ന്യൂസ് ഡെസ്ക്, മലയാളം യുകെ

സർക്കാരിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ റോഡ് അപകടത്തിൽ നാലിലൊന്നിലും ഉൾപ്പെടുന്നത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളാണ്. 17 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷ ഡ്രൈവർമാർ മറ്റേതൊരു പ്രായ വിഭാഗത്തേക്കാളും കൂടുതൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുള്ളപ്പോൾ യുവ ഡ്രൈവർമാർ റോഡിൽ അപകടസാധ്യതകൾ ഉണ്ടാക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് റോഡ് സുരക്ഷാ ചാരിറ്റി ബ്രേക്ക് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായ യുവ ഡ്രൈവർമാർ സമപ്രായക്കാരായ യാത്രക്കാരെ കയറ്റരുത് എന്നതു പോലുള്ള നിയമങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.

എന്നാൽ ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് യുവ ഡ്രൈവർമാരോട് അന്യായമായ വിവേചനം കാണിക്കുന്നതായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതു കൊണ്ട് ഇത്തരം നടപടികൾ അവതരിപ്പിക്കാൻ പദ്ധതികൾ ഒന്നും ഇല്ലെന്ന് നീതിന്യായ മന്ത്രി അലക്സ് ഡേവീസ് ജോൺസ് പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ പുതിയ ഗതാഗത നിയമങ്ങൾ സ്വാഗതം ചെയ്യുമ്പോഴും പുതിയ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കാനുള്ള നടപടികളും ഉൾപ്പെടുത്തണമെന്ന അഭിപ്രായമാണ് ഓട്ടോമൊബൈൽ അസോസിയേറ്റ് (എ എ) രേഖപ്പെടുത്തിയത്. നിലവിൽ ഇത്തരം കർശനമായ നടപടികൾ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വരുംകാലങ്ങളിൽ ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ കാര്യങ്ങൾ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ട്രാൻസ്പോർട്ട് വകുപ്പിന്റെ വക്താവ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിർബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാൽ 70 വയസ്സ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ഗതാഗത നീയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കാഴ്ചശക്തി കുറവുള്ള ഡ്രൈവർമാർ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ യുകെയുടെ ലൈസൻസിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും മോശം എന്ന് കൊറോണർ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട് ലൻഡിലെ നിയമങ്ങൾക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയിൽസിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആളുകൾക്ക് ലൈസൻസിൽ പോയിന്റുകൾ നൽകുക എന്നിവയും പരിഗണനയിൽ ഉണ്ട് . ഉടൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സർക്കാർ തലത്തിലുണ്ട്. ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1600 ലധികം ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകൾക്കാണ് റോഡ് അപകടത്തിൽ പരിക്കേൽക്കുന്നത്. ഇതുമൂലം പ്രതിവർഷം 2 ബില്യണിലധികം പൗണ്ട് ആണ് എൻ എച്ച് എസ് ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.