രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ സണ്‍സിന്റെ എമിരറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വിടവാങ്ങി. 86 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടാറ്റാ ഗ്രൂപ്പ് സ്ഥാപകനായ ജെആര്‍ഡി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28 നായിരുന്നു അദേഹത്തിന്റെ ജനനം. 1962 ലാണ് ടാറ്റ ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. 1981 ല്‍ ടാറ്റ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്ന അദേഹം കാരുണ്യ പ്രവര്‍ത്തന മേഖലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ ടാറ്റ ടെലി സര്‍വീസസ് 1996ല്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡുകളായ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ എന്നിവ 2004 ല്‍ ഏറ്റെടുത്തു. ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കുമെന്ന വാഗ്ദാനവുമായി 2009 ല്‍ ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് ഒരു ലക്ഷം രൂപയുടെ ടാറ്റ നാനോ കാര്‍ പുറത്തിറക്കി.

കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനിയറിങ് ബിരുദം. ഹാവാര്‍ഡില്‍ നിന്ന് മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി. 2000 ല്‍ പത്മഭൂഷണും 2008 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്ന അദേഹത്തെ 13 മില്യണ്‍ പേര്‍ എക്‌സിലും പത്തുമില്ല്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. അവിവാഹിതനാണ്.