ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ 30 ലോക്കൽ കൗൺസിലുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനം അവസാന നിമിഷത്തിൽ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പിൻവലിച്ചു. മേയ് 2026-ൽ നിശ്ചയിച്ചിരുന്ന എല്ലാ ലോക്കൽ തിരഞ്ഞെടുപ്പുകളും ഇപ്പോൾ സമയബന്ധിതമായി നടക്കുമെന്ന് ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പ്രഖ്യാപിച്ചു. റീഫോം യു.കെ. നേതാവ് നൈജൽ ഫാരേജ് നൽകിയ നിയമപോരാട്ടത്തിൽ സർക്കാർ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സർക്കാരിന് ഏകദേശം 1,00,000 പൗണ്ട് നിയമചെലവും കോടികൾ വിലവരുന്ന ഭരണച്ചെലവിൻറെ ബാധ്യതയും ഉണ്ടാകും.

തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മുൻ തീരുമാനം തന്നെ വിവാദമായിരുന്നു. ലോക്കൽ ഭരണസംവിധാന പുനഃസംഘടനയുടെ ഭാഗമായി ജില്ലാ, കൗണ്ടി കൗൺസിലുകൾ ലയിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സമയക്കുറവാണ് കാരണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ലേബർ പാർട്ടിയിലെ ചില എം.പിമാർ തന്നെ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ 12 ആഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടി വന്നതോടെ കൗൺസിലുകൾ കടുത്ത സമ്മർദത്തിലാണ്. അധിക ഭരണച്ചെലവുകൾ നിറവേറ്റാൻ 63 മില്യൺ പൗണ്ട് സഹായം അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡിനോക് ഇത് കാര്യപ്രാപ്തി ഇല്ലാത്ത സർക്കാർ വരുത്തിവെച്ച അനിശ്ചിതത്വം ആണന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ഷാഡോ ഹൗസിംഗ് സെക്രട്ടറി ജെയിംസ് ക്ലെവർലി റീഡിന്റെ രാജി ആവശ്യപ്പെട്ടു. ഫാരേജ് ഇതിനെ ജനാധിപത്യാവകാശ ലംഘനശ്രമമെന്നു ആരോപിച്ചു. അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ ഈ പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയമായി സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.











Leave a Reply