽ, കൊഴിഞ്ഞു വീണ പൂക്കളെ ആരും നോക്കാറില്ല. ഈ ലോകത്തിലെ നമ്മുടെയൊക്കെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. ഓരോ നിമിഷങ്ങളും വിലയേറിയതാണ്. ഈ ജീവിത കാലത്ത് മറ്റുള്ളവരുടെ പിടിച്ചുപറിച്ചും, അഴിമതി നടത്തിയും സമ്പാദിക്കുന്നത്, അനുഭവിക്കാൻ കൂടി യോഗം ഉണ്ടാകണം. അങ്ങനെ സമ്പാദിക്കുന്നതിന് ആയുസുണ്ടാകില്ല. ചിരിക്കാൻ പോലും മനസ്സിലാത്ത എത്രയോ ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. അവരുടെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിപോകാൻ വെറും നിമിഷങ്ങൾ മതി.

നൂറായിരം സ്നേഹിതർ നമ്മൾക്ക് ഉണ്ട്. എന്നാൽ അവരിൽ, എത്ര ആളുകൾ നമ്മളെ ദിവസവും ഓർക്കുന്നുണ്ടാകും, വളരെ വളരെ കുറച്ചു ആളുകൾ മാത്രം. പുതിയ സമൂഹ്യ ചുറ്റുപാടുകളിൽ, എല്ലാം വെറും ഒരു മായാ ലോകമാണെന്ന് നമ്മളൊക്കെ ഓർക്കുക. ആർക്കും ഒന്നിനും നേരമില്ല.

സ്നേഹിച്ചും സഹായിച്ചും ജീവിക്കാം. നമ്മളെ സ്‌നേഹിക്കുന്നവരെയും നമ്മളെ സഹായിച്ചവരെയും മറക്കരുത്. നമ്മളൊക്കെ കടന്നു പോയാലും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. ആരും ആരെയും എന്നും ഓർത്തിരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക. എതിരെ വരുന്ന അപരിചിതന് ഒരു ചെറു പുഞ്ചിരി നൽകുക. സ്നേഹം വാരി വിതറാം. വെള്ളത്തിന്റെ കൂടെ ഒഴുകി നീന്തുന്നതാണ് നല്ലത്.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

റ്റിജി തോമസ്

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങൾ വായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണ്. ആഴ്ചപതിപ്പിൽ തുടർ അധ്യായങ്ങൾ വായിക്കുന്നില്ലെന്ന് അന്നേ തീരുമാനിച്ചു. കാരണം ചില പുസ്തകങ്ങൾ ഓരോരോ ആഴ്ചയുടെ ഇടവേളകളിൽ വായിക്കാനുള്ളതല്ല. തുടർ വായനയിലൂടെ ആസ്വദിക്കാനുള്ളതാണ്. അത്രമാത്രമാണ് ആദ്യ രണ്ട് അധ്യായങ്ങളുടെ മനോഹാരിത. പിന്നീട് നാളുകൾക്ക് ശേഷമാണ് ആയിരത്തിലധികം പേജുകളുള്ള പുസ്തകം വായനയ്ക്കായി കൈയ്യിലെത്തി ചേർന്നത്.

പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വ്യക്തികളുടെയും നാടിന്റെയും സമൂഹത്തിന്റെയും രേഖാ ചിത്രങ്ങൾ ഒട്ടേറെ നാൾ മനസ്സിൽ ഒളി മങ്ങാതെ നിൽക്കും . 2022ലെ വയലാർ അവാർഡ് ലഭിച്ച പുസ്തകമാണ് ജീവിതം ഒരു പെൻഡുലം. ആത്മകഥയാണ് ഈ പുസ്തകം എങ്കിലും അതിനപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഒട്ടേറെ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച മലയാളികൾ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ എഴുതിയ ആദരണീയനായ എഴുത്തുകാരന്റെ രചനാ ശൈലി തന്നെയാണ് അതിന് പ്രധാന കാരണം.

മലയാളത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ആത്മകഥ ജീവിതം ഒരു പെൻഡുലം ആയിരിക്കും. ഒരുപക്ഷേ ഇത്രമാത്രം സംഭാഷണങ്ങൾ നിറഞ്ഞ ഒരു ആത്മകഥാ രചന ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നതും സംശയം തന്നെ . ഓർമ്മകളുടെ നാൾ വഴികളിലൂടെ ഒരാൾക്ക് ഇത്രമാത്രം സൂക്ഷ്മതയോടെ തിരിഞ്ഞു നടക്കാനാകുമോ? പലപ്പോഴും സംഭവങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോൾ ഓരോ താളിലും ശ്രീകുമാരൻ തമ്പി നമ്മെ അതിശയിപ്പിക്കുന്നത് ജീവിത മുഹൂർത്തങ്ങളുടെയും ഭാഷാ സൗന്ദര്യത്തിനും ഒപ്പം തൻറെ ഓർമ്മശക്തി കൂടെ കൊണ്ടായിരിക്കും. താൻ എഴുതിയ സിനിമാഗാനങ്ങളുടെയും കവിതകളുടെയും പിന്നിലെ ജീവിതമുഹൂര്തങ്ങളുടെ പ്രചോദനം അദ്ദേഹം ആത്മകഥയിൽ വരച്ചുകാട്ടുന്നുണ്ട്. ആയിരത്തോളം പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിൻറെ ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും നമ്മൾക്ക് വർഷങ്ങളോളം പരിചയമുള്ളവരായി മാറും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഡോ. മായാഗോപിനാഥ്

അമ്മേ ദേ നോക്കിയേ എനിക്കിന്ന് സ്കൂളിൽ നിന്ന് കിട്ടിയതാ ഈ മാവിന്റെ തൈ.”

വലിയ സന്തോഷത്തോടെയാണ് വിനുക്കുട്ടൻ പരിസ്ഥിതി ദിനത്തോsനുബന്ധിച്ചു സ്കൂളിൽ നിന്ന് കിട്ടിയ ആ തൈ കൊണ്ടുവന്നത്.

നമ്മളിതു എവിടെ നടും അമ്മേ?

വിനുക്കുട്ടന് മരം നടാൻ ധൃതിയായി.എന്റെ മലയാളം മിസ്സ്‌ പറഞ്ഞു നമ്മുടെ ലൈഫ് ടൈമിൽ നമ്മൾ പത്തു മരമെങ്കിലും നടണമെന്ന്‌. ഒരഞ്ചു വയസുകാരന്റെ നിഷ്കളങ്കത നിറഞ്ഞ ചിരിയോടും ഉൽസാഹത്തോടും കൂടി അവൻ അത് പറഞ്ഞപ്പോൾ മാലതി ഓർത്തു.

ചെറിയ ഒരു പൂച്ചെടി ആയിരുന്നെങ്കിൽ ചെടിച്ചട്ടിയിൽ വച്ച് ബാൽക്കണിയിൽ വക്കാമായിരുന്നു. ഇതിപ്പോൾ മാവിന്റെ തൈയ്യല്ലേ?

ആദ്യം മോൻ മേലുകഴുകി വന്ന് ഭക്ഷണം കഴിക്ക്. അച്ഛൻ വരട്ടെ. നമുക്ക് വഴിയുണ്ടാക്കാം.

“നീ ഇവിടെ ഇരിക്കണെ . ഞാൻ കുളിച്ചിട്ടു വരാമേ.’അവൻ അരുമയോടെ ആ തൈ തലോടി വാഷ്ബാസിന്റെ താഴെ വച്ചു.
“കുറച്ചു വെള്ളം കൊടുക്കട്ടെ അമ്മേ “ചോദിച്ചു തീരും മുന്നെ അവൻ ടാപ്പിൽ നിന്ന് കൈകുമ്പിളിൽ വെള്ളം നിറച്ച് ചെടികവറിന്മേൽ ഒഴിച്ചു

ചെറിയ സമയത്തിനുള്ളിൽ തന്നെ ആ കുരുന്നു തൈയ്യോട് അവൻ ഒരാത്മബന്ധം സ്ഥാപിച്ചത് മാലതി തിരിച്ചറിഞ്ഞു.

ഭക്ഷണം കഴിക്കുമ്പോൾ അവൻ ചോദിച്ചു കൊണ്ടേയിരുന്നു.
“എനിക്കീ മാവിൽ നിന്ന് മാമ്പഴം എന്ന് കിട്ടുമമ്മേ?
അവന്റെ മനസ്സിൽ അവൻ ആ തളിർ മരം നട്ടു കഴിഞ്ഞിരുന്നു.

മോനെ പല പല വെറൈറ്റി മാവുകളുണ്ടിപ്പോൾ.. ചിലതു രണ്ടു വർഷത്തിലൊക്കെ കായ്ക്കും.
ഇത് ഏത് തരമാണെന്ന് അമ്മയ്ക്കറിയില്ലലോ..

അച്ഛനെ വിളിച്ചു നേരത്തേ വരാൻ പറയമ്മേ..
അവൻ തിടുക്കം കൂട്ടി.

വേഗം ഹോം വർക്കൊക്കെ ചെയ്തു തീർക്കു. മാലതി പറഞ്ഞു.

” അച്ഛൻ വരും മുന്നെ നമുക്കിതു ബാൽക്കണിയിൽ നട്ടാലോ അമ്മേ?”

അപ്പൂപ്പന്റെ വീട്ടിലെ മാവ് മോൻ കണ്ടിട്ടില്ലേ?ഒരുപാടു വലുതല്ലേ? മാവിനൊക്കെ വളരാൻ ഒരുപാടിടം വേണം വിനുക്കുട്ടാ. വലിയ വേരുകൾ മണ്ണിൽ ആഴത്തിൽ ഇറങ്ങി പോയാണ് മരം കാറ്റത്തൊക്കെ വീഴാതെ കൈകൾ മുകളിലോട്ടുയർത്തി നിൽക്കുന്നത്. അത് കൊണ്ട് നമുക്കിതു ബാൽക്കണിൽ വക്കാൻ പറ്റില്ല മോനെ
മാലതി അത് പറഞ്ഞപ്പോൾ അവന് സങ്കടമായി.

എന്താമ്മേ അച്ഛൻ നമുക്ക് മുറ്റമുള്ള വീട് വാങ്ങാത്തെ? എങ്കിൽ നമുക്ക് നിറയെ മരങ്ങൾ നടാരുന്നല്ലോ..

വിനുക്കുട്ടൻ തറയിലിരുന്നു തളിർ ചെടിയെ തലോടി.
രണ്ടു തളിരുകൾ പരസ്പരം സ്വകാര്യം പറഞ്ഞു..
“ടാ നിന്നേ ഞാൻ എവിടെ നടും? “അവൻ
ആ കുഞ്ഞ് ചെടിയോട് കിന്നാരം പറഞ്ഞും അതിന്റെ ഇലകളെ തലോടിയും ഇരുന്നപ്പോളാണ് കിരൺ വന്നത്.

അച്ഛാ ദേ നോക്കിയേ ഇത് കണ്ടോ?
കിരൺ ഒരു കയ്യിൽ ഫോൺ പിടിച്ചു മറുകയ്യിൽ നിന്ന് ബാഗ് താഴെ വച്ച് നെക്ക് ടൈ ലൂസാക്കി മോനെ നോക്കി ചിരിച്ചു തലകുലുക്കി..
അച്ഛാ.. അവൻ തൈകവറുമായി കിരണിന്റെ പിറകെ ചെന്നു.

വിനുക്കുട്ടാ അച്ഛൻ മൊബൈലിൽ സംസാരിക്കുകയല്ലേ..

വിസ്താരമുള്ള വീടുകളും ഭംഗിയുള്ള കോർട്ട് യാർഡും മറ്റുള്ളവർക്ക് ഡിസൈൻ ചെയ്തു നൽകുന്ന ആർക്കിട്ക്ട് ആയിരുന്നു കിരൺ. ഇടുങ്ങിയ ചെറിയ ഫ്ലാറ്റിലിറ്റുന്നു അയാൾ കാറ്റുകയറിയിറങ്ങുന്ന വിശാലമായ വീടുകൾ വരച്ച് തന്റെ സ്വപ്‌നങ്ങൾ സാക്ഷാൽകരിച്ചു കൊണ്ടേയിരുന്നു.

വിനുക്കുട്ടൻ കവറും പിടിച്ചു നിൽക്കെ അയാൾ ഷൂസ് അഴിച്ചു റാക്കിൽ വച്ചു. പിന്നേ ഫോണിൽ സംസാരിച്ചു കൊണ്ടു തന്നെ വാഷ്റൂമിലേക്ക് പോയി.

മോനിതു അവിടെ വയ്ക്കു. അച്ഛൻ ഫ്രഷ് ആയിട്ടു വരട്ടെ. അവൻ വീണ്ടും ഡെയിനിങ് ടേബിളിനോട് ചേർന്നുള്ള വാഷബ്‌സിന് താഴെ അത് വച്ചു.
വീണ്ടും കൈക്കുമ്പിളിൽ വെള്ളം നിറച്ച് കുടഞ്ഞു. കുട്ടാ കൂടുതൽ വെള്ളം ഒഴിച്ചാലും അത് അഴുകി പോകും മോനെ..
അമ്മ നോക്കിയേ താഴെ ഹോൾസ് ഉണ്ട്.
ഇതിലൂടെ പൊക്കോളും അമ്മേ

കിരൺ മേലുകഴുകി വന്ന പാടെ ചായ കുടിക്കാനിരുന്നു.
വിനുക്കുട്ടൻ വീണ്ടും തൈകവറുമായി ഓടി കിരണിന്റെ അടുത്തെത്തി. അവനൊഴിച്ച വെള്ളം മണ്ണിലൂടെ ഒഴുകി
ചെളിനിറത്തിൽ കിരണിന്റെ മുണ്ടിന്മേൽ വീണു.

എന്തായിത് വിനുക്കുട്ടാ..
അച്ഛന്റെ ഡ്രസ്സ്‌ എല്ലാം കേടാക്കിയല്ലോ.. മാലു നീയിതു വാങ്ങി ആ ബാൽക്കണിലെങ്ങാനും കൊണ്ടു വയ്ക്കു.

ടീച്ചർമാർ വെറുതെ ഓരോ പൊല്ലാപ്പും കൊണ്ടിറങ്ങും. മനുഷ്യനെ മിനക്കെടുത്താൻ..

ഇനിയിപ്പോൾ മാവ് നട്ടു വേണ്ടേ മാമ്പഴം കഴിക്കാൻ..

“കിരൺ പ്ലീസ്. “മാലതി കെഞ്ചി.
അവനു വിഷമം ആവും.

“എങ്കിൽ നീ നിന്റെ അച്ഛനോട് പോയി പറ കൊച്ചുമോന് മാവും തൈ വക്കാൻ കുറച്ചു സ്ഥലം വാങ്ങി തരാൻ ‘

അയാളോട് മറുപടി പറയാതെ പ്ലേറ്റ് എടുത്തു കാസെറോൾ നീക്കി വച്ച് ചപ്പാത്തി എടുത്തു കൊടുത്തു മാലതി.

പിന്നീട് ബാൽക്കണിയിലേക്കുള്ള ഗ്ലാസ്‌ ഡോർ തുറന്നു മാവിൻ തൈ പുറത്ത് വച്ചു. വിനുക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

സാരല്ല മോനെ. അമ്മ നാളേ മോനെ അപ്പൂപ്പന്റെ വീട്ടിൽ കൊണ്ടുപോകാം. നമുക്ക് അവിടെ തൈ നടാം.
അവനു ഒരുമ്മ കൊടുത്തു അവന്റെ കണ്ണുനീർ തുടച്ച് മാലതി പറഞ്ഞു.

അവൻ തലകുലുക്കി സമ്മതിച്ചു.

രാത്രി മാലതി അവനെ ഉറക്കാൻ കിടത്തുമ്പോൾ അവൻ വീണ്ടും ചോദിച്ചു. “അപ്പൂപ്പന്റെ വീട്ടിൽ നമ്മളിതു എവിടെ നടും അമ്മേ?”

മാലതി അവന്റെ നിറുകയിൽ തലോടി. “അതൊക്കെ നമുക്ക് നാളേ അവിടെ എത്തിയിട്ട് ആലോചിക്കാം മോനെ.”

രാവേറെ ചെല്ലുവോളം ഏതോ സ്കെച്ചിൽ മുഴുകി ഇരുന്ന കിരൺ എന്നത്തേയും പോലെ ജോലിക്കിടെ സോഫയിൽ തന്നെ കിടന്നുറങ്ങി.

കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ മാലതി പറഞ്ഞു. വീക്കെന്റല്ലേ? ഞാനും മോനും ഒന്ന് വീട് വരെ പോകും.

“ഓ മാവ് നടാൻ ആണോ?
ഇയാൾക്ക് വേറെ പണിയില്ലേ?
അതങ്ങനിരുന്നു അങ്ങ് കരിഞ്ഞുണങ്ങിക്കോളും. കുഞ്ഞല്ലേ അവൻ അത് മറക്കുകയും ചെയ്യും.”

തികച്ചും എളുപ്പമായ പോംവഴി തന്നെ. മാലതി മനസ്സിൽ പറഞ്ഞു…

എല്ലാം കരിഞ്ഞുണങ്ങുന്നത് ഇങ്ങനെ തന്നെയാണ്.
കനിവിന്റെ നനവും കാലൂന്നി നിൽക്കാൻ ഒരിടവും മതി ഇത്തിരി പച്ചപ്പിന്..

വരണ്ട മനസ്സുകളിൽ നനവ് പടർത്താൻ വേണ്ട സ്നേഹം അതാണല്ലൊ നമുക്കിടയിൽ ഇപ്പോൾ ഇല്ലാത്തത്…

ഉച്ചക്കത്തേയ്ക്ക് കുറച്ചു വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കി മേശപ്പുറത്തു വച്ച്
മാലതി വേഗം ഒരുങ്ങിയിറങ്ങി. വിനുക്കുട്ടൻ അരുമച്ചെടിയെ താലോലിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തിയതും മുറ്റത്ത് ഒരു പെട്ടി ഓട്ടോയിൽ നിന്ന് ഇന്റർലോക്ക് ഓടുകൾ ഇറക്കുന്ന രണ്ടു പണിക്കാരെ കണ്ടു.
ഏട്ടൻ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.

“അളിയൻ വന്നില്ലേ മാലു ”
തിരക്കായിരിക്കും അല്ലേ?

വിനുക്കുട്ടൻ ആഹ്ലാദത്തോടെ മുറ്റത്തേക്ക് കയറി.
അപ്പൂപ്പനെ കണ്ടതും വിനുക്കുട്ടൻ പറഞ്ഞു. “കണ്ടോ ഞാൻ നടാൻ കൊണ്ടു വന്ന മരം.”

“ആഹാ നല്ല മാവിൻ തൈയ്യാണല്ലോ..”

അച്ഛൻ അത് വാങ്ങി നോക്കി

മുറ്റത്തേക്ക് കയറി വന്ന ഏട്ടൻ പറഞ്ഞു.” പക്ഷെ ഈ പത്തു സെന്റിൽ ഇനി ഒരു മാവിന് കൂടെ ഇടമില്ലലോ അച്ഛാ .”

മാലതിക്കു വല്ലാതെ നൊന്തു.

“വീടിനു ചുറ്റോട് ചുറ്റും ഇന്റർലോക്ക് ചെയ്യുവാ.
പിന്നേ ഉള്ള സ്ഥലത്തു രണ്ടു മാവുണ്ടല്ലോ.”

അവളിങ്ങോട്ട് വന്നപ്പോഴേ നീ തുടങ്ങിയോ വേണു?
അച്ഛൻ പറഞ്ഞു.

“പിന്നേ വല്ല മരവും ചെടിയും ഒക്കെ പറമ്പിൽ വയ്ക്കണമായിരുന്നെങ്കിൽ ഉണ്ടായിരുന്നല്ലോ നിന്റെ വീതത്തിൽ പത്തൻപത് സെന്റ്.
എല്ലാം വിറ്റു സിറ്റിയിൽ ഫ്ലാറ്റ് വാങ്ങുമ്പോൾ നീ ഓർക്കണമായിരുന്നു.”

ഏട്ടൻ ആവോളം കത്തി കുത്തിയിറക്കി..

“അല്ലെങ്കിലും അന്നേ ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്നു..

ആര് കേൾക്കാൻ…”
ഏട്ടൻ അകത്തേക്ക് നടന്നു കയറി.

“മോൾ അതൊന്നും കണക്കാക്കണ്ട…”
അമ്മ വന്ന് കൈയിൽ തലോടി അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ വിനുക്കുട്ടൻ അച്ഛനോട് ചോദിച്ചു.

“എവിടെയാ അപ്പൂപ്പാ നമ്മൾ മാവ് നടുക?”

മാലതി തേങ്ങി പോയി.

അവന്റെ കൈപിടിച്ച് അച്ഛൻ അകത്തേക്ക് നടന്നു.

അമ്മ പറഞ്ഞു.
“നീ വിഷമിക്കണ്ട. നമുക്ക് അത് ഇവിടെ എവിടെയെങ്കിലും നടാം.”

“വേണ്ട അമ്മേ. ഇനി നാളേ ഏട്ടന് ദേഷ്യം തോന്നി അത് പിഴുതു കളഞ്ഞാൽ അവനു വിഷമം ആവും..”

“മാലു അത് ഞാൻ നോക്കിക്കോളാം “അച്ഛനും പറഞ്ഞു.

എങ്കിലും അത് വേണ്ടെന്നു മാലു തീർച്ചയാക്കിയിരുന്നു..

മതിൽ കെട്ടി തിരിച്ച തന്റെ വിറ്റുപോയ പറമ്പിലേക്ക് നോക്കി നിന്ന് ഓരോന്ന് ആലോചിച്ചു മാലതി.

എന്ത്‌ പറഞ്ഞു വിനുക്കുട്ടനെ ആശ്വസിപ്പിക്കും?
അപ്പോഴാണ് ജലജ ചേച്ചി അവിടേക്കു വന്നത്

വലിയ പറമ്പും വീടും ഒക്കെ ഉണ്ടായിട്ടും മക്കളില്ലാതെ ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് ജീവിക്കുന്ന ചേച്ചി ഇടയ്ക്കൊക്കെ അമ്മയോട് സ്നേഹാന്വേഷണത്തിന് വരും.

വിനുക്കുട്ടന്റെ മാവിൻ തൈ വിശേഷം കേട്ടു ചേച്ചി മോനോട് ചോദിച്ചു..

“വിനുക്കുട്ടാ അമ്മായിടെ വീട്ടിൽ നടുമോ ഈ തൈയ്‌.”

വിനുക്കുട്ടന് എപ്പോ വേണേലും അവിടെ വന്ന് ഇതിനെ നോക്കാല്ലോ.. അമ്മായി പൊന്നു പോലെ വളർത്തിക്കോളാം.”

എന്നും വെള്ളം കൊടുക്കുമോ. വിനുക്കുട്ടൻ ചോദിച്ചു”

“പിന്നേ എന്നും വെള്ളം കൊടുത്തു അമ്മായി നോക്കിക്കോളാം..”

വിനുക്കുട്ടൻ മാലതിയുടെ മുഖത്തേക്ക് നോക്കി
എന്നാ നമുക്ക് പോവാല്ലേ അമ്മായീടെ വീട്ടിൽ…
അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.. “ഇപ്പോൾ തന്നെ നടാമോ ”

മാലതിയുടെ കണ്ണ് നിറഞ്ഞു..

വിനുക്കുട്ടൻ പ്ലാസ്റ്റിക് കവറുമായി ഓടി വന്നു..
അവരൊരുമിച്ചു പാടത്തിനക്കരെയുള്ള അമ്മായിയുടെ പറമ്പിലേക്ക് നടന്നു.

തളിർ മരം തനിക്ക് വേര് പടർത്താൻ ഒരിടം കിട്ടിയതിൽ സന്തോഷിച്ച് കാറ്റിലാടി ചിരിച്ചു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

ജോസ് ജെ. വെടികാട്ട്

ഓ ! ജൂൺ ! നീ പിറക്കുന്നത് അന്ധകാരം വരുമ്പോളൊരു ചെറുതിരി തെളിക്കാൻ !

ഭാവിയിൽ നടക്കാനിരിക്കുന്ന പാതകളിലേക്ക്, പഥികർ ദീർഘനിശ്വാസമുതിർക്കേണ്ട പാതകളാകാം അവ, നയിക്കേണ്ട ഭൂമികളിലേക്ക് നീ മെല്ലേ വാതിൽ തുറക്കുന്നു !

മരീചികകൾ മനസ്സിൽ താലോലിക്കും പൈതങ്ങളേ സരസ്വതിക്ഷേത്രങ്ങളാം വിദ്യാലയങ്ങളിലേക്ക് ആനയിക്കുന്നു,

പൈതങ്ങൾക്ക് പുസ്തകക്കെട്ടും ചോറുപൊതിയും ഒരുക്കി നൽകി അയക്കുമ്പോളീ അമ്മമാരുടെ ജീവിതമരുഭൂമിയിൽ നീ മരുപ്പച്ചയായ് ഭവിക്കുന്നു !

സരസ്വതിയാമ ധന്യതയിൽ സ്വർണ്ണരാജിത പുലർവേളകളിൽ ആകാശപ്പറവകൾ കൂട്ടമായ് ചിറകടിച്ചെങ്ങോ പറന്നു പോകുന്നു തെല്ലും ഭയമില്ലാതെ !

കൂട്ടമായ് പറക്കുന്നതു കാരണം അവക്ക് കൈവരുന്നു ഭയമുക്തി!

സ്നേഹോഷ്മളതയാൽ സമ്മാനിതരായ പോൽ കുടകൾ ചൂടി പൈതങ്ങൾ മഴയേ എതിരേൽക്കുന്നു !

പൈതങ്ങൾ തൻ മനസ്സിലെ പിൻവിളി പോൽ, ഹൃദ്സ്പന്ദങ്ങൾ പോൽ, മാരിക്കാറാം ഇരുൾ പുടവ നീർത്തുന്നു ,വൈകാതെ മാനം തെളിയുന്നു , പൊന്നിളം വെയിൽ തെളിയുന്നു പൈതങ്ങൾ തൻ മനസ്സിൽ പ്രജ്ഞയുദിക്കും പോൽ!

മാറി മാറി എത്ര മനോമുകുരഭാവങ്ങൾ നിനക്ക് ജൂൺ !

ചതുർ അശ്വങ്ങളെ പൂട്ടിയ മാരിവിൽ തേരിൽ സ്വപ്നരാജകുമാരനണയുമ്പോൽ , സന്ധ്യാസുമേരു സങ്കല്പങ്ങൾക്ക് നിറമേകുമ്പോൾ , മനസ്സിലെങ്കിലും തോൽവി പൃകാത്ത രജപുത്രൻ ഉണ്ണിക്ക് മാതൃകയാകുമ്പോൾ, രജപുത്രകഥ വിദ്യയായ് ഒപ്പിയെടുക്കും ഉണ്ണി കാംക്ഷിക്കുന്നതെന്ത്? ‘അശോകചക്രമോ രജപുത്രവീര്യമോ?”

ഓ ! ജൂൺ! നീ വാതിൽ തുറക്കുന്നത് ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിലേക്ക് നയിക്കപ്പെടാനോ?

ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിനു പകരം ഇരുളിലേക്ക് തന്നെ നയിക്കപ്പെടാനോ?!

ഇരുളിന്റെ പൊരുൾ ഇരുളിനെ സാധൂകരിക്കുമെന്നോ? !

ഓ ജൂൺ ! ഓളപരപ്പിന്നാഴത്തിൽ ഒരു ചെറുമൺതരി പതിക്കും പോൽ , ഒരു ചെറുപുഷ്പം വാടിക്കൊഴിയുമ്പോൽ , മിഴിനീർ തൂകും പോൽ സാന്ദ്രം ലോലം നിൻ മനം ജൂൺ !

ഈ ഭൂവിലേറ്റം മനസമന്വയിയും നീ തന്നെ ജൂൺ !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

 

കുഞ്ഞുമൊയ്തീൻ എം

ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ശ്രമം’ എന്ന ടീച്ചറുടെ ആമുഖവാക്യത്തിൽ നിന്നു തന്നെ ഞാൻ തുടങ്ങട്ടെ . അതെ ആ ശ്രമം വളരെ വിജയകരമായിരിക്കുന്നു. പ്രപഞ്ചത്തിലെ ഏതു കണികയും ടീച്ചറുടെ രചനക്ക് അസംസ്കൃത വസ്തുവാണ് എന്ന അവതാരികകാരൻ്റെ( ആറ്റിങ്ങൽ സി ദിവാകരൻ) വാക്യം വളരെ ശരിയാണ് എന്ന് എൻ്റെ വായനാനുഭവം സാക്ഷ്യം വഹിക്കുന്നു. വായനക്കാരന്റെ മനസ്സിനെ വഹിച്ചു കൊണ്ടുപോകാനുള്ള രചന വൈഭവവും ജന്മസിദ്ധമായ അന്വേഷണ ത്വരയുള്ള മനസ്സും അടങ്ങാത്ത കർമ്മശേഷിയും സ്ഥിരോൽസാഹവും എല്ലാം അതിന് പാഥേയം ആകുന്നു.

പ്രകൃതി പാഠങ്ങളും, കൃഷി അറിവുകളും, അനുഗ്രഹീതരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ നിന്നും ഉൾക്കൊണ്ട വിശ്വാമാനവികതയും, ജനിക്കുന്നതിന്റെ തലേന്ന് മുതൽ ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീ എന്ന അവഗണനയും, അതിൽ നിന്നുണ്ടായ വീറും വാശിയും, പെൺവീറിന്റെ അനേകം ഉത്തമ മാതൃകകളും, അനാഥ ബാല്യങ്ങളോടുള്ള അലിവും, തൻറെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ ഒളിമങ്ങാത്ത ഓർമ്മകളും ,തന്റെ പേരിനെ മത വൽക്കരിച്ചവരെ അവഗണിച്ച് പിതാവിൻ്റെ വിശ്വമാനവികതയുടെ പാഠം ഉൾക്കൊണ്ട വിശാലമനസ്സും , ബാല്യകാല അനുഭവങ്ങളുടെ അവതരണത്തിലുള്ള നിഷ്കളങ്കതയും , ഒട്ടും ഒളിച്ചു വയ്ക്കലോ മറ പിടിക്കലോ ആത്മപ്രശംസകളോ ഇല്ലാതെ സത്യസന്ധമായ അവതരണവും, ഗുരുസ്മരണകളും, യാത്രാനുഭവങ്ങളും , ഒറ്റമൂലികളും , പൊതു വിജ്ഞാനവും, മനുഷ്യജന്മത്തിന്റെ നിസ്സഹായതകളും , ഗൃഹാതുരത്വവും തുടങ്ങി ഏതൊരു സഹൃദയന്റെ മനസ്സിലും സ്ഥാനം പിടിക്കാൻ പോന്ന എഴുത്തിന്റെ വൈഭവം അപാരമാണ് . ആദ്യ വായന ഉപരിപ്ലവമായി തുടങ്ങിയതിനാൽ അല്പം വിരസത അനുഭവപ്പെട്ടെങ്കിലും കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോൾ അതിലെ വിഷയവൈവിധ്യം ഏറെ കൗതുകമുണർത്തി. “ഹേ താമ്രപർണി നിൻറെ ആഴങ്ങളിൽ മുങ്ങി തപ്പുന്നവർക്ക് മുത്തും പവിഴവും ചിപ്പിയും എല്ലാം നൽകാറുണ്ടല്ലോ” അതുപോലെ ഈ പുസ്തകത്തിൻറെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും ലാളിത്യത്തിന്റെയും പ്രകൃതിപാഠങ്ങളുടെയും വിശ്വാമാനവികതയുടെയും ഒക്കെ വലിയ കലവറ തന്നെ ടീച്ചർ ഒരുക്കി വെച്ചിട്ടുണ്ട്. “അജ്ഞാതമായ ആനന്ദത്തെ കരസ്ഥമാക്കാൻ ലോകം മുഴുവൻ അരിച്ചു നടക്കണമെന്നില്ല” എന്ന വാക്യം അന്വർതഥമാക്കുന്നതായിരുന്നു എൻറെ വായനാനുഭവം.

പ്രകൃതി ഒരു മഹാത്ഭുതം ആണെന്നും അതു നമുക്കായി പലതും കാത്തു വെക്കുെമന്നും അത് തിരിച്ചറിയണമെന്നും ഉള്ള വലിയ പ്രകൃതി പാഠം. ചേരിൽ സ്പർശിക്കുന്നത് മൂലം ഉണ്ടാകുന്ന അലർജിക്ക് താന്നി ഇലയാണ് മറുമരുന്ന് ചേരച്ചൻ ചെയ്ത പിഴ താന്നി അച്ഛൻ പൊറുക്കണേ എന്ന് നിഷ്കളങ്കമായ ചൊല്ല്, ഭേദിയിളക്കാനും അലോപ്പതിയിൽ ലിവർ സീറോസിസിനുമുള്ള മരുന്ന് നിർമ്മിക്കാനും ഉപയോഗിക്കുന്ന ആന ത്തകര എന്ന ഔഷധ സസ്യ വിവരണം, കാറ്റു വരുന്ന ദിശയിൽ കാറ്റിനെ ചെറുക്കാൻ പ്ലാവ് നട്ടുപിടിപ്പിക്കുന്നതും, കടൽത്തീരത്തെ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതും, ഒരു ഫലവൃക്ഷ തൈ നട്ടാൽ ഫലവും ആകും തണലും ആകും എന്ന ശ്രീനാരായണ ഗുരുവിൻറെ വാക്കുകൾ, ആവാസവ്യവസ്ഥ പുനസ്ഥാപിക്കാൻ മിയാവാക്കി വനം വെച്ചുപിടിപ്പിക്കുക , എന്ന പരിസ്ഥിതി ദിന ചിന്ത, പ്രദേശത്തെ മഴവെള്ള സംഭരണിയായ ഭൂതക്കുളം ചിറ ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയുള്ള മുല്ലപ്പൂക്കാലം, സമാധാനവും ശാന്തിയും ഉള്ളിടത്തെ പ്രാവുകൾ ചേക്കേറു , കുഞ്ഞിനു പാൽ കൊടുത്തു വളർത്തുന്ന പക്ഷിയായ പ്രാവ്, കുഞ്ഞിനായി കൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിൻ്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറിവരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുക്കുന്നത് തുടങ്ങി വിജ്ഞാനത്തിന്റെ പുതിയ തുറകളാണ് വായനക്കാരന് സമ്മാനിക്കുന്നത് കള്ളക്കർക്കിടകം വറുതിയിലാക്കുമ്പോൾ ചക്ക, മാങ്ങ ,ചേന, ചേമ്പ് , കാച്ചിൽ മുതലായവ കൊണ്ട് അന്നജത്തിന്റെയും പോഷകങ്ങളുടെയും കുറവ് പരിഹരിക്കുന്ന കള്ള കർക്കിടകം , അതിനെ മറികടക്കാനുള്ള മാതാപിതാക്കളുടെ കരുതൽ , പച്ചപ്പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂട് കൂടുന്ന കാര്യം മനസ്സിലാക്കാൻ ഇടയായ ഗോപരിപാലനം, ചിറക്കര പഞ്ചായത്തിൽ ധാരാളം പേർ അശ്രയിച്ചിരുന്ന പിന്നീട് ഓടയായി പരിണമിച്ച ഉറവ , ഉഭയ ജീവിയായ തവള ഈസ്റ്റിനേഷൻ ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നു , പ്രതികൂല കാലാവസ്ഥ ആകുമ്പോൾ മാസങ്ങളോളം ഉറങ്ങി മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് ഉത്സാഹഭരിതരായി പുതുമഴയെ വരവേൽക്കുന്നു, നാട്ടുകാർ വില്ലൻ ചുമക്ക് ഔഷധമായി മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളുടെ ഇറച്ചി ഉപയോഗിച്ചിരുന്നു എന്ന അറിവ് ടെക്നോളജിയുടെ കാലഘട്ടത്തിൽ ഏറെ പുതുമയുള്ളതാണ് . വിളവെടുപ്പ് ഉത്സവമായ ഓണം, മൂന്നിൽ രണ്ടു ഭാഗവും ജലമായ ഭൂമിയിൽ ധ്രുവങ്ങളിലെ മഞ്ഞുപാളികൾക്ക് രൂപാന്തരം സംഭവിച്ച് ദ്രാവകാവസ്ഥയിലേക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ല അതിനാൽ ജൈവവൈവിധ്യമുള്ള ഭൂമിയെ സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അര നൂറ്റാണ്ട് മുമ്പ് ഇത് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് 1970 മുതൽ ഏപ്രിൽ 22 നാം ഭൗമ ദിനമായി ആചരിക്കുന്നത് തുടങ്ങിയ പ്രകൃതിപാഠങ്ങൾ പുതുതലമുറയെ പ്രകൃതിയുമായി ഇണങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതും “പിറന്ന മണ്ണിൽ നിന്ന് എത്ര ദൂരം നാം പോന്നു കൂട്ടരേ എന്നോ മരിച്ച നമ്മൾക്കെെങത്താൻ നിൽക്കാം കുറച്ചിട” എന്ന പുനർവിചിന്തനത്തിന് വഴിയൊരുക്കുന്നതുമാണ്.

50 വർഷത്തിലധികം സൂക്ഷിപ്പുകാലം ഉള്ള കൂവരവ് എന്ന ധാന്യവും, കുരുമുളകിന് 25 വർഷവും , കൂവക്കിഴങ്ങ് പൊടി 10 വർഷവും , മഞ്ഞൾപൊടി അഞ്ചുവർഷവും തുടങ്ങി വിളകളുടെ സൂക്ഷിപ്പു കാലാവധികളും കായ്ക്കാതെ നിൽക്കുന്ന ചെടികളുടെ ചുവട്ടിൽ ചാരം കലക്കി ഒഴിക്കുന്നതിലൂടെ നല്ല കായ്ഫലം ഉണ്ടാകുമെന്ന കൃഷിയുടെ ബാലപാഠങ്ങളും, കാൽസ്യക്കുറവ് പരിഹരിക്കാൻ ഭിത്തിയിലെ കുമ്മായം കൊത്തി തിന്നുന്ന മുട്ട കോഴികളും, ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചിലരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും, ഫംഗസ് ഇനത്തിൽപ്പെട്ട കൂണുകൾ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വിലമതിക്കാനാവാത്ത വസ്തുവാണെന്ന് തിരിച്ചറിവും , പപ്പായ നന്നായി മുളക്കാനുള്ള സാധ്യത വിളവെടുത്ത് ഏഴുദിവസത്തിനുള്ളിൽ ആണ്, ചാണകം നന്നായി കൊടുത്താൽ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരും , മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ കപ്പ പപ്പായ തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല പപ്പായ്ക്ക് നല്ല ഇടവിള തെങ്ങാണ്, തുടങ്ങിയ പരിപാലന രീതികൾ എല്ലാം പുതുതലമുറയ്ക്ക് അന്യമായ അറിവുകൾ ആണ്.

അനുഗ്രഹീതരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ നിന്നും ഉൾക്കൊണ്ട് വിശ്വാമാനവികതയുടെ അടയാളപ്പെടുത്തലുകളും ഇവിടെയുണ്ട്. ഒരിക്കലും മോഷ്ടിക്കുകയും കള്ളം പറയുകയും ചെയ്യരുത്, ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുക എന്നത് ഒരാൾ കരുതിക്കൂട്ടി ചെയ്യുന്നതാണ് എന്ന അച്ഛൻറെ ഉപദേശം തന്മൂലം ജോലിക്ക് നിന്ന ദേവിയെ സംശയിക്കത്തക്ക തലത്തിലുള്ള തന്റെ മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല എന്ന തിരിച്ചറിവ് ആത്മനിയന്ത്രണത്തിന്റെ ഭാഗമായി മാറുന്നു. സാങ്കേതികവിദ്യയും മാറ്റങ്ങളും മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യണമെന്ന് ത്യാജ്യ ഗ്രാഹ്യ വിവേചന പാടവം ജീവിത വിജയത്തിന് വലിയ മുതൽക്കൂട്ടാകുന്നു ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ ചൂലിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്ന അച്ഛൻ സാമം, ദാനം, ഭേദം, ദണ്ഡം എന്ന ചതുരുപായങ്ങൾ ഓരോ രാജ്യവും അവനവൻറെ രാജ്യാതിർത്തിക്കുള്ളിൽ നിന്ന് സർവ്വതോന്മുഖമായ വികസനം, ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ലോകസമാധാനത്തിനുള്ള ഉത്തമ വഴി എന്ന വിശാല വീക്ഷണം എല്ലാം മാതൃകാപരമാണ്.

സ്ത്രീയെന്ന അവഗണനയുടെ തലത്തിൽ നിന്നും ഉണ്ടായ പെൺമയുടെ കരുത്തും പെൺവീറിന്റെ ഉത്തമ മാതൃകകളും നാം ഇവിടെ ദർശിക്കുന്നു . ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരം ശക്തിസ്ഥലിൽ ചന്ദനമുട്ടികളിൾ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വിലയം പ്രാപിക്കുന്നത് വരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയുമ്പോൾ ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം ഉൾക്കൊണ്ടത് എങ്ങനെയാണെന്ന് അടയാളപ്പെടുത്തുകയാണ് . സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ തീവ്രതാണ്ഡവമാടാനുള്ള കരുത്ത് സ്ത്രീത്വത്തിൽ ഉണ്ട് എന്ന് നാം ഇവിടെ അടിവരയിടുന്നു . അതുപോലെതന്നെ ഒരു പ്രണയത്തിൻറെ പേരിൽ വീടുവിട്ടിറങ്ങി പ്രാരാബ്ധത്തിന്റെ ഭാണ്ഡക്കെട്ടേറേണ്ടി വന്നെങ്കിലും വീട്ടുജോലിക്കാരിക്കും ആത്മാഭിമാനം ഉണ്ടെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച കാറ്റു ഭവാനിയും ഊർജ്ജസ്വലയായ കഥാപാത്രം തന്നെ. വീട്ടിൽ അംഗസംഖ്യ കൂടുതലായിട്ടും ഓരോ അനാഥ കുട്ടികളെ കൂടി എടുത്തു വളർത്താൻ ഉള്ള സൗമനസ്യം കാണിച്ച വിജയമ്മയും ദേവകിയും സ്ത്രൈണതയുടെ പര്യായങ്ങളായി വായനക്കാരുടെ ആദരവ് പിടിച്ചുപറ്റി. ഇരുട്ടിനെയോ ദൂരത്തെയോ അപവാദത്തെയോ നിയമവ്യവസ്ഥയെയോ ഒന്നും ഭയക്കാതെ അനുഭവങ്ങളുടെ തീ ചൂളകളിലൂടെ കടന്നുപോയി അതിജീവനത്തിന്റെയും നിരന്തര പോരാട്ടത്തിന്റെയും വീര്യമായി മാറിയ സ്ത്രീത്വത്തെയും പരിചയപ്പെടുത്തുന്നുണ്ട്. ഏതു ബിസിനസിന്റെയും ലാഭം എത്ര അളവിൽ ഉൽപാദിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന മാനേജ്മെൻറ് തന്ത്രം പ്രയോഗിച്ചും, ജോലിക്കാരെ പിണക്കാതെ നയത്തിൽ നിർത്തി കാര്യങ്ങൾ നടപ്പിലാക്കുന്ന മനുഷ്യ വിഭവ ശേഷി വിദഗ്ധ കൂടിയായ ലക്ഷ്മി അച്ചാമ്മ എന്ന കഥാപാത്രത്തിലൂടെ പെൺ പോരാട്ടത്തിന്റെ പുതിയ അധ്യായം എഴുതി ചേർക്കുകയാണ് . കോഴി പശു താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യർ മനുഷ്യകുഞ്ഞുങ്ങളുടെ കാര്യത്തിൽ നേരെ തിരിച്ചും ചിന്തിക്കാൻ കാരണം സ്ത്രീകൾക്ക് കൊടുക്കേണ്ടിവരുന്ന സ്ത്രീധന ചിന്തയാകാം എന്നെഴുതുമ്പോൾ മനുഷ്യവംശം എത്തിപ്പെട്ടിരിക്കുന്ന അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും മാമൂലുകളുടെയും വേരുകൾ പിഴുതെറിയപ്പെടേണ്ടതുണ്ട് എന്ന വീക്ഷണം ആകാം ജനിക്കുന്നതിന്റെ തലേന്ന് തന്നെ പ്രജ പെണ്ണുതന്നെ എന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതിനാൽ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന എല്ലായിടത്തും ലഭിക്കണമെന്ന് ആഗ്രഹിച്ചത് വെറുതെയല്ല വളർന്നുവന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി വന്ന സ്ത്രീയുടെയും പുരുഷനെയും മനസ്സിൽ രൂഢമൂലം ആയി പോയ ചില വിശ്വാസങ്ങളും അനാചാരങ്ങളും മൂലം സ്ത്രീയെയും പുരുഷനെയും തുലനം ചെയ്യാൻ പലരുടെയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലിതാവസ്ഥകൾക്കും കാരണം. അതിനാൽ സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണമെന്നും എല്ലാ സ്ത്രീകളും ഒരു വാഹനം എങ്കിലും ഓടിക്കാൻ പഠിക്കണം എന്നും ഉള്ള ആഹ്വാനം സ്ത്രീകളെ പ്രബലകൾ ആക്കാനുള്ള വെമ്പൽ തന്നെയാണ്.

ജീവിതയാത്രയുടെ വഴിയോരങ്ങളിൽ വെച്ച് കണ്ടുമുട്ടിയവരെ കുറിച്ചുള്ള ഒളിമങ്ങാത്ത ഓർമ്മകളും അവിസ്മരണീയങ്ങളാണ് ഒരു കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുകാർ വിശ്വംഭരനെ സമീപിച്ചപ്പോൾ ഒരു ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്നു ഏറുമാടക്കടയുടെ അടിയിൽ കൊണ്ടുവെച്ചു എന്ന മറുപടി നീതിമാന്മാർ അവഗണിക്കുമ്പോൾ സത്യത്തെ ഭ്രാന്തന്റെ ജല്പനമായി കാണുന്ന സാമൂഹിക ചുറ്റുപാടുകളെ അറിയാതെയാണെങ്കിലും അടയാളപ്പെടുത്തുന്നുണ്ട് . കിണറിന് സ്ഥാനനിർണയം നടത്തുമ്പോൾ ശരീരം വില്ലുപോലെ വളഞ്ഞ് ജലത്തിൻറെ സാന്നിധ്യം അനുഭവിച്ചറിയുന്നവരും മണ്ണിനടിയിലെ സ്വർണ്ണത്തിൻറെ സാന്നിധ്യം ആദ്യം തിരിച്ചറിയുന്ന അനന്തപത്മനാഭൻ എന്ന വ്യക്തിയും ദാമ്പത്യ ബന്ധത്തിലുള്ള വിശ്വാസത്തിൻറെ പ്രതിഫലനമായി ആറ്റുകാൽ ക്ഷേത്രത്തിലെ കൽമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈപിടിച്ചപ്പോൾ അത് ഒന്നുകൂടി മുറുകെ പിടിക്കുന്നതും കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സുൽഫിക്കറുടെ അമ്മ അനുഭവങ്ങളുടെ തീ ചൂളയിലൂടെ കടന്നുപോയി പ്രതിസന്ധികളെ അതിജീവിച്ചും വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ള ഇന്ദിരാമയെക്കുറിച്ചുള്ള ഓർമ്മകളും ബസ് യാത്രയിൽ വെച്ച് പരിചയപ്പെട്ട ബൈസ്റ്റാൻഡറും കുന്നോളം ധനം ഉണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നും പിന്നെ ഇരന്ന് തിന്നേണ്ടി വരുമെന്നും ലോകത്ത് പണക്കാർ ഉണ്ടെങ്കിൽ പാവപ്പെട്ടവർക്കും ഗുണമുണ്ടാകും എന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രഘുപതിയുടെ സാമ്പത്തിക ശാസ്ത്ര പാഠവും എല്ലാം വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാതിരിക്കില്ല.

തൻറെ പേരിനെ മത വൽക്കരിച്ചവരെ പറ്റിയുള്ള വിവരം അച്ഛനുമായി പങ്കുവെച്ചപ്പോൾ ആരെങ്കിലും ജാതിയോ മതമോ ചോദിച്ചാൽ മനുഷ്യനാണെന്ന് മറുപടി കൊടുത്താൽ മതി ജാതിയും മതവും ഒന്നുമല്ല നമ്മൾ ചിന്തിക്കേണ്ടത് നല്ലതു കാണാൻ നല്ലതു കേൾക്കാൻ നല്ലത് ഉൾക്കൊള്ളാൻ നല്ലതുകൊണ്ട് സഹവസിക്കാൻ നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് നല്ല മനുഷ്യരായി തീരണം മതമെന്നത് മനുഷ്യർ നന്നായി ജീവിക്കാൻ ആത്മീയ നേതാക്കളും ഗുരുക്കന്മാരും പ്രവാചകന്മാരും സ്വരൂപിച്ച അഭിപ്രായങ്ങൾ എന്ന അച്ഛൻ്റെ വാക്കുകൾ കാലാതിവർത്തിയായി നിലകൊള്ളും ഇത്തരം ഉപദേശങ്ങളാണ് ഇന്നിന്റെ ആവശ്യം ജാതിമത ചിന്തകൾക്ക് ഇടമില്ലാത്ത മനുഷ്യരെ സ്നേഹം എന്ന ശൃംഖലയിൽ ഏകോപിപ്പിക്കണമെന്ന് ആശാന്റെ ചിന്തകളോട് ചേർത്തുവെക്കാവുന്നവയാണ് ഈ വാക്കുകൾ.

ഒളിച്ചു വെക്കലുകളോ മറ പിടിക്കലുകളോ ആത്മപ്രശംസകളോ ഇല്ലാതെ ബാല്യകാല അനുഭവങ്ങളുടെ സത്യസന്ധമായ അവതരണവും നിഷ്കളങ്കതയും ഏറെ ശ്രദ്ധേയമാണ് പരീക്ഷ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മത്സര ബുദ്ധിയുമില്ലാതെ എഴുതിയ ആദ്യ പരീക്ഷ അനുഭവം പത്രവായനയുടെ പ്രാരംഭ ഘട്ടത്തിൽ ഒത്തിരി അവഗണന നേരിട്ട ഇത്തിരി കുഞ്ഞൻ അക്ഷരങ്ങളിൽ ഉള്ള വാർത്തകൾ എല്ലാ വീടുകളിലും ടെലിവിഷൻ എത്തിയപ്പോൾ അയൽ ബന്ധങ്ങൾ മുറിഞ്ഞു എന്ന ഗൃഹാതുരത്വം വല്ലുമ്മച്ചി സ്നേഹം ചാലിച്ച് പാഴ്സലായി അയച്ചുതന്ന ചക്ക വരട്ടിയതിന്റെയും ചക്ക വറുത്തതിന്റെയും രുചി മങ്ങാത്ത ഓർമ്മകൾ എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിൻ്റെ ഉപ്പും പ്രണയത്തിൻറെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കൈപ്പും ചവർപ്പും കലർന്ന ഓർമ്മകൾ ഉണ്ടാവാം എന്ന വീടിൻ്റെ നെടുവീർപ്പ് തന്റെ വീട്ടുകാരുമായി ഇണങ്ങിയ ജോലി പൂച്ചയുമായുള്ള ആത്മബന്ധം അഗ്നിയാൽ നാടുമുഴുവൻ ശുദ്ധീകരിക്കുന്ന വൃശ്ചിക മാസത്തിലെ തൃക്കാർത്തിക മരച്ചീനി വിളവെടുത്ത് ഉണക്കുകയും തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുകയും പുലർകാല മഞ്ഞുതുള്ളി തണുപ്പ് ചെയ്യുന്ന മകരമാസ ദിനങ്ങൾ ഏതു നല്ല കാര്യത്തിനും കുട്ടികളെ പരിഗണിച്ചാൽ അവർ അക്കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല എന്ന് തത്വം നഞ്ചും പത്തലിന്റെ കറയിൽ നിന്നുണ്ടാക്കിയ ആകാശകുമിളകൾ തന്നെ എന്തോ എന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്തേച്ചി എന്നിങ്ങനെ നിർമ്മലമായ ബാല്യകാല അനുഭവങ്ങൾ വായനക്കാരെയും ബാല്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ച് നടത്തിക്കും.

രചയിതാവിന്റെ മനസ്സിൽ കയറി ആ പ്രദേശം കണ്ട അനുഭൂതിയാണ് പാവപ്പെട്ടവൻ്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കുള്ള കാർ യാത്രയുടെ അനുഭവ വിവരണം വായനക്കാരന് സമ്മാനിക്കുന്നത് ‘അതുപോലെ തന്നെ ഇത്തിക്കരയാറിന്റെ ഉൽഭവസ്ഥാനം ആയ അരിപ്പ മുതൽ പതനസ്ഥാനമായ പരവൂർ കായൽ വരെയുള്ള പര്യടനം ഒരു ദൃശ്യവിരുന്നാണ് കാഴ്ചവയ്ക്കുന്നത് ജലത്തിൻറെ രസം മാറി ഉപ്പ് രസമായി കടലോട് ചേർന്ന് തിരമാലകൾ ആയി ചൂടിൽ നീരാവിയായി കാറ്റിൽ കിഴക്കോട്ട് പറന്നു മലനിരകളിൽ തട്ടി തണുത്തുറഞ്ഞ മഴയായി പെയ്തു പുഴയായി മാറി തുടർന്നുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസത്തിന്റെ ആ തുടർച്ച വാക്കുകളിൽ ആവാഹിച്ചിരിക്കുന്നത് മനോഹരമായ പ്രത്യാശയാണ് മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ദുരിതത്തിന്റെയും ദുഃഖത്തിന്റെയും ആഴക്കടലിൽ വീണാലും ആത്മവിശ്വാസം വിടാതെ തുഴയുന്നവർക്കാണ് നല്ല കാലം അനുഭവിക്കാൻ അവസരം ലഭിക്കുക എന്നാണല്ലോ ‘ ഏത് പ്രതികൂല പരിസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാൻ ഉള്ള സഹജമായ കഴിവുള്ള മാതാപിതാക്കളും കുടുംബാസൂത്രണത്തിന്റെ വക്താവായി മാറിയ അമ്മയും ഉജ്ജ്വലവ്യകക്തിത്വങ്ങളായി വായനക്കാരന് അനുഭവപ്പെടുന്നു.

ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ഉൾക്കൊണ്ട് പാഥേയം വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോയ വിദ്യാഭ്യാസ കാലഘട്ടം ദീർഘവീക്ഷണത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും അനുരണനമാണ് പ്രകൃതിയിൽ അന്യനാകാതെ പ്രകൃതിയിൽ ഒരാളായി പെരുമാറുമ്പോഴാണ് ജീവൻറെ തുടിപ്പ് പൂർവാധികം ഭംഗിയിൽ മനുഷ്യന് ദൃശ്യമാവൂ എന്നാണല്ലോ . വൈജ്ഞാനിക സാഹിത്യത്തിന്റെ വിവിധ തലങ്ങളിലൂടെയും വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഈ കൃതി . ജയ്സൺ ടാപ്പ് കണ്ടുപിടിച്ച ജെപി സുബ്രഹ്മണ്യ അയയ്യർ എന്ന തിരുവിതാംകൂർകാരൻ മുൻപേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ നടന്നവർക്ക് വഴികാട്ടികൾ ആകുന്നു എന്ന് വലിയ എക്സിബിഷനുകൾക്ക് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുവിനെ പറ്റിയുള്ള അനുസ്മരണം ശീതരക്തജീവിയായ പാമ്പിൻ്റെ ശരീരത്തിൻ്റെ തണുപ്പ് തൊട്ടറിഞ്ഞത് , ക്ലോറിൻ വാതകം ശ്വസിക്കാൻ ഇടയായാൽ അമോണിയയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാൻ ഇടയായാൽ ക്ലോറിനാണ് പ്രതിവിധി എന്നും കന്യാസ്ത്രീയുടെ ആത്മത്യാഗത്തിന്റെ പശ്ചാത്തലത്തിൽ അവതരിച്ച ശാസ്ത്രബോധം .”റ “ ആകൃതിയ്ക്ക് നല്ല ബലം താങ്ങാനുള്ള കഴിവുണ്ടെന്നും അതിനാൽ കാറ്റിനെ പ്രതിരോധിക്കാൻ കുടപിടിക്കേണ്ടതിങ്ങനെ എന്നതിൻ്റെ ശാസ്ത്രീയ വശവും ഔഷധത്തിനായി കോയമ്പത്തൂരിലെ സിന്താൾ കമ്പനിയിലേക്ക് അയക്കുന്ന പപ്പായക്കറ കേടാകാതിരിക്കാനായി അതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർക്കാം. മുട്ട കോഴികൾക്ക് നെയ്ക്കെട്ടാതിരിക്കാൻ ആയി നല്ല കോഴി തീറ്റയായി പപ്പായ ഉപയോഗിക്കാം പപ്പായ ഹോട്ട് പ്രോസസിങ്ങിലൂടെ രൂപപ്പെടുത്തി ഭക്ഷ്യയോഗ്യമായ ചർമ്മ ഓയിൽ രൂപപ്പെടുത്താം ലാറ്റക്സ് അലർജി ഉള്ളവർക്കും ഇത് ഉപയോഗിക്കാം ഭൂതത്തിലേക്കും ഉറ്റുനോക്കുന്ന മുഖനായ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു ജാനസ് എന്ന ദേവനിൽ നിന്നാണ് ജനുവരി എന്ന മാസ നാമം ഉത്ഭവിച്ചത് അതിനാൽ മാറ്റത്തിന് ജനുവരി വരെ കാത്തുനിൽക്കേണ്ടതില്ല മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ സന്തുലിതാവസ്ഥയിൽ കഴിയാൻ പരിശീലിച്ചവർക്ക് വിജയം ഉറപ്പാക്കാം പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചുവെച്ച് മുന്നേറുക തുടങ്ങി പൊതുവിജ്ഞാനത്തിൽ പോലും നുറുങ്ങു ചിന്തകളും തത്വജ്ഞാനവും പ്രോത്സാഹനവും എല്ലാം ഇഴ പിരിച്ച് വായനക്കാരന്റെ അറിവിൻ്റെ തലങ്ങളെ വിപുലപ്പെടുത്തുകയും പിന്നീടുള്ള ജീവിതയാത്രയിൽ അത് അവർക്ക് മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു.

ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് ഞാൻ നേടിടും എന്ന കവി വാക്യം അനുസ്മരിപ്പിക്കുമാറ് വീറും വാശിയുമായി ജീവിതത്തോട് പടപൊരുതിയ വ്യക്തിപ്രഭാവങ്ങളെ കുറിച്ചുള്ള അവതരണവും ശ്രദ്ധേയമാണ് ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച പഠനം ഉപേക്ഷിച്ച് വലിയ ജീവിത സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന ഇസ്മായിൽ പ്രായോഗിക ബുദ്ധിയും മെയ്ക്കരുത്തും തൻറെ മുന്നിൽ പിടയുന്നത് മനുഷ്യജീവനാണെന്ന് വിശാലമനസ്കതയും കൊണ്ട് മരണത്തെ മുഖാമുഖം കണ്ടു 15 ഓളം പേർക്ക് പുനർജന്മം നൽകി അദ്ദേഹത്തിൻറെ കവിത വാസനയും അൽഭുതാവഹമാണ് 1996ൽ ശ്രീ കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ ജീവൻ രക്ഷാപതിക്ക് നൽകി രാഷ്ട്രം ആദരിച്ച ഇസ്മയിൽ പിന്നീട് സയൻസ് കോഴ്സ് പാസായി കോളേജിൽ ജോലി ചെയ്യുന്നു കുട്ടികളിലെ പ്രശ്നങ്ങൾ വളരെ സൗമ്യമായി പരിഹരിക്കുന്നു . ക്ഷിപ്രകോപികളുടെ പ്രശ്നപരിഹാര തന്ത്രം വളരെ രസാവഹമാണ് നിലത്ത് കാലുറച്ച് നിൽക്കുമ്പോൾ ഉള്ള വീറും വാശിയും മാത്രമേ ഈ കുട്ടികൾക്കുള്ളൂ അതിനാൽ തറയിൽ നിന്നും ഉയർത്തും .കാലുറപ്പിക്കാൻ ഇടം കിട്ടാതെ ആകുമ്പോൾ അൽപനേരം കാലിട്ടടിക്കും പിന്നെ അടങ്ങും കോപമടങ്ങാനും എല്ലാം കലങ്ങിത്തളിയാനും അൽപനേരം വേണമല്ലോ പിന്നെ സമാധാനിപ്പിച്ചു വിടും വടംവലി മത്സരത്തിൽ ഒറ്റയ്ക്ക് ഒരു വശത്തുനിന്നും വലിച്ച് ജയിച്ച ഇസ്മായിൽ വായനക്കാരനെ ആശ്ചര്യത്തിന്റെ മുൾമുനയിൽ നിർത്തും. 1861ൽ അവർണ്ണരുടെ ആദ്യ കഥകളിയോഗം സ്ഥാപിച്ച 1851 ലെ മേൽ മുണ്ട് സമരം 1866 ലെ അച്ചിപ്പുടവ സമരം 1867ലെ സഞ്ചാരസ്വാതന്ത്ര്യം പോരാട്ടവും ജയിൽവാസവും മൂക്കുത്തി സമരം മുലക്കര സമരം മിശ്രവിവാഹത്തിന് നേതൃത്വം നൽകൽ ആദ്യകർഷിക സമരം 1854 അവർണ്ണരുടെ ആദ്യ ശിവക്ഷേത്ര സ്ഥാപകൻ നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷിയും കൂടിയായ ആറാട്ടുപുഴ വേലായുധ പണിക്കരെ കുറിച്ചുള്ള വിവരണവും കൗതുകപരമാണ് . വഴിവിളക്കുകൾ ആയ അധ്യാപകരെയും അവതരിപ്പിക്കാൻ മറന്നില്ല മനസ്സിൻറെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശ് സാറിന് സമർപ്പിച്ച അധ്യാപക ദിന സ്മരണ അതിൻ്റെ തെളിവാണ് .ഫുൾ സ്കോററായി മുന്നേറുമ്പോൾ നമ്മളാണ് മിടുക്കൻ എന്നും വിജയിച്ചവർ എന്നും നമ്മൾ ചിന്തിക്കും എന്നാൽ ജീവിതവിജയം മറ്റു ചില നൈപുണ്യങ്ങൾ കൂടി ഉള്ളവർക്കായിരിക്കും എന്ന ശിവപ്രസാദ് സാറിൻ്റെ ജീവിതാനുഭവം എന്നെയും പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു ഓരോരുത്തരും അവരവരിൽ ഉറങ്ങിക്കിടക്കുന്ന നൈപുണ്യവും വാസനയും തിരിച്ചറിഞ്ഞ് കഴിവുകൾ തേച്ചു മിനുക്കി എടുക്കുമ്പോഴേ യഥാർത്ഥ വിജയം ആകുന്നുള്ളൂ അതിനാൽ ഒരു ആത്മ പരിശോധന നടത്തി അവരവരുടെ നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക എന്ന ഉപദേശം ആദ്യം കയ്ച്ചാലും പിന്നെ മധുരിക്കും എന്ന് എൻ്റെ വായനാനുഭവം സാക്ഷി .ബസ്സിലെയും ട്രെയിനിലെയും തിക്കിലും തിരക്കിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നേരിടുന്ന വിദ്യയായ സേഫ്റ്റിപ്പിൻ പ്രയോഗത്തിന്റെ പ്രായോഗിക വിജ്ഞാനം പകർന്നുകൊടുത്ത മലയാള അധ്യാപിക ലൈല ടീച്ചറും ഒരു അവസ്മരണീയമായ കഥാപാത്രം തന്നെ .സാധനം കാണാതെ തന്നെ നാസങ്ങൾ കൊണ്ട് ഗന്ധം തിരിച്ചറിയാൻ പഠിപ്പിച്ച പാട്ട് സാറും രഥതന്ത്രം പഠിപ്പിച്ച സുദർശനൻ സാറും ബൈജൂസ് ആപ്പിനെയും വെല്ലുന്ന വിഷ്വലൈസേഷനുമായി പണ്ട് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന ഇന്ദിര ടീച്ചറും എല്ലാം തന്നെ നല്ല അധ്യാപകർ ജീവിക്കുന്നത് വിദ്യാർത്ഥികളുടെ മനസ്സിലാണ് എന്നതിൻ്റെ നിദർശനങ്ങളാണ് ഒറ്റമൂലികളെ കുറിച്ചുള്ള ടീച്ചറുടെ പരാമർശങ്ങൾ വില കുറഞ്ഞവ കൊണ്ട് മനോഹരമായ മാലകോർക്കുന്ന പോലെ ഏറെ പുതുമയുള്ളതാണ് . പപ്പായയിൽ നിന്നുള്ള കറ കോളൻ ക്യാൻസറിനെ ചെറുക്കാൻ നല്ലതാണ് ഫാറ്റി ലിവർ വരാനുള്ള സാധ്യത പപ്പായ കഴിക്കുന്നവരിൽ കുറവാണ് പ്രമേഹ ബാധിതർക്ക് ഉണ്ടാകുന്ന വ്രണങ്ങൾക്ക് പച്ച പപ്പായയുടെ കറ വ്രണത്തിൽ വച്ചു കെട്ടിയാൽ രണ്ടുമൂന്നു ദിവസമാകുമ്പോഴേക്കും വ്രണത്തിലെ പഴുപ്പ് മാറി ചുവപ്പുനിറം വച്ചു തുടങ്ങും പിന്നെ വ്രണം ഉണങ്ങാൻ അധികം താമസമില്ല മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുന്ന പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതും ആണ്. അടുക്കളയിൽ വെച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾ ഒക്കെയുള്ള ഒറ്റമൂലിയാണ് കോഴി നെയ്യ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന പനി ചർച്ചയും പനിച്ചു വിയർക്കുന്നതോടെ തലയിലെ പേരുകളും ഒപ്പം പോകും എന്ന പനിയുടെ ധനാത്മക വശവും എല്ലാ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട വൈദ്യശാസ്ത്ര പരിജ്ഞാനങ്ങളാണ് മനുഷ്യജന്മത്തിന്റെ നിസ്സഹായ അവസ്ഥയെ കുഞ്ഞൂന് ഞ്ഞമ്മ എന്ന കഥാപാത്രത്തിലൂടെ പ്രതീകവൽക്കരിക്കുന്നു .എല്ലാവരാലും അവഗണിക്കപ്പെട്ടപ്പോൾ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ അവശതകളുമായി ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരും വരെ കാത്തു കിടന്ന കുഞ്ഞുഞ്ഞമ്മ മണിനാദത്തിന്റെ അനുരണനം പോലെ വായനക്കാരന്റെ മനസ്സിൽ ഒരു തേങ്ങലായി അവശേഷിക്കും . ഭൗതികശരീരം മറവു ചെയ്യേണ്ടത് സമൂഹത്തിൻറെ ഉത്തരവാദിത്വമാണ് ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു കുഞ്ഞുഞ്ഞമ്മ . യാതൊരു കർമ്മബന്ധവും ഇല്ലാതെ യാത്രയായപ്പോൾ സമൂഹവും ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിൻറെ കർത്തവ്യം പൂർത്തിയാക്കി .വീട് നിന്നതിന്റെ ഒരുപാട് പോലും അവശേഷിക്കാതെ എല്ലാം മണ്ണോട് ചേർന്നു . ഉത്തരവാദിത്വങ്ങൾ പേറി സഹനത്തിന്റെ പ്രതീകമായി മാറി ഒടുവിൽ കാലത്തിൻറെ കുത്തൊഴുക്കിൽ ഒന്നുമല്ലാതെ മൺമറഞ്ഞു പോകുന്ന മനുഷ്യജനങ്ങളുടെ പ്രതീകമായ കുഞ്ഞുഞ്ഞമ്മ സഹൃദയങ്ങളുടെ മനസ്സിനെ വേട്ടയാടുകയും ഉറക്കം കെടുത്തുകയും ചെയ്യും. മറ്റു പലവക അറിവുകളുടെ കലവറ കൂടി ടീച്ചർ അവശേഷിപ്പിക്കുന്നുണ്ട് ചൈനക്കാർ കണ്ടുപിടിച്ച കരിമരുന്നു പ്രയോഗം ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാക്കാൻ നല്ലതാണെന്ന് പരിജ്ഞാനം . പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളും ഉള്ള യുഎസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈ ലാബ് മാറിമാറി വന്ന ഭരണസമിതിയുടെ പിടിപ്പുകേടും തിരിച്ചടവുമില്ലാത്ത വായ്പകളും മൂലം എന്നെന്നേക്കുമായി താഴിടേണ്ടി വന്ന ചിറക്കരതാഴം സർവീസ് സഹകരണ ബാങ്ക് . കൂർത്ത കല്ലാണെന്ന് കരുതി വിദ്യ ആർജിക്കേണ്ട സമയത്ത് അതിന് മെനക്കെടാതെ വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ മുന്നിലുള്ള അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തണം എന്നിങ്ങനെ ശ്രോതാക്കളുടെ ചിന്തകളെയും വിചാരങ്ങളെയും മാറ്റിമറിക്കാൻ തക്കതായ വീര്യമുള്ള പ്രസംഗകലയുടെ മാസ്മരികതയെക്കുറിച്ചുള്ള സ്മരണകളും കാളിദാസന്റെ മേഘസന്ദേശത്തിൽ പരാമർശിച്ചതായി ഇളംകുളം കുഞ്ഞൻപിള്ള എന്ന ചരിത്ര ഗവേഷകൻ സാക്ഷ്യപ്പെടുത്തിയ ചിറക്കര ഗവൺമെൻറ് യുപി സ്കൂളിന് സമീപമുള്ള ദേവീക്ഷേത്ര പരാമർശവും മൂന്നു കിലോമീറ്റർ അകലെ വെച്ച് തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള സ്രാവിന്റെ കഴിവ് അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞു ചേർന്ന് ശരീരത്തിൻറെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയ സ്രാവിന്റെ ചിറകും വാലും നിയതിയുടെ നിയമവും മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിനു പിന്നിൽ ഏതെങ്കിലും ഗുലുമാല് കൂടി ഉണ്ടാകുമെന്ന് കുതന്ത്രവും സ്ഥലം അക്വയർ ചെയ്യാതെ തന്നെ ഭൂമി റോഡിനായി വിട്ടുകൊടുത്ത് മഹാമനസ്കരയാൽ രൂപപ്പെട്ട വഴി കാലത്തിൻറെ മാറ്റത്തിനൊപ്പം മറഞ്ഞുപോയ പുതുതലമുറയുടെ പരിചയമില്ലാത്ത ഓലമെടച്ചിൽ എന്ന തൊഴിൽ മേഖല എന്നിങ്ങനെ സമ്മിശ്രമായ അറിവുകളും ചിന്തകളും ഗൃഹാതുരത്വങ്ങളുമായി ഓർമ്മച്ചെപ്പ് വായനക്കാർക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നു ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം എന്ന് സുക്കോളച്ചന്റെ വാക്കുകളിലൂടെ അവരവരുടെ അഭിരുചിയും കഴിവുമനുസരിച്ച് തുടങ്ങുക കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക പ്രയത്നിക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നുതന്നെ മാറ്റുക വരുമാനത്തിന്റെ 25% എങ്കിലും ഭാവിയിലേക്കായി സൂക്ഷിച്ചു വയ്ക്കുക സ്വയാർജിത സ്വത്തിൽ നിന്നും അല്പം എങ്കിലും മിച്ചം വെക്കാൻ കഴിയുന്നവനാണ് ധനവാൻ . നേരിന്റെ വഴിയിൽ മുന്നേറുക നീണ്ടു നിവർന്ന് കിടക്കുന്ന ജീവിതത്തിനു നേരെ പുഞ്ചിരിയോടെ സമീപിക്കുക സ്വയം പ്രചോദനം ഉള്ളവർ ആവുക നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കഴിവിന്റെ പരമാവധി വിനിയോഗിക്കുക വരമായി കിട്ടിയ ജന്മത്തിൽ കഴിവിന്റെ പരമാവധി ചെയ്യുക എന്നീ വാക്കുകൾ വെറുതെയിരുന്ന് തുരുമ്പിക്കുന്നതിനേക്കാൾ നല്ലത് ജോലിയെടുത്ത് തളരുന്നതാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ആമയ്ക്ക് കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകടത്തിൽ ഉൾവലിയാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയജീവി ആയതുകൊണ്ട് ആകാം അവയ്ക്ക് അത്രയും ആയുസ്സും ആണ് ആയത് എന്ന് സൂചിപ്പിക്കുമ്പോൾ അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിനനുസരിച്ച് മുന്നേറണം എന്നുള്ള ധ്വനി തന്നെയാണ് വ്യക്തി മെച്ചപ്പെട്ട ഒരാളായി തീരുന്നത് ചില സാഹചര്യങ്ങളിൽ സ്വയം കീഴടങ്ങി കൊടുക്കുകയും ചിലതിനോട് സന്ധി ചെയ്യുകയും ചിലതിനെ തീവ്രമായി എതിർക്കുകയും ചിലതിനെ തന്ത്രപരമായി ഒഴിവാക്കുകയും ചെയ്തു കൊണ്ടാണ് ഒറ്റ സ്വഭാവത്തിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുന്നവർ താമസിയാതെ പരാജയപ്പെട്ടു വീഴുന്നത് കാണാം ഓരോ സാഹചര്യത്തിൽ നിന്നും ഭാവിയിലേക്ക് പഠിച്ചെടുക്കുക പെരേരയുടെ 28 ദിവസത്തിനുള്ളിൽ വിജയം എന്ന 38 രൂപയുടെ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അക്കാലത്തും 38000 രൂപയിൽ അധികം സമ്പാദിച്ചു എന്നത് വല്ലഭന് പുല്ലും ആയുധം എന്ന ബഷീർ വാക്യത്തെ അനുസ്മരിപ്പിക്കുന്നു പ്രതിപാദ്യ വിഷയം അനുസരിച്ച് വായന നമ്മെ പല ലോകത്തേക്കും കൊണ്ടുപോകും. കാണാത്ത പല ലോകവും കാട്ടിത്തരും വായനയുടെ ലോകത്ത് താൻ ഒരു ശിശുവാണെന്ന് ഏറ്റുപറച്ചിൽ ഇന്ന് എത്രത്തോളം അറിവ് വളർത്തി എന്നാൽ താന്നിടുമത്രയും തെളിവാർന്നറി വേറിടുന്ന എന്ന കവി വാക്യം ആവർത്തിക്കുക തന്നെ മനുഷ്യ ജീവിതത്തിൻറെ നാനാരംഗങ്ങളും രചനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന യാതൊരു ആലങ്കാരിക പ്രയോഗങ്ങളുടെ കൂടാതെ തന്നെ സഹൃദയഹൃദയങ്ങളിൽ ചെന്നു പറ്റാനുള്ള ആഖ്യാനത്തിന്റെ മാന്ത്രികത അനുഗ്രഹീതമാണ് മരണം വരുത്തുന്ന വിടവ് കാലം നികത്തും എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിലെ ജീവിതത്തിന് ഒരു പരിധിയുണ്ട് ആ പരിധി എത്തിയാൽ ഭൂമിയിലെ പഞ്ചഭൂതങ്ങൾ സ്വീകരിച്ച് വളർന്ന ഈ സ്ഥൂല ദേഹം വെടിഞ്ഞ് ദേഹി അനശ്വരതയിലേക്ക് യാത്രയാകും ദേഹി വെടിഞ്ഞ പഞ്ചഭൂതങ്ങൾ ഭൂമിയിൽ തന്നെ ലയിക്കും ഇങ്ങനെ മരണം ഒരു അനിവാര്യത ആണെന്നുള്ള ജീവിത പാഠം വായനക്കാരെ എത്തിച്ചത് ജനനം മുതൽ മരണം വരെയുള്ള ഒരു നൂൽപാലം ആണ് മനുഷ്യ ജീവിതം എന്നും അത് ഉൽകൃഷ്ടമായി ജീവിച്ചു തീർക്കുവാൻ ഏവരും ശ്രമിക്കുക ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ കഴിയുന്ന നന്മകൾ ഒക്കെ ചെയ്യുക എന്ന സദുപദേശത്തിലേക്കാണ് ഈ ഉപദേശം വെറുമൊരു വഴികാട്ടിയിൽ നിന്നല്ല വഴിയും വഴികാട്ടിയും ആയ ഒരു വ്യക്തിത്വത്തിൽ നിന്നുള്ളതാണെന്ന് ഈ ഗ്രന്ഥം മനസ്സിരുത്തി വായിച്ചവർക്കും ടീച്ചറെ അടുത്തറിഞ്ഞവർക്കും മനസ്സിലാകും ശരിയായ മാർഗം നിശ്ചയം ഉണ്ടാകുമ്പോഴല്ലേ അത് മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാനാകൂ സാക്ഷ്യപ്പെടുത്താൻ ഇറങ്ങി പുറപ്പെടും മുമ്പ് ജീവിതത്തിൽ സാക്ഷ്യം ആയി മാറുന്നു റോക്കറ്റ് ഇനീഷ്യൽ മൊമെന്റം കിട്ടിയാൽ അത് ഉയരങ്ങളിലേക്ക് കുതിക്കുന്നതുപോലെ ശ്രീ ടിജി തോമസിൻ്റെ പ്രചോനാത്മകമായ വാക്കുകൾ ഈ കൃതിയുടെ രചനയ്ക്ക് പ്രേരകമായി എന്ന് രചയിതാവ് പറയുന്നുണ്ട് .അതുകൊണ്ടുതന്നെ ഈ ആവിഷ്കാരവും സഹൃദയനിൽ പ്രചോദനത്തിന്റെ ഒരു ലയം സൃഷ്ടിക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു മനുഷ്യജീവിതത്തിന്റെ നാനാരംഗങ്ങളും രചനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന യാതൊരു ആലങ്കാരിക പ്രയോഗങ്ങളും കൂടാതെ തന്നെ സഹൃദയഹൃദയങ്ങളിൽ ചെന്ന് പറ്റാനുള്ള ലാളിത്യത്തിന്റെ മാന്ത്രികതയ്ക്ക് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ.

റഫൻസ് :

ഡോ. ഐഷ വി , ഓർമ്മചെപ്പ് തുറന്നപ്പോൾ, ISBN: 978-93-5627-363-4, ഇന്ത്യ 2022

കുഞ്ഞുമൊയ്തീൻ എം : ഒലിപ്പാറകളത്തിൽ, സി കെ മുഹമ്മദ്‌ സാഹിബിന്റെയും പി കെ ഫാത്തിമയുടെയും മകനായി 1983 ൽ പാലക്കാട്‌, അയിലൂർ പഞ്ചായത്തിൽ ജനിച്ചു.കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും നേടി. ഐ എച്ച് ആർ ഡി യുടെ പാലക്കാട്‌ ജില്ലയിലുള്ള വടക്കഞ്ചേരി, അയിലൂർ, കോട്ടായി തുടങ്ങിയ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കിഴക്കഞ്ചേരി, സി എ എച്ച് എസ് എസ് ആയക്കാട് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ അയിലൂർ ഐ എച്ച് ആർ ഡി കോളേജിൽ സേവനം അനുഷ്ഠിക്കുന്നു.ഇഷ്ട മേഖല കവിതയാണ്.ഭാര്യ ഡോ. ഹസീന കെ എസ്. മക്കൾ :കാബിൽ, കാമിൽ (വിദ്യാർത്ഥികൾ ).

അനുജ സജീവ്

ട്രെയിൻ ചീറിപ്പായുകയാണ് രാത്രിയിലെ യാത്രയാണ്. സൈഡ് ലോവർ സീറ്റാണ് എന്റേത്. ഉറക്കം കിട്ടുന്നേയില്ല. ഇടയ്ക്ക് എതിർപാളത്തിലൂടെ പായുന്ന ട്രെയിനുകളുടെ ശബ്ദം. ആരൊക്കെയോ ടിക്കറ്റ് ഇല്ലാതെ ബോഗിയിൽ കയറിയിട്ടുണ്ട് ടി ടി ഇ ഇടയ്ക്കിടെ എത്തുന്നു. ഉറക്കം തെളിയുമ്പോൾ എന്റെ എതിർവശത്തുളള സീറ്റിൽ ഒരാൾ ഉണർന്നിരിപ്പുണ്ട് മൊബൈലിൽ നോക്കിയിരിക്കുന്നു. ടി. ടി. ഇ വരുമ്പോൾ വേഗന്ന് സീറ്റിലേയ്ക്ക് കയറി കിടക്കും. ഗാഢനിദ്ര ………. പോയിക്കഴിയുമ്പോൾ എഴുന്നേറ്റിരിക്കും എന്റെ മനസ്സിൽ ചെറിയ ഒരു ഭീതികടന്നുകൂടി. പിന്നീട് ഉറങ്ങാനേ കഴിഞ്ഞില്ല. ചെറിയ ഒരു മയക്കത്തിലേയ്ക്കു വീണപ്പോൾ ആരോ എന്റെ കാൽപാദത്തിൽ സ്പർശിക്കുന്നപോലെ,, ഞെട്ടിയുണർന്നു നോക്കിയപ്പോൾ മുൻപിൽ ഒരു പെൺകുട്ടിയാണ് ഇരിക്കുന്നത്.

‘’ ഞാൻ മാറിയിരിക്കണോ ? ”

മര്യാദയുടെ കുഞ്ഞുശബ്ദം. “” വേണ്ട മോളെ….. ”

ഒരു കൂട്ടുകിട്ടിയ ആശ്വാസമായിരുന്നു എനിക്ക് . ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന പെൺകുട്ടി വളരെ ആവേശത്തിലാണ്. അവളുടെ ആദ്യത്തെ ട്രെയിൻ യാത്രയാണ്. ദൂരെയുളള ഏതോ ബന്ധുവീട്ടിൽ പോകുന്നു.

” മലയുടെ മുകളിൽ ഒരു നക്ഷത്രം കണ്ടോ ? ”

അതോ വിളക്കുകത്തിച്ചതാരിക്കുമോ ?……

പുറത്ത് കാണുന്ന വീടുകൾക്കൊന്നും മേൽക്കൂരയില്ലല്ലോ .. ഇരുട്ടത്ത് അവൾ മേൽക്കൂര കാണാത്തതാണ്. ഞാൻ കൗതുകത്തോടെ അവളെ നോക്കിയിരുന്നതല്ലാതെ അവളുടെ കണ്ടുപിടുത്തങ്ങൾ ഒന്നും തിരുത്താൻ പോയില്ല. കുറച്ചു നേരം കൂടി അവളവിടെയിരുന്നു..

അപ്പോഴാണ് ബോഗിയുടെ മറ്റൊരു വശത്തുനിന്നും ഒരു കറുത്ത ഫ്രെയിമുളള കണ്ണട എന്നെ ലക്ഷ്യമാക്കി നീങ്ങുന്നു. കയ്യിലെ രണ്ടു ബാഗും എന്റെ അടുത്തു കൊണ്ടു വന്നു വച്ചു ഇൗ കറുത്ത ഫ്രെയിമുളള കണ്ണടയ്ക്ക് എന്നെ കുറെ നാളുകളായി പരിചയമുണ്ട് മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നും എന്നെ കാണാനായി എത്തിയതാണ്.
നേരിട്ടുളള ആദ്യ കൂടികാഴ്ച …… തിരക്കുപിടിച്ച നഗരത്തിലെ ഒരു മാളിൽ വച്ച് ഒരു കൂടികാഴ്ച നേരത്തെതന്നെ ഉറപ്പിച്ചുവച്ചതാണ്.

ഗ്രാമത്തിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ നിന്നും നഗരത്തിലേയ്ക്കു ട്രെയിൻ കയറി സീറ്റ് കണ്ടെത്താനുളള തിരക്കിൽ വേഗത്തിൽ നടക്കുകയാണ്. അപ്പോളാണ് എന്നെ വിളിക്കുന്ന ഒരു ശബ്ദം കേൾക്കുന്നത്. അമ്പരപ്പോടെ നോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട. കണ്ണടയ്ക്കു ളളിൽ സ്നേഹാർദ്രമായ രണ്ടുകണ്ണുകൾ, വിശ്വസിക്കാനേ പറ്റുന്നില്ല. ട്രെയിനിൽ കയറിയ വേഗതയൊന്നും പിന്നീടുണ്ടായില്ല. ഞാൻ പതിയെ എന്റെ സീറ്റിൽ വന്നിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട എന്നേ നോക്കി നിൽക്കുന്നു ………. ജീവിതത്തിലെ അത്യപൂർവ്വമായ നിമിഷങ്ങൾ …..

ഞാൻ കയറിയ ബോഗിയിൽ നേരത്തെ ബുക്ക് ചെയ്ത് എന്നെ അറിയിക്കാതെ അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ ഒരുക്കിയതാണ് എന്ന് പിന്നീടറിഞ്ഞു. ദുഃഖസാന്ദ്രമായ എന്റെ ജീവിതത്തിലേയ്ക്ക് ആശ്വാസത്തിന്റെ കണികയുമായി അകലത്തുനിന്നും വന്നെത്തിയ കണ്ണട. എന്റെ മുഖം ഞാൻ ആ കണ്ണടയുടെ തോളിൽ മെല്ലെ ചായ്ച്ചു. ട്രെയിനിന്റെ വേഗത കൂടിയിരിക്കുന്നു. ഒപ്പം മനസ്സുകളുടെയും………

വര : അനുജ സജീവ്

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

എം. ജി.ബിജുകുമാർ

വൈകുന്നേരം ചായയും കുടിച്ചു കായ വറുത്തതും കൊറിച്ച് തെർമോക്കോളിൽ ശ്രീരാമന്റെ പടം വരച്ചു വെട്ടിയെടുത്തു കൊണ്ടിരിക്കവേയാണ് ശ്രീഹരി വീട്ടിലേക്ക് എത്തിയത്.
“ശ്രീരാമൻ അടിപൊളി ആണല്ലോ ”
ശ്രീഹരി കൗതുകത്തോടെ തെർമോക്കോളിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
” വേണമെങ്കിൽ നിനക്കും ഒരെണ്ണം വരച്ചു തരാം. എന്താ വേണോ ?”
എന്റെ ചോദ്യം കേട്ട് അവൻ പുഞ്ചിരിച്ചു.
” വെറുതെ നിൽക്കാതെ ഉപ്പേരിയെടുത്ത് തിന്നുകൊണ്ടിരിക്കെടാ” എന്ന് പറഞ്ഞ് ഞാൻ ജോലിയിൽ മുഴുകി.

ഉപ്പേരിയും കഴിച്ച് എന്റെ കലാവിരുതിൽ ശ്രദ്ധിച്ചു നോക്കി നിൽക്കുകയായിരുന്നു അവൻ.
“ഒരു കാര്യം പറയാൻ മറന്നുപോയി ”
അവൻ അല്പം ആവേശത്തോടെയാണ് പറഞ്ഞത്.
” ഉം.. എന്താ… പറയ്.. ”
ഞാൻ മുഖമുയർത്താതെ മറുപടി നൽകി.
“ഞാൻ ഒരു സ്വപ്നം കണ്ടു. ”
“ആഹാ ! എന്തായിരുന്നു സ്വപ്നം ? നീന്തൽ പഠിക്കുന്നതായിരുന്നോ?’ ഞാൻ ചിരിയോടെ തിരക്കി.
” ഓ! പിന്നെ ! ഇപ്പോൾ അല്പസ്വല്പം നീന്താനൊക്കെ എനിക്ക് അറിയാം.”
അവൻ പരിഭവത്തോടെ പറഞ്ഞു .
“അതു പോട്ടെ !എന്തായിരുന്നു സ്വപ്നം ? അത് പറയ് കേൾക്കട്ടെ !.”
അവൻ അല്പം കൂടി അടുത്തേക്ക് വന്നിരുന്ന് താൻ കണ്ട സ്വപ്നത്തെപ്പറ്റി പറഞ്ഞു തുടങ്ങി.
” പുഴയുടെ കൽക്കെട്ടിൽ ഞാനിരിക്കുമ്പോൾ ചേട്ടൻ താഴെ മീൻ പിടിക്കുകയായിരുന്നു.വലയുമൊക്കെ കയ്യിൽ ഉണ്ടായിരുന്നു.”
” ആഹാ കൊള്ളാമല്ലോ ! എന്നിട്ട് ?
” മീൻപിടുത്തവും കണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നിരുന്ന് തോളിൽ കൈയിട്ട് സംസാരിച്ചു തുടങ്ങി.”
” എന്തായിരുന്നു സംസാരിച്ചത്?”
എന്റെ ചോദ്യം പ്രതീക്ഷിച്ച അവൻ മറുപടിയായി തുടർന്നു.
”മുതിർന്നവരുടെ കൂടെ അല്ലാതെ പുഴയിൽ വരരുതെന്നും ഇവിടെ അമിതമായി സമയം ചെലവഴിക്കരുതെന്നമൊക്കെ പറഞ്ഞു. എന്നിട്ട് ശ്രദ്ധിച്ചു നോക്കിയപ്പോൾ അദ്ദേഹം തലയിൽ മയിൽപ്പീലി ചൂടിയിരിക്കുന്നു. അതിശയത്തോടെ നോക്കിയിരിക്കവേ അയാളുടെ വേഷമൊക്കെ മറഞ്ഞ് ശ്രീകൃഷ്ണന്റെ രൂപമായി മാറി. ”
” ഇനിയിപ്പോൾ എന്തുവേണം ശ്രീകൃഷ്ണനെ കണ്ടില്ലേ?’
ഞാൻ അവന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
”ഏയ് ! എന്റെ ചിന്ത അതൊന്നുമല്ല. സ്കൂൾ അടച്ചിരിക്കുവല്ലേ,?”
“അതിന്….” ‘
” സ്വപ്നത്തിൽ കണ്ടതുപോലെ നമുക്ക് മീൻ പിടിക്കാൻ പോകാം. ഇപ്പോൾ വെള്ളവും കുറവല്ലേ. അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.”
“ആഹാ! അതായിരുന്നു സ്വപ്നത്തിൻ്റെ കാര്യം പറയാൻ ഇത്ര ധൃതി കൂട്ടിയത് ”
ഞാൻ ചിരിച്ചു.
”നമുക്ക് എന്തായാലും പോകാം ചേട്ടാ മീൻപിടിക്കാൻ,… മഴയൊക്കെ തുടങ്ങിയാൽ പിന്നെ ഒന്നും നടക്കില്ല”
അവൻ വീണ്ടും പറഞ്ഞു
”മീൻ പിടിക്കാൻ വലയൊക്കെ വേണം നമ്മുടെ കയ്യിൽ അതൊന്നുമില്ലല്ലോ ”
ആ .മറുപടിയിലും അവൻ പിൻതിരിയാൻ തയ്യാറായില്ല.
”എവിടെനിന്നെങ്കിലും വാങ്ങൂ . കടകളിൽ എവിടെയെങ്കിലും കിട്ടുമല്ലോ..? ”
അവനത് ഒത്തിരി ആഗ്രഹത്തോടെയാണ് പറയുന്നതെന്ന് എനിക്ക് തോന്നി.
“നോക്കട്ടെ ! എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ പറ്റുമോന്ന് ”
അത് കേട്ടപ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ട് വികസിച്ചു.
ഉപ്പേരി തീർന്നപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു.
“മറക്കല്ലേ ‘ എവിടെ നിന്നെങ്കിലും വല ഒപ്പിച്ചെടുക്കണേ! എന്തായാലും നമുക്ക് മീൻ പിടിക്കണം ചൂണ്ടയിട്ടാൽ കാര്യമായി മീൻ കിട്ടില്ലെന്ന് എൻ്റെ കൂട്ടുകാരൻ അച്ചു പറഞ്ഞു”
” അവന് അതെങ്ങനെ അറിയാം? ”
” അവന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ടത്രേ”
ഞാൻ ഒന്നു മൂളിയിട്ട് എൻ്റെ ജോലി തുടർന്നു.

” നാളെ അവധിയല്ലേ അപ്പോൾ ഒന്നു പോയി തിരക്ക് ചേട്ടാ.. ”
അവൻ വളരെ താൽപ്പര്യത്തോടെ പറഞ്ഞു.
” അവധിയാണെങ്കിലും നാളെ ഒരു പ്രോഗ്രാമിന് പോകണം. ഒരു സംവാദം. അപ്പോൾ പിന്നെ സമയം കിട്ടൂല. ”
എൻ്റെ മറുപടി കേട്ട് അവനെന്തോ ആലോചിക്കുന്നതു പോലെ തോന്നി.
” സംവാദത്തിന് പകരം ഒരാളെ വിട്ടാൽ പോരെ ?”
അവൻ്റെ മുഖം വിടർന്നു.
“ഓ പിന്നെ പകരം ആളിനെ വെക്കാൻ ഞാനെന്താ രജിത ടീച്ചറാണോ ?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
പക്ഷേ ഒന്നും മനസിലാകാതെ അവനെന്നെ നോക്കി നിന്നു.
“രജിത ടീച്ചറോ?അതാരാ ?”
ഒന്നു രണ്ടു നിമിഷത്തിനു ശേഷം അവൻ സംശയത്തോടെ ചോദിച്ചു.
”യോഗ പഠന ക്ളാസിൽ വരുന്നയാളാണ് ഞാൻ പറഞ്ഞ ഈ രജിത ടീച്ചർ. നന്നായി ആഹാരം കഴിച്ചിട്ടു വരുന്നതു കൊണ്ടും മടി കൊണ്ടും മിക്കപ്പോഴും യോഗ ചെയ്യാതെ വിശ്രമിക്കും. ചിലപ്പോൾ ഉറങ്ങുകയും ചെയ്യും.”
അതു പറയുമ്പോഴും എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഒന്നും മനസിലാകാതെ നോക്കി നിൽക്കുന്ന അവനോട് ഞാൻ ബാക്കി കൂടി പറഞ്ഞു തുടങ്ങി.
” മടി പാടില്ല. യോഗ ചെയ്തേ പറ്റു എന്ന് മാഷ് ടീച്ചറിനോട് പറഞ്ഞു. അപ്പോൾ പിന്നെ അടുത്ത ദിവസം മുതൽ രജിത ടീച്ചർ ക്ളാസിനു വരുമ്പോൾ കൂട്ടുകാരിയായ ഒരു ടീച്ചർ ഒപ്പമുണ്ടായിരുന്നു.”
”അതെന്തിനാ ?”
അവൻ ആകാംക്ഷയോടെ ചോദിച്ചു.
“ടീച്ചറിനു ക്ഷീണം കാരണം യോഗ ചെയ്യാൻ പറ്റാതിരിക്കുമ്പോൾ പകരം യോഗ ചെയ്യാൻ കൊണ്ടുവന്നതാണ് കുട്ടുകാരിയായ ടീച്ചറിനെ..”
അത് പറഞ്ഞപ്പോഴും ഞാൻ ചിരി നിർത്തിയിരുന്നില്ല.
അത് കേട്ട് അവനും ചിരിച്ചു.
”ശ്ശൊ ! യോഗ അവരവര് ചെയ്യേണ്ടതല്ലേ ” എന്ന് പറഞ്ഞു കൊണ്ട് അവൻ റോഡിലേക്ക് നടന്ന് പോയി.
“അടുത്തൊരു ദിവസമാകട്ടെ എന്തായാലും നോക്കാം കേട്ടോടാ ചെക്കാ”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“താങ്ക്സ് ചേട്ടാ…” എന്ന് മറുപടി നൽകി സന്തോഷത്തോടെ അവൻ വീട്ടിലേക്കോടി.

അവൻ പോയപ്പോൾ എവിടെ നിന്ന് വല സംഘടിപ്പിക്കും എന്നതായിരുന്നു എന്റെ പ്രധാന ചിന്ത. എന്തായാലും ഒരു ആറാം ക്ളാസുകാരന്റെ ആഗ്രഹമല്ലേ സാധിച്ചു കൊടുക്കണം എന്ന തീരുമാനത്തോടെ ഞാൻ എഴുന്നേറ്റ് വീടിനുള്ളിലേക്ക് നടന്നു.

അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. അതെടുത്ത് അറ്റൻഡ് ചെയ്തു.
ചാന്ദ്നിയായിരുന്നു.
“ഹലോ…”
എടാ നീയെവിടാ?
വീട്ടിലുണ്ട്. അല്ലറ ചില്ലറ കലാ കൊലപാതകങ്ങളൊക്കെ നടത്തുവായിരുന്നു..
എന്താടീ ?
” ആകെ ബോർ, എനിക്കാണെങ്കിൽ വരുന്ന ശനിയാഴ്ച ഒരു പരീക്ഷയുണ്ട്. പുസ്തകം തുറക്കാൻ തോന്നുന്നില്ല.
അലസത നിറഞ്ഞ ശബ്ദത്തിലാണവൾ പറഞ്ഞത്.
”ആഹാ! അത്രേയുള്ളോ! ഒരു കാര്യം പറയാം അതുപോലെ ചെയ്യ്.”
അതെന്ത് കാര്യം?

