റാഞ്ചി: ഝാർഖണ്ഡിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി സഖ്യകക്ഷികളിൽ നിന്നുള്ള ക്രോസ് വോട്ടിംഗ്. എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി പരിമൽ നാഥ്വാനി വിജയിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝായ്ക്ക് പരാജയം നേരിട്ടു. ഭരണകക്ഷി സഖ്യമായ ഇൻഡ്യാ ബ്ലോക്കിന് ആവശ്യത്തിന് അംഗബലം ഉണ്ടായിരുന്നെങ്കിലും വോട്ടുചോർച്ചയാണ് ഫലം നിർണയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രാജ്യസഭയിലെ രണ്ട് സീറ്റുകൾക്കായാണ് തിരഞ്ഞെടുപ്പ് നടന്നത്. ബൈദ്യനാഥ് റാം വിജയിച്ച് ഒരു സീറ്റ് ജെഎംഎമ്മിന് ലഭിച്ചപ്പോൾ, രണ്ടാമത്തെ സീറ്റിനായുള്ള പോരാട്ടത്തിൽ കോൺഗ്രസും എൻഡിഎ പിന്തുണച്ച നാഥ്വാനിയും നേർക്കുനേർ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രോസ് വോട്ടിംഗ് സാധ്യതയെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ആശങ്ക ഉയർന്നിരുന്നു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസും ജെഎംഎമ്മും തമ്മിൽ നേരത്തേ തന്നെ ഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഖ്യത്തിനുള്ളിലെ അസ്വാരസ്യവും വോട്ടുചോർച്ചയും ചേർന്നാണ് കോൺഗ്രസിന്റെ തോൽവിക്ക് വഴിവെച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ ഫലം ഇൻഡ്യാ ബ്ലോക്കിന്റെ ഐക്യത്തെ കുറിച്ചുള്ള ചർച്ചകൾക്കും പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.











Leave a Reply