ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. 70ഓളം പേരെ രക്ഷപ്പെടുത്തി. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടിത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

അപകടം നടന്നയുടന്‍ 24 അഗ്നിരക്ഷാ വാഹനങ്ങള്‍ പാഞ്ഞെത്തി. എന്നാല്‍, കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.