MACFAST
അഖിൽ കൃഷ്ണൻ 2017 നവംബറിൽ  ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പുറത്തിറക്കിയ അപ്ലിക്കേഷൻ ആണ് ഉമങ്‌ (യൂണിഫൈയ്‌ഡ്‌ മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ്‌ ഗവേണന്‍സ്‌ ).  ഇതുവരെ നമ്മൾ കണ്ട ആപ്ലിക്കേഷനുകളിൽ നിന്ന്  വ്യത്യസ്തമാണ്  ഈ  ആപ്ലിക്കേഷൻ കാരണം ഇത്രയും കാലം നമ്മൾ ഉപയോഗിച്ചത് ഓരോ സർവീസ്സിനും ഓരോ അപ്ലിക്കേഷൻ എന്ന രീതിയിൽ ആയിരുന്നു.  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിൽ വരുന്ന ഒട്ടനവധി സർവീസ്സുകളും പദ്ധതികളും ഈ ആപ്പിലൂടെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു എന്നതാണ്. 13 വിവിധ ഭാഷകളിൽ ഉപയോഗിക്കുവാൻ  കഴിയുന്ന ഈ ആപ്പിൽ 150-ൽപ്പരം കേന്ദ്ര സംസ്ഥാന      സർക്കാരുകളുടെ  സർവീസ്സുകളും പദ്ധതികളും ലഭ്യമാണ്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് പ്ലാറ്റുഫോമുകളിൽ  നമുക്ക് ഉമങ്  ലഭ്യമാണ്. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി ആണ് ഇതിനെ രൂപകല്പന  ചെയ്തിരിക്കുന്നത്. [caption id="attachment_193827" align="alignright" width="300"] advertisement[/caption] മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി നമുക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. നമുക്ക് ബുക്ക് ചെയ്ത ഗ്യാസിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യുവാനും സംസ്ഥാന സർക്കാരിന്റെ കീഴിൽ വരുന്ന ഇലെക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, ഫോൺ ബില്ലുകളും ഓൺലൈനായി നമുക്ക് അടക്കുവാൻ സാധിക്കും. ജോലിചെയ്യുന്ന വ്യക്തികൾക്ക് പ്രോവിഡന്റ് ഫണ്ട് ബാലൻസ് നോക്കുവാനും പ്രോവിഡന്റ് ഫണ്ട് പെൻഷനെ പറ്റി അറിയുവാനും ഉമങിലൂടെ സാധിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ ഭാരത് ,പ്രധാൻമന്ത്രി ജൻ ധൻ യോജന എന്നിവയും ഈ ആപ്ലിക്കേഷനിൽ ലഭിക്കുന്നതാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഒന്നിച്ചു കൊണ്ടുവരുന്നത് കൊണ്ടുതന്നെ സാധാരണക്കാരനു ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് ഇന്ന് ഉമങ് അഖിൽ കൃഷ്ണൻ അഖിൽ കൃഷ്ണൻ പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് എം എം എൻ എസ്സ് എസ്സ്  കോളേജ്  കോന്നിയിൽ നിന്നും  ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്‌ഫാസ്റ്റ് കോളേജിൽ എം സി എ  ബിരുധാനന്തര ബിരുദം ഒന്നാം വർഷ  വിദ്യാർത്ഥി ആണ്.  സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അഖിൽ കൃഷ്ണൻ കൈകാര്യം ചെയ്യുന്നുണ്ട്    
