kannur
കണ്ണൂര്‍: കണ്ണൂര്‍ പാടിയോട്ട് ചാലിനടുത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഘവന്റെ മകന്‍ ജിത്തു ഒരു മാസം മുന്‍പു തൂങ്ങിമരിച്ചിരുന്നു. ചന്ദ്രവയലില്‍ ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാഘവന്‍ താമസിച്ചുവന്നിരുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു. ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.സി രാമചന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജിക്കത്ത് കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് കൈമാറി. തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് രാജന്‍ ഒഴിയാന്‍ തീരുമാനിച്ചത്. അതേസമയം, കാരായി ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് തല്‍കാലം തുടരും. എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ സിപിഐ(എം) പ്രാദേശിക നേതാവാണ് കാരായി രാജന്‍. ഇതേ കേസില്‍ പ്രതിയാണ് തലശ്ശേരി നഗരസഭാ ചെയര്‍മാനായ കാരായി ചന്ദ്രശേഖരന്‍. ഫസല്‍ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കാരായിമാര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി നീണ്ടുപോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കാരായി രാജന്റെ രാജി. കാരായി ചന്ദ്രശേഖറിന്റെ രാജിയില്‍ ഏര്യാകമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടത്. ചന്ദ്രശേഖരനും രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ തലശ്ശേരി സിപിഎമ്മിന്റെ കുത്തക സീറ്റാണ്. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാനായി തുടരുന്നത് തിരിച്ചടിയുണ്ടാകില്ലെന്ന് കരുതുന്നവരുമുണ്ട്. കണ്ണൂര്‍ ജില്ലയിലാകെ ഈ വിഷയം പ്രചരണത്തില്‍ ഉയരാതിരിക്കാനാണ് കാരായി രാജനെ കൊണ്ട് രാജിവയ്പ്പിച്ചത് എന്നാല്‍ രാജി സ്വമേധയായാണെന്നാണ് കാരായി രാജന്റെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് രാജിയില്‍ സിപിഐ(എം) നേതാവ് നിലപാട് വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജിവച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്‌നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജന്‍ അറിയിക്കുന്നു.
RECENT POSTS
Copyright © . All rights reserved