ന്യൂസ് ഡെസ്ക്, മലയാളം യുകെ
27 കാരിയായ റിയാനൺ വൈറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് വിധിച്ചു. സുഡാൻ സ്വദേശിയായ ഡെങ് മജെക്കിന് കുറഞ്ഞത് 29 വർഷം തടവ് അനുഭവിക്കണമെന്ന് കോവൻട്രി ക്രൗൺ കോടതി വിധിച്ചു. 2024 ഒക്ടോബർ 20ന് ജോലി കഴിഞ്ഞ് ബസ്‌കോട്ട് സ്റ്റേഡിയം റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന റിയാനണിനെ 90 സെക്കൻഡ് നീണ്ട ആക്രമണത്തിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഇയാൾ 23 തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.

“നീ ഒരിക്കലും പുറംലോകം കാണരുത്” എന്ന് കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ റിയാനണിന്റെ അമ്മ സിയോഭൻ വൈറ്റ് വികാരാധീനയായി പറഞ്ഞത് കോടതിയിൽ അതി വൈകാരിക നിമിഷങ്ങൾ ആണ് സമ്മാനിച്ചത് . തന്റെ മകളുടെ മരണം കുടുംബത്തിന് തന്നെ ഒരു ജീവപര്യന്ത ശിക്ഷയായി മാറിയെന്ന് അവർ പറഞ്ഞു . ആക്രമണത്തിന് ശേഷം മജെക് സിസിടിവിയിൽ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് റിയാനണിന്റെ ഫോൺ എടുത്ത് ഓഫ് ചെയ്ത് നദിയിൽ എറിഞ്ഞ ശേഷമാണ് ഇയാൾ ഹോട്ടലിലേക്ക് മടങ്ങിയത്. ആക്രമണത്തിന് പി ന്നിലെ കാരണം പോലീസിന് കണ്ടെത്താനായിട്ടില്ല.

മജെക് ചെറിയ ബോട്ടിൽ യുകെയിലെത്തി മൂന്ന് മാസത്തിനകം അഭയം തേടിയയാളാണെന്ന് കോടതി രേഖപ്പെടുത്തി. ഇയാളുടെ വയസ്സിനെക്കുറിച്ച് തർക്കമുണ്ടായിരുന്നെങ്കിലും നടത്തിയ വിലയിരുത്തലിൽ 25–28 വയസ്സിനിടയിലാണെന്ന് കോടതി വ്യക്തമാക്കി. വിധിക്കുശേഷം കോടതി പരിസരത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളും അരങ്ങേറി. മരിച്ച റിയാനണിന്റെ സഹോദരിയാണ് അവളുടെ മകനെ വളർത്തുന്നുന്നത് . അമ്മയുടെ മരണം കുട്ടിയോട് വിശദീകരിക്കേണ്ടി വന്ന വേദന വിവരിക്കാനാകാത്തത് ആണെന്ന് അവർ പറഞ്ഞു.











Leave a Reply