India

യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. 2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന്‌ ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, സർക്കാർ ഇത് വരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിൽ ഇന്നുമുതൽ ജൂലൈ 13 വരെ കനത്ത മഴയ്ക്കു സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ വരെ തീരത്തോടുചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.’

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.

നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖതാരത്തിനെതിരെ ലിസ്റ്റിന്‍ പൊതുവേദിയില്‍ നടത്തിയ വിമര്‍ശനത്തിലാണ് സാന്ദ്ര തോമസ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമാ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ഉടമകളില്‍ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെര്‍മിറ്റ് പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

നാളെ സൂചനാ പണിമുടക്ക് നടത്തും. ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ചർച്ചയായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ വരവ്.ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്‌ളോഗില്‍ പങ്കുവെച്ചത്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.

51 മിനിട്ടുള്ള വീഡിയോ ആണ് ദിയ പങ്കുവച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപേര്‍ ദിയക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു.നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ജനന റിപ്പോർട്ടിൽ പേര് നൽകിയിരിക്കുന്നത്. കുഞ്ഞിവെ വീട്ടിൽ വിളിക്കുന്ന പേര് ഓമിയെന്നാണെന്നും സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നു. അമ്മ കണ്ടുപിടിക്കുന്ന പേരാണ് കുഞ്ഞിന് ഇടുകയെന്ന് നേരത്തെ ദിയ വീഡിയോയിലൂടെ അറിയിച്ചിരുന്നു. നിരവധി ഓപ്ഷനായി ഉണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു.

‘എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍’, കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.

‘ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍’, എന്നായിരുന്നു അശ്വിന്റെ പ്രതികരണം

സിപിഎം പ്രവർത്തകർ ഒരുക്കിയ സുരക്ഷയിൽ പ്രാദേശിക പോലീസ് സ്റ്റേഷനെ മുൻകൂട്ടി അറിയിക്കാതെ മന്ത്രി വീണാ ജോർജ്, കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ഡി.ബിന്ദുവിന്റെ വീട്ടിലെത്തി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയ മന്ത്രി, 20 മിനിറ്റോളം അവിടെ ചെലവഴിച്ചു.

ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭർത്താവ് വിശ്രുതൻ, മക്കളായ നവനീത്, നവമി എന്നിവരെയും ബന്ധുക്കളെയും നേരിൽകണ്ട് ആശ്വസിപ്പിച്ചു. അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ പൂർണമായും കുടുംബത്തോടൊപ്പം ഉണ്ടാകും. കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും പരിഗണിക്കും. മന്ത്രിസഭയോഗത്തിനുശേഷം മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കുടുംബത്തോടൊപ്പം നിന്നതിൽ നന്ദിയുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു.

സാങ്കേതിക കാരണങ്ങൾകൊണ്ടാണ് നേരത്തേ വരാതിരുന്നതെന്ന് മന്ത്രി തങ്ങളെ അറിയിച്ചു. അത് മനസ്സിലാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകാമെന്നാണ് പറഞ്ഞിരുന്നത്. അവിടെ ജോലിചെയ്യാൻ മകന് ബുദ്ധിമുട്ടുണ്ടെന്നകാര്യം മന്ത്രിയോട് പറഞ്ഞു. മകൻ ബിടെക് സിവിൽ എൻജിനിയറിങ് കഴിഞ്ഞു. അവന് സ്ഥിരമായി ജോലിനൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മന്ത്രിയോടൊപ്പം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശെൽവരാജ്, കെ.പി. പ്രശാന്ത്, ഏരിയ സെക്രട്ടറി ഡോ.സി.എം.കുസുമൻ, ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.

പത്തനംതിട്ടയിലെ വീട്ടിൽനിന്ന് ഞായറാഴ്ച അതിരാവിലെ ഔദ്യോഗികവാഹനത്തിൽ മന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടർന്ന് പോലീസ് വാഹനം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വാഹനം പ്രതിയെയുംകൊണ്ട് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. മുൻകൂട്ടി അറിയിക്കാഞ്ഞതുകൊണ്ട് അവർക്ക് വാഹനം സജ്ജമാക്കാൻ കഴിഞ്ഞില്ല.

കടുത്തുരുത്തി പോലീസിന്റെ സഹായം തേടിയെങ്കിലും വൈകുമെന്ന കാരണത്താൽ സുഹൃത്തിന്റെ വാഹനത്തിൽ പാർട്ടിനേതാക്കളോടൊപ്പം മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്കുപോയി. തിരികെ എത്തിയപ്പോൾ സമീപത്തുള്ള പോലീസ് സ്‌റ്റേഷനിൽനിന്നുള്ള വാഹനങ്ങൾ അകമ്പടിക്കായി എത്തി. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ പോലീസ് അകമ്പടിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങി.

സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന എഫ് 35 യുദ്ധവിമാനം തകരാർ പരിഹരിക്കുന്നതിന് ഹാങ്ങറിലേയ്ക്ക് മാറ്റി. അറ്റകുറ്റപ്പണിക്കായി ബ്രിട്ടണില്‍നിന്നുള്ള സംഘം എത്തിയതിനു പിന്നാലെയാണ് വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കിയത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി കാർഗോ വിമാനത്തിൽ തിരികെ കൊണ്ടുപോകുമെന്നാണ് വിവരം.

വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കാനായി ബ്രിട്ടണിൽ നിന്നുള്ള സംഘം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. 17 പേരാണ് സംഘത്തിലുള്ളത്. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം ഇപ്പോൾ കെട്ടിവലിച്ചെത്തിയത്.

ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ അധികൃതര്‍ നേരത്തതന്നെ അനുമതി നല്‍കിയിരുന്നു. വിദഗ്ധസംഘം എത്തിയശേഷം വിമാനം നീക്കാമെന്നായിരുന്നു യുകെയുടെ നിലപാട്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന.

അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്ന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയും ഇവിടെത്തന്നെ തുടരുകയുമായിരുന്നു.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ബുധനാഴ്ചയാണ് നടക്കുന്നത്. സാധാരണയായി കേരളത്തില്‍ ഇത്തരത്തിലുള്ള ദേശീയപണി മുടക്കുകള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തവണത്തേത് കേരളത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.

കേരളത്തെ പണിമുടക്ക് ബാധിക്കുമോ

കേരളത്തില്‍ ഭാഗികമായിട്ടായിരിക്കും പണിമുടക്ക് നടക്കുക എന്ന ഊഹം നിലനില്‍ക്കുന്നുണ്ട്. ഐ എൻ ടി യു സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ എളമരം വ്യക്തമാക്കുന്നു.

മാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങള്‍ ഇവയെല്ലാം ഐ എൻ ടി യു സി പണിമുടക്കിന്റെ ഭാഗമായതിനാല്‍ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും. നാല് തൊഴിലാളി നിയമങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. റെയില്‍വേ. കല്‍ക്കരി . വൈദ്യുതി .ഉരുക്ക് ,എണ്ണ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയാണ് പ്രതിഷേധം.

പൊതു ഗതാഗതം സ്തംഭിക്കുമോ?

തമിഴ്നാട്ടില്‍ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. ബസ്സുകളും ഓട്ടോറിക്ഷ സർവീസുകളെയും ഇത് ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുള്ളതിനാല്‍ കേരളത്തിലെ കാര്യവും പരുങ്ങലിലാണ്.എങ്കിലും തമിഴ്നാടിനെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കേരളത്തിലെ ഗതാഗതം പൂർണമായും സ്തംഭിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് പൊതുജനം.

പ്രധാന ആവശ്യങ്ങള്‍

പുതിയ ലേബർ കോഡുകള്‍ പിൻവലിക്കുക
മിനിമം വേതനം വർദ്ധിപ്പിക്കുക
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക
കമ്പനികള്‍ക്ക് അനുകൂലമായി ലേബർ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ ശബ്ദമുയർത്തുക..

RECENT POSTS
Copyright © . All rights reserved