ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ ശേഷം 18 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിലെത്തിയ സ്ത്രീക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്ന കാരണത്താൽ പൗരത്വം നിഷേധിച്ചിരുന്ന ഹോം ഓഫീസ് തീരുമാനമാണ് ഹൈക്കോടതി നടപടികൾക്കൊടുവിൽ പിന്‍വലിച്ചത്. അഭയാർഥികളുടെ പൗരത്വ അപേക്ഷകൾ സാധാരണയായി തള്ളുന്ന പുതിയ നയത്തിന് കീഴിലെ ആദ്യ വിജയം കൂടിയാണിത്.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തടവിലാക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത അതിജീവിത ജീവൻ രക്ഷിക്കാൻ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത്. കെനിയ വഴി ബ്രിട്ടനിലെത്തിയ അവർ അഭയം തേടുകയും, അവരുടെ അവകാശവാദങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയതോടെ അഭയം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അവർക്ക് സ്ഥിര താമസാനുമതിയും ലഭിച്ചു. മൂന്നു ബ്രിട്ടീഷ് പൗരന്മാരായ കുട്ടികളുള്ള ഇവർ സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയുമായിരുന്നു.

ഈ വർഷം പൗരത്വത്തിന് അപേക്ഷ നൽകിയെങ്കിലും ‘ഗുഡ് ക്യാരക്ടർ’ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹോം ഓഫീസ് അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെ നൽകിയ നിയമപോരാട്ടത്തിൽ അനധികൃത പ്രവേശനം അഭയാർഥികൾക്ക് അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. തുടർന്ന് ഹോം ഓഫീസ് നിലപാട് മാറ്റുകയും പൗരത്വ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു.











Leave a Reply