“അലസമായിരിക്കുമ്പോൾ
നിങ്ങളിൽ ‘റ’ എന്നൊരു അക്ഷരം കൂടി
മെല്ലെയങ്ങ് ചേർക്കുക
അപ്പോൾ നിങ്ങൾ “നിറങ്ങൾ” ആകും.
പിന്നെ ചിന്തകൾക്ക് ചായം കൊടുത്തങ്ങനെയിരിക്കാം.
സമയം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
നിങ്ങളിൽ ആത്മഹർഷത്തിന്റെ “ശ്വാസം”
മെല്ലെ പടർന്നുകയറിത്തുടങ്ങും. കുളിർമ്മയോടെ അത് സഞ്ചരിച്ച്
മുഖത്ത് മന്ദസ്മിതം വിടർത്തി “നിശ്വാസങ്ങൾ” ആയി മാറും……!
ഞാൻ പറഞ്ഞു നിർത്തി.
” എന്നു വെച്ചാൽ?”
അവൾ മനസിലാവാത്ത പോലെ ചോദിച്ചു.
” എന്നു വെച്ചാൽ കുറച്ചു കാലം മുമ്പുവരെ നീ വരയ്ക്കാറുണ്ടായിരുന്നല്ലോ! വീട്ടിൽ ചായവും ബ്രഷും എല്ലാമുണ്ടല്ലോ.
അതെടുത്ത് രണ്ട് ചിത്രം വരയ്ക്ക്. ബോറിങ് എല്ലാം മാറും.”

“പിന്നെ ! തല ചൂടായിരിക്കുമ്പോഴാ അവൻ്റെയൊരു ഫിലോസഫി ”
അവൾ ഫോൺ കട്ട് ചെയ്തു..

ഘടികാര സൂചികൾ ക്രമത്തിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി മുറിയാതെ പെയ്ത മഴയൊഴിഞ്ഞ്
നിഴലും നിലാവും പുണർന്നുറങ്ങിയപ്പാേഴാണ് ചീവീടുകളുടെ സംഗീതവും കേട്ടു തുടങ്ങിയത്. അപ്പോൾ
കാൽവിരൽ മുതൽ മുടി വരെ പുതപ്പ് വലിച്ചിട്ട് കനവു തേടി നിദ്രയെ പുൽകി.
പുലരി വിരിയുമ്പോൾ കണ്ട കിനാവിൽ, നിർമ്മാല്യം കാണാൻ കൊതിച്ച്
അമ്പലമുറ്റത്ത് ചെമ്പകപ്പൂവ് പൊഴിയുമ്പോഴേക്കും
ദേശദേവതയുടെ ഉണർത്തുപാട്ടായ്
ശംഖനാദം മുഴങ്ങുന്നുണ്ടായിരുന്നു. അത് കേട്ട് കനവു മുറിഞ്ഞ് ഞാൻ നിദ്ര വിട്ടുണർന്നു.

എഴുന്നേൽക്കാൻ മടിച്ച് ജനാല തുറക്കുമ്പോഴേക്കും
മഴയുടെ ഇരമ്പൽ കേൾക്കുമ്പോലെ തോന്നി.
എന്നാൽ പിന്നെ പുതപ്പിനുള്ളിലേക്ക് തന്നെ
കയറിയാലോ എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ഇന്ന് മെയ്ദിനത്തിൻ്റെ അവധിയാണെന്നോർത്തത്. വേഗമെഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ജോലികളിൽ വ്യാപൃതനായി.

ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് കവലയിലൂടെ മൂളിപ്പാട്ടും പാടി ബൈക്കിൽ സഞ്ചരിക്കുമ്പോഴും വല വാങ്ങുന്നതിനെപ്പറ്റിയായിരുന്നു ചിന്ത. സ്കൂൾ ജംഗ്ഷനിലെത്തി ശാന്തമ്മച്ചേച്ചിയുടെ കടയിൽ നിന്നും ചൂടു കപ്പലണ്ടി വാങ്ങിക്കൊറിച്ച് ഒരു നാരങ്ങാവെള്ളവും കുടിച്ച് കുശലവും പറയുമ്പോഴും ലളിതമായി ഉപയോഗിക്കാനായി ഒരു വല കെട്ടി എടുക്കുന്നതായിരിക്കും നല്ലത് എന്ന് മനസ്സിൽ തോന്നി.
അതിന് പറ്റിയ ആളെ തിരക്കിയപ്പോഴാണ് പഴയ ചങ്ങാതിയായ നാരായണൻകുട്ടിയുടെ രൂപം ഉള്ളിലേക്ക് കടന്നുവന്നത്. അവനിപ്പോൾ മുരുകൻ കുന്നിലാണ് താമസമെന്നും തിരുമ്മലും ഉഴിച്ചിലും ഒക്കെ നടത്തിക്കൊടുക്കുകയാണ് പ്രധാന ജോലിയെന്നും അവസാനമായി കണ്ടപ്പോൾ പറഞ്ഞിരുന്നു. വയണപ്പൂങ്കാവിലെ പടയണി പൂരത്തിനാണ് അവനെ അവസാനമായി കണ്ടതെന്ന് ഇന്നും ഓർക്കുന്നു.

പഠനകാലത്ത് വെക്കേഷൻ കാലയളവിലെല്ലാം അവനോടൊപ്പം മീൻ പിടിക്കാൻ പോകുമായിരുന്നു. അവന്റെ കൈവശം ചെറിയ വലയും നിരവധി ചൂണ്ടകളും ഒക്കെ സ്റ്റോക്കുണ്ടായിരുന്നു. അന്ന് അവൻ തന്നെ നൂല് വാങ്ങി ആവശ്യാനുസരണം വല കെട്ടിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്. അവനെ കണ്ടെത്തിയാൽ അത്യാവശ്യം ഉദ്ദേശിക്കുന്ന കാര്യം നടക്കുമെന്ന് ഒരു തോന്നൽ ഉള്ളിൽ മുളപൊട്ടി. അന്ന് കണ്ടപ്പോൾ ഫോൺ നമ്പർ വാങ്ങാതിരുന്നത് കഷ്ടമായല്ലോ എന്നോർത്ത് ഞാൻ വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.
പത്തു അറുപത്താറ് കിലോമീറ്റർ സഞ്ചരിച്ചാലേ മുരുകൻ കുന്നിലെത്തുകയുള്ളൂ.
“എന്തായാലും പയ്യന്റെ ആഗ്രഹമല്ലേ പോവുക തന്നെ ” എന്ന തീരുമാനത്തിൽ മുരുകൻകുന്നിലേക്ക് തിരിച്ചു.

ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും കാലം തെറ്റിയ മഴ ഇരച്ചെത്തി. വേഗം അടുത്തു കണ്ട അടഞ്ഞുകിടന്ന കടയുടെ മുന്നിൽ ബൈക്ക് വെച്ച് നനയാതിരിക്കാൻ കടയുടെ വരാന്തയിലക്ക് കയറി നിന്നു. തിമിർത്തു പെയ്യുന്ന മഴയിൽ’ പ്രകൃതി നനഞ്ഞു നിൽക്കുമ്പോൾ മഴക്ക് കൂട്ടായി ഇടിയും മിന്നലുമൊക്കെ വന്നു തുടങ്ങി. അപ്പോൾ വിഷാദം നിറഞ്ഞ മുഖവുമായി ഒരു യുവതി കുടയും പിടിച്ചു കൊണ്ട് ആ വഴി നടന്നു വരുന്നുണ്ടായിരുന്നു.
അവൾ കുടയ്ക്ക് വെളിയിലേക്ക് കൈ നീട്ടി മഴയുടെ കുളിർമ്മ ഏറ്റുവാങ്ങുമ്പോൾ വീശിയടിച്ച കാറ്റ് അവളുടെ കയ്യിലിരുന്ന കുടയെ റോഡിലേക്ക് പറത്തി വിട്ടു.
അതെടുക്കാൻ ഓടുന്നതിനു പകരം അവൾ കടയുടെ അങ്ങേ മൂലയ്ക്കോട്ട് കയറി നിന്നു. വെളുത്തു കൊലുന്നനെയുള്ള ആ യുവതിയെ ഞാൻ ഒന്നു ശ്രദ്ധിച്ചു നോക്കി.

നീളമുള്ള മുടിയിഴകളും നീണ്ട കണ്ണുകളുമുള്ള അവളിൽ ഒരു വിഷാദ ഭാവം നിഴലിച്ചിരുന്നു. കാറ്റിലാടുന്ന അവളുടെ വലിയ കമ്മലിന് വല്ലാത്ത ഭംഗി തോന്നി. അവളുടെ മുടിയിഴകൾക്കിടയിൽ തുളസിക്കതിർ തിരുകി വെച്ചിട്ടുണ്ടായിരുന്നു.
തൂവാനമടിക്കുകയും
അൽപ്പം കൂടി അടുത്തേക്ക് നീങ്ങി നിൽക്കുകയും ചെയ്തപ്പോൾ മുഖം തുടച്ചു നിന്ന അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞിരിക്കുന്നതായി തോന്നി.
എന്തു പറ്റിയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെങ്കിലും എനിക്കതിന് സാധിച്ചില്ല. പൊതുവേ പരിചയമില്ലാത്ത പെൺകുട്ടികളോട് സംസാരിക്കാൻ അപകർഷതാബോധം എന്നെ അനുവദിച്ചിരുന്നില്ല.

തുള്ളിക്കൊരു കുടമായി പെയ്തു നിറഞ്ഞ മഴയിലൂടെ ഇരുവശത്തേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് വേഗത്തിൽ പോകുന്ന വാഹനങ്ങളും നോക്കി നിൽക്കുമ്പോഴും ആ പെൺകുട്ടി വിദൂരതയിലേക്ക് മിഴി പായിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
മഴ ഓർമ്മിപ്പിച്ചതെന്തെങ്കിലും അവളുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാവുമോ?

ജീവിതം എന്നും ഇങ്ങനെ എങ്ങുമെത്താത്ത നേർരേഖ പോലെ സഞ്ചരിക്കുമ്പോൾ ഇരു വശവുമിതുപോലെ പല കാഴ്ചകളും കണ്ടേക്കാം എന്നു ചിന്തിച്ചു നിൽക്കുമ്പോൾ മഴ തോർന്നു, സീറ്റിലെ വെള്ളത്തുള്ളികൾ തുടച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോഴും ആ യുവതി അവിടെത്തന്നെ നിൽക്കുകയായിരുന്നു. അവളുടെ കുട അൽപ്പമകലെയുള്ള വേലിച്ചെടിപ്പടർപ്പിൽ തങ്ങിയിരിപ്പുണ്ടായിരുന്നു.

കുറേ ദൂരം പിന്നിട്ടപ്പോൾ അവിടെയെങ്ങും മഴ പെയ്തിട്ടേയില്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.മഴ പോലും ഏരിയ തിരിച്ചു പെയ്യുന്ന രീതിയിലായി എന്നു മനസിൽ പറഞ്ഞ് യാത്ര തുടർന്നു.
” കുക്കുടു മന്ത്രം കുടുകുടു മന്ത്രം
കണ്ണൻചിരട്ടയിൽ അടച്ചിട്ട മന്ത്രം
ആ മന്ത്രം.. ഈ മന്ത്രം…”
എന്ന മൂളിപ്പാട്ടോടെ കുറേ ദൂരം മുന്നോട്ടു സഞ്ചരിച്ചു.
മൈൽ കുറ്റിയിൽ മുരുകൻ കുന്ന് എന്നെഴുതി വെച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് അടുത്തുള്ള മുറുക്കാൻ കടയിലേക്ക് കയറി.

ഒരു പഴം ഇരിഞ്ഞു തിന്നുകൊണ്ട് നാരായണൻകുട്ടിയുടെ വീടിനെപ്പറ്റി അന്വേഷിച്ചു. അയാൾക്ക് ആദ്യം മനസ്സിലായില്ലെങ്കിലും ഉഴിച്ചിൽ പിഴിച്ചിൽ എന്നൊക്കെ കേട്ടപ്പോൾ ഒരു കിലോമീറ്റർ അപ്പുറത്ത് ഒരു പൊളിഞ്ഞ വെയിറ്റിംഗ് ഷെഡ് ഉണ്ടെന്നും അതിനടുത്തുകാണുന്ന മുരുകക്ഷേത്രത്തിനു മുന്നിലുള്ള മൺപാതയിലൂടെ മൂന്ന് നാല് കിലോമീറ്റർ പോകണമെന്നും കടക്കാരൻ പറഞ്ഞു. പൈസയും കൊടുത്ത് അയാൾ പറഞ്ഞ വഴിയിലൂടെ വീണ്ടും മുന്നോട്ടു യാത്ര തുടർന്നു..

ഇരുവശത്തും റബർ തോട്ടങ്ങൾക്കു നടുവിൽ കഷ്ടിച്ച് ഒരു ഓട്ടോ പോകുന്ന വഴിയേ ഉണ്ടായിരുന്നുള്ളു. അവിടെയെങ്ങും ഒരു വീട് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ചെറിയ ഓടിട്ട വീട് കണ്ട് വണ്ടി നിർത്തി.ഒരു ഹോൺ അടിച്ചപ്പോഴേക്കും അകത്തുനിന്നും ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു.. കയ്യിലിരുന്ന പൂച്ചക്കുഞ്ഞിനെ തഴുകിക്കൊണ്ട് ആരാണെന്ന ഭാവത്തിൽ . എന്നെ നോക്കി പുരികം ഉയർത്തി നിന്നു.

” നാരായണൻകുട്ടിയുടെ വീട് ഏതാ ??”
എന്റെ ചോദ്യം കേട്ട് അയാൾ ഒന്നുകൂടി റോഡിന് അരികിലേക്ക് ഇറങ്ങിവന്നു.
“ആരാ ? എവിടെ നിന്ന് വരുന്നു ?”
അയാൾ സംശയരൂപേണ ചോദിച്ചു.
“പഴയ ചങ്ങാതിയാ കണ്ടിട്ടൊരു ആവശ്യമുണ്ടായിരുന്നു ”
ഞാൻ മെല്ലെ പറഞ്ഞു.
” ആ കാണുന്നതാ വീട്!” റോഡിന്റെ എതിർവശത്ത് അല്പം താഴ്ന്ന ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി.
ഈ ഓണം കേറാമൂലയിൽ ഒക്കെ എങ്ങനെ ഇവൻ താമസിക്കുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നി.

ബൈക്ക് സ്റ്റാൻ്റിൽ വച്ച് അങ്ങോട്ടിറങ്ങി നടന്നു. വീടിന്റെ മുറ്റത്തെത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ ഉണക്കാൻ വിരിച്ചിട്ടിരിക്കുന്നത് കണ്ടു. വീടിന്റെ വാതിലിൽ തട്ടിവിളിച്ചുവെങ്കിലും ആരും ഇറങ്ങിവന്നില്ല. അവിടെ നിന്നും അൻപത് മീറ്റർ മാറി ചെറിയൊരു വീടു കൂടി കണ്ടു. അതും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി.

“ഇവൻ വിവാഹം കഴിച്ചിട്ടില്ല ! ഒറ്റയ്ക്കാണ് താമസം എന്നൊക്കെ പറഞ്ഞിട്ട് ഈ വസ്ത്രങ്ങളൊക്കെ ആരുടേതാവും? ഈ സംശയവുമായി തിരിച്ച് ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
തിരിച്ചു ചെല്ലുമ്പോൾ മധ്യവയസ്കൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
” അവിടെ ആരുമില്ല.വീടു പൂട്ടിയിട്ടിരിക്കുകയാണ്. ഫോൺ നമ്പർ വല്ലതുമുണ്ടോ ?”
“ഇല്ല ” ‘
“എന്റെ നമ്പർ തരാം, വരുമ്പോൾ കൊടുത്തിട്ട് ഒന്നു വിളിക്കാൻ പറയാമോ ? ”
“അതും പറ്റില്ല ”
അയാൾ പറഞ്ഞു.
“അതെന്താ ചേട്ടാ ഞാൻ വളരെ ദൂരെ നിന്നും വരുന്നതല്ലേ. ഒരു സഹായം ചെയ്യരുതോ ?
“അതല്ല ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. നാലുമാസം മുമ്പ് ഒരു വലിയ വഴക്കുണ്ടായിരുന്നുേ’ ”
അയാൾ ആ വീട്ടിലേക്ക് നോക്കിയാണത് പറഞ്ഞത്.
“ആകെ ഈ ഭാഗത്ത് മൂന്ന് വീടുകൾ മാത്രമല്ലേ ഉള്ളൂ പിന്നെന്തിനാ വഴക്ക്? ഞാൻ സംശയത്തോടെ തിരക്കി.
” ഒരു മുപ്പതിടത്തെങ്കിലും പെണ്ണുകാണാൻ പോയിട്ടുണ്ടെങ്കിലും ഒന്നും ഒത്തു വന്നില്ല എന്ന പരിഭവം എപ്പോഴും അവനിൽ ഉണ്ടായിരുന്നു. കൂടാതെ തനിച്ചല്ലേ താമസം! മറ്റു ബന്ധുക്കളുമായൊന്നും യാതൊരു അടുപ്പവുമില്ലായിരുന്നു.”
അയാൾ പറയുന്നത് കേട്ട് ഞാൻ ശ്രദ്ധയോടെ നിൽക്കുമ്പോൾ അയാളുടെ വീടിനടുത്തുള്ള പറമ്പിൽ റബ്ബറിന്റെ ഉണങ്ങിയ ഒരു ശിഖരം ഒടിഞ്ഞുവീണു.
എന്റെ ശ്രദ്ധ മാറാതിരിക്കാൻ അയാൾ ബാക്കി കൂടി പറയാൻ ആരംഭിച്ചു.

