ന്യൂഡൽഹി ∙ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക ഉത്തരവിറക്കി . പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും അതിനായി എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിമാർ ഈ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്നത് ഉറപ്പാക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കോടതി പറഞ്ഞു. പ്രത്യേകിച്ച് സ്കൂളുകളുടെ പരിസരങ്ങളിൽ ദിവസേന പരിശോധന നടത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധീകരിക്കണമെന്നും, പിടിച്ചിടത്തുതന്നെ വീണ്ടും തുറന്നു വിടരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. നായകളും കന്നുകാലികളും ദേശീയപാതകളിലും പ്രധാന റോഡുകളിലും നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്നും അതിനായി സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്മേൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.











Leave a Reply