ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓവേറിയൻ ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത് ഈ രോഗത്തിൻറെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിന്റെ കണക്കുകൾ പ്രകാരം എല്ലാവർഷവും 300,000 ലധികം സ്ത്രീകൾക്കാണ് അണ്ഡാശയ ക്യാൻസർ തിരിച്ചറിയുന്നത്. ഇവരിൽ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരാണ്. രോഗനിർണ്ണയം വളരെ വൈകി തിരിച്ചറിയുന്നു എന്നത് രോഗ ചികിത്സയിൽ വൻ പ്രതിസന്ധിയാണ് തീർക്കുന്നത്.
എന്നാൽ മാഞ്ചസ്റ്റർ, കൊളറാഡോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനം രക്ത പരിശോധനയിലൂടെ തുടക്കത്തിൽ തന്നെ രോഗനിർണ്ണയം സാധ്യമാക്കാനുള്ള വഴികളാണ് തുറന്നിരിക്കുന്നത്. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്യാൻസർ റിസർച്ച് ജേർണലായ ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസിൽ ആണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള രോഗ ചികിത്സാ സംവിധാനവുമായി സംയോജിക്കുമ്പോൾ ഈ കണ്ടെത്തലുകൾക്ക് രോഗനിർണ്ണയത്തിലും ചികിത്സയിലും വൻ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള അണ്ഡാശയ അർബുദം 93 ശതമാനവും പ്രാരംഭ ഘട്ടങ്ങളിലേത് 91ശതമാനവും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ, എല്ലാ ഘട്ടങ്ങളിലും 92% കൃത്യതയും പ്രാരംഭ ഘട്ടങ്ങളിൽ 88% കൃത്യതയും ആണ് കാണിച്ചത്. മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസറും മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ ഓണററി കൺസൾട്ടന്റുമായ എമ്മ ക്രോസ്ബി ആണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
Leave a Reply