ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെയ് മാസത്തിലെ കുത്തനെയുള്ള ഇടിവിന് ശേഷം ജൂണിൽ യുകെയിലെ റീട്ടെയിൽ വിപണിയിൽ വീണ്ടും കുതിച്ച് ചാട്ടം. ചൂടുള്ള കാലാവസ്ഥയും കായിക മത്സരങ്ങളും ജനങ്ങളെ വൈദ്യുത ഫാനുകൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയ ഇനങ്ങൾക്കായി കൂടുതൽ ചെലവഴിക്കാൻ പ്രേരിപ്പിച്ചു. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റീട്ടെയിൽ വിൽപ്പനയിൽ 3.1% കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മെയ് മാസത്തിൽ വിൽപ്പനയിൽ 2.7% കുത്തനെ ഇടിവ് ഉണ്ടായാതായി ബിആർസി റിപ്പോർട്ടിൽ കാണാം. ഇതിന് ശേഷമാണ് വിപണിയിൽ ഒരു തിരിച്ച് വരവ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലുള്ള മാറ്റവും സൂപ്പർ മാർക്കറ്റുകളുടെ മോശം പ്രകടനകളുമാണ് ഇടിവിന് കാരണമെന്ന് അധികൃതർ പറയുന്നു. ചൂടുള്ള കാലാവസ്ഥ, പ്രമോഷണൽ ഓഫറുകൾ, വിംബിൾഡൺ പോലുള്ള പരിപാടികളുടെ തുടക്കം എന്നിവ മാർക്കറ്റുകളെ വലിയ തോതിൽ സഹായിച്ചതായി ബിആർസി പറയുന്നു.
ഭക്ഷ്യ വിൽപ്പനയിൽ വർഷം തോറും 4.1% വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ആളുകൾ കൂടുതൽ വാങ്ങുന്നതിനേക്കാൾ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. ജൂണിൽ പുരോഗതി ഉണ്ടായിട്ടും, പണപ്പെരുപ്പം, നികുതി വർദ്ധനവ്, ഉയർന്ന ബില്ലുകൾ എന്നിവ മൂലമുണ്ടായ ഉയർന്ന ജീവിത ചെലവുകൾ പല കുടുംബങ്ങളും ഇപ്പോഴും നേരിടുന്നു. യുകെ കാർഡ് ഇടപാടുകളുടെ ഏകദേശം 40% കൈകാര്യം ചെയ്യുന്ന ബാർക്ലേസിൽ നിന്നുള്ള ഡേറ്റ പ്രകാരം ജൂണിൽ മൊത്തത്തിലുള്ള കാർഡ് ചെലവ് 0.1% കുറഞ്ഞു. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള ആവശ്യ ചെലവുകൾ 2.1% കുറഞ്ഞു.
Leave a Reply