റ്റിജി തോമസ് സമയം ഏതാണ്ട് ഉച്ചയോടെ  അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു. 'വീട്ടിലോട്ടു പോയാലോന്ന്...... ' അതു പറയുമ്പോള്‍ അവളുടെ ഉള്ള് എത്രമാത്രം വേദനിക്കുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അഞ്ജന ജോലി ഉപേക്ഷിച്ച് വീട്ടില്‍ പോകുന്നതിനെ എതിര്‍ക്കാന്‍ പകുതി കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു. ഈ നഗരത്തിലെ ഒറ്റപ്പെടല്‍ പേടിപ്പിക്കുന്ന മരണകരമായ എന്തോ ഒന്ന് പോലെ ഞാന്‍ ഭയപ്പെട്ടു. ജോലിയുടെ ബുദ്ധിമുട്ടുകളാണ് അഞ്ജനയെ വേദനിപ്പിക്കുന്നത് എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. കുറേ കടമെടുത്ത വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചതുമാണ്. 'നീ ഇപ്പോള്‍ സംസാരിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ പോലെ മാത്രം ആണ്........' അങ്ങനെയാണ് അഞ്ജനയെ ജോസഫ് മാത്യുവിന്റെ ഓഫീസിലേക്ക് പറഞ്ഞയച്ചത്. ജോസഫ് മാത്യുവിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമായിരുന്നു. ഞാന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ അടവുകള്‍പയറ്റുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്താനുള്ള അയാളുടെ സാമര്‍ത്ഥ്യം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇടയ്‌ക്കൊക്കെ ബൈബിളും ഭഗവത്ഗീതയും ഉദ്ധരിച്ച് തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനും അയാള്‍ മടിച്ചിരുന്നില്ല. മടങ്ങിവന്ന അഞ്ജനയുടെ മുഖം ഒന്നുകൂടി ചുവന്നതായിരുന്നു. ജോസഫ് മാത്യുവിന്റെ ഓഫീസ് വീടിന്റെ രണ്ടാമത്തെ നിലയിലാണ്. ഗേറ്റ് കടന്ന് ചെന്ന അഞ്ജനയെ എതിരേറ്റത് കൂറ്റന്‍ അല്‍സേഷന്‍ നായയുടെ കുരകളാണ്. വിജനമായ അന്തരീക്ഷത്തില്‍ പട്ടി കുരകള്‍ക്ക് സുല്ലിട്ടു കൊണ്ട് അവള്‍ തിരിച്ചു നടന്നു. നായ ബന്ധവസുള്ള കൂട്ടില്‍ആണെന്ന് അവള്‍ക്ക് ചിന്തിക്കാമായിരുന്നു. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി നഗരത്തില്‍ ജോലി ലഭിച്ച് കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരേ കോളജില്‍ പഠിച്ച അഞ്ജനയെ കണ്ടത്. എന്തോ അപ്പോഴെനിക്ക് അവള്‍ എല്ലാവരെക്കാളും വേണ്ടപ്പെട്ടവളായി തോന്നി. മുങ്ങിത്താഴുന്നവനു കിട്ടുന്ന കച്ചിത്തുരുമ്പ് പോലെ എത്തൊ ഒന്ന്. 'നിനക്ക് ദുഃഖങ്ങള്‍ ഇല്ലേ...? ' ഒരിക്കല്‍ അഞ്ജന ചോദിച്ചപ്പോള്‍ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ഒരു പൊങ്ങുതടിപോലെ ഒഴുകി നടക്കുന്ന അനുഭവം. ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എപ്പോഴും സന്തോഷവാന്‍ ആയിരിക്കണം. അവന്റെ വാചാലതയില്‍ ഒരിക്കലും ദുഃഖത്തിന്റെ നിഴലുകള്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ ദുഃഖങ്ങളും പ്രയാസങ്ങളും വാക്കുകളില്‍ കലരാന്‍ പാടില്ല. 'ഇന്ന് അവനെ വീഴ്ത്തിയ പറ്റൂ സഡന്‍ ഡെത്ത് അല്ലെങ്കില്‍ മറ്റവന്‍ കൊത്തി കൊണ്ടുപോകും' സീനിയര്‍ മാനേജര്‍ പറഞ്ഞു. പക്ഷേ പറ്റിയില്ല. ഓര്‍ഡര്‍ കിട്ടിയില്ല. മാനേജറുടെ കറുത്ത മുഖം അത്ര സുഖകരമായിരുന്നില്ല. ഓര്‍ഡറുകള്‍ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. നഷ്ടപ്പെട്ട ഓര്‍ഡറുകള്‍ പേക്കിനാവുകള്‍ ആകുന്നു, വീണ്ടും വീണ്ടും മുള്ളുകളായി മനസ്സിനെ വേദനിപ്പിക്കുന്നു. എന്റെ മനസിന്റെ സന്തോഷം മറ്റുള്ളവരുടെ കാരുണ്യത്തിനു മുന്നില്‍ ഓച്ഛാനിച്ച് നിന്നു. ഒറ്റപ്പെടലിന്റെ വേദനകളില്‍ ഞാനെന്റെ ഗ്രാമത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വേദനയുടെയും അപമാനത്തിനും ഉച്ചസ്ഥായിയില്‍ കണ്ണുകളില്‍ നനവ് ഊറുമ്പോള്‍ മനസ്സുകൊണ്ട് ഞാനെപ്പോഴും എന്റെ ഗ്രാമത്തില്‍ ആയിരിക്കും. അവിടെ സങ്കടങ്ങളുടെയും പരിദേവനങ്ങളും ഭാണ്ഡക്കെട്ട് തുറന്ന് എന്റെ മനസ്സ് നാട്ടുവഴികളിലൂടെ ഉഴറി നടക്കും... വെയിലും മഴയുമേറ്റ് നിറം നഷ്ടപ്പെട്ട തോരണങ്ങള്‍ പോലെ ഓരോ ദിവസവും കടന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു... അകലെ എന്റെ ഗ്രാമം ഉണരുമ്പോഴും ഞാനിവിടെ ഏത്തൊ അനിശ്ചിതത്വത്തിന് പിടിയില്‍ വെറുതെ കിടക്കുകയാവും... അങ്ങനെയുള്ള പുലര്‍കാലങ്ങളില്‍ ചിലപ്പോഴൊക്കെ അഞ്ജന എന്റെ മനസ്സില്‍ കടന്നു വന്നിരുന്നു. ആദ്യകാലങ്ങളില്‍ മുല്ലപ്പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിന് മുമ്പാണ് അഞ്ജനയെ അവസാനം കണ്ടത്. വിവാഹത്തിന് ക്ഷണിച്ചിട്ട് അവള്‍ ചോദിച്ചു 'എങ്ങനെയുണ്ട് ജോലി... നല്ല അലച്ചിലാ അല്ലേ....' കുറെ നാളുകള്‍ക്ക് മുമ്പ് മാത്രം പിരിഞ്ഞ, എന്റെ ദുഖങ്ങളും സന്തോഷങ്ങളും പങ്കിട്ടിരുന്ന അഞ്ജന അങ്ങനെ ചോദിച്ചപ്പോള്‍ ശരിക്കും ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. ഞാന്‍ വെറുതെ ചിരിച്ചു 'ബാങ്കിലാ ജോലി ഇപ്പൊ ചെന്നൈയിലാണ് ഉടനെ ഞാന്‍ അങ്ങോട്ട് പോയേക്കും. ' അവള്‍ക്ക് ഒത്തിരി പറയാനുണ്ടായിരുന്നു 'നല്ല ഒരു ജോലി ഉള്ളതാ എല്ലാവര്‍ക്കും ഇഷ്ടമായത് ഇന്ന് വരും നാളെ പോകും എന്ന് പറയുന്ന ജോലിയാണെങ്കില്‍....' അഞ്ജന മുഴുപ്പിചില്ല. അവസാന വാക്കുകള്‍ പറയുമ്പോള്‍ അവള്‍ എന്റെ മുഖത്തുനിന്നും കണ്ണുകള്‍ എടുത്തിരുന്നു. അല്ലെങ്കില്‍ ഒരു ചോദ്യചിഹ്നമായി ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞെനെ.... ഒരുപക്ഷേ അര്‍ത്ഥമില്ലാത്ത ഒരു സ്‌നേഹപ്രകടനം പോലെ അവളുടെ കണ്ണുകളില്‍ എന്നെ അലിയിച്ച് എടുക്കാന്‍ പറ്റിയ ഒരു സഹതാപം ഉറവ എടുത്തേനെ.... അഞ്ജനയോട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. പലപ്പോഴും അര്‍ത്ഥമില്ലാതെ ചിരിക്കുക മാത്രം ചെയ്തു. ഞങ്ങള്‍ വളരെ വളരെ അകലെയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഈ നഗരത്തില്‍ എന്റെ വഴികള്‍ തുരുമ്പ് പിടിച്ചു കിടക്കുന്നു. കാലിടറുന്ന ദൈന്യതയില്‍ ഒരു പിടിവള്ളിക്കുവേണ്ടി മനസ്സ് കൊതിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കഞ്ഞിയില്‍ നിന്നും വമിക്കുന്ന ചൂടുള്ള നീരാവി ആത്മാവിനെ സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. മനസ്സുകൊണ്ട് ഞാന്‍ പറന്നു. എന്റെ ഗ്രാമത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെടുക ആയി. ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ ഉയരുന്ന ഞാനറിഞ്ഞു. എനിക്ക് താങ്ങാവുന്നതിലും വലുത്. തടയിടാന്‍ ശ്രമിക്കുന്തോറും ഓര്‍മ്മകള്‍ ഏതോ പൂര്‍വ്വവൈരാഗ്യത്തില്‍എന്നവണ്ണം കയറിവരുന്നു.... പിന്നെ എപ്പോഴോ ഞാന്‍ വര്‍ത്തമാനകാലത്തിലേക്ക് എത്തിപ്പെട്ടു....... അവിടെ ഒരിക്കലും പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഭാഷയിലെ വ്യാകരണ പാഠങ്ങള്‍ പോലെ എന്റെ ജീവിതം . ........................................................................................................       റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഫോട്ടോ- മധു ഓമല്ലൂര്‍, ചിത്രീകരണം- അനുജ. കെ
അഞ്ജു റ്റിജി സ്‌കൂളിലെ പരീക്ഷകള്‍ക്ക് ശേഷം വേനല്‍ അവധി വന്നെത്തി. എന്റെയും കുഞ്ഞനുജത്തിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ഞങ്ങളെ അമ്മ വീട്ടിലേക്ക് കൊണ്ടുവരാന്‍ സമ്മതിച്ചത്. മുട്ടാര്‍ എന്നു പേരുള്ള മനോഹരമായ ഒരു കുട്ടനാടന്‍ ഗ്രാമത്തിലാണ് എന്റെ അമ്മവീട്. കേരളത്തിന്റെ ഐശ്വര്യം എന്ന് തന്നെ വിളിക്കാന്‍ സാധിക്കാവുന്ന നാട്. പ്രകൃതിയെ ആസ്വദിക്കാനും അറിയാനും ഉചിതമായ പ്രകൃതി രമണീയമായ ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമാണ്. ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പാടത്തു വിളഞ്ഞു നില്‍ക്കുന്ന നെല്‍ കതിരുകളായിരുന്നു എന്റെ കൗതുകം. ഇളം കാറ്റില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് അവ താളത്തില്‍ ആടുന്നു. എന്നോ പെയ്ത മഴയിലും കാറ്റിലും പാടത്തെ നെല്‍ച്ചെടികളില്‍ കുറേ എണ്ണം നിലം പറ്റിയിരുന്നു. എനിക്ക് അവധിക്കാലത്ത് വായിക്കാനായി അച്ഛന്‍ തന്ന എസ്.കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന നോവല്‍ ഞാന്‍ ചിറയില്‍ പോയിരുന്നു വായിക്കാന്‍ തുടങ്ങി. നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് ചിറ. ഈ ചിറയെ അഭിമുഖീകരിച്ചാണ് വയലുള്ളത്. വയലിന്റെയും നെല്‍ക്കതിരുകളുടെയും പശ്ചാത്തലത്തില്‍ നോവലിലെ അതിരാണിപ്പാടം ഞാന്‍ മനസിലേറ്റി. പറമ്പലുടനീളമുള്ള മാവുകളില്‍ സമൃദ്ധമായി മാങ്ങകള്‍ കായ്ച്ചു കിടക്കുന്നു. ഞങ്ങള്‍ കേട്ടിട്ടില്ലാത്ത പേരുകളിലുള്ള മാവുകള്‍. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നാട്ടുമാവ് പിന്നെ തേന്‍ രുചിയുള്ള ചകിരി മാവും. മാവിന്‍ ചുവടായിരുന്നു ഞങ്ങളുടെ കളിസ്ഥലങ്ങളില്‍ ഒന്ന്. നാട്ടുമാമ്പഴം ചൊനയിറ്റിച്ച് കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചി ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടയില്‍ ഞങ്ങളാല്‍ പറ്റുന്ന പുതിയ പാചക രീതികളും ഞങ്ങള്‍ പരീക്ഷിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം ചെറുതായി കൊത്തിയരിഞ്ഞ് മുളകും ഉള്ളിയും പച്ചവെളി്‌ച്ചെണ്ണയും