” അങ്ങനെയിരിക്കെ ഒരു കല്യാണം ഏകദേശം ശരിയായി.പെണ്ണിന്റെ അച്ഛനും സഹോദരനും കൂടി മുൻകൂട്ടി പറയാതെ വീട് കാണാൻ എത്തി. അവർ വന്നപ്പോഴാകട്ടെ, നാരായണൻകുട്ടിയുടെ വീടിനു മുൻവശത്താകെ സ്ത്രീകളുടെ വസ്ത്രങ്ങൾ വിരിച്ചിട്ടിക്കുന്നു. അവർക്ക് അത് കണ്ട് സംശയമായി. ”
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കയ്യിലിരുന്ന പൂച്ച താഴേക്ക് ചാടി ഓടിപ്പോയി.
അത് ശ്രദ്ധിക്കാതെ അയാൾ തുടർന്നു.

” തനിച്ചാണ് ബന്ധുക്കൾ ആരുമില്ല എന്ന് പറഞ്ഞിട്ട് പിന്നെ ആ വസ്ത്രങ്ങൾ ആരുടേതാണെന്ന ചിന്ത അവരിൽ പുകയവേ വീടിനു മുന്നിലേക്ക് നടന്നു വന്ന തുണിയുടെ ഉടമയായ സ്ത്രീ അപരിചിതരായ ആഗതരെ കണ്ടു ഞെട്ടി പുറകിലേക്ക് ഓടി. അപ്പോൾ ഇതെന്തോ ചുറ്റിക്കളി ആണെന്ന് വിചാരിച്ചു ”
അയാൾ ഒന്നു നിശ്വസിച്ചു.
“എന്നിട്ട് ?”
”അവർ തിരിച്ചുപോയി കല്യാണവും മുടങ്ങി. ”

അത്രയും കേട്ടപ്പോഴാണ് തന്റെ സംശയവും അയാളോട് ചോദിച്ചിക്കാമെന്ന് തോന്നിയത്.
” ഇപ്പോഴും വസ്ത്രങ്ങൾ അവിടെ വിരിച്ചിട്ടുണ്ടല്ലോ, അത് ആരുടേതാണ്?”
”അടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീയുടേതാണ്. റബറിൻ്റെ കറയെടുത്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനവുമായി ജീവിക്കുന്നു. ഒരു മകനും അവളും മാത്രമാണ് അവിടെ താമസം”
അയാൾ പറഞ്ഞു നിർത്തി.
” അവരെന്തിനാണ് അവരുടെ വസ്ത്രങ്ങൾ നാരായണൻകുട്ടിയുടെ വീടിന്റെ മുൻവശത്ത് കൊണ്ടിടുന്നത്? ”
ഞാൻ തിരക്കി.
”അവരുടെ വീടിന് ചുറ്റും മരങ്ങൾ തിങ്ങി നിൽക്കുന്നതു കൊണ്ട് അവിടെ വെയിൽ ഇല്ലാത്തതിനാലാണ് നാരായണൻകുട്ടിയുടെ മുറ്റത്ത് തുണി വിരിക്കുന്നത്. അവൻ ജോലിക്ക് പോയതിനുശേഷമേ വിരിക്കാറുള്ളൂ.തിരിച്ചെത്തും മുമ്പ് എടുത്തുകൊണ്ടു പോവുകയും ചെയ്യും. അതിനാൽ അവനിതറിയാറുമില്ല.”
അയാൾ പറഞ്ഞു നിർത്തി.

” കൊള്ളാം ! എന്നാൽ അത് ആ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കിയാൽ പോരായിരുന്നോ?
എന്റെ സംശയം അയാളിൽ കൗതുകം ഉണർത്തി.
” മുടങ്ങി മൂന്നുനാലു മാസം കഴിഞ്ഞല്ലേ കാരണം എന്തെന്ന് അറിയുന്നത്. ബ്രോക്കർ പിന്നീട് ഇതുവഴി വന്നപ്പോഴാണ് യാഥാർത്ഥ്യം മനസ്സിലായത്.”
എന്നിട്ട്..?
” അവരെ പറഞ്ഞു മനസ്സിലാക്കാൻ പോകും മുമ്പ് തന്നെ അവളുടെ വിവാഹം വേറെ നടന്നിരുന്നു.”
” കഷ്ടമായിപ്പോയി ”
” ഇപ്പോഴും അവന്റെ വിചാരം ഞാൻ എന്തോ ഏഷണി പറഞ്ഞ് വിവാഹം മുടക്കിയെന്നാണ്. ”
അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
” എന്തായാലും ഞാൻതിരിച്ചു പോവുകയാണ്. അവൻ വരും വരെ നിൽക്കാൻ വയ്യ ഇനി എന്നെങ്കിലും അവധി ദിവസം വന്നു കാണാം ”

മുന്നോട്ട് നടന്നപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.കടയിലേക്ക് തിരിച്ചു കയറി ഒരു കഷണം പേപ്പർ വാങ്ങി ”അത്യാവശ്യമായി ഒന്നു വിളിക്കുക ” എന്ന് എഴുതിയിട്ട് അതിൻ്റെ താഴെ എൻ്റെ പേരും ഫോൺ നമ്പരും കൂടി എഴുതി.അതിനു ശേഷം അതുമായി നാരായണൻകുട്ടിയുടെ വീട്ടിലേക്ക് നടന്നു.
അവിടെയെത്തിയപ്പാേൾ എഴുതിയ പേപ്പർ കഷണം വാതിലിൻ്റെ ഹാൻഡിലിൻ്റെ ഇടയിലേക്ക് ചേർത്തു വെച്ചു.

തിരിച്ചു നടന്ന് സംസാരിച്ചു നിന്നിരുന്ന ആളാേട് യാത്ര പറഞ്ഞ് ബൈക്കിൽ കയറുമ്പോഴും നാരായണൻകുട്ടിയുടെ മുറ്റത്ത് അയയിൽ വിരിച്ചിരിക്കുന്ന തുണി കാറ്റിൽ ഉലയുന്നുണ്ടായിരുന്നു..
കല്യാണം മുടങ്ങുന്ന ഓരോ വഴിയെപ്പറ്റി ആലോചിച്ചപ്പോൾ കൗതുകം തോന്നി. എന്തായാലും തൽക്കാലം വലയുടെ കാര്യം സ്വാഹ എന്ന് ചിന്തിച്ച് ബൈക്കിൽ മുന്നോട്ട് നീങ്ങി.

വീടെത്തുമ്പോൾ എന്നെയും കാത്ത് ഒരു പാർസൽ ബോക്സ് ടേബിളിലിരിപ്പുണ്ടായിരുന്നു. ഞാനത് സാവധാനത്തിൽ പായ്ക്ക് പൊളിച്ച് തുറന്നു നോക്കി. അതിൽ ലാമിനേറ്റ് ചെയ്ത മനോഹരമായ ഒരു ചിത്രമുണ്ടായിരുന്നു. മഴയിൽ നടന്നുവരുന്ന ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ആ പെൺകുട്ടിയുടെ മുഖത്തിന് യാത്രക്കിടയിൽ കണ്ട പെൺകുട്ടിയുടെ മുഖഛായ ആയിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
ആ ചിത്രമെടുത്ത് ഷോകേസിൽ വെച്ചിട്ട്
അതിനൊപ്പം മടക്കി വെച്ചിരുന്ന വെള്ളപ്പേപ്പർ തുറന്ന് അതിലെ പർപ്പിൾ നിറത്തിലുള്ള അക്ഷരങ്ങളിലൂടെ കൗതുകത്തോടെ മിഴികൾ പായിച്ചു.
” കഥാകാരന്,
നീ പറഞ്ഞപ്പോൾ ആദ്യം ദേഷ്യം വന്നുവെങ്കിലും പിന്നീട് ഞാൻ ദേഷ്യമൊക്കെ മാറ്റിവെച്ച് ചിത്രങ്ങൾ വരച്ചു തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും വരച്ചു തുടങ്ങിയത്. ആദ്യം വരച്ച ചിത്രം നിനക്ക് തന്നെ സമ്മാനമായി ഇരിക്കട്ടെ എന്ന് കരുതി.
സ്നേഹപൂർവ്വം
ചാന്ദ്നി ”

എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു

റ്റിജി തോമസ്

ട്യൂബ് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ലോകമൊട്ടാകെ നിന്ന് ലണ്ടനിൽ എത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നായ മാഡം തുസാഡ്സ് ആണ്. ലണ്ടനിലെ തിരക്കേറിയ മേരി ലിബോൾ റോഡിലാണ് പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ആണ് മാഡം തുസാഡ്സിലെ ഏറ്റവും വലിയ പ്രത്യേകത. കലയും സംസ്കാരവും ചരിത്രവും സമുന്വയിപ്പിക്കുന്ന വർണ്ണക്കാഴ്ചകളാൽ സമ്പന്നമാണ് മാഡം തുസാഡ്സിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.

മാഡം തുസാഡ്സിൽ പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് ചുവട് വയ്ക്കുന്നത് പോലെയാണ്. ഒരുവേള ലണ്ടനിൽ തന്നെയുള്ള സ്ഥലമാണോ എന്ന് വരെ നമുക്ക് സംശയം തോന്നും. പ്രവേശന കവാടത്തിലെ മാഡം തുസാഡ്സിൻ്റെ പേരെഴുതിയ ഫലകത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്താണ് ഞങ്ങൾ ആ മായിക ലോകത്തിലേയ്ക്ക് പ്രവേശിച്ചത് . സന്ദർശകരെ കാഴ്ചയുടെ പറുദീസയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്ന മാഡം തുസാഡ്സ് മറ്റൊരു ലോകത്തിൻറെ മായിക പ്രപഞ്ചം നമുക്ക് സമ്മാനിക്കും .

സന്ദർശകർ ആദ്യം പ്രവേശിക്കുന്നത് റെഡ് കാർപ്പറ്റിലേയ്ക്കാണ് . ഒരു അവാർഡ് നിശയുടെ എല്ലാ രൂപ ഭംഗിയും ചേർന്നൊരുക്കിയ റെഡ് കാർപെറ്റിൽ വിഐപി നമ്മൾ തന്നെയാണ്. പിന്നീട് കാണാൻ പോകുന്ന കാഴ്ചകളുടെ മായിക ലോകത്തിലേയ്ക്ക് എത്തിച്ചേരാൻ ഓരോ സന്ദർശകരെയും മാനസികമായി ഉത്തേജിപ്പിക്കുന്ന റെഡ് കാർപെറ്റിൽ തുടങ്ങുന്ന യാത്ര ലോകത്തിലെ ഓരോ മേഖലകളിലെയും ഇതിഹാസ തുല്യമായ പ്രശസ്തരായവരുടെ ഒരു കൂട്ടം പ്രതിമകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത് . സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും സിനിമയിലെയും ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഇതിഹാസതാരങ്ങളുമായി നമ്മൾക്ക് ഫോട്ടോ എടുക്കാം. ലോകപ്രശസ്തരായ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ മഹാന്മാരുടെ യാഥാർത്ഥ്യം എന്ന തോന്നിക്കുന്ന മെഴുക് പ്രതിമയുടെ സാമീപ്യം ചരിത്രത്തിന്റെ പല ഏടുകളിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും ഞങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോകൾ എടുത്തു.

ബ്രിട്ടീഷ് രാജകുടുംബത്തിനായി തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട്. നിലവിലെ രാജാവായ ചാൾസിനും കാമിലയ്ക്കും ഒപ്പം ഫോട്ടോ എടുക്കുന്നതിന് ചെറിയ ഒരു തുക ഫീസായി നൽകണം. ഞങ്ങൾ എലിസബത്ത് രാജ്ഞിയ്ക്കും ഡയാന രാജകുമാരിയ്ക്കും ഹാരിക്കും മേഗനുമൊപ്പം ഫോട്ടോ എടുത്തു.

സച്ചിൻ ടെൻഡുൽക്കറിൻ്റെയും ഷാരൂഖാന്റെയും പ്രതിമകൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉണ്ട്. പ്രതിമകൾ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്താൻ മാഡം തുസാഡ്സിൽ ഉള്ളത്. ഇരുട്ട് നിറഞ്ഞ ഒരു പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് മുന്നിലേയ്ക്ക് ചാടി വീഴുന്ന ഭീകരരൂപത്തെ കണ്ട് ഞങ്ങളൊട്ടാകെ ഞെട്ടി വിറച്ചു. ഇത്തരം ഒട്ടേറെ രസകരമായ അവിചാരിത മുഹൂർത്തങ്ങളാണ് ഓരോ സന്ദർശകരെയും ഇവിടെ കാത്തിരിക്കുന്നത്.

സ്പിരിറ്റ് ഓഫ് ലണ്ടൻ റൈഡ് ആണ് മാഡം തുസാഡ്സിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഒരു ടാക്സി കാറിനെ അനുസ്മരിപ്പിക്കുന്ന ചെറിയ ഒരു ക്യാബിനിൽ പ്രവേശിക്കുന്ന നമ്മളെ ഒരു റൈഡിലൂടെ ലണ്ടനിലെ ഭൂതകാല ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പഴയകാലത്തെ ലണ്ടൻ ഇവിടെ അതി മനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വിവിധ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമാണ് യാത്രയുടെ പ്രധാന ആകർഷണം. ആയിരത്തിഅഞ്ഞൂറാം ആണ്ട് തുടങ്ങിയുള്ള ലണ്ടൻ നഗരത്തിന്റെ പ്രധാന സംഭവവികാസങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർശകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും. ആധുനിക ലണ്ടനിൽ ആണ് ക്യാബിൻ സവാരി അവസാനിക്കുന്നത്.

18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജനിച്ച മേരി തുസാഡ്സിന് ചെറുപ്പത്തിലെ തന്നെ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്നു. പ്രശസ്തമായ ഫ്രഞ്ച് വിപ്ലവകാലത്തെ വധിക്കപ്പെട്ട ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെയുള്ളവരുടെ മെഴുക് പ്രതിമകൾ നിർമ്മിക്കുന്നതിലൂടെയാണ് മേരി പ്രശസ്തയായത്. 1802 -ൽ മേരി തുസാഡ്സ് ലണ്ടനിലേയ്ക്ക് താമസം മാറി. അവൾ തൻറെ പ്രിയപ്പെട്ട മെഴുകുരൂപങ്ങളുടെ ശേഖരം തന്നോടൊപ്പം ലണ്ടനിലേയ്ക്ക് കൊണ്ടുവന്നിരുന്നു . ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തി വൻ ജനപ്രീതി നേടിയ ശേഷമാണ് ലണ്ടനിൽ ബേക്കർ സ്ട്രീറ്റിൽ അവർ മ്യൂസിയം ആരംഭിച്ചത്.

സന്ദർശകരുടെ എണ്ണവും പ്രശസ്തിയും വർദ്ധിച്ചതോടെയാണ് 1884 ൽ മേരി തുസാഡ്സിൻ്റെ കൊച്ചുമകൾ മ്യൂസിയം ബേക്കർ റോഡിലെ നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തീപിടുത്തം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടാണ് മ്യൂസിയം ഇന്നത്തെ നിലയിലെത്തിയത്. ഓരോ വർഷവും പുതിയ രൂപങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മ്യൂസിയം വിപുലീകരിക്കുന്നത് കൊണ്ട് ഓരോ സന്ദർശനവും സമ്മാനിക്കുന്നത് നമ്മൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. ലണ്ടനിൽ ആരംഭിച്ച മാഡം തുസാഡ്സ് മ്യൂസിയം ഇന്ന് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രശസ്തമായ 24 നഗരങ്ങളിലെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

റ്റിജി തോമസ്

ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു.

പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്.

യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു.

ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും.

മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്.

ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് .

ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

RECENT POSTS
Copyright © . All rights reserved