പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി വി.എസ് അച്യുതാനന്ദന്‍. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ഇവിടെ ശ്രമിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. മരിച്ച കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് പോലീസിനെ വിഎസ് വിമര്‍ശിച്ചത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്നും സിപിഎമ്മുകാരാണ് ഇറക്കിയതെന്ന വാദം വിഎസ് നിഷേധിച്ചു.
അവ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. പല കേസുകളിലും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് ഒത്തുകളിക്കുകയാണ്. അതില്‍ നിന്ന് നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. ശരിയായിട്ടുളള അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ ബന്ധു മധു, ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മധു രണ്ടുകുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ട ഈ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു. വിഎസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വൈകുന്നേരം ഇവിടെ എത്തുന്നുണ്ട്.