ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആഗസ്റ്റ് മാസത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. എന്നാൽ ഭക്ഷണവും മദ്യമല്ലാത്ത പാനീയങ്ങളുടെയും വില സൂചിക 5.1% വരെ ഉയർന്നിട്ടുണ്ട്. പശുവിറച്ചി, വെണ്ണ, പാൽ, ചോക്ലേറ്റ് തുടങ്ങിയ ഇനങ്ങളിൽ വൻ വിലവർധനയാണ് ഉണ്ടായത്. സർക്കാർ കൂട്ടിച്ചേർത്ത ദേശീയ ഇൻഷുറൻസ് (NIC) അടക്കമുള്ള നികുതിവർദ്ധന സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതാണ് ഭക്ഷ്യവില കുതിക്കുന്നതിന് പ്രധാന കാരണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രാൻസിൽ 0.8% മാത്രവും ജർമ്മനിയിൽ 2.1% മാത്രവുമാണ് ആഗസ്റ്റ് മാസത്തെ ഇൻഫ്ലേഷൻ ഉണ്ടായത് . ഈ നിരക്കുകളുമായി താരതമ്യം ബ്രിട്ടനിലെ പണപ്പെരുപ്പം ആണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പശുവിറച്ചിക്ക് 25 % വരെയും ബട്ടറിന് 19% വരെയും ചോക്ലേറ്റിന് 15% വരെയും വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി വേതനവർധന 4.7% മാത്രമായതിനാൽ ഭക്ഷ്യവില കുതിച്ചുയരുന്നത് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യം മുന്നറിയിപ്പ് നൽകി. അതേസമയം, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വില കുറഞ്ഞു. ഇത് കൂടാതെ സെറൽസ് , പാസ്ത തുടങ്ങിയ ചില പ്രധാന ഭക്ഷണ വസ്തുക്കൾക്കും വില കുറഞ്ഞിട്ടുണ്ട് .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അഞ്ചുതവണ കുറച്ച് ഇപ്പോൾ 4 ശതമാനത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഇൻഫ്ലേഷൻ 3.8 ശതമാനത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വർഷാവസാനത്തേക്ക് ഭക്ഷ്യവിലകൾ വീണ്ടും കയറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് . അതേസമയം അടുത്ത വർഷത്തോടെ വിലക്കയറ്റം നിയന്ത്രിക്കപ്പെടുമെന്നും 2026 അവസാനത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3% വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു.