ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. വൈറ്റ്ചാപ്പലിലെ റോയൽ ലണ്ടൻ ഓർത്തോപീഡിക് ട്രോമ വാർഡിൽ, ഇ-ബൈക്കുകളുമായി ബന്ധപ്പെട്ട ഗുരുതരമായ പരിക്കുകളുമായി വരുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ആഴ്ച മിൽഫീൽഡ്സ് പാർക്കിൽ കളിക്കുന്നതിനിടെ ഇലക്ട്രിക് ബൈക്ക് ഇടിച്ച് ആറ് വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് സൈക്കിൾ വീഴുകയായിരുന്നു.
എല്ലുകളിൽ ഗുരുതര പൊട്ടലേറ്റതിനാൽ പഴയ രീതിയിൽ എത്തുന്നതിന് ഒരു വർഷം എടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിൽ വലിയതും ഭാരമേറിയതുമായ ഇ-ബൈക്കുകൾ കാൽനടയാത്രക്കാരും കുട്ടികളും വരുന്ന ഇടുങ്ങിയ പാർക്ക് പാതകളിൽ കൂടി ഓടിക്കാൻ അനുവദിക്കുന്ന നിയമങ്ങളിൽ മാറ്റം കൊണ്ടുവരണമെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ടൂറിസ്റ്റ് വിസയിൽ യുകെയിൽ താമസിക്കുന്നവർ സാധാരണയിലും വേഗത്തിലാണ് ബൈക്കുകൾ ഓടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ബൈക്ക് അപകടത്തെ തുടർന്ന് റോയൽ ലണ്ടൻ യൂണിറ്റിൽ ചികിത്സ തേടിയ ട്രോമ കേസുകളിൽ ഒരാൾ മാത്രമാണ് ഈ പെൺകുട്ടി. ഇത്തരം അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് എൻഎച്ച്എസിൻെറ ജോലി ഭാരം വർദ്ധിപ്പിക്കുന്നതായി സർജൻ ജെയ്‌സൺ പട്ടേൽ പറയുന്നു. പരമ്പരാഗത സൈക്കിളുകൾ മൂലം ഉണ്ടാകുന്നതിനേക്കാൾ ഗുരുതര പരിക്കുകളാണ് പലപ്പോഴും ഇ-ബൈക്ക് അപകടങ്ങൾ മൂലം ഉണ്ടാകുന്നതെന്നും ഡോക്ടർമാർ പറയുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെങ്കിലും ഇ-ബൈക്കുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഇവർ പറയുന്നു.
Leave a Reply