ലണ്ടൻ: ബെഡ്‌ഫോർഡിന് സമീപം ഉണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ഊർജിതമാക്കി ബ്രിട്ടീഷ് അധികൃതർ. അപകടത്തിൽ പരിക്കേറ്റ 89 പേരിൽ ഒമ്പത് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് അറിയിച്ചു. മരിച്ച ട്രെയിൻ ഡ്രൈവറുടെ കുടുംബത്തിന് പിന്തുണയുമായി റെയിൽവേ സംഘടനകളും തൊഴിലാളി യൂണിയനുകളും രംഗത്തെത്തി.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ വെളിപ്പെടുത്തലുകൾ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. ട്രെയിനിനുള്ളിൽ യാത്രക്കാർ പരസ്പരം ഇടിച്ചുവീഴുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ചില കോച്ചുകളിൽ ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. അടിയന്തിരസേവന വിഭാഗം എത്തുന്നതിന് മുമ്പ് യാത്രക്കാർ തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതായും വിവരമുണ്ട്.

അതേസമയം, അപകടത്തിന് പിന്നിൽ സിഗ്നൽ സംവിധാനത്തിലോ പ്രവർത്തന പിഴവുകളിലോ തകരാർ ഉണ്ടായിരുന്നോയെന്ന സംശയവും ശക്തമാണ്. ട്രെയിനുകളിലെ ഡേറ്റാ റെക്കോർഡറുകളും സിഗ്നൽ രേഖകളും പരിശോധിച്ച് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ റെയിൽ ശൃംഖലകളിലൊന്നായ ബ്രിട്ടനിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ ദുരന്തം വീണ്ടും വഴിവെച്ചിരിക്കുകയാണ്.











Leave a Reply