മലയാളം യുകെ ന്യൂസ് ബ്യുറോ

ഒരു മുറി താമസസ്ഥലങ്ങൾ ഉൾപ്പടെ വാടകക്കാർക്ക് താങ്ങാൻ പറ്റാത്ത നിരക്കുകളാണ് ഇപ്പോൾ ലണ്ടനിലേയും മാഞ്ചെസ്റ്ററിലെയും വാടക കെട്ടിടങ്ങൾക്ക്. ലോക്കൽ ഹൗസിംഗ് അലവൻസ് കൊണ്ട് താമസ സൗകര്യം ഉപയോഗിച്ചിരുന്നവർക്ക് സൗത്ത് വെസ്റ്റ് ലണ്ടനിലൊ മറ്റിടങ്ങളിലോ ഉള്ള ഒറ്റ മുറി താമസസൗകര്യം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല.

ഹൗസ് അലവൻസ് ഉപയോഗിച്ചിരുന്നത് 1.2 മില്യൺ ആളുകൾ ആയിരുന്നു. എന്നാൽ 2016 മുതൽ 2020 വരെ അത് മരവിപ്പിച്ചിരിക്കുകയാണ്. സ്വകാര്യ വാടക വർധിപ്പിക്കുന്നത് മൂലം പാർപ്പിടമില്ലാതെയാകുന്നു എന്ന് മാത്രമല്ല, മറ്റു ചിലവുകൾ വെട്ടിച്ചുരുക്കേണ്ടത് മൂലം സാധാരണക്കാർക്കിടയിൽ ദാരിദ്ര്യവും വർധിക്കുന്നു. ഉയർന്ന വാടക മൂലം കുട്ടികളുടെ പഠനത്തിനും മറ്റ് ചിലവുകൾക്കും ആവശ്യമായ തുക പോലും കണ്ടെത്താൻ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.

പല ഇടങ്ങളിലും 2% വീടുകൾ മാത്രമേ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ലഭിക്കുന്നുള്ളു. കണക്കുകൾ സ്ഥലങ്ങൾക്കനുസരിച്ചു വ്യത്യസ്തമാണ്, എങ്കിലും ഇത് പാർപ്പിടങ്ങളില്ലാത്ത അവസ്ഥയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.