ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നട്ടെല്ല് സംബന്ധമായ ചികിത്സയ്ക്കായി എം6-സി (M6-C) കൃത്രിമ ഡിസ്ക് ഇംപ്ലാന്റ് ഘടിപ്പിച്ച ആയിരക്കണക്കിന് രോഗികൾക്ക് വീണ്ടും സങ്കീർണ ശസ്ത്രക്രിയകൾ വേണ്ടി വന്നേക്കാമെന്ന ആശങ്ക ഉയർന്നു. അസ്ഥികൾ ക്രമേണ നശിക്കുന്ന ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ ഇംപ്ലാന്റിന്റെ ഉപയോഗം എൻഎച്ച്എസ് നിരോധിക്കുകയും നിർമ്മാതാക്കളായ ഓർത്തോഫിക്സ് 2025-ൽ ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

ഇംപ്ലാന്റ് ഘടിപ്പിച്ച നിരവധി രോഗികളിൽ അസ്ഥിക്ഷയം, അണുബാധ, ഗുരുതര വേദന തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലർക്ക് ഇംപ്ലാന്റ് നീക്കം ചെയ്യുന്നതിനും നട്ടെല്ലിലെ കേടുപാടുകൾ പരിഹരിക്കുന്നതിനുമായി വീണ്ടും വലിയ ശസ്ത്രക്രിയകൾ നടത്തേണ്ട സാഹചര്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രശ്നങ്ങൾ ബാധിച്ച നിരവധി പേർ ഇതിനകം പരാതികളുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

സുരക്ഷാ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ഇംപ്ലാന്റ് ഘടിപ്പിച്ച എല്ലാവരും ലക്ഷണങ്ങളില്ലെങ്കിലും പതിവായി സ്കാനിംഗിനും പരിശോധനകൾക്കും വിധേയരാകണമെന്ന് ബ്രിട്ടനിലെ മെഡിക്കൽ റെഗുലേറ്റർമാർ നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും രോഗികളിൽ നിന്നുള്ള പാർശ്വഫല റിപ്പോർട്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.











Leave a Reply