ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും ഒക്ടോബർ 9-ന് മുംബൈയിൽ സംയുക്ത പത്രസമ്മേളനം നടത്തി . ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവും പ്രതിരോധ സഹകരണവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി കഴിഞ്ഞതായി നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഇന്ത്യ–യുകെ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ യുകെയിലെ തന്റെ സന്ദർശനത്തിനിടെ നടന്ന വിവിധ ചർച്ചകളും കരാറുകൾ ഒപ്പുവെച്ചതും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ഭാവി കൂടുതൽ ശോഭനമാക്കാൻ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു നേതാക്കളും രണ്ട് രാജ്യങ്ങളുടെയും സാങ്കേതിക, സാമ്പത്തിക, വ്യാവസായിക മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന് വെളിപ്പെടുത്തി .
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക–വാണിജ്യ കരാറായ “CETA ” യുടെ ഒപ്പുവെപ്പ് ഒരു ചരിത്രപരമായ നേട്ടമാണ് എന്ന് സ്റ്റാർമർ പറഞ്ഞു, വർഷങ്ങളോളം നീണ്ട ചര്‍ച്ചകൾക്കു ശേഷമാണ് കരാർ രൂപം കൊണ്ടത്. ഇതിലൂടെ ഇരുരാജ്യങ്ങളുടെയും വിപണികളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുമെന്നും, നികുതി കുറവ് വഴി വ്യാപാരം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരസ്പര വിശ്വാസം വളർത്തുന്ന ഒരു പുതിയ അധ്യായമായിട്ട് കരാർ ഇരുരാജ്യങ്ങൾക്കും പ്രചോദനമാകുമെന്നും പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.
അതേസമയം പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങൾക്കിടയിൽ സഹകരണം ഊർജ്ജിതമാകുകയാണ്. ഇന്ത്യയും യുകെയും £350 മില്യൺ പ്രതിരോധ കരാറിൽ ആണ് ഒപ്പുവെച്ചത് , യുകെ നിർമ്മിത മിസൈലുകൾ ഇന്ത്യൻ സേനയ്ക്ക് ലഭിക്കും. ഈ കരാർ നിലവിലെ പ്രതിരോധ ആവശ്യങ്ങളും ഭാവിയിലെ സാങ്കേതിക വികസനങ്ങളും നിറവേറ്റുന്നതിന് സഹായിക്കും എന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു, “. കൂടാതെ, ഇരുരാജ്യങ്ങൾ തമ്മിലുള്ള സങ്കീർണ ആയുധ സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കാനുള്ള ദീർഘകാല സഹകരണം വളർത്തും” എന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply