ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിൽ നിന്ന് വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ രാജിവെയ്ക്കുന്നത് റെക്കോർഡ് നിലയിലേക്ക് ഉയർന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2024-ൽ മാത്രം 4,880 വിദേശ ഡോക്ടർമാർ രാജ്യം വിട്ടതായി ജനറൽ മെഡിക്കൽ കൗൺസിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തേക്കാൾ 26 ശതമാനത്തിന്റെ വർധനയാണിത്. കുടിയേറ്റക്കാരോട് കാണിക്കുന്ന വെറുപ്പ്, അവർക്കെതിരായ പരാമർശങ്ങൾ, ജോലി സ്ഥലത്തെ മോശം അന്തരീക്ഷം എന്നിവയാണ് ഈ ഒഴുക്കിന് പ്രധാന കാരണം എന്നാണ് എൻ എച്ച് എസ് നേതാക്കളും ജിഎംസിയും വ്യക്തമാക്കുന്നത്.

വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാർ ഇല്ലാതെ ബ്രിട്ടനിലെ ആരോഗ്യ സേവനം നിലനിൽക്കാൻ പ്രയാസമാണെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. . കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന വംശീയതയും വിദ്വേഷപരവുമായ ഭാഷയും പെരുമാറ്റവുമാണ് പലരെയും രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റ് സംഘടനകളും മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രിയായ വെസ് സ്റ്റ്രീറ്റിംഗ് പോലും എൻ എച്ച് എസ് ജീവനക്കാർക്കെതിരെ 1970–80 കാലത്തെപ്പോലെ വംശീയ രാഷ്ട്രീയ പരാമർശങ്ങൾ ഉയരുന്നതായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, പഴയപോലെ വിദേശ ഡോക്ടർമാർ ബ്രിട്ടനിൽ എത്തുന്നില്ല എന്നതും ജിഎംസി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എൻ എച്ച് എസിൽ ജോലിയിലേക്ക് പ്രവേശിക്കാൻ അവസരം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിദേശ ഡോക്ടർമാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ ആരോഗ്യ സംവിധാനത്തിന് ഇത് ദോഷകരമാണെന്നും, ജോലിയുമായി ബന്ധപ്പെട്ട നയങ്ങൾ വിദേശ ഡോക്ടർമാരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുതെന്നും ജിഎംസി മുന്നറിയിപ്പ് നൽകി.











Leave a Reply