ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാമിലെ എഡ്രിങ്ടൺ മേഖലയിൽ ഒൻപത് വയസുകാരിയെ എക്സ്എൽ ബുള്ളി നായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവ മംഗൻജെ എന്ന കുട്ടിക്കാണ് ആക്രമണത്തിൽ കൈക്കും കാലിനും ആഴത്തിലുള്ള മുറിവേറ്റത്. അമ്മയോടൊപ്പം കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു.

സംഭവസമയത്ത് നായ കുട്ടിയുടെ മേൽ ചാടി ആക്രമിക്കുകയായിരുന്നു എന്ന് അമ്മ അലീഷ്യ പറഞ്ഞു. സമീപവാസികൾ ചേർന്ന് നായയെ അടിച്ചോടിച്ച ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. രക്തം വാർന്ന നിലയിൽ കിടന്ന ഇവയെ അടിയന്തിരമായി ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. 11 ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി ഇപ്പോഴും മാനസിക ആഘാതത്തിൽ കഴിയുന്നതായും കുടുംബം അറിയിച്ചു.

സംഭവത്തിന് ആറുമാസങ്ങൾക്കുശേഷമാണ് 33 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടകാരിയായ നായയെ നിയന്ത്രണത്തിലാക്കാതിരുന്നതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായി വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അറിയിച്ചു. 2023 ഡിസംബർ മുതൽ യുകെയിൽ എക്സ്എൽ ബുള്ളി ഇന നായകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽ മുഖാവരണം ഇല്ലാതെ ഇത്തരം നായകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.











Leave a Reply