ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ തിരക്കേറിയ വെസ്റ്റ് എൻഡിലും സോഹോ മേഖലയിലും ഈ വർഷം ക്രിസ്മസോടെ സ്ഥിരം ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) ക്യാമറകൾ സ്ഥാപിക്കാൻ മെട്രോപൊളിറ്റൻ പോലീസ് തീരുമാനിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ 2027-ൽ ലണ്ടനിലെ മറ്റ് ആറു മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും തിരയപ്പെടുന്നവരെയും വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നാണ് പോലീസിന്റെ വാദം.

ക്രോയ്ഡണിൽ നടത്തിയ പരീക്ഷണ പദ്ധതിയിലൂടെ 170-ലധികം അറസ്റ്റുകൾ നടന്നതായും 2024 മുതൽ ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ 2,000-ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായും മെട്രോപൊളിറ്റൻ പോലീസ് കമ്മിഷണർ സർ മാർക്ക് റൗളി വ്യക്തമാക്കി. ക്യാമറകൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിന് തീരുമാനമെടുക്കുന്നത് മനുഷ്യ ഉദ്യോഗസ്ഥരാണെന്നും, കുറ്റാന്വേഷണത്തിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും സംവിധാനത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പദ്ധതിക്കെതിരെ സ്വകാര്യതാ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ആയിരക്കണക്കിന് നിരപരാധികളായ ആളുകളെ നിരീക്ഷണ വലയത്തിലാക്കുന്ന “ഡിജിറ്റൽ പോലീസ് തിരിച്ചറിയൽ പരേഡ്” ആണിതെന്ന് വിമർശകർ ആരോപിച്ചു. സാങ്കേതികവിദ്യയിൽ വംശീയ പക്ഷപാതത്തിനും തെറ്റായ തിരിച്ചറിയലിനും സാധ്യതയുണ്ടെന്നും, ലണ്ടനിൽ വ്യാപകമായ നിരീക്ഷണ സംസ്കാരത്തിലേക്ക് ഇത് വഴിവെക്കുമെന്ന ആശങ്കയും അവർ ഉയർത്തി.











Leave a Reply