കലര്‍ത്തി ഇപ്പോഴും നാവില്‍ വെള്ളം ഊറുന്ന രൂചിയുള്ള ഒരു പുതിയ വിഭവം. കൊയ്ത്തിന്റെ ദിവസം എനിക്കേറെ പുതുമയുള്ളതായിരുന്നു. പാഠപുസ്തകത്തില്‍ മാത്രം കാണുന്ന കൊയ്ത്തു യന്ത്രത്തെ ഞാന്‍ ആദ്യമായി നേരിട്ടുകണ്ടു. എന്റെ മനസ്സിലറഞ്ഞാവണം കൊയ്ത്ത് യന്ത്രത്തില്‍ അമ്മാവനൊപ്പം ചുറ്റി സഞ്ചരിക്കാന്‍ സാധിച്ചു. നെല്‍ചെടികള്‍ അരിഞ്ഞ് അതിലെ നെല്ലും കച്ചിയും തരംതിരിച്ച് മാറ്റുന്നത് ഒരു വിസ്മയകരമായ കാഴ്ച്ച തന്നെയായിരുന്നു. നാം കഴിക്കുന്ന ചോറ് എത്ര മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്ന് എനിക്ക് മനസിലായത് ഈ കൊയ്ത്തിലൂടെയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഓടിക്കളിക്കുക ഞങ്ങള്‍ പതിവാക്കി. ഒരുവട്ടം കളിക്കുന്നതിനിടയില്‍ പാടത്തിന് നടുവിലെ ഇടത്തോടിന്റെ ചതുപ്പില്‍ എന്റെ കാല്‍ പൂഴ്ന്ന് പോയപ്പോള്‍ പേടിച്ചെങ്കിലും ഇന്ന് രസകരമായ ഓര്‍മ്മയാണ്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പാടത്ത് വെള്ളം നിറഞ്ഞിരുന്നു, ഒപ്പം കൊറ്റികളും താറാവുകളും പാടത്ത് തീറ്റ തേടിക്കൊണ്ടിരിക്കുന്നു. അന്ന് മീന്‍കൂടയില്‍ കിട്ടിയ മത്സ്യങ്ങളെ ഞാന്‍ അദ്ഭുതത്തോടെ നോക്കികണ്ടു. എത്ര ഇനം മത്സ്യങ്ങള്‍! ഓരോന്നിന്റെയും പേരുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു. പരല്‍, മുഷി, കല്ലമുട്ടി, അങ്ങനെ ഒട്ടേറെ രസകരമായ പേരുകള്‍ ഞാന്‍ പഠിച്ചു. ഒരു ദിവസം വയലിലേക്ക് വെള്ളം വരുന്ന തോട്ടില്‍ ധാരാളം മീനുകള്‍! ചെറിയ കോരുവല ഉപയോഗിച്ച് ഞങ്ങള്‍ പരല്‍ മീനുകളെ പിടിച്ചു. പിന്നീട് പത്രത്തില്‍ തണ്ണീര്‍മുക്കം ഷട്ടര്‍ തുറന്നതിനെപ്പറ്റിയുള്ള വായിച്ചു അതിനാലാണ് പാടത്ത് വെള്ളം കയറിയതും മത്സ്യങ്ങള്‍ വന്നതും. കുറച്ച് നേരത്തിന് ശേഷം ഞാന്‍ തോട്ടില്‍ വീണ്ടും വന്ന് നോക്കിയപ്പോള്‍ പരല്‍ മീനുകള്‍ പലതും ചത്ത് പോയതായി കണ്ട്ു. ഇതിന്റെ കാരണം പിന്നീട് അമ്മായി എനിക്ക് പറഞ്ഞു തന്നു. പരലുകള്‍ വെള്ളം അല്‍പ്പം ചൂടായാല്‍ പോലും ചത്തു പോകും, എന്നാല്‍ മറ്റു മ്ത്സ്യങ്ങള്‍ക്ക് ഈ സ്വഭാവ വിശേഷണം ഇല്ല. ദൈവം ഓരോ മത്സ്യത്തെപോലും എത്ര വ്യത്യാസത്തോടു കൂടിയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തുപോയി. ഞങ്ങള്‍ തിരിച്ച് എന്റെ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ആരും കാണാതെ കുപ്പിയിലാക്കിയ പരല്‍ മീനുകള്‍ ചാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒപ്പം ഇനിയും ഒരു അവധിക്കാലത്തിനായി എന്റെ മനസ് കൊതിച്ചുകൊണ്ടേയിരുന്നു. -അഞ്ജു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്‌സ്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അഞ്ജു റ്റിജിയുടെ 'എന്റെ കുട്ടനാടന്‍ അവധിക്കാല'ത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
RECENT POSTS
Copyright © . All rights reserved