ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് മൂന്നാമൻ രാജാവിൻ്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ആഗോള ശ്രദ്ധ നേടി കാസർഗോഡ് സ്വദേശിനിയായ മുനാ ഷംസുദ്ദീൻ. കഴിഞ്ഞ വർഷമാണ് ലോകത്താകമാനമുള്ള മലയാളികൾക്ക് അഭിമാനമായി മുനായ്ക്ക് ഈ സ്ഥാനത്തേക്ക് നിയമനം വന്നത്. ചാൾസ് രാജാവിൻ്റെ ഔദ്യോഗിക പരിപാടികൾക്ക് മേൽനോട്ടം വഹിക്കുക, അന്താരാഷ്ട്ര യാത്രകളിൽ അദ്ദേഹത്തോടൊപ്പം പോകുക തുടങ്ങിയ കാര്യങ്ങൾ മുനയുടെ ജോലിയുടെ പരിധിയിൽ വരുന്നവയാണ്.

ഈ ശ്രദ്ധേയമായ സ്ഥാനത്തേയ്ക്കുള്ള മുനായുടെ യാത്ര കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്. നോട്ടിംഗ്ഹാം സർവകലാശാലയിൽ ഗണിതശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും പഠനം പൂർത്തിയാക്കിയ ശേഷം, ബ്രിട്ടീഷ് ഫോറിൻ സർവീസിൽ ചേർന്ന മുന ഷംസുദ്ദീൻ്റെ റാങ്കുകൾ അതിവേഗം ഉയരുകയായിരുന്നു. ഇതിനോടകം തന്നെ ജറുസലേമിലെ കോൺസുലേറ്റ് ജനറൽ, പാകിസ്ഥാനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ തുടങ്ങിയ സുപ്രധാന നയതന്ത്ര റോളുകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്മെൻ്റ് ഓഫീസിൻ്റെ ഭാഗമായിരിക്കേയാണ് മുനായ്ക്ക് ഈ അവസരം ലഭിച്ചത്. മുനയുടെ ഭർത്താവ് ഡേവിഡ് യുഎൻ ഉദ്യോഗസ്ഥനാണ്. യുഎസ്, ബ്രിട്ടൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ശ്രദ്ധേയനായ അഭിഭാഷകൻ, പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീൻ്റെ മകളാണ് മുനാ ഷംസുദ്ദീൻ. മുനയുടെ മുത്തച്ഛൻ അഡ്വക്കേറ്റ് പി. അഹമ്മദ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വിവിധ മേഖലകളിലുള്ള തങ്ങളുടെ സംഭാവനകൾക്ക് പ്രശസ്തരാണ്.
	
		

      
      



              
              
              




            
Leave a Reply