ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ആര്‍സിബിയുടെ ഐപിഎല്‍ കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്‍ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്‌ചെയ്യാന്‍ നിര്‍ദേശംനല്‍കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.