മാതാപിതാക്കളുടെ ആവശ്യപ്രകാരം 14 കാരനെ ജയിലിലടക്കാന്‍ ജഡ്ജിയുടെ ഉത്തരവ്. മയക്കുമരുന്നിന് അടിമായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് തങ്ങളുടെ മകനെ ജയിലിലടക്കണമെന്ന് മാതാപിതാക്കള്‍ ജഡ്ജിയോട് ആവശ്യപ്പെട്ടത്. ഡിസ്ട്രിക്ട് ജഡ്ജ് ഡാനിയല്‍ കേര്‍ട്ടിസിനാണ് ആശയറ്റ മാതാപിതാക്കള്‍ ഇത്തരമൊരു കത്തയച്ചത്. അവനെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് തങ്ങളെന്നും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞുവെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകനെ നിയന്ത്രിക്കാന്‍ വാതിലിന് രണ്ടു ലോക്കുകള്‍ വെച്ചു നോക്കി. എന്നിട്ടും അവന്‍ രക്ഷപ്പെട്ടു. ജനാല അടച്ചിട്ടാല്‍ അത് പൊട്ടിച്ചിട്ടായാലും അവന്‍ പുറത്തു കടന്ന അതിക്രമങ്ങള്‍ ചെയ്യുമായിരുന്നു.

അയല്‍ക്കാര്‍ക്കാണ് കുട്ടി ഏറ്റവും ശല്യക്കാരനായത്. കഞ്ചാവ് ഉപയോഗിക്കുമായിരുന്ന ഇവന്‍ അടുത്ത വീടുകളില്‍ നിന്നും മോഷണങ്ങള്‍ നടത്തുമായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെത്തവണ ഇവനെ അറസ്റ്റ് ചെയ്തു. എന്നാല്‍ അതൊന്നും ഫലം ചെയ്തില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീടിനു മുകളില്‍ കയറി ഇവന്‍ നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അവന്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഇതോടെയാണ് ജഡ്ജിക്ക് കത്തെഴുതി മകനെ അകത്താക്കാന്‍ രക്ഷിതാക്കള്‍ തീരുമാനമെടുത്തത്. ലോകെമെന്താണെന്ന് കാണണമെങ്കില്‍ അവന്‍ കുറച്ചുകാലം ശിക്ഷയനുഭവിച്ചേ മതിയാകൂ എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

 

അവന്‍ ചെയ്യുന്നത് എന്താണെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്താണെന്നും മനസിലാകണം. ഇപ്പോള്‍ അത് മനസിലായില്ലെങ്കില്‍ പ്രായമാകും തോറും അവന്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴും. അവനെ നേര്‍വഴിക്ക് നടത്തണമെന്നും കോടതിയോട് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇത് അംഗീകരിച്ച ജഡ്ജി പതിനാലുകാരന് ആറു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഡിറ്റെന്‍ഷന്‍ ഓര്‍ഡറിന്റെ ഭാഗമായാണ് ആറുമാസത്തെ ജയില്‍ ശിക്ഷ നല്‍കിയിരിക്കുന്നത്.