ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാന്റാവൈറസ് ആശങ്കയെ തുടർന്ന് ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസുമായി ബന്ധപ്പെട്ട 10 പേരെ കൂടി മുൻകരുതൽ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നു. സെന്റ് ഹെലേന, അസൻഷൻ ദ്വീപുകളിൽ നിന്നുള്ള ഇവർ കപ്പലിലുണ്ടായിരുന്നവരോ യാത്രക്കാരുമായി സമ്പർക്കത്തിലായിരുന്നവരോ ആണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. നിലവിൽ ഇവരിൽ ആരും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, എംവി ഹോണ്ടിയസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ആരോഗ്യ പരിശോധനയും വൈറസ് പരിശോധനയും മെഴ്‌സിസൈഡിലെ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. യാത്രക്കാർ 72 മണിക്കൂർ ഐസൊലേഷൻ കാലയളവിന്റെ 24 മണിക്കൂറിലധികം പിന്നിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടീഷ് പൗരന്മാർ 20 പേർ, ബ്രിട്ടനിൽ താമസിക്കുന്ന ഒരു ജർമ്മൻ പൗരൻ, ഒരു ജാപ്പനീസ് യാത്രക്കാരൻ എന്നിവരാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും 45 ദിവസം വരെ സ്വയം ഐസൊലേഷനിൽ തുടരാൻ ഇവരോട് നിർദേശിക്കും.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് സയന്റിഫിക് ഓഫീസറായ പ്രൊഫ. റോബിൻ മേയ് ഒഴിപ്പിച്ച യാത്രക്കാരെല്ലാം ആരോഗ്യവാന്മാരും രോഗലക്ഷണങ്ങളില്ലാത്തവരുമാണെന്ന് വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സയ്ക്കായി എൻഎച്ച്എസ് സംവിധാനങ്ങൾ സജ്ജമാണെന്നും, യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply