മുംബൈ: നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്‌ഐ വൈദികൻ ഫാദർ സുധീറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ടുപേരെയാണ് അമരാവതി ജില്ലയിലെ വറൂഡ് കോടതി വിട്ടയച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യം 12 പേർക്കെതിരെ കേസെടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കിയിരുന്നു.
അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ക്രിസ്മസ് പ്രാർഥനയുടെയും ഒരു സ്വകാര്യ ചടങ്ങിന്റെയും ഭാഗമായി ഒത്തുകൂടിയ പുരോഹിതരെയും വിശ്വാസികളെയും ബജരംഗ്ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബി.എൻ.എസ് 299 പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഒരാളെയും മതം മാറ്റിയിട്ടില്ലെന്നും, സുഹൃത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിലും ക്രിസ്മസ് പ്രാർത്ഥനയിലുമാണ് പങ്കെടുത്തതെന്നുമാണ് ഫാദർ സുധീറും ഭാര്യ ജാസ്മിനും വ്യക്തമാക്കുന്നത്.
ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചതായും, നേരത്തെ തന്നെ ഭീഷണികൾ നേരിട്ടിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്‌ഐ സഭ ആശങ്ക രേഖപ്പെടുത്തി. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം ഉറപ്പാക്കാൻ സഭയുടെ പ്രതിനിധി സംഘം നാഗ്പൂരിലെത്തിയതായും, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി ജാമ്യം അനുവദിച്ചത്.











Leave a Reply