ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

ഒരുവർഷം 45 കോടിയിലേറെ യാത്രക്കാരാണ് ആകാശമാർഗ്ഗം യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിമാനയാത്രികരെയാണ്. കാരണം വിമാനയാത്രകൾ ഭൂരിഭാഗവും വളരെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാകയാൽ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം ആകാശയാത്രികരുടെ ലക്ഷകണക്കിന് കോടി സമ്പത്താണ് വിമാനക്കമ്പനികളുടെ കൈവശമായത്. റദ്ദാക്കിയ സർവീസുകൾക്ക് പകരം പണം മടക്കി നൽകാമെന്നും അതുമല്ലെങ്കിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകാമെന്നുമുള്ള പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പണം തിരികെ ലഭിക്കാനായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് വ്യക്തമായ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിമാനകമ്പനികളുടേത്.

ഇതിനിടയിൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതിൽ പലതരത്തിലുള്ള കെണികളും ഒളിച്ചിരിപ്പുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ സ്കൂൾ ഹോളിഡേ, വാർഷിക അവധി തുടങ്ങി പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ റീ ബുക്ക് ചെയ്യുമ്പോൾ ഫെയറിൽ വന്ന വ്യത്യാസം എന്ന പേരിൽ ഒരു വൻതുക വിമാനകമ്പനികൾ ഉപഭോക്താക്കളുടെ കയ്യിൽനിന്നും പിഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് നിരവധിപേർ.

ഇതിനിടയിൽ ഓഗസ്റ്റിലെ സ്കൂൾ ഹോളിഡേയ്സ് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന യുകെ മലയാളികൾ കടുത്ത അരക്ഷിതാവസ്ഥയിൽ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിമിതമാണ്. അഥവാ പുനരാരംഭിച്ചാലും വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈയിൻ ചെയ്യാനുള്ള സാധ്യതകൾ ആണ് കൂടുതൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കുള്ള പണം മടക്കി നൽകാൻ വിമാനക്കമ്പനികൾ തയ്യാറാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം