മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു ജയം. 171038 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ്നിലയിൽ ആധിപത്യം സ്ഥാപിച്ചാണ് ജയിച്ചത്. വോട്ട് കൂടിയെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷമില്ല.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറി. അഞ്ചു ലക്ഷത്തിലധികം വോട്ട് നേടിയ അദ്ദേഹത്തിന്റെ ലീഡ് 1.70 ലക്ഷം കടന്നു. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് മൂന്നുലക്ഷവും കടന്നു.

സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. ലീഡ്.

ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഒാരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. 73 ശതമാനം വോട്ട് എണ്ണിയപ്പോൾ യുഡിഎഫിന് 56 ശതമാനം വോട്ട് നേടാൻ സാധിച്ചു. എൽഡിഎഫ് 36 ശതമാനം, ബിജെപി ഏഴ് ശതമാനം എന്നിങ്ങനെയാണ് വോട്ട് നേടിയത്. യുഡിഎഫും എൽഡിഎം നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപിക്കാണ് തിരിച്ചടി.

വര്‍ഗീയധ്രുവീകരണമല്ല രാഷ്ട്രീയവോട്ടുകളെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പ്രതീക്ഷിച്ച വിജയമാണിത്.. മതേതരശക്തികളുടെ വിജയമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. അമിതആഹ്ലാദപ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു